Monday, February 17, 2020 12:02 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
തെരഞ്ഞെടുപ്പിൽ തോൽക്കുക ഒരു രാഷ്ട്രീയ പാർട്ടിക്കു സാധാരണ കാര്യമാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും പരാജയപ്പെടുന്നതും പുതുമയുള്ള കാര്യമല്ല. 2014-ലെ ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അങ്ങനെ തോറ്റിരുന്നു. ഇത്തവണയും അങ്ങനെതന്നെ തോറ്റു - പുതിയൊരു റിക്കാർഡോടുകൂടി. മത്സരിച്ച 67 സീറ്റിൽ 64 സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികൾക്കു കെട്ടിവച്ച കാശ് പോയി എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ഒരിക്കൽ കോൺഗ്രസിന്റെ കോട്ടയായിരുന്ന ഡൽഹിയിൽ പാർട്ടിക്ക് ഇത്തവണ കിട്ടിയതു നാലു ശതമാനം വോട്ട് മാത്രം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും കടുത്ത വിമർശകർ പോലും, പാർട്ടി ഡൽഹിയിൽ ഇത്ര മോശപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നു കരുതിയിട്ടുണ്ടാവില്ല. ഒരുതരം അബോധാവസ്ഥയിലാണു പാർട്ടിയെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, കോൺഗ്രസിന്റെ രോഗം കണ്ടുപിടിക്കാനോ ഫലപ്രദമായ ചികിത്സ നിർദേശിക്കാനോ രാഷ്ട്രീയ ഭിഷഗ്വരന്മാർ ആർക്കും കഴിയുന്നില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നാണംകെട്ട പരാജയത്തെത്തുടർന്ന് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവച്ചശേഷം കോൺഗ്രസ് സാധാരണ രീതിയിൽ പ്രവർത്തിക്കുന്നില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണു രാഹുൽ രാജിവച്ചതെങ്കിലും തന്റെ പിൻഗാമിയെപ്പറ്റി ഒരു നിർദേശവും വയ്ക്കാതെയാണ് അദ്ദേഹം പദവി വിട്ടത്. അങ്ങനെ കുറേക്കാലമായി പാർട്ടിക്കു നാഥനില്ലാത്ത അവസ്ഥയാണ്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി വഴി ചില റിമോട്ട് കൺട്രോൾ പ്രവർത്തനങ്ങൾ നടത്താനാണു യുവനേതാവിനു താത്പര്യം. ഡൽഹിയിൽ ഒന്നോരണ്ടോ തവണ വർക്കിംഗ് കമ്മിറ്റി യോഗങ്ങൾ നടന്നതൊഴിച്ചാൽ പാർട്ടി നിർജീവമാണ്. അവസാനം, രോഗിയായ സോണിയ ഗാന്ധിയെ നിർബന്ധിച്ച് അടുത്ത പ്രസിഡന്റ് വരുന്നതു വരെ ഇടക്കാല പ്രസിഡന്റാക്കി.
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയത്ത് സോണിയ ഗാന്ധി കാര്യങ്ങൾ നിയന്ത്രിക്കുകയും ഏറ്റവും മോശമായ സാഹചര്യത്തിൽ പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഫലമുണ്ടാക്കുകയും ചെയ്തു. ഹരിയാനയിൽ, ശക്തരായ വിമതരെ പാർട്ടിയിലേക്കു തിരിച്ചുകൊണ്ടുവരാനും തെരഞ്ഞെടുപ്പിൽ എൻഡിഎ തൂത്തുവാരുന്നതു തടയാനും അവർക്കു കഴിഞ്ഞു. മഹാരാഷ്ട്രയിൽ, ശരദ് പവാറിന്റെ വിദഗ്ധമായ ഉപദേശത്തോടെ, കോൺഗ്രസിന് അതിന്റെ സാന്നിധ്യം നിലനിർത്താനും തെരഞ്ഞെടുപ്പിനു ശേഷമുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെ ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്താനും കഴിഞ്ഞു. അതേസമയം, ഡൽഹിയിൽ ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ച കോൺഗ്രസ് തീർത്തും അപമാനകരമായ തോൽവി ഏറ്റുവാങ്ങി.
വേണ്ടതു ഫലപ്രദമായ നേതൃത്വം
പാർട്ടിക്ക് ഇപ്പോൾ ഫലപ്രദമായ നേതൃത്വമില്ല. അതിനെ നിയന്ത്രിക്കുന്നതു ചിന്താശേഷി നശിച്ച പഴയ വിശ്വസ്തരും നെഹ്റു-ഗാന്ധി കുടുംബവാഴ്ചയെ അനുകൂലിക്കുന്ന ശക്തമായ ലോബിയുമാണ്. നേർവഴിക്കു ചിന്തിക്കുന്ന ചെറുപ്പക്കാരുടെ ഒരു കൂട്ടവും ഇവരോടൊപ്പം ഉണ്ടെങ്കിലും ഇവരുടെ നിർദേശങ്ങൾ മിക്കപ്പോഴും കേൾക്കപ്പെടുകയോ തീരുമാനങ്ങളെടുക്കുന്ന തലത്തിലേക്ക് എത്തപ്പെടുകയോ ചെയ്യുന്നില്ല. ഒരുപക്ഷേ കേരളത്തിലും കർണാടകത്തിലും ഒഴികെ മറ്റൊരിടത്തും താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തനം ഒരുതരത്തിലും നടക്കുന്നില്ല. ഈ രണ്ടു സംസ്ഥാനങ്ങളിലും പാർട്ടിക്കു ശക്തമായ പ്രവർത്തകവൃന്ദങ്ങളുണ്ടെങ്കിലും നിരവധി സമ്മർദ ഗ്രൂപ്പുകളായി അതു വിഭജിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിൽ ഈ ഗ്രൂപ്പുകൾ പലപ്പോഴും എതിർ ഗ്രൂപ്പിനെതിരേ പ്രവർത്തിക്കുകയും പാർട്ടിയുടെ സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ദേശീയ തലസ്ഥാനത്തു നടക്കുന്ന ആചാരപരമായ കോൺഗ്രസ് വർക്കിംഗ് യോഗങ്ങൾ ഡൽഹി വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ളതായിരിക്കും. പാർട്ടി അനുവർത്തിക്കേണ്ട നയങ്ങളെപ്പറ്റി വ്യക്തമായ നിർദേശങ്ങളോ ചിന്തകളോ ഇല്ല. മതേതരത്വത്തിൽനിന്നു മൃദുഹിന്ദുത്വത്തിലേക്കു പാർട്ടി മാറി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ സോഷ്യലിസം ഉപേക്ഷിച്ച പാർട്ടി ആശയവ്യക്തതയില്ലാത്തതും പാതി വെന്തതുമായ ഒരു സാന്പത്തികനയം സ്വീകരിച്ചു. ചിലപ്പോൾ സ്വകാര്യവത്കരണനയം പിന്തുടരുന്ന അത് മറ്റു ചിലപ്പോൾ പൊതുമേഖലയ്ക്കുവേണ്ടി ശക്തമായി വാദിക്കുന്നു. നെഹ്റുവിയൻ വിദേശനയം പൊട്ടും പൊടിയുമായി പിന്തുടരുന്നുണ്ടെന്നു മാത്രം.
ഓരോ വിഷയത്തെപ്പറ്റിയും വ്യക്തമായ നയങ്ങൾ ഇല്ലാത്തതിനാൽ നേതാക്കൾ പരസ്പര വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നു. അടുത്തകാലത്തു പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ ഭരണഘടനയുടെ 370- 35എ വകുപ്പുകൾ റദ്ദാക്കിയത്, നോട്ട് റദ്ദാക്കൽ, ജിഎസ്ടി, മോദി സർക്കാരിന്റെ മണ്ടത്തരങ്ങൾ തുറന്നുകാട്ടൽ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ചേർന്നു ശക്തമായ നിലപാടെടുത്തു.
എന്നാൽ, പ്രതിപക്ഷത്തെ പാർട്ടികൾ തമ്മിൽ ഒരു ധാരണയുണ്ടാക്കുന്നതിലേക്ക് അതു വളർന്നില്ല. പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയുള്ള നീക്കങ്ങൾ വലിയ പ്രതീക്ഷ ഉണർത്തിയെങ്കിലും ചിലയിടങ്ങളിലെ സീറ്റ് അഡ്ജസ്റ്റ്മെന്റുകൾക്കപ്പുറം യോജിച്ചുള്ള ഒരു രാഷ്ട്രീയ പ്രവർത്തന പദ്ധതിയായി അതു മാറിയില്ല.
ഇപ്പോൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തകർച്ചയെത്തുടർന്ന് പാർട്ടി വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ബിജെപിയെയും അതിന്റെ ശക്തനായ നേതാവ് നരേന്ദ്ര മോദിയെയും നേരിടുന്നതിന് ഫലപ്രദമായ ദീർഘകാല പദ്ധതിയും ഹ്രസ്വകാല തന്ത്രങ്ങളും കോൺഗ്രസ് ആവിഷ്കരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മോശമായ സാന്പത്തികനില മൂലം എൻഡിഎ ഇപ്പോൾ അത്ര ആശ്വാസകരമായ അവസ്ഥയിലല്ല. പ്രചാരണ വിഷയം ഹിന്ദുത്വം വേണോ അതോ വികസനം വേണോ എന്നതിൽ ബിജെപിയും അതിന്റെ നേതാക്കളും ആശയക്കുഴപ്പത്തിലാണ്. വികസനത്തിനാണു ജനങ്ങൾ കൂടുതൽ മുൻതൂക്കം നൽകുന്നതെന്നു വ്യക്തമായി വരുന്നു. ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ പൗരത്വ നിയമ ഭേദഗതി, കാഷ്മീർ, രാമജന്മഭൂമി വിഷയങ്ങളൊന്നും വലിയ പ്രതികരണം ഉണ്ടാക്കിയില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എൻഡിഎയ്ക്കെതിരേ ആക്രമണോത്സുകമായ പ്രചാരണം നടത്താൻ പറ്റിയ സമയമാണിത്.
സഖ്യകക്ഷികളെ തെരഞ്ഞെടുക്കണം
കോൺഗ്രസ് അതിന്റെ സഖ്യകക്ഷികളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കണം. സമാനരീതിയിൽ ചിന്തിക്കുകയും അതനുസരിച്ചു നിലകൊള്ളുകയും ചെയ്യാതെ യോജിച്ചു പ്രവർത്തിക്കുക ബുദ്ധിമുട്ടാണ്. ദേശീയതലത്തിൽ മതേതര കാഴ്ചപ്പാടും വ്യക്തമായ ലക്ഷ്യങ്ങളുമുള്ള പാർട്ടികളുമായി മാത്രമേ കോൺഗ്രസ് ചേരാവൂ. ഉദാഹരണത്തിന് ബിസിനസ് നടത്തുന്നത് എങ്ങനെ എളുപ്പമാക്കാം എന്നതിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, സാധാരണക്കാരന്റെ ജീവിതം എങ്ങനെ ആയാസരഹിതമാക്കാം എന്നതിനെപ്പറ്റി ചിന്തിക്കണം. ദേശീയതല പാർട്ടികളെ സഖ്യകക്ഷികളായി തെരഞ്ഞെടുക്കണം.
കേന്ദ്രത്തിൽ അധികാരം പങ്കിടാൻ ഒരുപറ്റം പ്രാദേശിക പാർട്ടികൾ ആഗ്രഹിക്കുന്നുണ്ടെന്നതു നാം കാണണം. മമത ബാനർജി (പശ്ചിമ ബംഗാൾ), നവീൻ പട്നായിക് (ഒഡീഷ), ജഗ്മോഹൻ റെഡ്ഡി (ആന്ധ്ര), ചന്ദ്രശേഖർ റാവു (തെലുങ്കാന) തുടങ്ങിയവർ പ്രാദേശിക പാർട്ടികൾക്കു തനിച്ച് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുമെന്നു കരുതുന്നവരാണ്. കേജരിവാൾ ഇപ്പോൾത്തന്നെ മിക്ക പാർട്ടികളിൽനിന്നും തുല്യ അകലം പാലിക്കാൻ ശ്രദ്ധിക്കുന്നു. ഈയിടത്തെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മോദിയെ വിമർശിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
ഈ പാർട്ടികളെല്ലാം കോൺഗ്രസിനെ സംശയദൃഷ്ടിയോടെയാണു കാണുന്നത്. മറ്റു മാർഗങ്ങളൊന്നുമില്ലെങ്കിൽ മാത്രം കോൺഗ്രസുമായി കൂട്ടുകൂടാൻ അവർ തയാറാകുന്നു. കോൺഗ്രസ് നേതൃത്വം ഒരു മഴവിൽ സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതിനു പകരം ഏതൊക്കെ പാർട്ടികളുമായി കൂട്ടുചേരാൻ കഴിയും എന്നാലോചിച്ച് ഒരു രാഷ്ട്രീയ ഗ്രൂപ്പിംഗ് രൂപപ്പെടുത്താൻ ശ്രമിക്കുകയാണു വേണ്ടത്.
സ്ഥാനാർഥിനിർണയത്തിൽ ശക്തമായ സമ്മർദ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽപ്പെട്ടു കോൺഗ്രസ് വലിയ പാകപ്പിഴകൾ കാട്ടുന്നു. നല്ല പ്രതിച്ഛായയും തെളിയിക്കപ്പെട്ട പൊതുജന സേവന റിക്കാർഡും ഉള്ളവരെ തെരഞ്ഞെടുക്കണം. അത്തരം സ്ഥാനാർഥികളെ അവതരിപ്പിക്കുന്പോൾ പൊതുജന പിന്തുണ കിട്ടും. പാർട്ടി അംഗങ്ങൾ പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. പണ്ടു കോൺഗ്രസ് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പൊതുജന ദുരിതങ്ങൾ അകറ്റാൻ ശ്രമിച്ചിരുന്നു. ആ രീതി പുനരാരംഭിക്കണം. അതുപോലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി, എഐസിസി തുടങ്ങിയ യോഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തണം. നേതാക്കൾക്കു വിവിധ പ്രദേശങ്ങളെപ്പറ്റിയും അവിടത്തെ ആളുകളെപ്പറ്റിയും അവബോധമുണ്ടാകാൻ ഇതാവശ്യമാണെന്നു മഹാത്മാഗാന്ധി നിഷ്കർഷിച്ചിരുന്നു.
ഇതിനേക്കാളെല്ലാമുപരി കോൺഗ്രസ് പാർട്ടിക്കു വേണ്ടത് നല്ല പ്രതിച്ഛായയുള്ള ഒരു പ്രസിഡന്റിനെയാണ്. ആരോഗ്യസ്ഥിതി മോശമായ സോണിയാ ഗാന്ധിക്ക് രാജ്യത്തെല്ലായിടത്തും പോയി പാർട്ടിയെ പുനഃസംഘടിപ്പിക്കുക സാധ്യമല്ല. ഊർജസ്വലനായ ഒരു നേതാവില്ലാത്ത കോൺഗ്രസിനു തികഞ്ഞ അച്ചടക്കമുള്ള പാർട്ടിയായ ബിജെപിയെയും അതിന്റെ വലിയ ഉയരമുള്ള നേതാവ് നരേന്ദ്ര മോദിയെയും നേരിടാൻ കഴിയില്ല. മോദിയെ ആക്ഷേപിക്കുന്നതോ സംഘപരിവാറിനെ കണ്ണടച്ചു കുറ്റപ്പെടുത്തുന്നതോ രാജ്യത്തിന്റെയോ കോൺഗ്രസിന്റെയോ പ്രശ്നങ്ങൾക്കു പരിഹാരമാവില്ല. നെഹ്റുവിനെയോ ആറോ ഏഴോ പതിറ്റാണ്ടു മുന്പ് കോൺഗ്രസ് എടുത്ത തീരുമാനങ്ങളെയോ കുറ്റപ്പെടുത്തുന്നത് രാജ്യത്തിന്റെയോ സംഘപരിവാറിന്റെയോ പ്രശ്നങ്ങൾക്കു പരിഹാരമാവാത്തതു പോലെ തന്നെ.
ശക്തമായ ദേശീയ പാർട്ടിയായ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തിന്റെ താത്പര്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. അതുപോലെതന്നെ വേണം ബിജെപിയും മറ്റു ദേശീയ പാർട്ടികളും. ശക്തമായ ഒരു പ്രതിപക്ഷമില്ലാതെ ഒരു ജനാധിപത്യവും അർഥവത്താവില്ല.
കോൺഗ്രസിന്റെ ഒരു പ്രധാന ദൗർബല്യം അതിനെ നയിക്കാൻ ശക്തനായ ഒരു നേതാവില്ല എന്നതാണ്. പാർട്ടിക്ക് ഊർജസ്വലനായ ഒരു പ്രസിഡന്റിനെയും സജീവമായ ഒരു വർക്കിംഗ് കമ്മിറ്റിയെയും വേണം. പാർലമെന്റിൽ അതിന്റെ പ്രവർത്തനം ഫലപ്രദമാകണം. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രസിഡന്റിന്റേതു മുതൽ പല ഉന്നതപദവികളും ഒഴിഞ്ഞുകിടക്കുകയാണ്. തസ്തിക ഒഴിവുണ്ട്, ഊർജസ്വലനായ ഒരു കോൺഗ്രസ് പ്രസിഡന്റിനെ വേണം എന്നു പറയാവുന്ന സ്ഥിതി.