Saturday, June 27, 2020 10:44 PM IST
മാർതോമാശ്ലീഹായുടെ ദുക്റാനാ തിരുനാൾ ദിനമായ ജൂലൈ മൂന്ന് ഒരിക്കൽക്കൂടി സമാഗതമാകുന്നു. ഈ ദിവസം സീറോമലബാർ സഭാദിനമായും ആഘോഷിക്കുകയാണല്ലോ. ദുക്റാന തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിന്റെ തിരുനാളാണ്. വിശ്വാസത്തിന്റെ കൈമാറ്റം വഴിയാണ് നാം മാർതോമാശ്ലീഹായോട് ബന്ധപ്പെട്ടിരിക്കുന്നതും അദ്ദേഹത്തെ നമ്മുടെ പിതാവായി മഹത്വപ്പെടുത്തുന്നതും.
ഉത്ഥിതനായ ഈശോയുടെ തിരുവിലാവ് ദർശിച്ച തോമാശ്ലീഹായുടെ "എന്റെ കർത്താവേ, എന്റെ ദൈവമേ' (മാറ് വാലാഹ്) എന്ന ഉദീരണം സുവിശേഷങ്ങളിൽ ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനമായി നിലകൊള്ളുന്നു. "കർത്താവേ', "ദൈവമേ' എന്ന രണ്ടുവിളികളും ഈശോയുടെ ദൈവത്വത്തെ സൂചിപ്പിക്കുന്നവയാണ്. മനുഷ്യനായി ജീവിച്ചു മരിച്ച് ഉത്ഥാനം ചെയ്ത ഈശോ ദൈവവുമാണ് എന്ന പ്രഖ്യാപനമാണ് തോമാശ്ലീഹ നടത്തിയത്. ഇതിനുസമാനമായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം, "നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു' എന്നതായിരുന്നു.
പത്രോസിന്റെ ഈ പ്രഖ്യാപനം കർത്താവിന്റെ പരസ്യജീവിതത്തിന്റെ മധ്യത്തിലായിരുന്നു; തോമാശ്ലീഹായുടേത് ഈശോയുടെ ഉത്ഥാനത്തിനുശേഷവും. ഉത്ഥാനശേഷം വിശുദ്ധ പത്രോസ് നടത്തിയത് ഈശോയോടുള്ള സ്നേഹത്തിന്റെ പ്രഖ്യാപനമായിരുന്നു. ഈ സ്നേഹപ്രഖ്യാപനത്തിൽ ഉത്ഥിതനായ മിശിഹായിലുള്ള വിശുദ്ധ പത്രോസിന്റെ പൂർണമായ വിശ്വാസസമർപ്പണവും ഉൾക്കൊണ്ടിരുന്നു. വിശ്വാസത്തിന്റെ സഫലീകരണമാണ് സ്നേഹം. സ്നേഹത്തിലൂടെ പ്രവർത്തനനിരതമാകുന്ന വിശ്വാസമാണു നമ്മെ രക്ഷിക്കുന്നതെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നുണ്ട്. തോമാശ്ലീഹായിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം സ്നേഹത്തിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്ന ഒരു സമൂഹമാണു നമ്മുടേത്. കൊറോണ ബാധയുടെ ഈ കാലത്ത് അതു കൂടുതൽ സജീവമാക്കാൻ ദൈവം നമുക്ക് അവസരം നൽകിയിരിക്കുന്നു.
ജീവിത നവീകരണം
കൊറോണക്കാലം പല ജീവിതനവീകരണ സാധ്യതകളും നമുക്കു തുറന്നു നൽകിയിട്ടുണ്ട്. കാലങ്ങളായി സഭ ചിന്തിച്ചുകൊണ്ടിരുന്നതും പലതലങ്ങളിൽ നിന്ന് ഉന്നയിക്കപ്പെട്ടിരുന്നതുമായ ജീവിതലാളിത്യം സ്വീകരിക്കാനുള്ള ആവശ്യബോധം ഇന്നു നമുക്കുണ്ടാകുന്നു. ഈ വർഷവും അടുത്ത വർഷങ്ങളും നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ തലങ്ങളിലും ചെലവു ചുരുക്കലിന്റെ കാലമായിരിക്കണം. ധൂർത്തും ആർഭാടവും നമ്മുടെ ജീവിതശൈലിയിൽനിന്ന് അകലണം. ഉടൻ പുതിയ നിർമാണപദ്ധതികൾ ആസൂത്രണം ചെയ്യാതിരിക്കണം. ഇടവകകളും സ്ഥാപനങ്ങളും തുടങ്ങിവച്ചിട്ടുള്ള നിർമാണപ്രവർത്തനങ്ങൾ സാവകാശം പൂർത്തിയാക്കിയാൽ മതി എന്ന സംയമനമനോഭാവം നമുക്കുണ്ടാകണം.
നിർബന്ധിത പണപ്പിരിവുകൾ നടത്താതിരിക്കാൻ നമുക്കു തീരുമാനമെടുക്കാം. ഒരുവിധ സമ്മർദവുമില്ലാതെ ജനങ്ങൾ സ്വമേധയാ നൽകുന്ന നേർച്ചകളും സംഭാവനകളും മാത്രം വിനിയോഗിച്ചുകൊണ്ട് സഭാ കൂട്ടായ്മയുടെ ആവശ്യങ്ങൾ നമുക്കു നിർവഹിക്കാം. സഭാശുശ്രൂഷകളുടെയും ധ്യാനപ്രസംഗങ്ങളുടെയും തിരുനാളുകളുടെയും ലക്ഷ്യം ധനസന്പാദനമാണ് എന്ന തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങളും ആഘോഷങ്ങളും നമുക്കു നിർത്തലാക്കാം. വ്യക്തിപരമായ നേട്ടങ്ങൾക്കും പ്രശസ്തിക്കും വേണ്ടി നിർമാണങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നത് ഉചിതമല്ല. സഭയിലെ ആവശ്യങ്ങളുടെ നിർവഹണം സഭാ മക്കളുടെ കൂട്ടായ്മയുടെ പൊതുവായ ആത്മീയചിന്തയിൽ നിന്ന് ഉയിർകൊള്ളുന്നതാകട്ടെ.
വ്യക്തികളും സഭാ സംവിധാനങ്ങളും ആവശ്യത്തിൽക്കവിഞ്ഞ സന്പത്ത് സ്വരുക്കൂട്ടിവയ്ക്കുന്ന പ്രവണത ഉപേക്ഷിക്കണം. ഫ്രാൻസിസ് മാർപാപ്പ പറയുന്നതുപോലെ സഭയുടെ മുഖം ദരിദ്രമാകട്ടെ. സഭ പാവപ്പെട്ടവരുടേതാകട്ടെ. സഭയുടെ സന്പത്ത് ദൈവജനമാണ്. സഭയുടെ അത്യാവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി യഥാസമയം വേണ്ടത് നൽകാൻ തക്ക വിശ്വാസതീക്ഷ്ണത നമ്മുടെ സഭാമക്കൾക്കുണ്ട്. സഭ തങ്ങളുടേതാണെന്നും തങ്ങളാണ് സഭയെന്നും സഭാശുശ്രൂഷകരുടെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കാൻ തങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്നും നമ്മുടെ ജനം മനസിലാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയുടെ ശൈലി സഭയിൽ സംജാതമാകട്ടെ.
ദൈവസ്നേഹപ്രേരിതമായ കാരുണ്യപ്രവർത്തനങ്ങളായിരിക്കണം സഭയുടെ മുഖമുദ്ര. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യക്ഷേമം എന്നീ മേഖലകളിലെ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും കാരുണ്യസ്പർശംകൊണ്ട് ഉത്തമ ക്രൈസ്തവസാക്ഷ്യങ്ങളായിത്തീരട്ടെ. കോവിഡുകാലത്ത് ഇടവകകളും സ്ഥാപനങ്ങളും രൂപതകളുടെ സാമൂഹ്യക്ഷേമ വിഭാഗങ്ങളും മറ്റ് സംഘടനകളും ചെയ്യുന്ന നിസ്തുലമായ സേവനങ്ങൾക്ക് ഞാൻ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.
കൊറോണക്കാലത്തെ ആരാധനാകർമങ്ങൾ
2020 കോവിഡ് വർഷമായി ലോകചരിത്രത്തിൽ അറിയപ്പെടുമെന്നു തോന്നുന്നു. ഈ വർഷാവസാനംവരെയെങ്കിലും കൊറോണ വൈറസിന്റെ ആക്രമണം ലോകജനതയ്ക്കു നേരിടേണ്ടിവരും. അതിനാൽ രോഗത്തിന്റെ സമൂഹവ്യാപനം ഏതുവിധേനയും തടയേണ്ടത് മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. ഈ ഉത്തരവാദിത്വബോധം എല്ലാവരിലുമുണ്ടാകാൻ നാം കഠിനമായി പരിശ്രമിക്കണം.
മനുഷ്യജീവിതത്തെ സാധാരണ ഗതിയിലാക്കിക്കൊണ്ടുതന്നെ രോഗനിയന്ത്രണം സാധിക്കുക എന്ന നയമാണ് ഈ രണ്ടാം ഘട്ടത്തിൽ രാജ്യങ്ങളെല്ലാം സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ രാജ്യവും ഇതേ സമീപനമാണല്ലോ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ, ലോക്ക്ഡൗണിൽ ഇളവുകൾ ക്രമാനുഗതമായി നൽകപ്പെടുന്നു. വ്യാപാരസ്ഥാപനങ്ങൾ, ഫാക്ടറികൾ, സർക്കാർ ഓഫീസുകൾ മുതലായവ ഏതാണ്ട് പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചു. സ്വകാര്യ വാഹനഗതാഗതം ഏറെക്കുറെ പൂർണതോതിലായി. നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമില്ല. ജൂണ് ഒമ്പതു മുതൽ ആരാധനാലയങ്ങൾ തുറന്നു പ്രാർഥനാശുശ്രൂഷകൾ നടത്തുന്നതിന് അനുമതിയും സർക്കാർ നൽകിയിട്ടുണ്ട്.
എന്നാൽ, ഇളവുകളെല്ലാം അനുവദിക്കുന്പോഴും രോഗവ്യാപനം തടയുന്നതിനുള്ള കർശനമായ നിബന്ധനകളും സർക്കാരുകൾ നൽകുന്നുണ്ട്. സഭാമക്കളായ നാമെല്ലാവരും അവയെല്ലാം കണിശമായി പാലിച്ച് രാജ്യത്തിന്റെ പൊതുനന്മയ്ക്കായി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാകണം.
ദേവാലയത്തിലെ കർമങ്ങൾക്ക് അനുമതി ലഭിച്ചുവെന്നതിന്റെ പേരിൽ എല്ലാവരും എപ്പോഴും ആരാധനാകർമങ്ങളിൽ സംബന്ധിക്കാൻ തിടുക്കം കൂട്ടുന്നത് ഈ സാഹചര്യത്തിൽ ശരിയാകില്ല. ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്ന ദേവാലയങ്ങൾക്ക് നിബന്ധനകൾ പാലിച്ചുകൊണ്ട് അതേ രീതി തുടരാം. ഇതുവരെയും ആരാധനാശുശ്രൂഷകൾ പുനരാരംഭിക്കാത്ത ദേവാലയങ്ങളിൽ അവ തുടങ്ങുന്പോഴും രോഗ വ്യാപനനിയന്ത്രണത്തിനുവേണ്ട മുൻകരുതലുകൾ എടുത്തേ തീരൂ. ഈ വിഷയത്തിൽ നമുക്ക് യാതൊരുവിധ ഉദാസീനതയും ഉണ്ടാകരുത്.
രോഗവ്യാപനത്തിന്റെ പുതിയ സാധ്യതകൾ എവിടെയെങ്കിലുമുണ്ടെന്നറിഞ്ഞാൽ, ആരാധനാലയങ്ങൾ വീണ്ടും അടച്ചുകൊണ്ട് വൈദികരും ജനങ്ങളും ഉത്തരവാദിത്വബോധത്തോടെ പ്രതികരിക്കണം. പൊതുസമൂഹം സാധാരണ ജീവിതശൈലിയിലേക്ക് വരുന്നതോടൊപ്പം സഭാമക്കളുടെ കൗദാശികജീവിതം ക്രമേണ സാധാരണഗതിയിലേക്ക് വരണമെന്നതാണ് നമ്മുടെ ലക്ഷ്യം.
ആധ്യാത്മികതയുടെ പുതിയ മാനങ്ങൾ
ആത്മീയതയ്ക്കു വിരുദ്ധമായി നമ്മുടെ ജീവിതത്തിൽ കടന്നു കൂടിയ സമീപനങ്ങളെയും പ്രവർത്തനങ്ങളെയും ഉപേക്ഷിച്ചു സംശുദ്ധമായ ക്രൈസ്തവസാക്ഷ്യം നൽകാൻ കോവിഡ് കാലത്തിന്റെ അനുഭവം നമ്മെ കൂടുതൽ പ്രേരിപ്പിക്കണം. സഭയിൽ നേതൃത്വശുശ്രൂഷയിലുള്ള വൈദികരും സമർപ്പിതരും അല്മായരും ശരിയായ ക്രൈസ്തവസാക്ഷ്യം നൽകുന്നതിൽ ദത്തശ്രദ്ധരായിരിക്കണം. ലോക്ക്ഡൗണ് കാലത്ത് വീടുകളിൽ കഴിഞ്ഞിരുന്നതുകൊണ്ട് കൂടുതൽ വ്യക്തിപരമായി പ്രാർഥിക്കാനും കുടുംബപ്രാർഥന ക്രമമായി ചൊല്ലാനും ഏവർക്കും സാധിച്ചുവല്ലോ. ഓണ്ലൈൻ കുർബാനയർപ്പണങ്ങളിലും ഭക്തിപൂർവം സംബന്ധിക്കാൻ സാധിച്ചു. ഈ പ്രാർഥനാനുഭവത്തോടൊപ്പം കുട്ടികളുടെ വിശ്വാസപരിശീലനവും ഓണ്ലൈനിൽ നടന്നുകൊണ്ടിരിക്കുകയാണല്ലോ. മുതിർന്നവർക്കുംവിശ്വാസവിഷയങ്ങളിൽ കൂടുതൽ അവബോധം ഉണ്ടാകുന്നതിന് ഈ അവസരത്തെ പ്രയോജനപ്പെടുത്താവുന്നതാണ്.
വിശ്വാസജീവിതത്തിനു നിരക്കാത്ത എല്ലാ പ്രവണതകളെയും നമ്മിൽ നിന്ന് അകറ്റാൻ പരിശ്രമിക്കാം. മദ്യപാനം, ലഹരിമരുന്നുകളുടെ ഉപയോഗം, മനുഷ്യജീവന് എതിരെയുള്ള അക്രമങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും മറ്റുള്ളവരുടെ സ്വകാര്യതയ്ക്കെതിരെയുള്ള കടന്നുകയറ്റം, ഇതരർക്ക് അപകീർത്തി വരുത്തുന്ന പ്രചാരണങ്ങൾ, ലൈംഗികതയുടെ എല്ലാത്തരത്തിലുമുള്ള ദുരുപയോഗം മുതലായ തിന്മകൾക്കു വിധേയരാകാതിരിക്കാൻ നാം ജാഗ്രത പാലിക്കണം. നന്മയിൽ കൂടുതൽ വളരുന്നതുവഴിയാണ് തിന്മയെ അതിജീവിക്കാൻ സാധിക്കുന്നത്.
സംശുദ്ധമായ സ്നേഹവും കാരുണ്യവും നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവർത്തനങ്ങളിലും വളർത്തിയെടുക്കാൻ നമുക്കു പരിശ്രമിക്കാം. ദാരിദ്ര്യമനുഭവിക്കുന്ന കുടുംബങ്ങളെ കഴിയുന്നിടത്തോളം സഹായിക്കാം. പ്രവാസികൾ ഇപ്പോഴും നാട്ടിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണല്ലോ. അവർക്ക് ആവശ്യകമായ സഹായസഹകരണങ്ങൾ ചെയ്തുകൊടുക്കാൻ സർക്കാരിനോടൊപ്പം നാം സന്നദ്ധരാകണം. പ്രവാസികളുടെ മക്കൾക്ക് ആവശ്യകമായ സ്കൂൾ-കലാലയ വിദ്യാഭ്യാസ സൗകര്യങ്ങൾ കഴിവതും ഏർപ്പെടുത്തിക്കൊടുക്കാൻ സഭാസ്ഥാപനങ്ങൾക്കുള്ള ഉത്തരവാദിത്വത്തെ ഓർമിപ്പിച്ചുകൊള്ളട്ടെ.
വംശീയവിവേചനം ഇന്നു സമൂഹത്തിൽ ഭിന്നതകൾ സൃഷ്ടിക്കുന്നുണ്ട്. എക്കാലത്തുമുണ്ടായിരുന്ന ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താൻ ലോകരാഷ്ട്രങ്ങൾക്കു സാധിച്ചിരുന്നതാണ്. എന്നാൽ അടുത്ത കാലത്ത് അതു വീണ്ടും പലപല രീതികളിൽ രംഗപ്രവേശം ചെയ്യുന്നതായിട്ട് കാണുന്നു. മനുഷ്യത്വത്തിനു നിരക്കാത്ത ഈ തിന്മയെ പൂർണമായും ഇല്ലായ്മ ചെയ്യേണ്ടത് ലോകജനതയുടെ സാംസ്കാരികോന്നമനത്തിന് ആവശ്യകമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വംശീയ വിവേചനം വിശ്വാസത്തിനു കടകവിരുദ്ധമാണ്.
യഹൂദരെയും ഗ്രീക്കുകാരെയും സമറിയാക്കാരെയുമെല്ലാം ദേശീയ, വംശീയ വ്യത്യാസങ്ങൾ ഒന്നും കൂടാതെ ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ സഹോദരീസഹോദരന്മാരായി കണ്ടാണ് ഈശോ ജീവിച്ചതും പ്രസംഗിച്ചതും പഠിപ്പിച്ചതും. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, ഈശോമിശിഹായിൽ യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല (ഗലാ. 3:28). അതിനാൽ, നമ്മിൽനിന്ന് വംശീയ വിവേചനത്തിന്റെ ചിന്തകളോ സംസാരമോ പ്രവൃത്തികളോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ ചെലുത്തണം. എല്ലാ മനുഷ്യരെയും സഹോദരീസഹോദരന്മാരായി കണ്ട്, സഭയിലും സമൂഹത്തിലും കൂട്ടായ്മയിൽ ജീവിക്കുന്ന ഒരു സംസ്കാരം നാം വളർത്തിയെടുക്കണം.
കൃഷിക്കു സമയം കണ്ടെത്തുക
ക്രിസ്തീയ ആധ്യാത്മികതയുടെ സാമൂഹികമാനങ്ങളെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. കൊറോണക്കാലത്തും അതിനുശേഷം വരുന്ന വർഷങ്ങളിലും നാം ഉത്പാദകരാകണം. വ്യക്തിപരമായും കുടുംബങ്ങളായും സമൂഹമായും നമ്മളാൽ കഴിയും വിധംരാജ്യത്തിന്റെ സന്പദ്ഘടനയെ പരിരക്ഷിക്കാൻ പരിശ്രമിക്കണം. കൃഷിയാണ് പ്രഥമതഃ പരിഗണനയർഹിക്കുന്നത്. വ്യക്തികളുടെയോ ഇടവകകളുടെയോ സ്ഥാപനങ്ങളുടെയോ രൂപതകളുടെയോ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാൻ ഇടയാകരുത്. വൈദികർ ഉൾപ്പെടെ ദൈവജനം മുഴുവനും കൃഷിപ്പണികൾക്കായി കുറെ സമയം കണ്ടെത്തണം.
ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പു പ്രകാരം കഴിഞ്ഞ 50 വർഷങ്ങളിൽ അനുഭവപ്പെട്ടതിലും വലിയ ഒരു ക്ഷാമം ലോകം നേരിടാൻ പോവുകയാണ്. കേരളത്തിൽ ഉത്പദിപ്പിക്കുന്നവകൊണ്ടുതന്നെ നമുക്ക് ഭക്ഷിക്കാൻവേണ്ടവ ലഭിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്കുപോലും ഗ്രോബാഗുകളിലും ടെറസുകളിലും കൃഷിചെയ്യാവുന്നതാണല്ലോ. ഇടവകകളുടെയും അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ വിപണികൾ തുറന്ന് കാർഷിക വിളകൾ ന്യായവിലയ്ക്ക് എല്ലാവർക്കും ലഭ്യമാക്കാൻ പരിശ്രമിക്കുന്നത് കൃഷിക്കാരുടെ അഭിവൃദ്ധിക്ക് ഉപകരിക്കും.
നാണ്യവിളകളെ സംബന്ധിച്ചിടത്തോളം, നമ്മുടെ രാജ്യങ്ങളിലും ഇതരരാജ്യങ്ങളിലും വിൽപനസാധ്യതയുള്ള വിളകളിലേക്ക് നാം കൃഷി തിരിച്ചുവിടണം. കത്തോലിക്കാ കോണ്ഗ്രസും ഇൻഫാമും കൃഷിയുടെ രംഗത്ത് ജനങ്ങൾക്കു നേതൃത്വം കൊടുക്കാൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതു നന്നായിരിക്കും. ചെറുകിട വ്യവസായങ്ങളുടെയും ഫാക്ടറികളുടെയും ഉത്്പാദനക്ഷമത വർധിപ്പിക്കാൻഅവയുടെ ഉടമസ്ഥർ തീവ്രമായി പരിശ്രമിക്കണം.
കോവിഡ് കാലത്തു വന്ന സാന്പത്തികമാന്ദ്യം അതിജീവിക്കാൻ മേൽപ്പറഞ്ഞ അക്ഷീണപരിശ്രമങ്ങൾ കൂടിയേ തീരൂ. അതോടൊപ്പം, കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വയ്ക്കുന്ന കോവിഡനന്തര സാന്പത്തികോന്നമന പ്രവർത്തനങ്ങൾക്കു നമുക്കു പൂർണ സഹകരണം നൽകാം. ഒരു ജനാധിപത്യ രാജ്യമെന്നനിലയിൽ പൊതുസമൂഹത്തിൽ ഉണ്ടാകാവുന്ന അഴിമതിക്കും ചൂഷണത്തിനുമെതിരെ നാമെല്ലാവരും ജാഗരൂകതയോടെ വർത്തിക്കണം. ആരും ആരെയും ചൂഷണം ചെയ്യുന്ന ആസൂത്രിതമായ പ്രവർത്തനങ്ങൾ അനുവദിച്ചുകൂടാ. അത്തരം അനീതിപരമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നറിഞ്ഞാൽ പൊതുമനഃസാക്ഷിയെ തട്ടിയുണർത്തി അവയെ ഉന്മൂലനം ചെയ്യാൻ ജനാധിപത്യപരമായ നടപടികൾ നാം സ്വീകരിക്കണം.
ഈ ചിന്തകളെല്ലാം ക്രൈസ്തവ ജീവിതത്തിനു പുതിയൊരു രൂപവും ഭാവവും നൽകാൻ ഈ കാലഘട്ടത്തിൽ നമ്മെ സഹായിക്കുമെന്നു കരുതുന്നു. നമ്മുടെ ആധ്യാത്മികതയുടെ ആന്തരികതലങ്ങളും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ തലങ്ങളും പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ സുവിശേഷമൂല്യങ്ങൾക്ക് അനുസൃതമാക്കാൻ കോവിഡുകാലത്തും കോവിഡനന്തരകാലത്തും തീവ്രമായി പരിശ്രമിക്കാം. മിശിഹായുടെ മുഖം നമ്മുടെ സഭാജീവിതത്തിലൂടെ സമൂഹത്തിൽ പ്രകാശിതമാക്കാം. വിശുദ്ധ തോമാശ്ലീഹായെപ്പോലെ ദൈവവും മനുഷ്യനുമായ ഈശോമിശിഹായിൽ നമ്മുടെ ജീവിതത്തെ പൂർണമായി സമർപ്പിച്ച് സഭയുടെയും സമൂഹത്തിന്റെയും സമുദ്ധാരണത്തിൽ നമുക്കു പങ്കുചേരാം.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്
(ഇന്നു ദേവാലയങ്ങളിൽ വായിക്കാൻ എഴുതിയ ഇടയലേഖനം)