Saturday, April 4, 2020 12:09 AM IST
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
മനുഷ്യന്‍തന്നെ മനുഷ്യനു മരുന്നാകേണ്ട രോഗ കാലങ്ങളിലൂടെയാണ് ലോകം കടന്നു പോകുന്നത്. കോവിഡ്19 വ്യാപനത്തിന്റെ ഭൂപടം നിവര്ത്തുമ്പോള് ഇന്ത്യയും അത്യാഹിതത്തില്‍ തന്നെയാണെന്നു നിസംശയം പറയാം. അങ്ങനെയൊരു കാലത്ത് രോഗിയായ രാജ്യം ഇച്ഛിക്കുന്നത് മരുന്നാണെങ്കില്‍ രുചിയുള്ള മറ്റൊന്നല്ല, അതേ മരുന്നു തന്നെയാകണം ആ രാജ്യത്തെ നയിക്കുന്നവരുടെ കല്പനകളിലും ഉണ്ടാകേണ്ടത്. കല്പന എന്നാല്‍ വിചാരം കൂടിയാണ്. അതു മരുന്നിനെക്കുറിച്ചാകാം, സ്വയം മരുന്നായി മാറുന്നതിനെക്കുറിച്ചുമാകാം.
വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം! 2019ലെ സാഹിത്യ ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതന് നമ്പൂതിരിയുടെ അര നൂറ്റാണ്ടിലേറെ മുമ്പെഴുതിയ ഈ വരികള്‍ക്ക് ഇത്രയേറെ അര്‍ഥമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസിലായിരിക്കുമോയെന്നു തീര്‍ച്ചയില്ല. മോദി സര്‍ക്കാര്‍ തന്നെ പത്മശ്രീ നല്കി ആദരിച്ച അക്കിത്തത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ ചായ്വുകള്ക്കു മോദിയുടെ നിലപാടുകളുമായി ചേര്ച്ചയുണ്ടാകാം. പക്ഷേ, 1952ലെ സഞ്ജയന് പുരസ്കാരം നേടിക്കൊടുത്ത അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയില്‍ കുറിച്ചിട്ട വരികള്‍ക്കു മോദിയുടെ പുതിയ ടോര്‍ച്ച് തെളിക്കല്‍ വിപ്ലവവുമായി ചേര്‍ത്തുവച്ചു നോക്കുമ്പോള്‍ വൈരുധ്യമാണേറെ.
• വിരസമാണീ തനിയാവര്‍ത്തനം
രാജ്യത്തെ 130 കോടി ജനങ്ങള്‍ നാളെ രാത്രി ഒമ്പതിന് ഒമ്പതു മിനിറ്റു നേരം വൈദ്യുതി ദീപങ്ങള്‍ അണച്ച് വീടിന്റെ വാതിലിലും ബാല്‍ക്കണികളിലും നിന്നു മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ടോര്‍ച്ച് എന്നിവ തെളിച്ച് കോവിഡിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടാണെന്നു തെളിയിക്കാനും കൊറോണയുടെ ഇരുട്ട് അകറ്റാനുമാണ് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം. കഴിഞ്ഞ 22ന് ജനതാ കര്‍ഫ്യു ദിനത്തില്‍ ജനങ്ങളോട് ബാല്‍ക്കണിയിലും വാതില്ക്കലും നിന്നു കൈകൊട്ടാനും പ്ലേറ്റുകള്‍ കൊണ്ടു കൊട്ടാനും ആഹ്വാനം ചെയ്തതിന്റെ മറ്റൊരു പതിപ്പ്.
നീളുന്ന ദേശീയ ലോക്ക്ഡൗണിന്റെ വിരസതയകറ്റാനും കൊറോണ പ്രതിരോധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഇറ്റലിയിലെ ജനങ്ങള്‍ നടപ്പാക്കിയ ലൈറ്റുകളുടെ ഫ്ളാഷ്മോബ് പരിപാടിയുടെ തനിയാവര്‍ത്തനം ആണ് മോദി ഇന്ത്യയില്‍ നാളെ നടപ്പാക്കുക. ആശയം പകര്‍ത്തിയതാണെങ്കിലും തെറ്റില്ല. വീടുകളില്‍ അടച്ചിരിക്കുന്ന ജനങ്ങളുടെ വിരസതയകറ്റാനും സന്തോഷം പകരാനും ഉപകരിക്കുമെന്നതിനാല്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇന്ത്യക്കാര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യണം. പരിപാടി വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കുക.
പക്ഷേ പ്രതീകാത്മക ജനപ്രിയ പരിപാടികളല്ല, രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള വ്യക്തവും സമഗ്രവുമായ പരിപാടികളും പദ്ധതികളും നടപടികളുമാണു രാജ്യം പ്രതീക്ഷിച്ചത്. സ്വാഭാവികമായും ആക്ഷേപങ്ങളും പരിഹാസങ്ങളും ഉണ്ടായി. പ്രധാന ഷോമാന് എന്ന ശശി തരൂരിന്റെ പ്രയോഗം പലരും ആസ്വദിച്ചു. കാരണം രാജ്യം നേരിടുന്ന ഏറ്റവും ദുര്‍ഘടമായ പ്രതിസന്ധി മറികടക്കാന്‍ നാടകീയ സംസാരങ്ങളോ മെഗാഷോയോ പോര. രാഷ്ട്രീയ ഗിമ്മിക്കുകള്ക്കുള്ള സമയമല്ലിത്.
• അന്ധവിശ്വാസികള്‍ അപശ്രുതിയാകും
ദ ഗുഡ് സൊസൈറ്റി എന്ന പുസ്തകത്തില്‍ വാള്‍ട്ടര്‍ ലിപ്മാന്‍ പറയുന്നു ഏതൊരു ഫാസിസ്റ്റ് ഭരണകൂടവും ഏതൊരു പ്രശ്നത്തിനും പരിഹാരമായി കൈക്കൊള്ളുക മൂന്നു കാര്യങ്ങളാണ്. ഒന്ന്: പ്രൊപഗാന്‍ഡ അഥവാ പ്രചാരണ വേല. രണ്ട്: മാസ് ഡ്രില്‍. മൂന്ന്: വിദ്യാഭ്യാസത്തിലെ ഇടപെടല്‍. മോദിയുടേത് ഫാസിസ്റ്റ് തന്ത്രങ്ങളല്ലേയെന്നു സംശയിക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസത്തെ പ്ലേറ്റ് കൊട്ടലും (പാട്ട കൊട്ടല്‍ എന്ന് ആക്ഷേപിക്കുന്നില്ല) യോഗാ ദിനത്തിലെ പരിപാടികളും നാളത്തെ ദീപം തെളിക്കലും വിദ്യാഭ്യാസത്തിലെ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കലുമെല്ലാം കാരണങ്ങളാകും.
സോവ്യറ്റ് യൂണിയനിലെ മാര്‍ക്സിസ്റ്റ് പരീക്ഷണത്തിന്റെ തകര്‍ച്ചയുടെ കാലത്ത് ചിന്ഗിസ് എയ്മതോവ് എന്ന നോവലിസ്റ്റ് എഴുതിയ കഥയെ അനുസ്മരിക്കണമെന്നാണ് സുഹൃത്ത് സാജന് ജോര്‍ജ് പറഞ്ഞത്. സോവ്യറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിനെക്കുറിച്ചാണു കഥ. ജീവനുള്ള കോഴിയെ പിടിച്ച് അതിന്റെ പപ്പുകള്‍ ഓരോന്നായി പറിച്ചുകളഞ്ഞു.
രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കോഴിക്ക് കഴിയുന്നില്ല. നിലത്തിറക്കിയ കോഴിക്ക് സ്റ്റാലിന് കുറച്ചു ധാന്യങ്ങള്‍ എറിഞ്ഞുകൊടുത്തു. അപ്പോള്‍ ആ കോഴി ഭക്ഷണത്തിനായി അയാളുടെ കാല്ക്കലേക്കു വരും. ക്രൂരമായി വേദനിപ്പിച്ച ശേഷവും ഭക്ഷണത്തിനായി ആ കോഴി പുറകേ വന്നതു കണ്ടോയെന്നു സ്റ്റാലിന് കൂടെയുളളവരോടു ചോദിച്ചു. ഇതാണ് ജനങ്ങളെ ഭരിക്കേണ്ട രീതിയെന്നു സ്റ്റാലിന് ഓര്‍മിപ്പിക്കുന്നു.
കഥയാണെങ്കിലും ജനങ്ങളുടെ രീതിയാണ് സോവ്യറ്റ്, കിര്‍ഗിസ് സാഹിത്യകാരനായ എയ്മതോവ് കാട്ടിത്തന്നത്. ശരിയായാലും തെറ്റായാലും നേതാവിനെ കണ്ണടച്ചു പിന്തുടരാന് നിര്‍ബന്ധിതമാകുന്ന ജനത ഒരു രാജ്യത്തിനും ഭൂഷണമല്ല. നിശിതമായ വിമര്‍ശനങ്ങളാണ് ഭരണകര്‍ത്താക്കളെ ശരിയുടെ വഴിയിലേക്കു നടത്തുക.
• ജനത്തെ ഇരുട്ടില്‍ നിര്‍ത്തരുത്
പ്രധാനമന്ത്രിയുടെയും സര്‍ക്കാരിന്റെയും നല്ല കാര്യങ്ങളെ പിന്തുണയ്ക്കുമ്പോഴും ശരിയായ വിവരങ്ങളും അര്‍ഹമായ സഹായങ്ങളും പദ്ധതികളും പരിപാടികളും ചോദിക്കാന്‍ ജനങ്ങള്‍ മറന്നുകൂടാ. ഏറ്റവും ഗൗരവമുള്ള വെല്ലുവിളിയുടെ കാലത്ത് കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളെ നേരിട്ടറിയിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. നാടകീയമായ ആഹ്വാനങ്ങളോടൊപ്പം കോവിഡിനെ നേരിടാനുള്ള തയാറെടുപ്പുകളും ജനങ്ങള്‍ക്കു പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കേണ്ട ആശ്വാസ പദ്ധതികളും കൂടി പറയണം.
ഒപ്പം 21 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം സ്വീകരിക്കുന്ന നടപടികളുടെ, നിയന്ത്രണങ്ങളുടെ ഏകദേശരൂപം അറിയാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ലോക്ക്ഡൗണ്‍ നീട്ടില്ലെന്നു പറയുന്നു. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാനും വൈറസ് ബാധ പടരാതിരിക്കാനും തുടരേണ്ട നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്.
ആഴ്ചകളായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍, ഓഫീസുകള്‍, ഫാക്ടറികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം എന്നത്തേക്കു തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന ആശങ്ക വലുതാണ്. ഏതൊക്കെ നിയന്ത്രണങ്ങള്‍, എത്ര മാസക്കാലം വേണ്ടിവരുമെന്ന ധാരണ സര്‍ക്കാരിന് ഉണ്ടാകണമല്ലോ. കോവിഡിന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈന മുതല്‍ ജപ്പാന്, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ വരെ വിജയകരമായി പരീക്ഷിച്ച രീതികളും നടപടികളും തന്ത്രങ്ങളും ഇന്ത്യക്കു മുന്നിലുണ്ട്.
ദീപം തെളിക്കാന്‍ പറയുമ്പോഴും ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുന്ന സമീപനം ഭൂഷണമല്ല. പ്രധാനമന്ത്രി കാര്യങ്ങള്‍ ജനങ്ങളോടു തുറന്നു പറയണം. ന്യൂസിലന്‍ഡിലെ മുപ്പത്തൊമ്പതുകാരിയായ പ്രധാനമന്ത്രി ജസീന്ത അര്‍ഡേന്‍ ദിവസവും രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുളള പത്രസമ്മേളനത്തിനു ലഭിക്കുന്ന സ്വീകരണമെങ്കിലും മോദിക്കു മാതൃകയാകേണ്ടതാണ്.
• ഉത്തേജനം വൈകിപ്പിക്കരുത്
ലോക മഹായുദ്ധത്തേക്കാള്‍ ഭീകരമായ നാശം വിതയ്ക്കുന്ന കൊറോണ വൈറസ് ബാധയെ തടയുക പ്രധാനമാണ്. ഇന്ത്യയിലെ രോഗബാധിതരെ മുഴുവന്‍ കണ്ടെത്തി ആവശ്യമായ പരിശോധനാ സംവിധാനങ്ങളും ചികില്‍സാ സൗകര്യങ്ങളും ഉറപ്പാക്കേണ്ട ബാധ്യത ഭരണാധികാരിക്കുണ്ട്. ലോക്ക്ഡൗണ്‍ മൂലം പട്ടിണിയിലും ദുരിതത്തിലുമായ പാവങ്ങള്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്കു ഭക്ഷണവും സാമ്പത്തിക സഹായവും അടക്കമുള്ള ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കാന്‍ ഇനിയും വൈകരുത്.
കഷ്ടത്തിലും ഭയപ്പാടിലുമായ കര്‍ഷകര്‍, വ്യാപാരികള്‍, അടച്ചുപൂട്ടലിന്റെയും പിരിച്ചുവിടലിന്റെയും വക്കിലെത്തി നില്ക്കുന്ന സ്വകാര്യ- പൊതുമേഖലാ കമ്പനികളിലെ ജീവനക്കാര്‍ എന്നിവര്‍ മുതല്‍ തകര്‍ച്ചയിലായ വ്യവസായികള്‍ വരെയുള്ളവര്‍ക്കും ആശ്വാസം നല്‍കാനും കരകയറാനുമുള്ള പദ്ധതികളും രാജ്യം പ്രതീക്ഷിക്കുന്നു. അതീവ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയില്‍നിന്നു കരകയറ്റാനുള്ള സാമ്പത്തിക ഉത്തേജന പാക്കേജും വൈകിക്കൂടാ.
കോവിഡിനെതിരേ പോരാടുന്ന ആശുപത്രികളിലെ ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രഫര്‍ അടക്കമുള്ള ജീവനക്കാര്‍, ശുചീകരണ, സുരക്ഷാ തൊഴിലാളികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങി കോവിഡിനെതിരേ പൊരുതുന്ന മനുഷ്യര്‍ക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ലഭ്യമാക്കിയോ എന്നു പ്രധാനമന്ത്രിയും ആദ്യം പറയട്ടെ. ഇവര്‍ക്കാവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ), 130 കോടിയോളം ജനങ്ങള്‍ക്കാകെ വേണ്ട മാസ്കുകള്‍, സാനിറ്റൈസറുകള്‍ തുടങ്ങിയവ എത്രയെണ്ണം, എപ്പോള്‍, എവിടെ ലഭ്യമാകുമെന്നും അറിയേണ്ടതുണ്ട്.
ഐസിയു, വെന്റിലേറ്റര്‍, ഐസൊലേഷന്‍ മുറികള്‍ എന്നിവ മുതല്‍ നല്ല ആശുപത്രികള്‍ വരെ എത്രയുണ്ടെന്നും പുതുതായി എത്ര ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം. ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥ ഇന്ത്യയില്‍ ഉണ്ടാകാന്‍ അനുവദിച്ചുകൂടാ. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായില്ലെന്നു തീര്‍ച്ചപ്പെടുത്താന്‍ ഇപ്പോഴും ആര്‍ക്കും കഴിയില്ല.
ലക്ഷക്കണക്കിനാളുകള്‍ക്ക് ഒരേസമയം ചികിത്സ നല്കാന് ആവശ്യമായ ഐസിയു, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക ചികല്‍സാ സൗകര്യങ്ങള്‍ ഉണ്ടാവുകയെന്നത് അനിവാര്യമാണ്. മതിയായ കോവിഡ്19 പരിശോധനാ സൗകര്യങ്ങളും കിറ്റുകളും ലഭ്യമാകണം. പ്രധാനമന്ത്രി എന്ന നിലയില്‍ അതെല്ലാം ഒരുക്കണം. അതിനെക്കുറിച്ചു രാജ്യത്തെ ജനങ്ങളോടു തുറന്നു പറയണം.
• കൈ പിടിച്ചു കരുത്തേകണം
രാജ്യമാകെ ലോക്ക്ഡൗണ്‍ ആണ്. ജനങ്ങള്‍ക്കു ജോലിയും കൂലിയും ഇല്ല. ഇതര സംസ്ഥാനക്കാരടക്കം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വയറുനിറയ്ക്കാന്‍ ഭക്ഷണം പോലുമില്ല. ഏറെക്കാലമായി തകര്‍ച്ചയിലായിരുന്ന കാര്‍ഷിക മേഖല തകര്‍ന്നു തരിപ്പണമായി. ജീവിതം മുന്നോട്ടുകൊണ്ടുപോകാനും കുട്ടികളെ പഠിപ്പിക്കാനും പോലും വഴി കാണാനാകാതെ കര്‍ഷകര്‍ കൊടിയ ദുരിതത്തിലാണ്. കാര്‍ഷിക, വ്യവസായ, ബിസിനസ് മേഖലകളിലെ മുരടിപ്പും തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാക്കിയ സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെയാണു കോവിഡ് മഹാമാരിയുടെ രൂപത്തിലെത്തിയ ഇപ്പോഴത്തെ മഹാപ്രതിസന്ധി.
വന്‍കിട വ്യവസായങ്ങള്‍ മുതല്‍ പാരമ്പര്യ, ചെറുകിട വ്യവസായങ്ങളും ബിസിനസുകളുമെല്ലാം ദിവസങ്ങളായി പൂട്ടിക്കിടക്കുകയാണ്. ഓരോ ദിവസവും ജോലി നഷ്ടപ്പെടുന്നവര്‍ നിരവധി. അതിലേറെ പേര് ജോലി നഷ്ടപ്പെടുകയും ഉള്ള ശമ്പളം പോലും കുറയുകയും ചെയ്യുമെന്ന വലിയ ഭയാശങ്കയില്‍ തീ തിന്നുകയാണ്.
ജനങ്ങളെ ബോധവത്കരിക്കാനും സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ചികില്‍സാ സൗകര്യങ്ങളും ആശ്വാസ പദ്ധതികളുമെല്ലാം ജനങ്ങളിലെത്തിക്കാനും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായ പത്ര, ടെലിവിഷന്‍ മാധ്യമങ്ങളും വരുമാനം തീരെയില്ലാതെ കഷ്ടത്തിലാണ്.
ജനങ്ങള്‍ക്കു സംരക്ഷണവും സഹായവും നല്‍കാനും ശരിയായ വിവരങ്ങള്‍ അറിയിക്കാനും വേണ്ടത്ര സുരക്ഷ പോലുമില്ലാതെ രാപകലില്ലാതെ പണിയെടുക്കുന്ന മാധ്യമപ്രവര്‍ത്തകരും പോലീസുകാരും സുരക്ഷാ ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്. ഇവര്‍ക്കെല്ലാം ജീവിക്കാനാവശ്യമായ പിന്തുണയും സഹായവും നല്കാന് സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബാധ്യതയുണ്ട്.
• ഈ യുദ്ധം ജയിച്ചേ തീരൂ
കൈകൊട്ടലുകളും ദീപം തെളിക്കലുമൊക്കെ നല്ലതാണ്. പക്ഷേ കൊറോണ വൈറസിന്റെ വ്യാപനം കണ്ടെത്താനോ തടയാനോ ഇതിനൊന്നും കഴിയില്ല. മരുന്നിനും ചികിത്സയ്ക്കും ഉപകരിക്കില്ല. ആരുടേയും വിശപ്പു മാറ്റുകയില്ല. ആര്‍ക്കും ജീവിതം നല്‍കില്ല. തൊഴിലാളികളും കര്‍ഷകരും അടക്കം വരുമാനവും ജോലിയും നഷ്ടമായവര്‍ക്ക് ആശ്വാസവുമാകില്ല. മനുഷ്യന്റെ ദുരിതങ്ങളോ അജ്ഞതയോ അകറ്റുകയില്ല. വര്‍ഗീയമായ കളികളും ആര്‍ക്കും ഗുണകരമാകില്ല.
നല്ല വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, വസ്ത്രം, കെട്ടുറപ്പുള്ള വീട്, ജോലി തുടങ്ങിയവയും മികച്ച യാത്രാ, ചികില്‍സാ സൗകര്യങ്ങളും സുരക്ഷാ ബോധവുമൊക്കെയാണു സാധാരണക്കാരന്റെ അത്യാവശ്യങ്ങളുടെ പട്ടികയിലുള്ളത്. ആരോഗ്യവും വിദ്യാഭ്യാസവും ഐക്യവും ഉള്ള ജനതയില്ലെങ്കില്‍ രാജ്യവും പ്രധാനമന്ത്രിയും സര്‍ക്കാരും ഉണ്ടാകില്ല, പ്രസക്തിയുമില്ല.
കോവിഡിനെതിരേയുള്ള യുദ്ധം ജയിച്ചേ മതിയാകൂ. രാജ്യങ്ങളുടെ അതിര്‍ത്തികളും ജാതി, മത, വര്‍ഗ, രാഷ്ട്രീയ തിരിവുകളും പോലും അപ്രസക്തമായി. രാജ്യങ്ങളും ജനതകളും ഒറ്റക്കെട്ടായി നിന്നു ജാഗ്രതയും കരുതലും തുടരാം. വെല്ലുവിളികളും ആശങ്കകളും തുടരുമ്പോഴും ആശ്വാസവും സഹായവും പ്രതീക്ഷയും പ്രത്യാശയും നല്കുന്നതാകട്ടെ സര്‍ക്കാരുകള്‍.