Saturday, March 21, 2020 10:29 PM IST
ആ രാത്രിയിൽ സൈത്തുതോട്ടത്തിൽ അതിതീക്ഷ്ണമായി അവൻ പ്രാർഥിച്ചു. പ്രാർഥനയെ ഇത്രമാത്രം പ്രണയിച്ച മറ്റൊരു മനുഷ്യനുണ്ടോ? പ്രയാസങ്ങളിൽ ആശ്വാസത്തിനായി പ്രാർഥനയുടെ പാതയാണ് അവൻ തെരഞ്ഞെടുത്തത്. ഹൃദയവ്യഥകളുടെ പാരമ്യത്തിൽ അവനു സങ്കേതമായി തന്റെ താതനും, മുറുകെപ്പിടിക്കാൻ അവിടുത്തെ കരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രാർഥനയ്ക്ക് ഒരു നിർവചനം അവൻ നല്കിയില്ല. പകരം നാവു നിറയെ പ്രാർഥനകളായിരുന്നു. നാമും പ്രാർഥിക്കുന്നവരല്ലേ? ആയുസിനെ മുഴുവൻ പ്രാർഥനകൊണ്ടു ആവരണം ചെയ്തവന്റെ അനുയായികളല്ലേ നാം? ഗുരുവിന്റെ പാദമുദ്രകളിലൂടെയാവണം നമ്മുടെയും പ്രയാണം. ആകയാൽ, പ്രാർഥനയ്ക്ക് ജീവിതത്തിൽ പരമമായ പ്രാധാന്യം കൊടുക്കണമെന്ന് അവൻ പഠിപ്പിക്കുന്നു. ആഗ്രഹിച്ചാലും ഇല്ലെങ്കിലും ജീവിതവ്യഗ്രതകളും ആകുലതകളും നമ്മുടെ കൂടെയുണ്ടാവും. പക്ഷേ, ആഗ്രഹിച്ചാൽ മാത്രമേ പ്രാർഥനയെന്ന പുണ്യം ജീവിതത്തിന്റെ ഭാഗമാകൂ. പ്രാർഥനയുടെ നിർവചനങ്ങളല്ല, നിമിഷങ്ങളാണ് വാസ്തവത്തിൽ വിലമതിക്കപ്പെടുന്നത്.
ക്രൈസ്തവരെന്ന നിലയിൽ പ്രാർഥനയ്ക്ക് നാം കൊടുക്കുന്ന പ്രാധാന്യമെന്താണ്? എല്ലാം വിഫലമാകുന്പോൾ അവസാനം ചൊല്ലിക്കൂട്ടേണ്ടതല്ല മറിച്ച്, ഒന്നും വിഫലമാകാതിരിക്കാൻ ആദ്യം ആശ്രയിക്കേണ്ടതാണ് പ്രാർഥന. സമയമുണ്ടെങ്കിൽ ചെയ്യേണ്ടതല്ല, സമയമുണ്ടാക്കി ചെയ്യേണ്ടതാണത്. കാരണം, നമ്മെ ബലപ്പെടുത്തുന്നത് പ്രാർഥനയാണ്; ദുർബലപ്പെടുത്തുന്നത് അതിന്റെ അഭാവവും. സന്ധ്യാജപം പലപ്പോഴും ടെലിവിഷൻ പരന്പരകൾക്കു വഴിമാറിക്കൊടുക്കുന്ന പരിതാപകരമായ അവസ്ഥ നമ്മുടെ കുടുംബങ്ങളിലുണ്ടോ? പരസ്യങ്ങളുടെ സമയങ്ങളിൽ രഹസ്യങ്ങൾ പെട്ടെന്നു ചൊല്ലിത്തീർത്തുകൊണ്ടുള്ള കൊന്തനമസ്കാരമാണ് ഇന്ന് ചില വീടുകളിൽ പ്രചാരത്തിലുള്ളത്. സമയാസമയങ്ങളിൽ പ്രാർഥിക്കാൻ നമ്മെ ഓർമിപ്പിക്കുന്ന പള്ളിമണികളെ ഇനിമേൽ കേട്ടില്ലെന്നു നടിക്കരുത്.
വിശ്വാസപൂർവം നാം ജപിക്കുന്ന പ്രാർഥനകൾ ഒരു കോട്ടപോലെ നമ്മെ കാത്തുരക്ഷിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള പ്രാർഥനയില്ലായ്മ വീടിന്റെ അടിത്തറയിളക്കും. നമ്മുടെ പ്രയാസങ്ങളുടെ നിമിഷങ്ങളെ പ്രലാപങ്ങളുടെയല്ല, പിന്നെയോ, പ്രാർഥനയുടെ മണിക്കൂറുകളാക്കി മാറ്റാം. പ്രാർഥനയുടെ കൈത്താങ്ങ് മാത്രമേ കാലത്തെ അതിജീവിക്കൂ. പ്രാർഥിക്കുന്നവരാകുന്പോഴേ യഥാർഥത്തിൽ നാം പ്രാർഥിച്ചവന്റേതാകൂ. ഒപ്പം, നമ്മുടെ കൂടെയുള്ളവരുടെ പ്രാർഥനാജീവിതത്തെ പോഷിപ്പിക്കാനുള്ള കടമകൂടി നമുക്കുണ്ട്. മദ്യപാനവും മറ്റു ദുശീലങ്ങളും കുടുംബങ്ങളിലെ പ്രാർഥനാന്തരീക്ഷത്തിനു തടസമാകരുത്. നമ്മുടെ അവിശ്വാസം കൂടെയുള്ളവരുടെ വിശ്വാസത്തിനു കോട്ടം വരുത്തരുത്. പ്രാർഥനാജീവിതത്തിനു തടസം നിൽക്കുന്നവയെ ഓരോന്നായി തരണം ചെയ്യാം. നോന്പിന്റെ നാളുകളിൽ കുറച്ചുകൂടി പ്രാർഥിക്കുന്നവരാകാം. കുടുംബങ്ങളെ പ്രാർഥനാകൂടാരങ്ങളാക്കാം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്