Thursday, June 25, 2020 11:19 PM IST
അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത ലഹരിക്കടത്തിനും എതിരായ ദിനമാണിന്ന്. ചൈനയിലെ ഗുഹാങ്ഡോങ് കറുപ്പ് വ്യാപാരം തകർത്തതിന്റെ സ്മരണ ദിനമായി ഐക്യരാഷ്ട്രസഭ ഈ ദിനം ആചരിക്കുന്നു. മികച്ച കരുതലിനു മികച്ച അറിവ് എന്നതാണ് ഈ വർഷത്തെ വിഷയം. സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഇരകളായി മാറ്റപ്പെടുന്നതിന്റെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും അതനുസരിച്ചുള്ള തീവ്രമായ പ്രവർത്തനങ്ങളും നമ്മുടെ ശ്രദ്ധയി ൽ കൊണ്ടുവരാനാണ് ഈ ദിനം ആചരിക്കു ന്നത്.
ലഹരി അടിമതത്തത്തിലേക്കുള്ള യുവതലമുറയുടെ പ്രയാണം മഹാദുരന്തത്തിലേക്കാണ് എന്ന ആശങ്ക സമൂഹത്തിനുണ്ട്. പന്ത്രണ്ടിനും 17നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ പലരും ഇന്ന് ലഹരി ഉപയോഗസ്വാധീനത്തിലാണ്. ചെറുപ്രായത്തിൽ മാനസിക സമ്മർദത്തിൽപെടുന്ന കുട്ടികൾക്കു സ്വന്തം പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനു വിവേകപൂർണമായ കരുത്ത് ഇല്ലാത്തതിനാൽ അവരെ സ്വാധീനിക്കാനും അടിമകളാക്കാനും ലഹരിമാഫിയയ്ക്ക് എളുപ്പം കഴിയുന്നു. കൂട്ടുകാരുടെ സ്വാധീനം, ലഹരിപരീക്ഷണം, കുട്ടികൾ എന്തൊക്കെ ചെയ്യുന്നു എന്നതിനെപറ്റി മാതാപിതാക്കളുടെ അറിവില്ലായ്മ, അതിനെ ചൂഷണം ചെയ്യുന്ന കുട്ടികൾ, സോഷ്യൽ മീഡിയയുടെ സ്വാധീനം, നൂതന അറിവുകൾ, കുട്ടികളുടെ നിയന്ത്രിക്കാൻ സാധിക്കാത്ത ജീവിതരീതികളും സാഹചര്യങ്ങളും, എന്റെ കുട്ടി തെറ്റു ചെയ്യില്ല എന്ന മാതാപിതാക്കളുടെ അമിതവിശ്വാസം, ഏതു സ്ഥലത്തും ലഹരി വസ്തുക്കളുടെ ലഭ്യത, ലഹരി മാഫിയയുടെ തന്ത്രപരമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ലഹരിക്ക് അടിമപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളാണ്. ഇതിൽ അടിമപ്പെടുന്നവരുടെ പഠനവും ഭാവിയും ഇരുളിലാകുകയും പലരും ഭാവിയിൽ കുറ്റവാളികളായിത്തീരുകയും ചെയ്യുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നതിൽ രണ്ടാം സ്ഥാനം കേരളത്തിനാണ്. ഈ രംഗത്ത് ഓരോ വർഷവും കേസുകളുടെ എണ്ണം ഇരട്ടിയിലധികമായി വർധിക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പെരുകി വരുന്നതിന്റെ മുഖ്യകാരണം ലഹരിയാണ്.
ലഹരി ഉപയോഗം വലിയ സാമൂഹിക വിപത്തായി മാറിക്കഴിഞ്ഞു എന്നതു യാഥാർഥ്യമാണ്. സർക്കാർ സംവിധാനങ്ങൾക്കും അധികാരങ്ങൾക്കും അതീതമായി ലഹരിമാഫിയ വളർന്നുവരുന്നു. സാമൂഹ്യപ്രവർത്തകർ, കൗൺസലർമാർ എന്നിവരെ ഉൾപ്പെടുത്തി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ക്ലബുകളുടെ ശക്തീകരണം, ബോധവത്കരണത്തിനായുള്ള നൂതന രീതികൾ എന്നിവയും അവലംബിക്കണം. പ്രതിരോധവിദ്യാഭ്യാസം, കൗൺസലിംഗ്, ചികിത്സയും പുനരധിവാസവും മുതലായവയും കാര്യക്ഷമമാക്കണം.
ലഹരി ഉപയോഗവും ലഹരികടത്തും ലോകരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വലിയ സാമൂഹ്യ വിപത്താകുമ്പോൾ നിയമങ്ങൾ ശക്തമാക്കിയും പുതിയ നിയമനിർമാണം നടത്തിയും അതിനെ നിയന്ത്രിക്കാനാകും. ലഹരിവിമുക്ത സമൂഹത്തിനായി നമുക്ക് ഒന്നിച്ചുനീങ്ങാം.
ഡോ. ജോസ് ആന്റണി സിഎംഐ
(കുമളി വൊസാർഡ് ഡയറക്ടറാണു ലേഖകൻ)