Friday, June 26, 2020 12:46 AM IST
കാടിറങ്ങുന്ന ക്രൗര്യം -2
കാടും നാടും ഇടകലർന്നുകിടക്കുന്ന വയനാടിനു മനുഷ്യ- മൃഗ സംഘർഷം പുതുമയല്ല. തിരുനെല്ലി, നൂൽപ്പുഴ, പനമരം, പൂതാടി, വൈത്തിരി, തരിയോട് പഞ്ചായത്തുകളിലെ വനാതിർത്തി ഗ്രാമങ്ങളിലാണ് വന്യജീവി ശല്യം അതിരൂക്ഷം. പുൽപ്പള്ളി, മുള്ളൻകൊല്ലി, മേപ്പാടി പഞ്ചായത്തുകൾ, ബത്തേരി നഗരസഭ എന്നിവയുടെ ചില ഭാഗങ്ങളിലും വന്യജീവികൾ കൃഷിനാശം വരുത്തുന്നുണ്ട്. കുരങ്ങുശല്യത്തിനു പേരെടുത്തതാണ് കൽപ്പറ്റ നഗരസഭയിലെ പല വാർഡുകളും.
വന്യമൃഗ ആക്രമണത്തിൽ പത്തുവർഷത്തിനിടെ 46 ജീവനാണ് ഇവിടെ പൊലിഞ്ഞത്. കുറേപ്പേർ മൃതപ്രായരായി ജീവിതം തള്ളിനീക്കുന്നു. 38 പേരുടെ ജീവനെടുത്തത് കാട്ടാനയാണ്. രണ്ടുപേർ കാട്ടുപോത്തിന്റെ ആക്രമണത്തിലും ഒരാൾ പന്നിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഞ്ചുപേർ കടുവയ്ക്ക് ഇരകളായി.
അടുത്തിടെ പുൽപ്പള്ളി കാര്യന്പാതിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു ജീവൻ നഷ്ടമായി. ശശീര ഭാഗങ്ങൾ പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. എന്നിട്ടും അതിനെതിരേ ബുദ്ധിജീവി വർഗത്തിൽനിന്നു പ്രതികരണമൊന്നും ഉണ്ടായില്ല.
കോടിക്കണക്കിനു രൂപയുടേതാണ് ഒരോവർഷവും വന്യജീവികൾ വരുത്തുന്ന കൃഷിനാശം. വന്യജീവികളെ ഭയന്ന് നിരവധി കർഷകർ നെൽക്കൃഷി ഉപേക്ഷിച്ചു. വിവിധ ഭാഗങ്ങളിലായി നൂറുകണക്കിനു ഹെക്ടർ പാടമാണ് നഞ്ചയും പുഞ്ചയും എടുക്കാനാകാതെ തരിശിട്ടിരിക്കുന്നത്.
താളംതെറ്റുന്ന പ്രതിരോധം
വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതു തടയാൻ കിടങ്ങുനിർമാണം, വൈദ്യുത കന്പിവേലി സ്ഥാപിക്കൽ, കൽമതിൽ നിർമാണം, ആനകൾ പതിവായി ഇറങ്ങുന്ന പ്രദേശങ്ങളിൽ പാറാവ്- ഇങ്ങനെ പല പ്രതിരോധ പ്രവർത്തനങ്ങളും നടത്തുന്നതായി വനം വകുപ്പുകാർ അവകാശപ്പെടുന്നു. വയനാടൻ വനാതിർത്തികളിൽ 18.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് കൽമതിലുകൾ നിർമിച്ചത്. എന്നിട്ടും വന്യജീവി ശല്യത്തിനു കുറവൊന്നുമില്ല. കിടങ്ങുകൾ, വൈദ്യുതി വേലികൾ എന്നിവ സ്ഥാപിച്ചിട്ടും വന്യജീവി ആക്രമണം തടയാൻ കഴിയാത്ത ഇടങ്ങളിലാണ് മതിലുകൾ പണിതത്.
ഇതിനകം നടപ്പിലാക്കിയ പ്രതിരോധ പദ്ധതികളിൽ ഒന്നും ഫലപ്രദമല്ലെന്നാണു കർഷകരുടെ അനുഭവം. കിടങ്ങുകൾ ഇടിച്ചുനികത്തിയും വൈദ്യുതവേലികൾ ഷോക്ക് ഏൽക്കാത്ത വിധം ചവിട്ടിമറിച്ചുമാണ് നാട്ടിലേക്കുള്ള കാട്ടാനകളുടെ വരവും പോക്കും. വൈദ്യുതവേലികൾ പലേടത്തും പരിപാലനമില്ലാതെ തകർന്നുകിടക്കുകയാണ്.
വില്ലനാകുന്ന ഏകവിളത്തോട്ടങ്ങൾ
2132 ചതുരശ്ര കിലോമീറ്ററാണ് വയനാടിന്റെ വിസ്തൃതി. ഇതിൽ ഏകദേശം 40 ശതമാനം വനവും 30 ശതമാനം തോട്ടവും 15 ശതമാനം വയലുമാണ്. ശേഷിക്കുന്ന പ്രദേശത്താണ് എട്ടുലക്ഷത്തോളം ജനങ്ങൾ വസിക്കുന്നത്.
നൈസർഗിക വനം വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങളാക്കിയതിന്റെ തിക്തഫലമാണ് വനാതിർത്തി ഗ്രാമങ്ങളിലെ രൂക്ഷമായ വന്യജീവിശല്യമെന്നാണ് പരിസ്ഥിതി-കർഷക സംഘടനാ നേതാക്കളുടെ അഭിപ്രായം. വനം-വന്യജീവി വകുപ്പിലുളളവരും ഇക്കാര്യം ശരിവയ്ക്കുന്നു. നൈസർഗിക വനം ഏകവിളത്തോട്ടങ്ങളായി മാറിയ പ്രദേശങ്ങളിൽ അടിക്കാട് വളരാതെയും നീരുറവകൾ വറ്റിയും വന്യജീവികളുടെ ആവാസവ്യവസ്ഥ തകർന്നു. വിശപ്പും ദാഹവും അകറ്റുന്നതിനു കാടിനു പുറത്തിറങ്ങണമെന്ന ഗതികേടിലായി വന്യജീവികൾ. ഇതാണ് വനാതിർത്തി പ്രദേശങ്ങളിൽ കൃഷി മുഖ്യ ഉപജീവനമാർഗമാക്കിയവർക്ക് വിനയായത്.
ജില്ലയിൽ സൗത്ത് വയനാട്, നോർത്ത് വയനാട്, വൈൽഡ് ലൈഫ് വനം ഡിവിഷനുകളിലായി ഏകദേശം 200 ചതുരശ്ര കിലോമീറ്റർ തേക്ക്, യൂക്കാലിപ്റ്റ്സ്, കാറ്റാടി തോട്ടങ്ങളുണ്ട്. നൈസർഗിക വനം നശിപ്പിച്ച് തേക്കുതോട്ടങ്ങളാക്കിയതിന്റെ സാമൂഹിക പ്രത്യാഘാതവും സാന്പത്തിക നഷ്ടവും കണക്കാക്കാൻ കഴിയാത്തത്ര ഭീമമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ എന്നിവർ ചൂണ്ടിക്കാട്ടുന്നു. തേക്ക്, യൂക്കാലി തോട്ടങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷങ്ങൾ നട്ടുവളർത്തുകയും വനാതിർത്തിയിലാകെ കർണാടക മാതൃകയിൽ തീവണ്ടിപ്പാളം ഉപയോഗിച്ച് വേലികെട്ടുകയുമാണ് വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരമെന്ന് കർഷകർ പറയുന്നു.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ എല്ലാ ശ്രമവും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വയനാട് വൈൽഡ് ലൈഫ് വാർഡൻ പി.കെ. ആസിഫ് പറഞ്ഞു. വനാതിർത്തികളിലും പ്രശ്ന മേഖലകളിലും ട്രഞ്ച്, വൈദ്യുതി വേലികൾ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് നിരവധിയിടങ്ങളിൽ വാച്ചർമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിയിറക്കണമോയെന്ന് തീരുമാനമെടുക്കാനാകുന്നില്ല
-ബേബി കൈനിക്കുടി, പുൽപ്പള്ളി
ഇത്തവണ കൃഷിയിറക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നില്ലെന്നു പുൽപ്പള്ളി സ്വദേശി കൈനിക്കുടി ബേബി പറയുന്നു. രണ്ടുവർഷത്തിലധികമായി കൃഷിയിറക്കിയിട്ട് ഫലമുണ്ടായി ട്ടില്ല. സ്വന്തമായുള്ള 1.65 ഏക്കർ സ്ഥലത്ത് കാട്ടാന, മാൻ, പന്നി, മയിൽ തുടങ്ങിയവയുടെ വിളയാട്ടമാണ്. കഴിഞ്ഞ വർഷം മാത്രം രണ്ടുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കർഷകരെല്ലാം സംഘടിച്ച് 13 മാടങ്ങൾ ഉണ്ടാക്കി കാവൽ ഏർപ്പെടുത്തിയെങ്കിലും കാട്ടാന കൃഷി നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വിള നശിപ്പിച്ചാൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നു തുച്ഛമായ തുകയാണ് ലഭിക്കുന്നതെങ്കിലും മൂന്നുവർഷമായി അതും ലഭിക്കുന്നില്ല.
വനംവകുപ്പ് ഓഫീസിനു മുന്പിലും രക്ഷയില്ല
-കുര്യൻ തറയിൽ, വണ്ടിക്കടവ്
തന്റെ കൃഷിയിടത്തിനോട് ചേർന്നാണ് വനംവകുപ്പ് ഓഫീസ് എങ്കിലും കൃഷികൾ നശിപ്പിക്കാൻ എല്ലാ ദിവസവും ആനയും മാനും മയിലും മുള്ളൻപന്നിയും ഒക്കെ എത്താറുണ്ടെന്ന് കർഷകനായ തറയിൽ കുര്യൻ പറയുന്നു. സ്വന്തമായി 3.40 ഏക്കർ സ്ഥലമുണ്ടെങ്കിലും ഒന്നും കൃഷി ചെയ്യാനാകുന്നില്ല. മഹാഗണി, സിൽവർഓക്ക് തുടങ്ങിയ മരങ്ങൾ കൃഷിയിടത്തിൽ ഉണ്ട്. അവയുടെയൊക്കെ തൊലിയാണ് ആന ആഹാരമാക്കുന്നത്. കാപ്പി, വാഴ, ചേന്പ് തുടങ്ങിയ കൃഷികൾ ചെയ്താൽ പന്നിയും മാനും മയിലും ഒക്കെയാണ് നശിപ്പിക്കാൻ മുന്പിലുണ്ടാവുക. കൃഷി നശിപ്പിച്ച ചിത്രങ്ങൾ സഹിതം അപേക്ഷ നൽകാറുണ്ടെങ്കിലും 2015 മുതൽ ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. കടുവയുടെ സാന്നിധ്യവും ഇപ്പോൾ രൂക്ഷമാണ്. കഴിഞ്ഞദിവസം കൃഷിയിടത്തിൽനിന്നും കടുവ ആഹാരമാക്കിയ പന്നിയുടെ എല്ലും മറ്റ് അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. വനംവകുപ്പ് അധികൃതരെത്തി കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.
കാട്ടാന കൃഷിയിടത്തിലെ നിത്യ സന്ദർശകൻ
-അറുകാക്കൽ ജോർജ്, മാനന്തവാടി
കൃഷിയിടത്തിലെ നിത്യ സന്ദർശകനാണ് കാട്ടാനയെന്നാണ് മാനന്തവാടി കാട്ടിക്കുളം സ്വദേശി അറുകാക്കൽ ജോർജ് പറയുന്നത്. ഈ വർഷം കാട്ടാന കൃഷിയിടത്തിൽ എത്താത്ത ദിവസങ്ങളില്ല. നാലു വർഷത്തോളമായി കാട്ടാനശല്യം രൂക്ഷമാണ്. തന്റെ കൃഷിയിടത്തിൽ ഏറ്റവും കായ്ഫലമുള്ള തെങ്ങാണ് കഴിഞ്ഞദിവസം കാട്ടാന മറിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
കമുക്, കാപ്പി തുടങ്ങിയവ ഒന്നും ഇപ്പോൾ കൃഷി ചെയ്യാനാകുന്നില്ല. കടുവയുടെ സാന്നിധ്യവുമുണ്ട്. ഓമനിച്ചുവളർത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട രണ്ടുനായ്ക്കളെയാണ് കടുവ പിടിച്ചത്. കഴിഞ്ഞവർഷം കൃഷിയിടത്തിൽ ജോലിയിലേർപ്പെട്ടിരുന്നപ്പോൾ കാട്ടാനക്കൂട്ടം ആക്രമിച്ചു. ഓടി രക്ഷപ്പെടുകയായിരുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഇദ്ദേഹം പറയുന്നു.
കൃഷിയിടം മൈതാനംപോലെയാക്കി കാട്ടാന
-സാന്റോ ഇരട്ടമുണ്ടക്കൽ, നടവയൽ
വനാതിർത്തിയിൽനിന്നു കൃഷിയിടത്തിലേക്ക് 700 മീറ്റർ ദൂരമുണ്ടെങ്കിലും കാട്ടാന ദിവസവും എത്താറുണ്ടെന്ന് പനമരം നടവയൽ സ്വദേശി സാന്റോ ഇരട്ടമുണ്ടക്കൽ പറയുന്നു. കൃഷിയെല്ലാം നശിച്ച സ്ഥലം ഇപ്പോൾ മൈതാനം പോലെയാണ്. സമീപത്തുള്ളവർ സ്വന്തം ചെലവിൽ വൈദ്യുതി വേലി സ്ഥാപിച്ചതിനാൽ അവിടെയൊന്നും കയറാതെ തന്റെ കൃഷയിടത്തിലേക്ക് ആന നേരെയെത്താറാണ് പതിവെന്ന് ഇദ്ദേഹം പറയുന്നു.
അനങ്ങാപ്പാറ നയവുമായി വനംവകുപ്പ്
വന്യമൃഗശല്യം മൂലം പൊറുതിമുട്ടി കഴിയുകയാണ് മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ നിലന്പൂർ മേഖല. 20 വർഷത്തിനിടയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സ്ത്രീകളും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ 26 പേരാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർ അന്പതിലേറെവരും.
നിലന്പൂർ ടൗണിലേക്കുവരെ കാട്ടാനകൾ എത്തുന്നു. നിലന്പൂർ കോവിലകത്തുമുറി ഭാഗത്ത് കാട്ടാനകൾ വ്യാപക കൃഷിനാശം ഉണ്ടാക്കുന്നു. കാട്ടാനകൾ, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത്, കടുവ, പുലി, കരടി തുടങ്ങി എല്ലാ വിഭാഗം വന്യമൃഗങ്ങളും നിലന്പൂർ മേഖലയിലുണ്ട്. കാട്ടാനകൾ, കാട്ടുപന്നികൾ, കുരങ്ങുകൾ എന്നിവയാണ് പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാമെന്നു സർക്കാർ ഉത്തരവ് ഉണ്ടെങ്കിലും നിലന്പൂർ മേഖലയിൽ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പത്തു വർഷത്തിനിടയിൽ അഞ്ചുകോടി രൂപയുടെയെങ്കിലും കൃഷി നാശമാണ് ഇവിടെ വന്യമൃഗങ്ങൾ വരുത്തിയത്. വനം മന്ത്രി കെ.രാജു നേരിട്ടെത്തി കർഷകർക്കു നാമമാത്രമായ നഷ്ട പരിഹാരത്തുക കൈമാറിയതല്ലാതെ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനോ പരിഹാരത്തിനോ നടപടി സ്വീകരിച്ചിട്ടില്ല.
വനം വകുപ്പ് ഗാർഡായിരുന്ന സുനീർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനംവകുപ്പ് ആ കുടുംബത്തിനു നഷ്ടപരിഹാരം നൽകുകയും ആശ്രിത നിയമനം നടത്തുകയും ചെയ്തതല്ലാതെ വന്യമൃഗശല്യം തടയാൻ നടപടി സ്വീകരിച്ചിട്ടില്ല. നിലന്പൂർ മേഖലയിൽ വന്യമൃഗശല്യം മൂലം അഞ്ഞൂറിലേറെ കർഷകർ കൃഷി ഉപേക്ഷിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ചു നിലന്പൂർ നോർത്ത്, സൗത്ത് ഡിവിഷൻ ഓഫീസുകളിലേക്കായി 150 ലേറെ സമരങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തിയത്.
വന്യമൃഗശല്യം നേരിടുന്ന കരുവാരക്കുണ്ട്, കാളികാവ് മേഖലയിലെ കർഷകർക്ക് വനപാലകരുടെ നിലപാടുകളോടു കടുത്ത പ്രതിഷേധമുണ്ട്. കാട്ടാനയും കാട്ടുപന്നിയും കുരങ്ങുമെല്ലാം വ്യാപകമായി കൃഷി നശിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവനു തന്നെ ഭീഷണി ആയപ്പോഴും വനംവകുപ്പ് തുടരുന്ന അനങ്ങാപ്പാറ നയമാണ് മലയോരവാസികളെ പ്രകോപിതരാക്കുന്നത്.
കഴിഞ്ഞവർഷം കാളികാവ് മാളിയേക്കലിൽ യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ചതോടെയാണ് വനപാലകർക്കതിരേ രോഷമുയർന്നു തുടങ്ങിയത്. ഇരുപതുകാരൻ അയൂബാണ് വന്യമൃഗ ആക്രമണത്തിൽ മരിച്ചത്. മുന്പ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുല്ലങ്കോട് എസ്റ്റേറ്റ് ജീവനക്കാരൻ ഉൾപ്പെടെ നിലന്പൂർ താലൂക്കിലെ സൈലന്റ് വാലി വനാതിർത്തി പങ്കിടുന്ന മലയോര മേഖലയിൽ സ്ത്രീകളുൾപ്പെടെ നിരവധിപേർ പലപ്പോഴായി വന്യമൃഗ ആക്രമണത്തിൽ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്തിരുന്നു.
തെങ്ങ്, കമുക്, റബർ എന്നിവ ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ നാണ്യവിളകളും വാഴ, കപ്പ, ചേന്പ്, ചേന, നെല്ല് എന്നിങ്ങനെ കാർഷിക വിളകളും സമീപനാളുകളിലായി വന്യമൃഗങ്ങൾ നശിപ്പിച്ചു. നിരവധി കർഷകർ കൃഷിയും ഭൂമിയുമെല്ലാം ഉപേക്ഷിച്ചു താഴെ നാട്ടുന്പുറത്തേക്ക് പലായനം തുടങ്ങിക്കഴിഞ്ഞു.
കൃഷിനാശത്തിനും മറ്റും മതിയായ നഷ്ടപരിഹാരം കർഷകർക്കു നൽകുന്നതിൽ ഉദാസീനത കാണിക്കുന്ന വനംവകുപ്പ് വന്യമൃഗശല്യത്തിനു പരിഹാരമുണ്ടാക്കുന്നതിൽ ഒട്ടും താത്പര്യമെടുക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. ഏതാനും നാളുകൾക്കു മുന്പ് പറയൻമേട്ടിൽ കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട് തോട്ടം മേൽനോട്ടക്കാരനെ കസ്റ്റഡിയിലെടുത്ത ഫോറസ്റ്റുകാർ അദ്ദേഹത്തിന്റെ കണ്ണിൽ മുളകുപൊടി വിതറി ക്രൂരമായി തല്ലിച്ചതച്ചതായി ആക്ഷേപമുണ്ടായിരുന്നു. കൽക്കുണ്ടിൽ വാഹനമിടിച്ച് പരിക്കേറ്റു ചത്ത കാട്ടുപന്നിയെ വേവിച്ചു തിന്നു എന്നാരോപിച്ച് എട്ടു കർഷകരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവരുടെ വീടുകളിൽ കയറി പിടിച്ചു കൊണ്ടുപോയശേഷം മൂന്നാം ദിവസമാണ് കോടതിയിൽ ഹാജരാക്കിയത്. പന്നിമാംസം കൊണ്ടുപോയതെന്ന് ആരോപിച്ച് രണ്ടുവാഹനങ്ങൾ പിടിച്ചെടുക്കുകയും ചിലരെ മർദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മേയിലാണ് വന്യമൃഗവേട്ട ആരോപിച്ച് കരുവാരക്കുണ്ടിലെ ഏതാനും ചെറുപ്പക്കാരുടെ പേരിൽ കേസെടുത്തതും മലയോര കർഷകരുടെ വീടുകളിലെത്തി നിരപരാധികളെ ഭീഷണിപ്പെടുത്തിയതും.
തമ്മിൽ കുത്തുകൂടി ചരിഞ്ഞ കാട്ടാനയുടെ ജഡം ഈ മാസമാദ്യം ജനവാസ മേഖലയിൽ നീരൊഴുക്കിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നാട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു ദഹിപ്പിച്ചു. വന-വന്യജീവി സംരക്ഷണത്തോടൊപ്പം വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയാകാതെ നോക്കേണ്ട ബാധ്യത കൂടിയുള്ള വനപാലകർ, കർഷകരുടെ പരാതികൾ അവഗണിക്കുകയാണ് പതിവ്.
എടക്കര മേഖലയിൽ വന്യമൃഗശല്യം കാരണം കർഷകർ പൊറുതി മുട്ടിയിരിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളോ, വനംവകുപ്പോ തയാറായിട്ടില്ല. പോത്തുകൽ, ചുങ്കത്തറ, എടക്കര, വഴിക്കടവ്, മൂത്തേടം എന്നീ അഞ്ചു പഞ്ചായത്തുകൾ വനാതിർത്തി പങ്കിടുന്നവയാണ്. എല്ലാ പഞ്ചായത്തിലും വന്യമൃഗശല്യം രൂക്ഷവുമാണ്. വന്യമൃഗശല്യം തടയുന്നതിന് വനാതിർത്തികളിൽ പലപ്പോഴായി വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തിക്കുന്നില്ല. കാലങ്ങൾക്കു മുന്പു വനാതിർത്തിയിൽ സ്ഥാപിച്ച കിടങ്ങുകൾ മണ്ണും മരങ്ങളും വീണു തകർന്നു കിടക്കുകയുമാണ്. കോടികൾ മുടക്കി വനത്തിൽ കെട്ടിട സമുച്ചയങ്ങൾ നിർമിക്കുന്ന വനംവകുപ്പ്, വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷികവിളകൾക്കു നഷ്ടപരിഹാരം പോലും നൽകാൻ തയാറാകുന്നില്ല.
(തുടരും)