Thursday, March 26, 2020 11:51 PM IST
ഒടുവിൽ അതും സംഭവിച്ചു! ഒളിമ്പിക്സിനെയും കൊറോണ ബാധിച്ചിരിക്കുന്നു.124 വർഷത്തെ ചരിത്രത്തിൽ ഒളിമ്പിക്സ് ഒരു വർഷം എങ്കിലും വൈകി നടത്താൻ തീരുമാനിക്കുന്നത് ഇതാദ്യമായാണ്. ഇതിനു മുമ്പു നാലു തവണ ഒളിന്പിക്സ് റദ്ദാക്കിയിട്ടുണ്ട്. നാലു തവണയും യുദ്ധമായിരുന്നു കാരണം.
ഈ ജൂലൈയിൽ ടോക്കിയോയിൽ നടക്കേണ്ടിയിരുന്ന ഒളിന്പിക്സ് ചരിത്രത്തിലാദ്യമായി ഒരു പകർച്ചവ്യാധിയെ തുടർന്ന് ഒരു വർഷം നീട്ടിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ 1916, 1940, 1944 വർഷങ്ങളിൽ ഒളിന്പിക്സ് റദ്ദാക്കിയിട്ടുണ്ട്. 1980ലെ മോസ്കോ ഒളിമ്പിക്സിലും 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലും ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ടീമുകൾ പിന്മാറിയ ചരിത്രവുമുണ്ട്. 1980 ലെ മോസ്കോ ഒളിന്പിക്സ് അമേരിക്ക ഉൾപ്പെടെയുള്ളവർ ബഹിഷ്കരിച്ചെങ്കിലും മത്സരം നടക്കുക തന്നെ ചെയ്തു. അന്നത്തെ സോവ്യറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ അധിനിവേശത്തോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് പാശ്ചാത്യശക്തികൾ മോസ്കോ ഒളിന്പിക്സ് ബഹിഷ്കരിച്ചത്.
1972 മ്യൂണിക് ഒളിമ്പിക്സിൽ ഇസ്രേലി താരങ്ങളെ നോട്ടമിട്ടു തീവ്രവാദ ആക്രമണം നടന്നെങ്കിലും മത്സരം മുറയ്ക്കു നടക്കുക തന്നെ ചെയ്തു.1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലും ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ബഹിഷ്കരണങ്ങൾ നടന്നു. അന്ന് പിന്മാറിയതു സോവ്യറ്റ് ചേരി രാജ്യങ്ങളായിരുന്നു. 1894 മുതൽ സ്വിറ്റ്സർലൻഡിലെ ലൗസണിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ നിയന്ത്രണത്തിലുള്ള കാര്യാലയമാണ് ഒളിന്പിക്സ് വേദി എവിടെയാകണം എന്നു തീരുമാനിക്കുന്നത്.
1914 ജൂണ് 27, 28 തീയതികളിൽ ബർലിനിൽ ഒളിന്പിക്സ് ട്രയൽസ് കൂടി നടത്തിയതിനു ശേഷമാണ് മത്സരം മാറ്റിയത്. കാരണം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഒളിന്പിക്സ് മുടക്കം ടോക്കിയോയ്ക്കു പുതുമയല്ല. ചൈന- ജപ്പാൻ യുദ്ധം മൂലം 1940 ലെ ടോക്കിയോ ഒളിന്പിക്സ് മുടങ്ങി. ഏഷ്യയിലേക്ക് ആദ്യമായെത്തിയ ഒളിന്പിക്സ് രണ്ടാം ലോകമഹായുദ്ധത്തിന്റെ മറവിൽ അങ്ങനെ റദ്ദ് ചെയ്യപ്പെട്ടു. എന്നാൽ, 1964 ലെ ഒളിന്പിക്സ് വളരെ വിജയകരമായി ടോക്കിയോ നടത്തി.
1944 ലെ ലണ്ടൻ ഒളിന്പിക്സ് മുടങ്ങാനും കാരണം രണ്ടാം ലോക മഹായുദ്ധമായിരുന്നു. ബ്രിട്ടൻ ലോകയുദ്ധത്തിൽ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചതോടെ ഒളിന്പിക്സ് മുടങ്ങി.1945ൽ ലോകയുദ്ധം അവസാനിച്ചതിനു പിന്നാലെ ലണ്ടൻ വീണ്ടും ഒളിന്പിക്സിനു തയാറായി.1948ൽ ലണ്ടൻ ജർമനിയും ജപ്പാനുമില്ലാത്ത ഒളിന്പിക്സിന് ആതിഥേയത്വം വഹിച്ചു. ഒളിന്പിക്സ് ചരിത്രത്തിൽ അങ്ങനെ പിന്മാറ്റങ്ങൾ, തീവ്രവാദ ഭീഷണി, യുദ്ധങ്ങൾ, പ്രതിഷേധങ്ങൾ എന്നിവയെല്ലാം കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഐഒസി പ്രസിഡന്റ് തോമസ് ബാഹുമായി നടത്തിയ ചർച്ചയിലാണ് ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ തീരുമാനമുണ്ടായത്. ഐഒസിയാണ് ഇതു സംബന്ധിച്ചുള്ള അവസാന തീരുമാനമെടുക്കേണ്ട സംഘടന. തുടക്കത്തിൽ ജപ്പാൻ ഒളിന്പിക്സ് മാറ്റിവയ്ക്കാൻ തയാറായിരുന്നില്ല. കാരണം ഒരു ലക്ഷം കോടി രൂപ (12.6 ബില്യണ് അമേരിക്കൻ ഡോളർ)ഒളിമ്പിക്സിനായി ജപ്പാൻ ചെലവഴിച്ചു കഴിഞ്ഞിരുന്നു.
എന്നാൽ, 200 കോടി ആളുകൾ വീടുവിട്ടിറങ്ങാതെ കൊറോണ ഭീതിയിൽ കഴിയുന്പോൾ ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒമ്പതുവരെ നടക്കേണ്ട ഒളിന്പിക്സ് മത്സരങ്ങൾ മാറ്റിവയ്ക്കുകയല്ലാതെ ജപ്പാനു മുമ്പിൽ മാർഗങ്ങൾ ഒന്നുമില്ലായിരുന്നു. 2021ലേക്കു മാറ്റിയില്ലെങ്കിൽ തങ്ങളുടെ രാജ്യത്തുനിന്ന് അത്ലറ്റുകളെ അയയ്ക്കില്ലെന്ന് കാനഡ പ്രഖ്യാപിച്ചതും 2021ലെ ഒളിമ്പിക്സിനു തയാറെടുക്കാൻ ഓസ്ട്രേലിയ ഒളിന്പിക് താരങ്ങളോട് ആവശ്യപ്പെട്ടതും ഐഒസി ക്കു മുമ്പിൽ മറ്റു മാർഗങ്ങൾ ഇല്ലാതാക്കി.16 ദിവസം നീണ്ടുനിൽക്കുന്ന ടോക്കിയോ ഒളിന്പിക്സ് മുമ്പിൽക്കണ്ടു കോടിക്കണക്കിനു പണം നിക്ഷേപം നടത്തിയ ജപ്പാൻ സർക്കാർ, വിനോദ സഞ്ചാര മേഖല, ഹോട്ടൽ- വ്യോമ ഗതാഗത മേഖല ഇവയൊക്കെ ആസന്നമായ നഷ്ടം എങ്ങനെ നികത്താമെന്നു തലപുകയ്ക്കുകയാണ് ഇപ്പോൾ.
കേവലം 122 ദിവസം ബാക്കിനിൽക്കെയാണ് ഒളിന്പിക്സ് നീട്ടിവച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. ജപ്പാൻകാർക്ക് അവരുടെ പുതിയ ദേശീയ സ്റ്റേഡിയം പുറംലോകത്തിനു കാണിച്ചുകൊടുക്കാനുള്ള സുവർണാവസരമാണ് നീണ്ടുപോയത്. ഇതിനുപുറമെ മറ്റൊരു 50,000 കോടി രൂപയുടെ അധികച്ചെലവും ജപ്പാനു വന്നുചേരും. ടെലിവിഷൻ സംപ്രേഷണ അവകാശം വിൽക്കുന്നതുമൂലം ലഭിക്കേണ്ട പണം, മൈതാനവും മറ്റും അന്തർദേശീയ നിലവാരത്തിൽ ഒരു വർഷം കൂടി പരിപാലിക്കേണ്ട ചെലവ് ഇവയൊക്കെ കനത്ത നഷ്ടം തന്നെയാണ്. 206 രാജ്യങ്ങളിൽ നിന്നായി 11,000 കായിക താരങ്ങളെ വരവേൽക്കാൻ കാത്തിരുന്ന ജപ്പാന് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം .
1948 മുതൽ എല്ലാ നാലുവർഷം കൂടുന്പോളും ഈ കായിക മാമാങ്കം മുടങ്ങാതെ നടന്നിട്ടുണ്ട്. എന്നാൽ, ഒരു മഹാമാരിയെ തുടർന്ന് മത്സരം നീട്ടിവയ്ക്കുന്നത് ഇതാദ്യം. അതുകൊണ്ടുതന്നെ കോവിഡ്- 19 മഹാമാരിയെ തുടർന്ന് 2020 ടോക്കിയോ ഒളിമ്പിക്സ് മാറ്റിവച്ചത് പുതുചരിത്രമായി.
ഡോ. സന്തോഷ് വേരനാനി