Monday, April 6, 2020 12:22 AM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
വ്യക്തിപരമായ അസൗകര്യങ്ങളും അഭിപ്രായഭിന്നതകളും ശത്രുതകളും വഴക്കുകളുമെല്ലാം മറന്ന് ഒരു വലിയ പ്രതിസന്ധിയെ നേരിടാൻ എല്ലാ പൗരന്മാരും ഒന്നിച്ചുനിൽക്കേണ്ട സന്ദർഭങ്ങൾ രാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ഉണ്ടാകാറുണ്ട്. അതു ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തുന്ന ഒരു ഭക്ഷ്യക്ഷാമമോ മഹാമാരിയോ ആകാം. കൊറോണ വൈറസ് അത്തരമൊരു ഭീഷണിയാണ്. ഈ രോഗത്തിനുള്ള മരുന്നു കണ്ടുപിടിക്കാൻ ശാസ്ത്രജ്ഞർ ഇപ്പോഴും ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ രോഗത്തെക്കുറിച്ചുള്ള വളരെക്കുറച്ചു കാര്യങ്ങളേ ഇപ്പോഴും അറിയൂ. നഗ്നനേത്രങ്ങൾക്കു ഗോചരമല്ല ഈ വൈറസ്.
രാഷ്ട്രം ഇത്തരമൊരു ഭീഷണിയെ നേരിടുന്പോൾ ഈ രോഗത്തെ കൈകാര്യം ചെയ്യുന്നതിലായിരിക്കണം ശ്രദ്ധ മുഴുവൻ. വിവാദങ്ങളിൽനിന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തീരുമാനങ്ങളിൽനിന്നും അധികാരികൾ ഒഴിഞ്ഞുനിൽക്കണം. രോഗം പരക്കുന്നതു തടയാൻ രാഷ്ട്രീയപാർട്ടികളും പ്രഫഷണലുകളും ആത്മീയ-മത നേതാക്കളും രാജ്യം മുഴുവനും ഒന്നിച്ചുനിന്ന് തങ്ങളാലാവുന്നതു ചെയ്യണം.
നിർഭാഗ്യവശാൽ, ഗുരുതരമായ ഈ പ്രതിസന്ധി നേരിടുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ രാഷ്ട്രീയ നേതാക്കളുടെ ഒരു യോഗവും ഇതുവരെ വിളിച്ചുചേർത്തിട്ടില്ല. രാഷ്ട്രീയ നേതാക്കൾ പ്രസ്താവനകളിലൂടെയാണു തങ്ങളുടെ നിലപാടുകൾ അറിയിക്കുന്നത്. ചിലർ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും അറിയിച്ചിട്ടുണ്ട്. അവരെല്ലാം സമ്മേളിച്ചിരുന്നെങ്കിൽ യോജിച്ച ഒരു തന്ത്രം രൂപപ്പെടുത്താൻ കഴിയുമായിരുന്നു. അധികാരത്തിലിരിക്കുന്നവർക്ക് ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കുകയും അഭിപ്രായ വ്യത്യാസങ്ങളെപ്പറ്റി വിശദീകരണം നൽകുകയും ചെയ്യാമായിരുന്നു. പ്രതിപക്ഷത്തുള്ളവർക്ക് വിമർശനങ്ങൾ ഒഴിവാക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്യാൻ കഴിയുമായിരുന്നു. ഒരു സമവായം ഉണ്ടാവുകയും രാജ്യത്തിന് ഒന്നിച്ചു മുന്നോട്ടുപോകാൻ സാധിക്കുകയും ചെയ്യുമായിരുന്നു.
ഒരുപക്ഷേ, ഇത്തരമൊരു യോഗം ഫെബ്രുവരിയിൽ നടന്നിരുന്നെങ്കിൽ ലോക്ക്ഡൗൺ, സാമൂഹ്യ അകലംപാലിക്കൽ, കൈകഴുകൽപോലുള്ള മുൻകരുതലുകൾ, മാസ്ക് ധരിക്കൽ, രോഗ പ്രതിരോധ ശേഷിയുള്ള ഭക്ഷണവും മരുന്നും കഴിക്കൽ തുടങ്ങിയവയൊക്കെ നേരത്തേ തുടങ്ങാൻ കഴിയുമായിരുന്നു. പല കാര്യങ്ങളിലും യോജിപ്പുകളുണ്ടെന്നു നമുക്കു കാണാൻ കഴിയും. വൈറസ് വേഗം പടരുകയാണെന്നും ആളുകളുടെ ജീവനെടുക്കുകയാണെന്നും വ്യക്തമായതോടെ സാമൂഹ്യ അകലം പാലിക്കലിന്റെയും ലോക്ക്ഡൗണിന്റെയും കാര്യത്തിൽ വ്യാപകമായ സ്വീകാര്യത ഉണ്ടായിട്ടുണ്ട്.
പാളിച്ചകൾ
പക്ഷേ രണ്ടു കാര്യങ്ങളിൽ ഭരണകൂടം പരാജയപ്പെട്ടു. പ്രധാനമായും ദീർഘവീക്ഷണമില്ലായ്മകൊണ്ടും നടപടികളെടുക്കുന്നതിൽ കാർക്കശ്യം പുലർത്താൻ കഴിയാത്തതുകൊണ്ടുമാണിത്. ഒന്നാമത്തേത്, ലോക്ക് ഡൗണിനെത്തുടർന്ന് നഗരങ്ങളിൽനിന്നു തങ്ങളുടെ ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനമായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ അവർക്കു തൊഴിലും വരുമാനവും നഷ്ടപ്പെട്ടു.
വളരെ ദയനീയമായ അവസ്ഥയാണ് അവരുടേത്. നാം ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതായതിനാൽ അതേപ്പറ്റി വിശദീകരിക്കേണ്ടതില്ല. സംസ്ഥാനങ്ങൾ അതിർത്തികൾ അടച്ചിട്ടതും ജോലി നഷ്ടപ്പെട്ടവർക്കു സഹായമെത്തിക്കാൻ വൈകിയതും സമവായം ഉണ്ടാക്കുന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും പരാജയപ്പെട്ടതിന്റെ ക്ലാസിക് ഉദാഹരണങ്ങളാണ്.
ഡൽഹി നിസാമുദീൻ മർക്കസിൽ നടന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനമാണ് നാണംകെട്ട ഒരു സംഭവം. ലോക്ക്ഡൗണിനെയും സാമൂഹ്യ അകലംപാലിക്കലിനെയും നിരാകരിച്ചുകൊണ്ട് ആയിരക്കണക്കിന് ആളുകൾ അവിടെ സമ്മേളിച്ചു. അവിടെ നടന്ന ചില പ്രസംഗങ്ങൾ അസംബന്ധവും അന്ധവിശ്വാസത്തെയും അശാസ്ത്രീയതയെയും പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധിപ്പേർക്ക് കൊറോണ വൈറസ് ബാധ ഉണ്ടാവുകയും പലരും മരിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച ധാരാളം വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, വിലക്കു ലംഘിച്ച് ഇത്ര വിപുലമായൊരു സമ്മേളനം ദേശീയ തലസ്ഥാനത്ത് എങ്ങനെ നടന്നു എന്നതിനെപ്പറ്റി വ്യക്തതയില്ല. ട്രാഫിക് നിയന്ത്രിക്കുകയും അഞ്ചു പേരിൽ കൂടുതൽ കൂടുന്നതു തടയുകയും ചെയ്ത പോലീസിന് ഇത്രയും വലിയൊരു സമ്മേളനം ശ്രദ്ധയിൽപ്പെട്ടില്ല. അല്ലെങ്കിൽ അവർക്കു മാത്രം അറിയാവുന്ന കാരണങ്ങളാൽ നടപടിയെടുത്തില്ല.
ഇന്റലിജൻസ് പരാജയം
ഇത്തരമൊരു സമ്മേളനത്തെപ്പറ്റി പോലീസോ ഇന്റലിജൻസ് ഏജൻസികളോ മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നു കരുതണം. ഇത്തരമൊരു വലിയ നിയമലംഘനം അധികാരികളുടെ ശ്രദ്ധയിൽ പെട്ടിട്ടുപോലും ഇത് ആസൂത്രണം ചെയ്തവർക്കെതിരേ ഒരു നടപടിയും എടുത്തില്ല. ദുഃഖകരമെന്നു പറയട്ടെ, അതൊരു രാഷ്ട്രീയവിഷയമായി മാറി. നേതാക്കൾ ഇടപെട്ട് അതൊരു വർഗീയ പ്രശ്നമാക്കി മാറ്റി. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും തങ്ങളുടെ സ്വാധീന മേഖലകൾ സംരക്ഷിക്കുന്നതിലാണല്ലോ പലർക്കും താത്പര്യം.
പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇതൊരു ക്രമസമാധാനപ്രശ്നവും പൊതുജന താത്പര്യവിഷയവുമായി കൈകാര്യം ചെയ്യാമായിരുന്നു. കുറ്റക്കാർക്കെതിരേ പ്രോസിക്യൂഷൻ നടപടികളും കൈക്കൊള്ളേണ്ടതുണ്ടായിരുന്നു. ന്യൂനപക്ഷാവകാശങ്ങളുമായി ഇതിനു യാതൊരു ബന്ധവുമില്ല. എന്നിട്ടും നടപടികളെടുക്കുന്നതിൽ നിയമപാലന ഏജൻസികൾ പരാജയപ്പെട്ടു. ജീവനുനേരേ വലിയൊരു രോഗഭീഷണി ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ഭൂരിപക്ഷം ആളുകളും കതകടച്ചു വീട്ടിലിരിക്കുന്ന സമയമാണല്ലോ ഇത്.
ഇത്തരം കുറ്റകൃത്യങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ മൂടിവയ്ക്കുകയാണെങ്കിൽ, തങ്ങൾ നിയമവാഴ്ച നടപ്പാക്കുകയാണെന്ന് അധികാരികൾക്ക് എങ്ങനെ അവകാശപ്പെടാൻ കഴിയും? രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളിൽനിന്നും ചില വിദേശരാജ്യങ്ങളിൽനിന്നും നൂറുകണക്കിന് ആളുകളെ നേരത്തേ ക്ഷണിച്ചുവരുത്തിയാണ് ലോക്ക് ഡൗൺ സമയത്ത് ഈ സമ്മേളനം നടത്തിയതെന്നത് രാജ്യതലസ്ഥാനത്തെ അധികാരികൾ അറിയാതെപോയി എന്നതാണ് മറ്റൊരു വലിയ പരാജയം. അതോ, അവർ അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ പരാജയപ്പെട്ടതാണോ? അല്ലെങ്കിൽ നടപടി എടുക്കുന്നതിൽനിന്നു പോലീസിനെ അധികാരികൾ തടഞ്ഞതാണോ?
ഇതിന് ഉത്തരവാദികൾ ആരാണെങ്കിലും അവർ രാജ്യത്തോടും ജനങ്ങളോടും മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. ഹീനമായ ഈ കുറ്റകൃത്യം ചെയ്തവർക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളണം. രാജ്യത്തെ നിയമങ്ങൾ സത്യസന്ധമായി നടപ്പാക്കാനുള്ള സമയം വന്നിരിക്കുന്നു.
ഒറ്റക്കെട്ടായി നേരിടണം
അതെന്തായാലും, കൊറോണ മൂലം ഇപ്പോൾ രാജ്യത്തുണ്ടായിരിക്കുന്ന സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടണം. ചിലർ നിയമം ലംഘിക്കുന്നതും ലോക്ക് ഡൗണിനെ പരാജയപ്പെടുത്തുന്നതും സാമൂഹ്യ അകലം പാലിക്കാതിരിക്കുന്നതും സഹപൗരന്മാരുടെ ജീവനാണു ഭീഷണി ഉയർത്തുന്നത്. സർക്കാർ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരേ പോലീസ് ഭീതിയോ പക്ഷപാതമോ കൂടാതെ നടപടിയെടുക്കണം. രാജ്യത്തിന്റെയും പൗരന്മാരുടെയും താത്പര്യങ്ങൾക്കുവേണ്ടി സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരികൾ പോലീസിനെ അനുവദിക്കണം.
മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്ത്യയിൽ ഇതുവരെ കൈക്കൊണ്ട നടപടികൾ ഭാഗ്യവശാൽ ഫലപ്രദമാണ്. നിയന്ത്രണങ്ങൾ നാം കർശനമായി പാലിച്ചാൽ വൈറസിനെ തടഞ്ഞുനിർത്താൻ കഴിയും.
എന്നാൽ, നമുക്കിനിയും വളരെക്കാര്യങ്ങൾ ചെയ്യാനുണ്ട്. ആവശ്യത്തിനു മാസ്കുകളും ടെസ്റ്റിംഗ് കിറ്റുകളും പ്രതിരോധ മരുന്നുകളും ആവശ്യവസ്തുക്കളും വിതരണം ചെയ്യണം. ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കുകയാണ് ഏറ്റവും ആവശ്യമായ നടപടി. ഇത്തരം കാര്യങ്ങൾ ചെയ്യാതെ ആളുകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും സാമൂഹ്യ അകലവും പാലിക്കുമെന്ന് അധികാരികൾ പ്രതീക്ഷിക്കരുത്. ആളുകൾക്ക് തങ്ങളുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കുന്നതിനുപോലും ഒരു വഴി കണ്ടെത്തണം.
രാജ്യത്തുനിന്നും ലോകത്തുനിന്നും കൊറോണ വൈറസിനെ തുരത്താൻ എത്ര സമയമെടുക്കും എന്നാർക്കും അറിഞ്ഞുകൂടാ. ഒരുപക്ഷേ അതു കുറച്ചു സമയം എടുത്തേക്കാം. ഈ പോരാട്ടത്തിനു പൗരന്മാരെ ഒരുക്കാൻ കേന്ദ്രത്തിലും സംസ്ഥാനത്തിലുമുള്ള സർക്കാരുകൾ ഒരു പദ്ധതി തയാറാക്കണം. നിശ്ചയദാർഢ്യത്തോടെയും യോജിപ്പോടെയുമാണു നാം ഈ പോരാട്ടത്തെ നേരിടേണ്ടത്.