Monday, May 11, 2020 10:54 PM IST
ഇന്നു നഴ്സസ് ദിനമായി ലോകമെങ്ങും ആചരിക്കുകയാണല്ലോ. കോവിഡ്- 19 വൈറസിന്റെ ഭീഷണിയിൽ ജീവിക്കുന്ന മാനവകുലത്തിന് നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരും ദൈവത്തിന്റെ കൈയൊപ്പുള്ള മാലാഖമാരാണ്. ഈ ലോക്കൗട്ട് കാലത്ത് അവർ ചെയ്യുന്ന സേവനത്തിന്റെ മാഹാത്മ്യം നാം കൂടുതലായി തിരിച്ചറിയുന്നു. സ്വന്തം ജീവൻ പണയംവച്ചാണ് അവർ മക്കളെയും മാതാപിതാക്കളെയും ഉറ്റവരെയുംവിട്ട് രാപകൽ സേവനംചെയ്യുന്നത്.
“വിളക്കേന്തിയ വനിത’’ എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേൽ 1820 മേയ് 12-നാണ് ഇറ്റലിയിലെ ഫ്ളോറൻസിൽ ജനിച്ചത്. അവരുടെ 200-ാം ജന്മവാർഷികം പ്രമാണിച്ചു ലോകാരോഗ്യ സംഘടന 2020 വർഷത്തെ ‘നഴ്സസ് ആൻഡ് മിഡ് വൈഫ്സ് വർഷം’ ആയി പ്രഖ്യാപിക്കുകയും അവർക്ക് ആദരവ് അർപ്പിക്കുകയും ചെയ്യുന്നു. നഴ്സിംഗിനെ ഒരു ദൈവവിളിയായി കരുതി ആതുര ശുശ്രൂഷാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി ഏവർക്കും മാതൃകയായ നൈറ്റിംഗേൽ ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവാണ്. ബ്രിട്ടീഷുകാരായ മേരി നേ ഇവാൻസും വില്യം എഡ്വേർഡുമായിരുന്നു അവരുടെ മാതാപിതാക്കൾ. മനുഷ്യസ്നേഹിയും സാമൂഹ്യ പരിഷ്കർത്താവും ബയോസ്റ്റാറ്റിസ്റ്റിഷ്യനുമായിരുന്ന ഫ്ളോറൻസിന്റെ വിദ്യാഭ്യാസം കൂടുതലും സ്വന്തം പിതാവിന്റെ കീഴിലായിരുന്നു.
ഫ്ളോറൻസിന്റെ ജീവിതത്തിൽ ദൈവികമായ ഇടപെടലുകൾ പലപ്പോഴും ഉണ്ടായതായി അവർ പറയുന്നു. 1837-ൽ എംബ്ലി പാർക്കിൽ താമസിച്ചിരുന്ന കാലത്ത് മറ്റുള്ളവരുടെ സേവനത്തിനായി സ്വയം സമർപ്പിക്കുന്നതിനുള്ള ഉൾപ്രേരണയുണ്ടായി. മാതാപിതാക്കളിൽനിന്ന് എതിർപ്പുകളുണ്ടായെങ്കിലും നഴ്സിംഗ് തന്റെ ജീവിതാന്തസായി തെരഞ്ഞെടുക്കുവാൻ 1844-ൽ അവർ തീരുമാനിച്ചു. ഒരു സാധാരണ കുടുംബിനിയായി അടുക്കളയിൽ ഒതുങ്ങിക്കൂടുന്നതിനു പകരം വിദ്യാഭ്യാസം നേടി സമൂഹത്തിനു നന്മയുടെ കൈത്തിരി വെളിച്ചമായി മാറണമെന്ന് അവർ തീരുമാനിക്കുകയും നഴ്സിംഗിന്റെ മാനവികവും ശാസ്ത്രീയവുമായ വശങ്ങളിൽ പരിശീലനം നേടുകയും ചെയ്തു.
ക്രീമിയൻ യുദ്ധം
വളരെ സുന്ദരിയും ശാലീനയുമായ ഫ്ളോറൻസിന് വിവാഹാലോചനകൾ പലതും വന്നെങ്കിലും തന്റെ നഴ്സിംഗ് ദൗത്യത്തിന് അതു തടസമാകുമെന്ന് അവർ വിശ്വസിച്ചു. ലണ്ടനിലെ പ്രശസ്തമായ നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നഴ്സിംഗ് സൂപ്രണ്ടായി 1853-ൽ അവർ നിയമിതയായി.
1854-ൽ യുദ്ധം കൊടുന്പിരികൊണ്ടപ്പോൾ മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്ന ചുമതലയിലേക്ക് അവരെ നിയോഗിച്ചു. മരുന്നിന്റെ ലഭ്യതക്കുറവും പോഷകാഹാരക്കുറവും ഉൾപ്പെടെ പട്ടാളക്കാർക്കു ലഭിക്കേണ്ട ചികിത്സയിലെ അപര്യാപ്തത അവർ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.
അതിന്റെ ഫലമായി ബ്രിട്ടീഷ് സർക്കാർ റെൻകിയോയി ഹോസ്പിറ്റൽ ആരംഭിക്കുകയും ശാസ്ത്രീയമായ ചികിത്സവഴി മരണനിരക്ക് പത്തിലൊന്നായി കുറയ്ക്കുകയും ചെയ്തു. വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെയും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകേണ്ടതിന്റെയും ആവശ്യകത രോഗികളെ ബോധ്യപ്പെടുത്താനും ഇവർക്കായി.
1855-ൽ സ്കുട്ടാരിയിലെ പട്ടാളക്യാന്പിൽ ക്രമാതീതമായി പട്ടാളക്കാർ മരിച്ചതിനെത്തുടർന്ന് അവിടം സന്ദർശിച്ചു കാരണങ്ങൾ മനസിലാക്കി നിർദേശങ്ങൾ സമർപ്പിക്കാൻ ഫ്ളോറൻസിന്റെ നേതൃത്വത്തിൽ ഒരു സാനിട്ടറി കമ്മീഷനെ സർക്കാർ നിയോഗിച്ചു. യുദ്ധത്തിൽ മുറിവേറ്റതിനേക്കാൾ ടൈഫസ്, ടൈഫോയ്ഡ്, കോളറ, ഡിസന്ററി മുതലായ രോഗങ്ങൾ കാരണമാണ് ഇത്രയുമധികംപേർ മരിച്ചതെന്ന് അവർ കണ്ടെത്തി.
ഫ്ളോറൻസിന്റെ ശ്രമഫലമായി പട്ടാളക്യാന്പുകളും പരിസരങ്ങളും കഴുകി വൃത്തിയാക്കുകയും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്തു. അങ്ങനെ ശുചിത്വം ഉറപ്പാക്കിയതിന്റെ ഫലമായി അനേകായിരങ്ങളെ മരണവക്ത്രത്തിൽനിന്നു രക്ഷിക്കാൻ സാധിച്ചു. പട്ടാള ക്യാന്പുകളിൽ രാത്രികാലത്ത് കൈയിൽ കത്തിച്ച വിളക്കുമായി മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനും ആശ്വസിപ്പിക്കാനും അവർ തയാറായി. അതിനാലാണ് അവർക്കു “വിളക്കേന്തിയ വനിത’’ എന്ന പേരു ലഭിച്ചത്.
ബ്രിട്ടനിൽവന്ന് സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിന്റെ ഫലമായി റോയൽ കമ്മീഷൻ ഫോർ ദ ഹെൽത്ത് ഓഫ് ദ ആർമി എന്ന പേരിൽ ഒരു കമ്മീഷനെ ഫ്ളോറൻസിന്റെ നേതൃത്വത്തിൽ സർക്കാർ നിയമിച്ചു. തൊഴിലാളികളിലും സാധാരണക്കാരിലും ശുചിത്വബോധം വളർത്തുന്നതിനും ആരോഗ്യപരിപാലനത്തിൽ സാനിട്ടറി സജ്ജീകരണങ്ങളുടെ പ്രാധാന്യം ഉറപ്പാക്കുന്നതിനും അവർക്കു സാധിച്ചു.
അംഗീകാരങ്ങൾ
ക്രീമിയൻ യുദ്ധകാലത്തെ ഫ്ളോറൻസിന്റെ മഹത്തായ സേവനത്തെയും നേതൃപാടവത്തെയും ആദരിക്കുന്നതിനായി 1855 നവംബർ രണ്ടിന് സർക്കാർ സംഘടിപ്പിച്ച പൊതുയോഗത്തിൽവച്ച് നൈറ്റിംഗേൽ ഫണ്ട് എന്ന പേരിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്കായി ഒരു ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചു. അതുവഴി സെന്റ് തോമസ് ഹോസ്പിറ്റൽ എന്നപേരിൽ 1860 ജൂലൈ ഒൻപതിന് നഴ്സിംഗ് പരിശീലനം നല്കുന്നതിനായി നൈറ്റിംഗേൽ സ്കൂൾ ആരംഭിച്ചു. 1859-ൽ അവർ പ്രസിദ്ധീകരിച്ച നോട്സ് ഓൺ നഴ്സിംഗ് എന്ന പുസ്തകം നഴ്സിംഗ് വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാനഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു.
1880-ൽ നൈറ്റിംഗേൽ എഴുതിയ ലേഖനം പലരുടെയും കണ്ണുതുറപ്പിക്കാൻ കാരണമായി. അമേരിക്കയിൽ സിവിൽ യുദ്ധത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിച്ച നഴ്സുമാർക്ക് ഇതു വളരെ സഹായകമായി. ഇക്കാര്യം മനസിലാക്കിയ സർക്കാർ അവരുടെ ഉപദേശം സ്വീകരിച്ച് യു.എസ് സാനിട്ടറി കമ്മീഷനെ നിയമിച്ചു. അമേരിക്കയിൽ ശാസ്ത്രീയ നഴ്സിംഗ് പരിശീലനം ലഭിച്ച ആദ്യ നഴ്സ് ലിൻഡം റിച്ചാർഡ്സ് നൈറ്റിംഗേലിന്റെ ശിഷ്യയാണ്.
1883-ൽ ഫ്ളോറൻസിന് പ്രഥമ റോയൽ റെഡ്ക്രോസ് അവാർഡ് സമ്മാനിച്ചു. 1904-ൽ ലേഡി ഓഫ് ഗ്രേസ് അവാർഡും 1907-ൽ ഓർഡർ ഓഫ് മെറിറ്റ് അവാർഡും 1908-ൽ ഹോണററി ഫ്രീഡം അവാർഡും നൈറ്റിംഗേലിനെ തേടിയെത്തി.
1858-62 കാലഘട്ടത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ആർമിയുടെ ആരോഗ്യകാര്യങ്ങളെപ്പറ്റി പഠിക്കാനായി നിയമിച്ച റോയൽ കമ്മീഷൻ ഓൺ ഇന്ത്യയുടെ അധ്യക്ഷയായി ഫ്ളോറൻസ് പ്രവർത്തിച്ചു. 1863-ൽ അവർ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിയതിന്റെ ഫലമായി ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളക്കാരുടെ മരണനിരക്ക് ആയിരത്തിന് 69 എന്നതിൽനിന്നു 18 ആയി ചുരുക്കാൻ പത്തുവർഷംകൊണ്ടു സാധിച്ചു. ബ്രിട്ടീഷ് ആരോഗ്യമന്ത്രിയായിരുന്ന ജയിംസ് സ്റ്റാൻസ്ഫെഡിൽ അവർ നിരന്തരം ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി ബ്രിട്ടീഷ് പബ്ലിക് ഹെൽത്ത് ആക്ട് നിയമപരമായി പ്രാബല്യത്തിൽ വന്നു.
സ്റ്റാറ്റിസ്റ്റിക്സിലെ സംഭാവനകൾ
സ്റ്റാറ്റിസ്റ്റിക്സിലും സാനിട്ടറി രംഗത്തും അവർ വിപ്ലവകരമായ സംഭാവനകൾ നല്കി. ചെറുപ്പത്തിൽതന്നെ ഗണിതശാസ്ത്രത്തിലും കണക്കുകൂട്ടലുകളിലും മികവ് പ്രകടിപ്പിച്ചിരുന്ന ഫ്ളോറൻസ് നഴ്സിംഗിൽ ഡാറ്റയും ഗ്രാഫും ചാർട്ടും ഉപയോഗിച്ച് നിഗമനങ്ങളിലെത്തിയിരുന്നു. വൃത്താകൃതിയിലുള്ള പൈ ചാർട്ടുകളും പോളാർ ഏരിയ ഡയഗ്രം, നൈറ്റിംഗേൽ റോസ് ഡയഗ്രം, ഹിസ്റ്റോഗ്രാം മുതലായവ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തുന്നതിൽ അവർ വിജയിച്ചു. ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയുടെ ആദ്യ വനിതാ ഫെലോ ആയി 1859-ലും അമേരിക്കൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷന്റെ ഫെലോ ആയി 1874-ലും ഫ്ളോറൻസ് തെരഞ്ഞെടുക്കപ്പെട്ടു.
നൈറ്റിംഗേലിന്റെതായി 200-ൽ അധികം പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രസിദ്ധീകരണങ്ങളിൽ ഭൂരിഭാഗവും സ്ഥിതി വിവരക്കണക്കുകളും ഗ്രാഫുകളും ചാർട്ടുകളും അടിസ്ഥാനമാക്കിയുള്ള അപഗ്രഥനമാണ് അവർ നടത്തിയിട്ടുള്ളത്. മികച്ച ബയോസ്റ്റാറ്റിസ്റ്റിക്കൽ ഗ്രന്ഥങ്ങളാണിവ. 2010-ൽ പുനഃപ്രസിദ്ധീകരിച്ച മെഷറിംഗ് ഹോസ്പിറ്റൽ കെയർ ഔട്ട്കംസ് എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. 1871 മുതൽ 1930 വരെയുള്ള കാലഘട്ടങ്ങളിൽ നൈറ്റിംഗേലിന്റെ പഠനങ്ങളും അതുവഴി നടപ്പിലാക്കിയ ശുചിത്വസംസ്കാരവും വഴി കോടിക്കണക്കിനു ജനങ്ങളെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. 1910 ഓഗസ്റ്റ് 13-ന് ലണ്ടനിൽ അവർ അന്തരിച്ചു.
ഇന്നത്തെ പ്രസക്തി
കോവിഡ്-19 വൈറസ് രോഗത്തിന്റെ പിടിയിൽ നട്ടംതിരിയുന്ന ആധുനികലോകത്ത് ഫ്ളോറൻസ് നൈറ്റിംഗേലിന്റെ സംഭാവനകൾ പ്രസക്തമാണ്. 1853-ൽ അവർ നടപ്പിലാക്കിയ ശുചിത്വസംസ്കാരവും കൈ കഴുകലുമാണ് കൊറോണയെ പ്രതിരോധിക്കാൻ ഇന്നും നമുക്കാശ്രയം. കൂടാതെ പോഷകാഹാരമുള്ള ഭക്ഷണരീതിയും ശുദ്ധജലത്തിന്റെയും ശുദ്ധവായുവിന്റെയും ലഭ്യതയും ഉറപ്പാക്കിയാൽ ഈ മഹാമാരിയിൽനിന്നു രക്ഷനേടാമെന്നു വിദഗ്ധർ പറയുന്നു.
ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവ്, ബയോസ്റ്റാറ്റിസ്റ്റിക്സും ഡേറ്റാ അപഗ്രഥനവും വഴി പൊതുജനാരോഗ്യരംഗത്ത് മികവുപുലർത്തിയ ആരോഗ്യ ഗവേഷക, പബ്ലിക് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപജ്ഞാതാവ്, മികച്ച എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക, സ്ത്രീകളുടെയും രോഗികളുടെയും ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച മാലാഖ, മനുഷ്യസ്നേഹി എന്നീ നിലകളിലും ഫ്ളോറൻസ് നൈറ്റിംഗേൽ സ്മരിക്കപ്പെടും.
ഡോ. കെ.കെ. ജോസ്
(ലേഖകൻ പാലാ സെന്റ് തോമസ് കോളജ് പ്രിൻസിപ്പലായും സ്റ്റാറ്റിസ്റ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പു തലവനായും സേവനംചെയ്തു വിരമിച്ച ഗവേഷകനാണ്)