Sunday, June 14, 2020 11:59 PM IST
“മനുഷ്യൻ ദിവസേന മൂന്നു നേരം ഭക്ഷണം കഴിച്ചുതുടങ്ങിയപ്പോഴാണ് സംസ്കാരം ജനിച്ചത്’’ എന്നഭിപ്രായപ്പെട്ടതു സംസ്കാരത്തിന്റെ കഥ എന്ന ഗ്രന്ഥപരന്പരയുടെ രചയിതാവായ അമേരിക്കൻ ചിന്തകൻ വിൽ ഡ്യൂറന്റ് ആണ്. മറ്റെല്ലാ ജന്തുജാതികളെയുംപോലെ വേട്ടയാടി പൂർണമായും പ്രകൃതിയുടെ കനിവിനെ ആശ്രയിച്ചുകഴിഞ്ഞ മനുഷ്യൻ ഏതാണ്ട് 12,000 വർഷങ്ങൾക്കുമുന്പ് കൃഷി ആരംഭിച്ചതോടെയാണ് ഒരു സ്ഥലത്തു സ്ഥിരമായി താമസിക്കാനാരംഭിച്ചതെന്നും അതുവരെ വേട്ടയാടലിനായി ചെലവഴിച്ച സമയവും ഊർജവും കായികേതര പ്രവർത്തനങ്ങളിലേക്കു വഴിതിരിച്ചുവിട്ട് സംസ്കാരങ്ങൾക്ക് അടിത്തറയിട്ടതെന്നും യാരെദ് ഡയമണ്ട്, യുവാൽ നോവ ഹരാരി തുടങ്ങിയ അത്യാധുനിക ചിന്തകരും സമ്മതിക്കുന്നു. അതായതു വിശ്രമം ചിന്തകൾക്കും കണ്ടുപിടിത്തങ്ങൾക്കും സംസ്കാര രൂപീകരണത്തിനും വഴിവയ്ക്കുകയും മനുഷ്യനെ ഇതര ജന്തുജാതികളെക്കാൾ മികവുറ്റവനാക്കുകയും ചെയ്തു.
ബൗദ്ധികവും സാംസ്കാരികവും ഉൾപ്പെടെയുള്ള കായികേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവർക്കും മുട്ടുകൂടാതെ മൂന്നുനേരം ഭക്ഷണം ഉറപ്പാക്കാനായില്ലെങ്കിൽ സംസ്കാരങ്ങൾ നിശ്ചലമാകും. മൂന്നുനേരം കഴിക്കാനുള്ള ഭക്ഷണം സർവരുടെയും മുന്നിലെത്തിക്കാൻ മണ്ണിൽ പണിയെടുക്കുന്ന കർഷകനെ അവൻ വിളയിച്ച ഭക്ഷ്യവസ്തുക്കൾ മൃഷ്ടാന്നം ഭുജിച്ചുകൊണ്ടുതന്നെ സംസ്കാരശൂന്യനെന്നും പ്രകൃതിദ്രോഹിയെന്നും ആക്ഷേപിക്കുന്ന സാംസ്കാരിക പ്രവർത്തകരോടുള്ള വിയോജിപ്പ് അർഥശങ്കയ്ക്കിടയില്ലാത്തവിധം പ്രകടിപ്പിച്ചുകൊണ്ടുതന്നെ മൃഗസംരക്ഷണവാദികൾ ഉയർത്തുന്ന താത്വികവാദങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കുകയാണിവിടെ.
കർഷകനെ മനസിലാക്കാത്ത പ്രകൃതിസ്നേഹം
മരച്ചീനി ഒരു മരമാണെന്നും കോഴിച്ചെടി ഒരു ചെടിയാണെന്നും അരിയും ഗോതന്പും പാലും കുരുമുളകും ഏലവും റബറുമൊക്കെ ഫാക്ടറികളിൽ ഉത്പാദിപ്പിക്കപ്പെടുന്ന വ്യാവസായികോത്പന്നങ്ങളാണെന്നും വിശ്വസിക്കുന്ന ഒരു പുതിയ തലമുറ വളർന്നുവരുന്നുണ്ടെന്ന് അനുഭവത്തിലൂടെ മനസിലാക്കുന്നതുകൊണ്ട് അവരിൽനിന്ന് ഒരുപാടു വ്യത്യസ്തരല്ലാത്ത ‘ആം ചെയർ’ പരിസ്ഥിതിവാദികളോടും ‘ഡസ്ക് ടോപ്പ്’ മൃഗസ്നേഹികളോടും സംസാരിക്കാൻ അവർക്കു മനസിലാകുന്ന പരിസ്ഥിതി ശാസ്ത്രത്തിന്റെ ഭാഷതന്നെ തെരഞ്ഞെടുക്കാൻ ലേഖകൻ നിർബന്ധിതനാവുകയാണ്. മൃഗഫാമുകൾ നടത്തുന്ന കർഷകന്റെ അധ്വാനഫലംതന്നെയായ ചിക്കനും മട്ടനുമൊക്കെ മൂക്കുമുട്ടെ കഴിച്ചിട്ട്, വീണ്ടും ഇറച്ചിക്കടയ്ക്കു മുന്നിൽ ക്യൂ നിൽക്കുന്പോഴോ അടിഞ്ഞുകൂടിയ മേദസ് ഉരുക്കിക്കളയാൻ നടത്തുന്ന വ്യായാമത്തിനു ശേഷമോ നേരന്പോക്കിനുവേണ്ടി കർഷകന്റെ കാടുകൈയേറ്റവും മൃഗപ്രേമവും ചർച്ചാവിഷയമാക്കുന്നവർ കൃഷിചെയ്ത് കടംകയറി ആത്മഹത്യ ചെയ്തവരെയും അവരുടെ മരണംമൂലം ആലംബഹീനരായ കുടുംബാംഗങ്ങളെയുംകൂടി ഒന്നോർക്കണം.
തങ്ങളുടെ അധ്വാനഫലത്തിനു മാർക്കറ്റിൽ ലഭിക്കുന്ന വിലയുടെ 80 ശതമാനവും കായികാധ്വാനമില്ലാത്ത ഇടനിലക്കാരും കച്ചവടക്കാരും പങ്കിട്ടെടുക്കുന്ന സ്ഥാപനവത്കൃത അനീതിക്കു മുന്പിൽപോലും പിടിച്ചുനിൽക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവരുടെ കൃഷിത്തോട്ടങ്ങളിൽ കാട്ടുമൃഗങ്ങൾ വിഹരിക്കുന്പോൾ ചെറുവിരലനക്കാത്ത ഭരണകൂടവും അവർക്കെതിരേ പേന, നാവ് എന്നീ തൂന്പകൾകൊണ്ടു മാത്രം അധ്വാനിക്കാനറിയാവുന്ന നിങ്ങളുടെ ആക്രോശവുമാണ് അവർക്ക് ആത്മഹത്യാ പ്രേരണ നൽകുന്നത്.
ചില ചോദ്യങ്ങൾ
പ്രജനനകാലം കലണ്ടർ നോക്കാതെയും ഭക്ഷണസമയം വാച്ചുനോക്കാതെയും പ്രകൃതിയുടെ വിളിക്കനുസരിച്ചു മാത്രം നിശ്ചയിക്കുന്ന മൃഗങ്ങൾക്കു കാടും നാടും തിരിച്ചറിയാനുള്ള വകതിരിവില്ല എന്ന സത്യം അംഗീകരിക്കുന്നു. ഭക്ഷണം തേടാനുള്ള മൃഗങ്ങളുടെ ശ്രമം അതിജീവനത്തിനുള്ള ശ്രമംതന്നെയാണ്. എന്നാൽ, നിലനിൽപിനും അതിജീവനത്തിനുമുള്ള അവകാശവും ത്വരയും പ്രകൃതിയിലെ ഏതൊരു ജന്തുജാലത്തെയുംപോലെ മനുഷ്യന്റെയും അവകാശമാണ് എന്നു നിങ്ങൾ മറന്നുപോയോ? മനുഷ്യൻ കാടുകൈയേറിയതാണ് ഇതിന്റെ കാരണമെന്ന ലളിതവത്കൃതവാദമാണ് നിങ്ങളുയർത്തുന്നതെങ്കിൽ ചില ചോദ്യങ്ങളുണ്ട്.
വനം കൈയേറ്റം ഏറ്റവും സംഘടിതമായും വിപുലമായും നടത്തുന്നതു സർക്കാർ തന്നെയല്ലേ? ജൈവവൈവിധ്യമാണു കാടിന്റെ അടിസ്ഥാനമെന്നറിഞ്ഞിട്ടും ആ വൈവിധ്യം തകർത്ത് തേക്ക്, യൂക്കാലി എന്നിവയുടെ പ്ലാന്റേഷനുകൾ സൃഷ്ടിക്കുന്ന സർക്കാരിനു വന്യമൃഗങ്ങളെ പട്ടിണിക്കിടുന്നതിൽ പങ്കില്ലേ? ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ പ്രാണരക്ഷാർഥം കർഷകൻ പ്രതികരിക്കുന്പോൾ ‘കാര്യം നടത്താൻ നാട്ടുകാരും തൂക്കിക്കൊല്ലാൻ മജിസ്ട്രേട്ടും’ എന്ന നയവുമായി വരുന്ന ഏമാന്മാരും സർക്കാരും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിയമത്തിന്റെയും ആത്യന്തിക അർഥം മറക്കുകയാണ്.
സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പിറവിയെക്കുറിച്ച് ഏറ്റവും ആധികാരികമായി എഴുതിയ ചിന്തകരിൽ ഒരാളാണ് ബ്രിട്ടീഷുകാരനായ തോമസ് ഹോബ്സ്. തന്റെ ലെവിയാഥൻ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ രാഷ്ട്രത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് കുറിക്കുന്നത് ഇങ്ങനെയാണ്: Salus Populi is its Business. ജനങ്ങളുടെ നന്മയാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. അതുതന്നെയാണ് ഏറ്റവും പരമമായ നിയമമെന്നു പ്രാചീന റോമൻ ചിന്തകനായ സിസറോയും പറഞ്ഞിട്ടുണ്ട്. രാഷ്ട്രത്തിലെ അംഗങ്ങളെ മുഴുവൻ തന്റെ കോശങ്ങളായോ അവയവങ്ങളായോ പരിഗണിച്ച് അവയ്ക്കു നേരേ ഉയരുന്ന ഭീഷണികളെ പല്ലും നഖവും ഉപയോഗിച്ചു നേരിടുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഭീമാകാരനായ ജന്തുവിനോടാണ് അദ്ദേഹം രാഷ്ട്രത്തെ ഉപമിക്കുന്നത്. അതായത് മനുഷ്യനാണു രാഷ്ട്രത്തിനു രൂപം നൽകിയത്. അതിന്റെ ഒന്നാമത്തെ ലക്ഷ്യം മൃഗസംരക്ഷണമല്ല, മറിച്ച് മനുഷ്യസംരക്ഷണമാണ്.
സർക്കാർ പ്രോത്സാഹിപ്പിച്ചു
രണ്ടു ലോകമഹായുദ്ധങ്ങളും സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാൻ നാടിന്റെ വിശപ്പു മാറ്റാനുള്ള അന്നം വിളയിക്കാനായി ‘ഗ്രോ മോർ ഫുഡ്’ പദ്ധതിയുടെ ഭാഗമായി സർക്കാർതന്നെ പ്രോത്സാഹിപ്പിച്ചു കുടിയേറ്റിയവരാണ് മലമടക്കുകളിലെ കർഷകരിൽ നല്ലപങ്കും. കായൽ വീണ്ടെടുത്ത് കൃഷിനിലമാക്കി മാറ്റി കൂടുതൽ ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കാൻ അന്നത്തെ തിരുവിതാംകൂർ ഭരണകർത്താക്കളുടെ പ്രോത്സാഹനത്തോടെ ആയിരക്കണക്കിന് ഏക്കർ കായൽ കുത്തിയെടുത്ത് നിലമാക്കി മാറ്റി കൃഷി ചെയ്ത് കുട്ടനാടിനെ കേരളത്തിന്റെ നെല്ലറയാക്കി മാറ്റിയ സാഹസികരായ കർഷകരും ഇത്തരത്തിൽപ്പെടും.
സമുദ്രനിരപ്പിനു താഴെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിലൊന്നായ ആംസ്റ്റർഡാം ഷിഫോൾ വിമാനത്താവളവും വിജയകരമായ അണ്ടർഗ്രൗണ്ട് മെട്രോ സർവീസും കടലിനെ തോൽപിച്ചുകൊണ്ടു നിലനിർത്തുന്ന ഡച്ചുകാരെ ലോകം മുഴുവൻ അഭിനന്ദിക്കുന്പോൾ കേരളത്തിലെ സാഹസികരായ കർഷകരെ മൂരാച്ചി ഭൂവുടമകൾ എന്നു വിളിച്ചാക്ഷേപിച്ച് നാടുകടത്തിയിട്ട്, അവർ അധ്വാനിച്ച പാടങ്ങളിൽനിന്ന് ഒരുമണി അരിപോലും വിളയിച്ചെടുക്കാൻ കഴിയാത്തവരുടെ ഭാഷ ഇവിടുത്തെ പരിസ്ഥിതിവാദികളും സ്വീകരിക്കുന്പോൾ സഹതാപം തോന്നുന്നു.
മൂലധനമെന്നാൽ പണവും പണ്ടവും മാത്രമല്ല, മറിച്ച് വിദ്യാഭ്യാസവും സാഹസികതയുമുള്ള ജനസന്പത്ത് ഉൾപ്പെടുന്ന സാമൂഹ്യമൂലധനം കൂടിയാണെന്നു തിരിച്ചറിഞ്ഞ പടിഞ്ഞാറൻ നാടുകളുടെ മുന്പിൽ നാം തലകുനിച്ചു നിൽക്കുന്നതിന്റെ കാരണം ഈ തലതിരിഞ്ഞ കാഴ്ചപ്പാടല്ലേ?
കൃഷിയെന്നാൽ ഭക്ഷ്യനാണ്യവിളകളുടെ ഉത്പാദനത്തിനൊപ്പം മൃഗങ്ങളെ മെരുക്കിവളർത്തി മനുഷ്യന്റെ ഉപയോഗത്തിനായി പ്രയോജനപ്പെടുത്തുന്നതുകൂടിയാണ്. ഇന്നു നാം വളർത്തുമൃഗങ്ങളായി ഉപയോഗിക്കുന്നവയെല്ലാം പുരാതനകാലത്ത് വന്യമൃഗങ്ങൾതന്നെയായിരുന്നു. കള്ളിംഗ് (Culling) എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെയാണു മനുഷ്യൻ തനിക്കിണങ്ങുന്ന വളർത്തുമൃഗങ്ങളുടെ സഞ്ചയം സൃഷ്ടിച്ചത്. ഒരു ജന്തുക്കൂട്ടത്തിൽനിന്ന് എളുപ്പം മെരുങ്ങാത്തവയെയും മുഷ്ക് കാണിക്കുന്നവയെയും തെരഞ്ഞുപിടിച്ച് കൊലക്കത്തിക്കിരയാക്കി യജമാനനെ അനുസരിക്കുന്നവയുടെ മാത്രം ജനിതകത്തുടർച്ച ഉറപ്പാക്കിയ പ്രക്രിയയാണിത്. അന്താരാഷ്ട്ര സാഹിത്യലോകത്ത് തരംഗങ്ങളായി മാറിയ യാരെദ് ഡയമണ്ടിന്റെ Guns, Germs & Steel എന്ന ഗ്രന്ഥവും യുവാൽ നോവ ഹരാരിയുടെ Sapiens എന്ന ഗ്രന്ഥവും ഈ പ്രക്രിയയെക്കുറിച്ച് ശാസ്ത്രീയമായി പരാമർശിക്കുന്നുണ്ട്.
അസന്തുലിതാവസ്ഥ മറികടക്കണം
തങ്ങൾക്കാവശ്യമുള്ള പെരുമാറ്റ സവിശേഷതകളോടുകൂടിയ ഒരു വളർത്തുമൃഗ സഞ്ചയത്തെ സൃഷ്ടിച്ചെടുത്ത ഈ കള്ളിംഗ് പ്രക്രിയയ്ക്കു മറ്റൊരർഥംകൂടിയുണ്ട്. ഏതെങ്കിലും ജന്തുജാലത്തിന്റെ എണ്ണം പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്കു താങ്ങാനാവുന്നതിനപ്പുറം വളരുന്പോൾ അതു സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ മറികടക്കാനും കൃഷിക്കും മനുഷ്യജീവനുമുയർത്തുന്ന വെല്ലുവിളി മറികടക്കാനും നടത്തുന്ന നിയന്ത്രിത വേട്ടയാടലാണത്. ആധുനിക പരിസ്ഥിതി പ്രേമത്തിന്റെയും പരിസ്ഥിതി തത്വശാസ്ത്രങ്ങളുടെയും തറവാടായ യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കുന്ന ഈ നടപടി ഇവിടെ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള മൃഗപ്രേമികളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.
ഇനി ഇവിടത്തെ മനുഷ്യർ മുഴുവൻ കള്ളന്മാരും തട്ടിപ്പുകാരുമായതുകൊണ്ട് അനുവാദം കൊടുത്താൽ മൃഗങ്ങളെ നാമാവശേഷമാക്കും എന്നാണു നിങ്ങളുടെ മറുപടിയെങ്കിൽ ഈ കള്ളന്മാരും തട്ടിപ്പുകാരുമായ കേരളീയരുടെ സ്വത്വംതന്നെയല്ലേ നിങ്ങൾക്കുമുള്ളത്? ആ ജോലി നിങ്ങൾ ഏറ്റെടുക്കുമോ? കോട്ടിടുവിച്ചും കോണകം കെട്ടിച്ചും നിങ്ങൾ ഓമനിച്ചു വളർത്തുന്ന അരുമമൃഗങ്ങളെ അരുമകളാക്കി മാറ്റിയതിനു പിന്നിൽ കള്ളിംഗ് എന്ന കൊടുംക്രൂരതയുടെ ചരിത്രമുണ്ടെന്നതു നായയെ വളർത്തുന്നതിൽനിന്നോ പശുവിൻപാൽ കുടിക്കുന്നതിൽനിന്നോ പിൻവലിയാൻ നിങ്ങളെ പ്രേരിപ്പിക്കുമോ?
ഈ മൃഗങ്ങൾക്കേതിനെങ്കിലും പേ പിടിച്ചാൽ അവയെ നിങ്ങളുടെ പ്രാണരക്ഷാർഥം കൊല്ലുന്നതിൽനിന്നു നിങ്ങളുടെ മൃഗസ്നേഹം നിങ്ങളെ തടയുന്നുണ്ടോ? പക്ഷിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ ഉറവിടമായി ഏതെങ്കിലും ജന്തുജാതിയെ കണ്ടെത്തുന്പോൾ നിങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി ആ ജന്തുജാതികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്പോൾ നിങ്ങളുടെ നിലപാടറിയാനും താത്പര്യമുണ്ട്. പ്രകൃതിനിർധാരണത്തിലധിഷ്ഠിതമായ പരിണാമത്തിലൂടെ ഇന്ന് ഭൂമുഖത്തു നിലനിൽക്കുന്ന എട്ടു ദശലക്ഷത്തോളം ജന്തുജാതികളിലൊന്നിനെയും മറ്റൊന്നിനെക്കാൾ മികച്ചതായി പ്രകൃതി കാണുന്നില്ല എന്ന സ്റ്റീഫൻ ജേയ് ഗൂൾഡിന്റെ സിദ്ധാന്തം നിങ്ങൾക്കറിയാമായിരിക്കുമല്ലോ? നിർവികാരതയും നിസംഗതയും നിർദയത്വവുമാണു പ്രകൃതിക്കു ജീവജാലങ്ങളോടുള്ള നിലപാട് എന്നു പറയുന്ന ഈ സിദ്ധാന്തം (Cold bath theory of nature) അനുസരിച്ച്, മനുഷ്യനു പ്രത്യേക പരിഗണന ലഭ്യമല്ലെന്നിരിക്കെ, നിലനിൽക്കാനുള്ള ആ ജന്തുജാലങ്ങളുടെ അവകാശം ഹനിക്കുന്ന ക്രൂരത പ്രകൃതിവിരുദ്ധമല്ലേ? (തുടരും)
ഡോ. സൂരജ് ജോർജ് പിട്ടാപ്പിള്ളിൽ
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം
കൃഷി മാത്രം ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ള സാധാരണ കർഷകർ തിങ്ങിപ്പാർക്കുന്ന മലയോര മേഖലകളിൽ ഇപ്പോൾ കർഷകർക്കു കഷ്ടകാലമാണ്. കർഷകരുടെ നിലനില്പുതന്നെ ഭീഷണി നേരിടുന്നു. പ്രകൃതിദുരന്തങ്ങളും വന്യജീവികളുടെ വിളനശീകരണവും ഒരു വശത്ത്. വിളകൾക്കു വിലസ്ഥിരതയില്ലാത്തതും കർഷകർക്ക് സഹായകമായ സബ്സിഡിയുടെ ലഭ്യതക്കുറവും സർക്കാരിന്റെ അനാസ്ഥയും മറുവശത്ത്. കർഷകർ കൈയേറ്റക്കാരും പരിസ്ഥിതി നശിപ്പിക്കുന്നവരുമാണെന്ന പ്രചാരണവും കൊണ്ടുപിടിച്ചു നടക്കുന്നു.
ഈ അവസരത്തിൽ കർഷകരുടെ പ്രശ്നങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്ന പഠനലേഖനങ്ങൾ കർഷകരുടെ പത്രമായ ദീപിക പ്രസിദ്ധീകരിക്കുന്നത് ഏറെ ഗുണകരമാണ്. കർഷകപ്രശ്നങ്ങൾ സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും കർഷകർക്ക് അതിജീവനത്തിനുള്ള ഉൾക്കാഴ്ച നൽകാനും ദീപികയ്ക്കു കഴിയട്ടെ.
ബിഷപ് ജോർജ് മഠത്തിക്കണ്ടത്തിൽ
കോതമംഗലം രൂപത