Tuesday, June 2, 2020 1:01 AM IST
കോവിഡ്-19 കേരള സന്പദ്വ്യവസ്ഥയെ താറുമാറാക്കുമെന്ന കാര്യത്തിൽ സംശയമുണ്ടെ ന്നു തോന്നുന്നില്ല. താറുമാറാകുന്ന സന്പദ് വ്യവസ്ഥയെ എങ്ങനെ പുനരുദ്ധരിക്കാമെന്ന കാര്യം സഗൗരവം ചിന്തിക്കേണ്ട അവസരം കൂടിയാണിത്.
ഇന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ആനുപാതികമായി ഏറ്റവും കൂടുതൽ ഉപഭോക്തൃ ചെലവ് നടത്തുന്ന സംസ്ഥാനമാണു കേരളം. അത് കേരളത്തെ ഒരുപഭോക്തൃ സംസ്ഥാനമായി കണക്കാക്കുന്നതിന് ഇടനൽകുന്നു. നിത്യോപയോഗസാധനങ്ങളുടെ ഉപയോഗത്തിലുമുപരിയായി ആർഭാടപരമായ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നതും കേരളം തന്നെ. കേരളത്തിലെ ജനസംഖ്യ, ഇന്ത്യൻ ജനസംഖ്യയുടെ 2.76 ശതമാനം മാത്രമേവരുന്നുള്ളു. എന്നാൽ ഫ്രിഡ്ജ്, വാഷിംങ് മെഷീൻ, പ്രഷർകുക്കർ, എയർ കണ്ടിഷനർ, പന്പ്സെററുകൾ തുടങ്ങിയവയുടെ 17 ശതമാനം കേരളത്തിലാണ് ഉപയോഗപ്പെടുത്തുന്നത്. സ്വർണ്ണത്തിന്റെ 12 ശതമാനം ക്രയവിക്രയം നടത്തുന്നത് കേരളത്തിലാണ്. ആനുപാതികമായി ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്നതും കേരളത്തിൽത്തന്നെ. ആഡംബരപൂരിതമായ ഒരു ഉപഭോക്തൃസന്പദ് വ്യവസ്ഥയാണു കേരളത്തിലേത്.
ഉത്പാദനരംഗത്തെ കുതിച്ചുകയറ്റം, സാന്പത്തിക വളർച്ചയുടെ പക്വത തുടങ്ങിയ അവസ്ഥകളെയൊന്നും തരണം ചെയ്യാതെ ആഡംബരപൂരിതമായ ഉപഭോഗത്തിലേക്ക് കേരളം ഒരെടുത്തുചാട്ടം തന്നെയാണ് നടത്തിയിരിക്കുന്നത്. നാടൻ ഭാഷയിൽ കേരളത്തിന്റെ സാന്പത്തികാവസ്ഥ വളർച്ച പ്രാപിക്കാതെ പഴുത്ത ഒരു മാങ്ങയുടേതുപോലെയാണ്.
വാസ്തവത്തിൽ കേരളത്തിലുയർന്നു വരുന്ന സാന്പത്തിക വളർച്ചയെന്നു പറയുന്നതു തന്നെ, ഉപഭോക്തൃ സേവനങ്ങൾ നടത്തുന്നവരുടെ എണ്ണവും അവരുടെ വേതനവും വർദ്ധിച്ചുവരുന്നതിന്റെ കണക്കു മാത്രമാണ്. അതു വർദ്ധിക്കുന്നതിനുള്ള ക്രയശക്തി ലഭ്യമാക്കുന്നതാകട്ടെ വിദേശത്തു നിന്ന് 24 ലക്ഷത്തിൽപ്പരം പ്രവാസികൾ അയച്ചുതരുന്ന പണവും. കേരളത്തിലെ സാന്പത്തിക വളർച്ചയെന്നു പറയുന്നത് അടിത്തറയില്ലാത്ത കൃത്രിമ വളർച്ച മാത്രമാണ്. വിദേശപണപ്രവാഹം നിലച്ചാൽ അതു കീഴോട്ടുപോകുന്നതാണ്.
കോവിഡ് ഇതിനെ താറുമാറാക്കുന്നതെങ്ങനെ?
പല തരത്തിലാണു കോവിഡ് കേരളത്തിലെ സന്പദ്വ്യവസ്ഥയെ താറുമാറാക്കി വരുന്നത്. ഒന്നാമതായി കേരളത്തിലേക്കു വന്നുചേരുന്ന വിദേശപണപ്രവാഹം ഗണ്യമായി ഇടിയുന്നതിനു കാരണമാകുന്നു. രണ്ടാമതായി ലക്ഷക്കണക്കിനു പ്രവാസികൾ കേരളത്തിലേക്കു മടങ്ങുന്നതിനിടയാകുന്നു. അഞ്ചുലക്ഷത്തിൽപരം പ്രവാസികളാണ് ഇങ്ങോട്ടുവരുന്നതിനു വേണ്ടി കാത്തിരിക്കുന്നത്. അവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യതയും അതോടെ ഉടലെടുക്കുന്നു. മൂന്നാമതായി വിദേശപണപ്രവാഹത്തിന്റെ പിൻബലത്തിലും അല്ലാതെയും പ്രവർത്തിക്കുന്ന പല സാന്പത്തിക പ്രവർത്തനങ്ങളും കോവിഡ് പ്രത്യക്ഷമായതോടെ നിലച്ചുപോയിരിക്കുകയാണ്.
കേരളത്തിൽ ഉത്ഭൂതമാകുന്ന മൊത്ത വരുമാനത്തിൽ 1,01,857 കോടി രൂപയുടെ ഇടിവ് ഇക്കൊല്ലം ഉണ്ടാകുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കിയിരിക്കുന്നത്. അതു കേരളത്തിന്റെ സാന്പത്തിക വളർച്ചയിൽ 2020-21-ൽ 15 ശതമാനത്തിന്റെ ഇടിവിന് കാരണമാകും. കേരള സർക്കാരാണെങ്കിൽ അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഉത്തേജകങ്ങൾ ഉത്പാദന ഘടകങ്ങൾക്ക്
ഇങ്ങനെ അതിരൂക്ഷമായ പ്രതിസന്ധിയെ നേരിടുന്ന സന്പദ്വ്യവസ്ഥയെ പുനരുദ്ധരിക്കുകയെന്നത് വളരെ ശ്രമകരമായ ദൗത്യമായിരിക്കും. തന്നെയുമല്ല, ഇന്നത്തെ സാഹചര്യത്തിൽ ഉപഭോക്തൃ അധിഷ്ഠിത സന്പദ്വ്യവസ്ഥയെ പുനഃപ്രതിഷ്ഠിക്കുകയെന്നത് തീർത്തും അചിന്തനിയമാണ്. അതിനുപകരം ഉത്പാദന മേഖലകളായ കൃഷിയേയും വ്യവസായത്തേയും പുനരുദ്ധരിക്കുകയെന്നുള്ളതാണ് കേരളം സ്വീകരിക്കേണ്ട വികസന മാർഗം. സാധാരണയായി ഉപഭോക്താക്കൾക്ക് പണം നല്കി ഡിമാൻഡ് വർധിപ്പിച്ചാണ് സാന്പത്തിക മാന്ദ്യത്തെ തരണം ചെയ്യുന്നത്. ഈ തത്വം കേരളത്തിന് അനുയോജ്യമായിരിക്കുകയില്ല. കാരണം വിദേശപണ പ്രവാഹത്തിന്റെ പിൻബലത്തിൽ ഒരുപഭോക്തൃ സംസ്ഥാനമായിത്തീർന്ന കേരളത്തിൽ ഉപഭോക്താക്കളെ ഉത്തേജിപ്പിച്ച് ഉത്പാദനം വർധിപ്പിക്കുകയെന്നത് അസ്ഥാനത്താണ്.
കാർഷിക പുനരുദ്ധാരണം
കൃഷിയിൽ സ്വയം പര്യാപ്തത കേന്ദ്ര ഗവൺമെന്റിന്റെയും കാർഷിക പുനരുദ്ധാരണം കേരള സർക്കാരിന്റെയും പ്രഖ്യാപിത ലഷ്യങ്ങളാണ്. കൃഷിയെ പുനരുദ്ധരിക്കുന്ന കാര്യത്തിൽ ചില പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടിയിരിക്കുന്നു. അതിലേറ്റവും പ്രധാനപ്പെട്ടതാണ് കൈയിൽ ചെളിപുരളേണ്ട കൃഷിയിലേർപ്പെടാൻ യുവ തലമുറയ്ക്കുളള വൈമനസ്യം. യന്ത്രവത്കരണം നടപ്പിലാക്കുകയായിരിക്കും അതിനെ അതിജീവിക്കുന്നതിനുള്ള ഏറ്റവും നല്ല പ്രതിവിധി. കൂടാതെ പാട്ടവ്യവസ്ഥ പുനഃസ്ഥാപിച്ചാൽ കൃഷി നടത്താൻ തത്പരരായ, ഭൂരഹിതരായ ആൾക്കാരെ കാർഷികരംഗത്തേക്ക് ആകർഷിക്കാൻ സാധിക്കും.
കൃഷി ലാഭകരമല്ലാത്ത ഒരു തൊഴിലായിത്തീർന്നതാണ് അതിന്റെ അധോഗതിയുടെ മുഖ്യകാരണം. കേന്ദ്ര സർക്കാരിന്റെ ഉദാരവത്കൃത ഇറക്കുമതി നയവും കേരളസർക്കാർ ഉപഭോക്താക്കൾക്കു നല്കുന്ന അമിതപ്രാധാന്യവുമാണു കൃഷി നഷ്ടത്തിൽ കലാശിച്ചതിന്റെ മുഖ്യകാരണങ്ങൾ. സ്വതന്ത്ര വ്യാപാരക്കരാറനുസരിച്ച് റബർ, പാമോയിൽ, കുരുമുളക് തുടങ്ങിയവയുടെ ഇറക്കുമതി ഈ വിളകളുടെ കൃഷി നഷ്ടത്തിലാക്കുന്നതിനു കാരണമാകുന്നു. കോവിഡ് പ്രതിസന്ധിയുടെ വെളിച്ചത്തിൽ കേന്ദ്ര ഗവണ്മെന്റ് ആഭ്യന്തര ഉത്പന്നങ്ങൾക്കു സംരക്ഷണം നല്കാൻ തയാറാകണം.
കേരള സർക്കാരും കർഷകരോടു ചിറ്റമ്മനയം തന്നെയാണു സ്വീകരിച്ചുകാണുന്നത്. അതിനു തെളിവാണ് ഒരു കമ്മി സംസ്ഥാനമായ കേരളത്തിൽ ഒരു രൂപയ്ക്ക് അരി നല്കുന്ന നയം. ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് നല്കുന്നതുപോലെയുള്ള ആനുകൂല്യങ്ങൾ കൃഷിക്കാർക്കും നല്കേണ്ടിയിരിക്കുന്നു. വാസ്തവത്തിൽ ഉത്തേജനം നല്കേണ്ടത് കാർഷിക രംഗത്തുപ്രവർത്തിക്കുന്ന ആൾക്കാർക്കാണ്. എങ്കിൽ മാത്രമേ ഉത്പാദന വർധന കൈവരിക്കാനാവൂ.
വ്യവസായത്തെ എങ്ങനെ വളർത്താം?
സ്വാതന്ത്ര്യലബ്ധിക്കുശേഷം ചില പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനത്തിൽ നടന്ന സമരങ്ങളുടെ വേലിയേറ്റത്തിൽ, കേരളം വ്യാവസായികമായി പിന്നോട്ടുപോവുകയാണുണ്ടായത്. ഈ സമരാനുകൂലികൾ വ്യവസായ സംരംഭകരെ ചൂഷണക്കാരും സാമൂഹ്യവിരുദ്ധരുമായിട്ടാണ് ചിത്രീകരിച്ചുവന്നിരുന്നത്. വ്യാവസായികരംഗത്തു പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം മതിയെന്ന ഒരു ചിന്താഗതിയും വളർന്നിരുന്നു.
വ്യവസായ വികസനത്തിന് കേരളം സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നടപടി നിക്ഷേപ സൗഹൃദാന്തരീക്ഷം വളർത്തിയെടുക്കുകയെന്നുള്ളതാണ്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും താഴ്ന്ന അളവിലുള്ള നിക്ഷേപ സൗഹാർദമാണ് കേരളത്തിലുള്ളത്. അതിനെ ഉയർത്തുമെന്ന പ്രഖ്യാപനം കേരളത്തിൽ ധനമന്ത്രി 2020-21-ലെ ബജറ്റ് പ്രസംഗത്തിൽ നടത്തിയിരുന്ന കാര്യം ശ്രദ്ധേയമാണ്. പ്രഖ്യാപനം മാത്രം പോരാ അതിനെ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.
വ്യവസായ നിക്ഷേപത്തിനു കേരളത്തിന് ആശ്രയിക്കാവുന്ന ഒരു നല്ല സ്രോതസാണ് വൻ തോതിലുള്ള ഇവിടത്തെ ബാങ്ക് നിക്ഷേപം. അതുപോലെതന്നെ വ്യവസായ വൈദഗ്ധ്യം നേടിയ പ്രവാസി മലയാളികളെയും കേരളത്തിലേക്കാകർഷിക്കാൻ പറ്റിയ ഇപ്പോഴത്തെ അവസരം ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ സാന്പത്തിക പുനരുദ്ധാരണത്തിന് ഏറെ ആവശ്യം തൊഴിലിനോടുള്ള കേരളീയരുടെ മനോഭാവത്തിൽ വരേണ്ട മാറ്റമാണ്. അവകാശങ്ങൾ മാത്രമല്ല കർത്തവ്യങ്ങളും ഉണ്ടെന്നു മനസിലാക്കണം. ഒപ്പം എല്ലാത്തരത്തിലുള്ള തൊഴിലുകളും മടികൂടാതെ ഏറ്റെടുക്കുകയും വേണം. എങ്കിലേ സാന്പത്തിക പുനരുദ്ധാരണം യാഥാർഥ്യമാവൂ. അതിനനുയോജ്യമായ ഒരു തൊഴിൽ സംസ്കാരം വളർത്തിയെടുക്കുകതന്നെ വേണം.
ഡോ. കെ.വി. ജോസഫ്