Monday, June 29, 2020 12:46 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
മണ്ണിന്റെ മക്കൾ നയവുമായി നാലു ഗൾഫ് രാജ്യങ്ങൾ മുന്നോട്ടുപോകുന്പോൾ നിരവധി പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാകുന്ന സാഹചര്യത്തിലും സാന്പത്തികവളർച്ച മുരടിക്കുന്ന പശ്ചാത്തലത്തിലും നമ്മുടെ സഹോദരങ്ങൾ പലരുടെയും ജീവിതമാർഗത്തിനു ഭീഷണി നേരിടുന്നതു കേരളത്തെ തുറിച്ചുനോക്കുന്ന ഗൗരവമേറിയ പ്രശ്നമാണ്. കേരളത്തിൽ മടങ്ങിയെത്തുന്ന ലക്ഷക്കണക്കിനു പ്രവാസി മലയാളികൾക്ക് ആശ്വാസമേകുകയും പുനരധിവാസമൊരുക്കുകയും ചെയ്യുക എന്നതു വലിയൊരു യത്നംതന്നെ. ലോക്ക്ഡൗണിനെത്തുടർന്നു നാട്ടിലേക്കു മടങ്ങാൻ വിമാനം കിട്ടാതെ തങ്ങളുടെ മിച്ചമുള്ള സന്പാദ്യം മുഴുവൻ ചെലവഴിച്ചു അന്യനാട്ടിൽ കഴിയേണ്ടി വന്ന പലർക്കും കൈയിൽ യാതൊന്നുമില്ല.
കോവിഡിനെ നേരിടാനുള്ള പോരാട്ടത്തിലും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്ന തിരക്കിലും കഴിഞ്ഞിരുന്ന സംസ്ഥാനം ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ വലിയ പ്രശ്നമാണ് അഭിമുഖീകരിക്കാൻ പോകുന്നത്. മണ്ണിന്റെ മക്കൾ നയം നടപ്പാക്കുന്നതു സാവധാനത്തിലാക്കാൻ നാലു ഗൾഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിന് ഒരുപക്ഷേ കേന്ദ്ര സർക്കാരിനു കഴിഞ്ഞേക്കാം. ഏതാനും മാസം മുതൽ ഒരു വർഷം വരെ അങ്ങനെ സമയം നീട്ടിക്കിട്ടിയേക്കാം. സാന്പത്തികമാന്ദ്യം പിടിച്ചുനിർത്താൻ ലോക്ക്ഡൗൺ പിൻവലിച്ചതിനെത്തുടർന്നു ചില രാജ്യങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ജോലി പോകുമെന്ന ഭീഷണി നേരിടുന്നവർക്ക് അങ്ങനെ അല്പം ആശ്വാസം കിട്ടിയേക്കാം. പക്ഷേ കേരളത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അല്ലെങ്കിൽ അധികം വൈകാതെ ഈ പ്രശ്നം കൈകാര്യം ചെയ്യേണ്ടതുണ്ട്.
നാട്ടിൽ മടങ്ങിയെത്തുന്നവർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നടപടികളെടുക്കേണ്ട സമയമായി. മൂലധനം മുടക്കാനുള്ള ശേഷിയും അറിവുമുള്ള പ്രവാസികൾ ചിലരെങ്കിലുമുണ്ട്. അതേസമയം, ഇവിടെ വ്യവസായം തുടങ്ങാൻ തയാറായി മുന്നോട്ടുവന്ന സംരംഭകൾക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ പ്രവാസികളുടെയും പൊതുസമൂഹത്തിന്റെയും ഓർമയിലുണ്ടുതാനും. സംസ്ഥാനത്തു വ്യവസായനിക്ഷേപം നടത്താൻ മുന്നോട്ടുവരുന്ന സംരംഭകരിൽ ആത്മവിശ്വാസം സൃഷ്ടിക്കാനുള്ള ഒരു നടപടിയും സർക്കാരെടുത്തിട്ടില്ല. രാഷ്ട്രീയ കഴുകന്മാർ ഇരകളെ തേടി നടക്കുന്നു. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ആരും നിക്ഷേപിക്കാൻ വരില്ല.
സംരംഭകരെ ആകർഷിക്കുന്നതിനു വ്യവസായ അന്തരീക്ഷം സർക്കാർ കുറച്ചുകൂടി മെച്ചമാക്കേണ്ടതുണ്ട്. ടൂറിസം മേഖല വികസിപ്പിക്കുന്നതിന് ഇപ്പോൾപോലും വന്പൻ സാധ്യതകളാണുള്ളത്. ഐടി മേഖലയിലുമുണ്ടു വൻ സാധ്യതകൾ. വ്യവസായ നടത്തിപ്പിൽ അനുഭവ പരിചയവും ആധുനിക ബിസിനസ് രീതികളെക്കുറിച്ച് അറിവുമുള്ള ലക്ഷക്കണക്കിനു പ്രവാസികൾ നാട്ടിൽ തിരിച്ചെത്തുന്പോൾ സംസ്ഥാനത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടതായി സംരംഭകർക്കു തോന്നും.
പക്ഷേ, ഇതെല്ലാം ഒറ്റരാത്രികൊണ്ടു ചെയ്യാനാവില്ല. പ്രവാസികളുടെ കൂട്ടത്തിരിച്ചുവരവ് നേരിടുന്നതിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉടൻ നടപടികളെടുക്കണം. അതിനു ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ മൂലധനവും ശരിയായ ആസൂത്രണവും ഫലപ്രദമായ വിപണനവും ആത്മാർഥതയും അനുഭവസന്പത്തുമുള്ള നടത്തിപ്പുകാരും ആവശ്യമുണ്ട്. എങ്കിൽ മാത്രമേ വരാൻപോകുന്ന പ്രശ്നം നേരിടാൻ പറ്റുകയുള്ളു.
50,000 കോടിയുടെ പദ്ധതി
ഏതാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന ആത്മനിർഭർ പാക്കേജ് കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളിൽ ജോലി ആവശ്യമുള്ളവർക്കും നടപ്പാക്കിയാൽ പ്രയോജനകരമാണ്. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മടങ്ങിയെത്തുന്നവർക്കായി 20ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് 50,000 കോടി രൂപയുടെ ആത്മനിർഭർ പാക്കേജ്. 125 ദിവസം കൊണ്ടു നടപ്പാക്കുന്ന പദ്ധതിയാണിത്. പന്ത്രണ്ടു മന്ത്രാലയങ്ങളുടെ 25ൽപ്പരം ജോലികൾ ഈ പദ്ധതിയുടെ കീഴിൽ വരും. ഈ സംസ്ഥാനങ്ങളിലെ ഓരോ ജില്ലയിലെയും 25,000 പേരെ വീതം ഈ പദ്ധതിയിലേക്കു തെരഞ്ഞെടുക്കും.
ബിഹാറിൽ ഖഗാരിയയിലെ തെലിഹാർ ഗ്രാമത്തിലാണ് വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അനുസരിച്ചാണ് ആത്മനിർഭർ പാക്കേജ് നടപ്പാക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ പദ്ധതി കൊണ്ടുവന്നപ്പോൾ അതിനെതിരേ വലിയ ഒച്ചപ്പാട് ഉണ്ടായെന്നും എന്നാൽ, പാവങ്ങളുടെ കൈപിടിക്കുകയാണ് തന്റെ മുൻഗണനയെന്നു തനിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മടങ്ങിവരുന്ന പ്രവാസികളിലെ തൊഴിൽരഹിതർക്കായി കേരളത്തിന് ഇത്തരമൊരു പദ്ധതി എളുപ്പത്തിൽ ആവിഷ്കരിക്കാൻ കഴിയും. കേരളത്തിലെ ഓരോ ജില്ലയിലും ഇത്തരം 25,000ൽ കൂടുതൽ ആളുകളുണ്ടാവും. ആത്മനിർഭർ പാക്കേജ് നടപ്പാക്കാൻ കേരളത്തിനു കേന്ദ്ര സർക്കാരിന്റെ സഹായം തേടാവുന്നതാണ്.
ബിഹാറിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥതന്നെയാണ് കേരളത്തിലേക്ക് തിരിച്ചുവരാൻ തിരക്കു കൂട്ടുന്ന പ്രവാസികൾക്കും. കേരളീയ പ്രവാസികളിൽ ചിലർ കുറേക്കൂടി വിദ്യാസന്പന്നരാണെങ്കിലും അവസ്ഥ സമാനമാണ്. ശരിയായ പഠനവും ആസൂത്രണവും നടത്തി കേരളം കേന്ദ്രത്തെ സമീപിക്കണം. പദ്ധതി തയാറാക്കാൻ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ ആശ്രയിച്ചാണ് കൂടുതൽ കാര്യവുമിരിക്കുന്നത്. ഈ പദ്ധതിയുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥർ കേരളത്തിന്റെ വികസനത്തിൽ പ്രതിജ്ഞാബദ്ധരും മാനുഷിക പരിഗണനകളുള്ളവരുമായിരിക്കണം.
തമിഴ്നാടിന്റെ മാതൃക
എതെങ്കിലും കേന്ദ്രപദ്ധതി സംസ്ഥാനത്തിനു പ്രയോജനപ്പെടുത്താൻ പറ്റുമെന്നു കണ്ടാൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ ഉടനടി അതിനുള്ള ജോലികളും നടപടിക്രമങ്ങളും പൂർത്തിയാക്കി കേന്ദ്രത്തെ സമീപിക്കും. ന്യൂഡൽഹിയിലെ തമിഴ്നാടിന്റെ ലെയ്സൺ ഓഫീസിനെ നയിക്കുന്നത് മന്ത്രിപദവിയുള്ള ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹം ഉടൻതന്നെ പദ്ധതിയുമായി കേന്ദ്രത്തിലെ മന്ത്രിതലത്തിലുള്ളവരെ കാണുകയും മറ്റു സീനിയർ ഉദ്യോഗസ്ഥർ പുറമെനിന്ന് അതിന്റെ ബാക്കി നടപടികൾ പൂർത്തീകരിക്കുകയും ചെയ്യും. തമിഴ്നാട് ലെയ്സൺ ഓഫീസ് എപ്പോഴും ജാഗ്രതയോടെ ഇരിക്കുന്നതുകൊണ്ട് കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതികളിൽനിന്നെല്ലാം ഫണ്ട് നേടിയെടുക്കാൻ കഴിയുന്നു. കേന്ദ്രപദ്ധതികൾക്കായി അവർ നന്നായി ഗൃഹപാഠം ചെയ്യുകയും വിലപേശുകയും ചെയ്യുന്നു.
ഇപ്പോൾ ന്യൂഡൽഹിയിലെ കേരളത്തിന്റെ ലെയ്സൺ ഓഫീസിലും ഒരു സീനിയർ രാഷ്ട്രീയ നേതാവുണ്ട്. പാർലമെന്റംഗമായിരുന്നതുകൊണ്ടു ന്യൂഡൽഹിയിലെ രീതികളെല്ലാം അദ്ദേഹത്തിനറിയാം. കേന്ദ്ര നേതാക്കളുമായും അദ്ദേഹത്തിനു പരിചയമുണ്ട്. കേന്ദ്ര പദ്ധതികൾ നേടിയെടുക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്തണം.
ആസന്നമായ പ്രശ്നം നേരിടുന്നതിനു വലിയ ഫണ്ട് കിട്ടാൻ കേരളത്തിനു മുന്നിലുള്ള ഒരേയൊരു മാർഗം ഇതാണ്. കേന്ദ്ര മന്ത്രാലയങ്ങളുടെ സഹായത്തോടെ കേരളം ഒരു പദ്ധതി തയാറാക്കണം. ഇതിനു ഫണ്ട് അനുവദിക്കുന്നതിനു കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ പ്രതിപക്ഷത്തിന്റെ സഹായവും സംസ്ഥാന സർക്കാർ തേടണം; പ്രത്യേകിച്ചും സംസ്ഥാന ബിജെപിയുടെ. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ വരുന്പോൾ, തമിഴ്നാട്ടിലേതുപോലെ പ്രത്യയശാസ്ത്ര ഭിന്നതകൾ മറന്ന് പ്രതിപക്ഷത്തേതുൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒന്നിച്ചുനിർത്താൻ സംസ്ഥാനത്തിനു കഴിയണം.
സംസ്ഥാന സർക്കാർ എത്ര വേഗം കേന്ദ്രത്തെ സമീപിക്കുന്നോ, പദ്ധതി അനുവദിച്ചു കിട്ടാൻ അത്ര കൂടുതൽ സാധ്യതയുണ്ട്. വികസന പദ്ധതികൾക്കായി കേരളം രാഷ്ട്രീയ ഭിന്നതകൾ മറന്നു യോജിച്ചുനിൽക്കേണ്ട സമയമായിരിക്കുന്നു. അതിനു ഭരണപക്ഷത്തിനാണ് മുഖ്യ ഉത്തരവാദിത്വം.