Wednesday, February 12, 2020 11:39 PM IST
തമിഴ്സിനിമയിൽ വീണ്ടും രാഷ്ട്രീയക്കളികൾ മുറുകുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ശേഷിക്കെയാണ് ചടുലനീക്കങ്ങൾ. സിനിമയും രാഷ്ട്രീയവും കെട്ടുപിണഞ്ഞുകിടക്കുന്ന തമിഴകത്തു രാഷ്ട്രീയ ധ്രുവീകരണത്തിന് ശക്തിപകരുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. തെന്നിന്ത്യൻ സിനിമയിൽ അടുത്തകാലത്തായി ഏറ്റവും വലിയ ഹൈപ്പ് ഉണ്ടാക്കിയ നടനാണ് വിജയ്. ആരാധകരുടെ മനമിളക്കിയ ഹിറ്റ് സിനിമകൾ മാത്രമല്ല വിജയ്യുടെ വിജയരഹസ്യം. സാധാരണക്കാരന്റെ ഉള്ളിൽത്തട്ടുന്ന പഞ്ച് ഡയലോഗുകൾ പച്ചയായിപ്പറയാൻ കാട്ടിയ ചങ്കൂറ്റംകൂടിയാണു വിജയ്ക്കു മുന്നേറ്റമുണ്ടാക്കിയത്.
സിനിമയിൽനിന്നു രാഷ്ട്രീയത്തിലേക്കിറങ്ങാൻ വളക്കൂറുള്ള മണ്ണാണു തമിഴകം. എംജിആറും കരുണാനിധിയും ജയലളിതയുമെല്ലാം ഈ സാധ്യതകൾ പരമാവധി മുതലെടുത്തു. ഒടുവിൽ കമൽഹാസൻവരെ എത്തിനിൽക്കുന്നതാണ് അവിടത്തെ സിനിമ-രാഷ്ട്രീയ ബന്ധം. സൂപ്പർസ്റ്റാർ രജനീകാന്ത് ഇന്നല്ലെങ്കിൽ നാളെ എന്ന നിലയിലാണ്.
എന്നാൽ, രജനിയുടെ പഴയപ്രതാപം നഷ്ടമായെന്നും ഇപ്പോൾ പന്ത് വിജയ്യുടെ കൈയിലാണെന്നുമാണ് പൊതുവികാരം. അതുകൊണ്ടുതന്നെയാണ് വിജയ് നോട്ടപ്പുള്ളിയാകുന്നതും. ആദായ നികുതി വകുപ്പിന്റെ റെയ്ഡും മാരത്തൺ ചോദ്യംചെയ്യലുമെല്ലാം ഇതിന്റെ ഫലമാണെന്ന് ആരാധകരും തമിഴ് സിനിമാലോകവും കരുതുന്നു. ജയലളിതപോലും ഭയപ്പെട്ടിരുന്നതു വിജയ്യെ ആണെന്നതാണു യാഥാർഥ്യം.
വൈരം വന്ന വഴി
അടുത്തകാലത്തിറങ്ങിയ മൂന്നു സിനിമകളാണു വിജയ് എന്ന നടനെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണ്ണിലെ കരടാക്കി മാറ്റിയത്. കോടികൾ വാരിക്കൂട്ടിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളായ മെർസൽ, സർക്കാർ, ബിഗിൽ എന്നിവയാണവ. മെർസലിലെ അഞ്ച് മിനിറ്റിലെ ഡയലോഗുകളാണ് കേന്ദ്രസർക്കാരിന്റേയും ബിജെപിയുടേയും ചങ്കിൽത്തറച്ചത്. ആദ്യത്തെ രണ്ടര മിനിറ്റില്‍ ഡോ. വെട്രിമാരന് എന്ന വിജയിയുടെ കഥാപാത്രം ജിഎസ്ടിയെയാണ് വിമർശിക്കുന്നത്. ‘സിംഗപ്പൂരില്‍ വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും വെറും ഏഴു ശതമാനമാണു ജിഎസ്ടി. പൊതുജനങ്ങള്‍ക്കു ചികിത്സ സൗജന്യമാണ്. നമ്മുടെ നാട്ടിലോ ജിഎസ്ടി 28 ശതമാനം, കോര്‍പറേറ്റ് ആശുപത്രികള്‍ സാധാരണക്കാരായ രോഗികളെ പിഴിയുന്നു. ഇതു ചൂഷണമല്ലാതെ മറ്റെന്താണ്?’ ഹർഷാരവത്തോടെയായിരുന്നു പ്രേക്ഷകർ ഈ ചോദ്യത്തെ വരവേറ്റത്.
ജനകീയപ്രശ്നങ്ങളേക്കാൾ മുൻഗണന ക്ഷേത്രനിർമാണത്തിനും മറ്റും നൽകുന്നതിനെതിരേയായിരുന്നു രണ്ടാമത്തെ ഡയലോഗ്. ‘നിങ്ങളുടെ കുട്ടികള്‍ക്കു ചികിത്സ കിട്ടുന്നില്ലെങ്കില്‍, വൃദ്ധര്‍ക്കു വൈദ്യസഹായം കിട്ടുന്നില്ലെങ്കില്‍ അതിനു വേണ്ടതെന്താണെന്നാണ് ആദ്യം ആലോചിക്കേണ്ടത്. ആദ്യം അമ്പലങ്ങള്‍ പണിയാനല്ല, ആശുപത്രികള്‍ പണിയാനാണ് പണം ചെലവാക്കേണ്ടത്’. ബിജെപിയെ കൂടുതൽ പ്രകോപിപ്പിച്ചത് ഈ ഡയലോഗായിരുന്നു.
മെര്‍സല്‍ തിയറ്ററുകളിൽ ആരവമായതോടെ ബിജെപി നേതാക്കള്‍ വിജയ്ക്കെതിരേ തിരിഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച്. രാജയുടെ പ്രതികരണം അതിരുവിടുന്നതായിരുന്നു. ‘സത്യം എപ്പോഴും കയ്പേറിയതാണ്. വിജയ് ഇപ്പോഴും ക്രിസ്ത്യാനിയാണ്. പേര് നോക്കൂ, ജോസഫ് വിജയ്. പള്ളി പണിയുന്നതിനു പകരം ആശുപത്രി പണിയണമെന്നോ പള്ളിക്കൂടം പണിയണമെന്നോ വിജയ്ക്കു പറയാമായിരുന്നല്ലോ. അതിനു പകരം അമ്പലങ്ങള്‍ പണിയുന്നതിനുമുമ്പ് ആശുപത്രി പണിയണമെന്നാണ് സ്വന്തം സിനിമയില്‍ പറഞ്ഞത്. ഇത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതാണ്’: എച്ച്. രാജയുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു.
പേരെഴുതി പ്രതിഷേധം
ബിജെപിയുടെ പ്രതിഷേധം വിജയ്യെ പ്രകോപിപ്പിച്ചതേയില്ല. മെർസൽ വിവാദം രാജ്യം മുഴുവൻ ചർച്ചയായപ്പോഴും പരസ്യമായി ഒരു വാക്ക് പോലും പറയാൻ വിജയ് തയാറായില്ല. എന്നാൽ, പ്രതികരണത്തിന്റെ ആഴം വ്യക്തമാക്കാൻ സ്വന്തം ലെറ്റർ പാഡിൽ എഴുതിയ ഒരു കത്തും അതിലെ പേരും മാത്രം മതിയായിരുന്നു. ‘സി. ജോസഫ് വിജയ്’ എന്ന മുഴുവൻ പേരെഴുതിയ കത്താണു ശ്രദ്ധേയമായത്. ബിജെപിക്കെതിരേ തമിഴകം ഇളകിമറിഞ്ഞു. ആരാധകരും രാഷ്ട്രീയക്കാരുമെല്ലാം പിന്തുണ പ്രഖ്യാപിച്ചു. വർഗീയത മറനീക്കിപ്പുറത്തു വന്നത് ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സിനിമ വൻവിജയമായി എന്നു മാത്രമല്ല വിജയ്യുടെ താരമൂല്യം കുത്തനെ ഉയരുകയും ചെയ്തു.
വിജയ്യുടെ യഥാര്‍ഥ പേരാണു ചന്ദ്രശേഖര്‍ ജോസഫ് വിജയ്. ആരാധകർക്കെല്ലാം സുപരിചിതമാണ്. അനുഗൃഹീത നടനെ വർഗീയതയുടെ കൂളിംഗ് ഗ്ലാസിലൂടെ നോക്കാൻ തമിഴ് ജനത പഠിച്ചിട്ടില്ല. വിക്രം എന്ന കെന്നഡി ജോണ്‍ വിക്ടറും തമിഴകത്തിന്റെ ഇഷ്ടതാരമാണ്. താരങ്ങളെ അവരുടെ തനിമയിൽ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന തനതായ ആസ്വാദകരും ആരാധകരുമാണു തമിഴ്ജനത. രജനീകാന്ത് വിഗ് വയ്ക്കാതെയും പ്രായം മറയ്ക്കാതെയും കാണപ്പെടുന്നതിൽ അവർ അഭിമാനിക്കുന്നു. കേരളത്തിൽപ്പോലും എത്രയോ വിഭിന്നമാണ് അവസ്ഥ.
മെർസലിനു പിന്നാലെവന്ന സർക്കാർ എന്ന സിനിമയിൽ രാഷ്ട്രീയത്തിലെ നെറികേടുകൾക്കെതിരേയുള്ള പോരാട്ടമായിരുന്നു വിജയ് കഥാപാത്രത്തിന്റേത്. സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമായാണ് എഡിഎംകെ വിലയിരുത്തിയത്. ഇനിയും കയറൂരിവിട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ നാണംകെടേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് എഡിഎംകെയും ബിജെപിയും വിജയ്ക്കെതിരേ തിരിഞ്ഞിരിക്കുന്നത് എന്നാണ് ആരാധകരുടെ ആരോപണം.
രജനിയുടെ നിലപാട്
തന്റെ മൗനംകൊണ്ടുപോലും തമിഴ്സിനിമയിലും രാഷ്ട്രീയത്തിലും വഴിത്തിരിവുണ്ടാക്കാൻ കെൽപ്പുള്ള നേതാവായിരുന്നു സൂപ്പർസ്റ്റാർ രജനികാന്ത്. ജയയും കരുണാനിധിയും കളമൊഴിഞ്ഞ അവസരം രജനി മുതലെടുക്കുമെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോഴും മനസുതുറക്കാത്ത രജനിക്കു ഗാലറിയിലേക്കു പിൻവാങ്ങേണ്ടിവരുന്നുവെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ദ്രാവിഡരാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചിരിക്കുന്ന തമിഴകത്തിന്റെ താത്പര്യങ്ങൾക്കു ചേരുന്നതല്ല രജനിയുടെ നീക്കങ്ങളെന്നതു പരസ്യമായിരിക്കുന്നു.
അദ്ദേഹം ബിജെപിയോടു ചേർന്നുപോകുന്ന സൂചനകളാണ് പുറത്തുവരുന്നത്. ആദായനികുതി വകുപ്പ് അദ്ദേഹത്തിനെതിരേ ചുമത്തിയിരുന്ന കേസുകൾ കഴിഞ്ഞദിവസം പിൻവലിച്ചതും ഇതിനോടു കൂട്ടിവായിക്കണമെന്നാണ് രജനി വിരുദ്ധരുടെ വിമർശനം. വരുമാനവുമായി ബന്ധപ്പെട്ട് ശരിയായ വിവരങ്ങൾ നൽകിയില്ലെന്ന ആരോപണത്തിലാണ് രജനിക്കെതിരേ ആദായനികുതി വകുപ്പ് മൂന്നു കേസുകൾ എടുത്തിരുന്നത്.
രണ്ടുമാസത്തിനകം പുതിയ പാർട്ടി പ്രഖ്യാപിച്ച് രജനികാന്ത് സജീവരാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രചാരണം ഇപ്പോഴും ശക്തമാണ്. എന്നാൽ പൗരത്വ നിയമത്തിലടക്കം ബിജെപിയുമായി ചേർന്നുപോകുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. നിലവിലെ സാഹചര്യത്തിൽ രജനി പാർട്ടിയുണ്ടാക്കിയാൽ എഡിഎംകെയ്ക്കായിരിക്കും ക്ഷീണമുണ്ടാവുക. ബിജെപിയുമായി സഖ്യത്തിലുള്ള എഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പിനെ ആശങ്കയോടെയാണു കാണുന്നത്.
കീഴടങ്ങലോ പോരാട്ടമോ?
വീണ്ടും ഹാജരാകാൻ വിജയ്യോട് ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതിനാൽ ആകാംക്ഷയേറുകയാണ്. ബിഗിൽ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെടുത്തി മൂന്നുദിവസത്തോളം ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തിയിട്ടും കൈയോടെയൊന്നും കിട്ടിയില്ലെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ വിശദീകരണം. എന്നാൽ, ബിഗിലിന്റെ നിർമാണത്തിനു പണം നൽകിയ അൻപു ചെഴിയന്റെ ഓഫീസിൽനിന്ന് അനധികൃതമായി സൂക്ഷിച്ച 77 കോടി രൂപ പിടിച്ചിരുന്നു. ഇതിന്റെ പിൻപറ്റി വിജയ്യേയും കേസിൽക്കുടുക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് ആരാധകരുടെ സംശയം. ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത് അതിനാകാമെന്നും സംശയിക്കപ്പെടുന്നു. രാജ്യത്താകമാനം വിമർശകരുടെ നാവടപ്പിക്കാൻ ബിജെപി സർക്കാർ ആദായനികുതി വകുപ്പിനേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനേയും ദുരുപയോഗിക്കുന്നു എന്ന വിമർശനം അതിശക്തമാണ്.
രജനിയെപ്പോലെ വിജയ്യും കീഴടങ്ങുമോയെന്നാണ് ആരാധകരും തമിഴ് രാഷ്ട്രീയവും ഉറ്റുനോക്കുന്നത്. കള്ളപ്പണവും അനധികൃത സമ്പാദ്യങ്ങളും ഉണ്ടെങ്കിൽ വിജയ്ക്കു കീഴടങ്ങുകയേ നിവർത്തിയുള്ളൂ. എന്നാൽ, വേട്ടയാടലാണെങ്കിൽ വിജയ് എന്ത് നിലപാടെടുക്കുമെന്നതാണു പ്രസക്തം. ചെറുത്തുനിൽക്കാൻ തീരുമാനിച്ചാൽ അതു തമിഴകത്തു വലിയ പ്രത്യാഘാതമുണ്ടാക്കും. ഇപ്പോൾത്തന്നെ ദുർബലമായിരിക്കുന്ന എഡിഎംകെ പരിതാപകരമായ അവസ്ഥയിലേക്കു കൂപ്പുകുത്തിയേക്കാം. ബിജെപിക്കും നന്നായി പരിക്കേൽക്കും. രജിനികാന്തും അപ്രസക്തമാകാൻ സാധ്യതയേറെയാണ്.
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ