Thursday, July 2, 2020 12:31 AM IST
ഉന്നത വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട നിരവധി ഉത്തരവുകളാണ് ഏതാനും മാസങ്ങളായി കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്. തീരുമാനങ്ങളെടുക്കാനുള്ള അവകാശം സർക്കാരിനുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട സുതാര്യതയില്ലായ്മയും ജനാധിപത്യവിരുദ്ധതയും വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്.
നാലു വര്‍ഷ ഓണേഴ്സ് ബിരുദം
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളില്‍ മൂന്നുവര്‍ഷം ദൈര്‍ഘ്യമുള്ള ഡിഗ്രി കോഴ്സുകള്‍ക്കു പകരം നാലു വര്‍ഷത്തെ ഓണേഴ്സ് ബിരുദ സമ്പ്രദായം വേണമെന്നതാണു പ്രധാന നിർദേശം. ഇതുകൂടാതെ ഏകീകൃത ബിരുദാനന്തര ബിരുദവും തുടങ്ങണമെന്നും പറയുന്നുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണു ശിപാര്‍ശ. ശിപാർശകൾ നടപ്പാക്കപ്പെട്ടാൽ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിൽ ഇപ്പോഴുള്ള മൂന്നു വര്‍ഷ ബിരുദ സമ്പ്രദായം നിർത്തലാകും.
കോളജുകളിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം അപ്പാടെ മാറണമെന്നാണ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിന്റെ അധ്യക്ഷതയിലുള്ള സമിതി ഉന്നത വിദ്യാഭ്യാസ വകുപ്പിനു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പല വിദേശ സര്‍വകലാശാലയിലും കേരളത്തിലെ മൂന്നു വര്‍ഷ ബിരുദം അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കേരളത്തിൽ പിന്തുടരുന്ന സമ്പ്രദായം അപ്പാടെ പൊളിച്ചെഴുതണമെന്നു സമിതി നിര്‍ദേശിക്കുന്നത്. നാക് അക്രഡിറ്റേഷനിൽ എ യോ അതിനുമുകളിലോ സര്‍ട്ടിഫിക്കേഷനുള്ള കോളജുകളിലും സര്‍വകലാശാലകളിലും ഓണേഴ്സ് ബിരുദ കോഴ്സുകള്‍ ആരംഭിക്കാനാണു സമിതിയുടെ നിർദേശം. കൂടാതെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ആദ്യ നൂറില്‍പ്പെടുന്ന കോളജുകള്‍ക്കും അമ്പതില്‍ ഉള്‍പ്പെടുന്ന സര്‍വകലാശാലകള്‍ക്കും ഓണേഴ്സ് ബിരുദം അനുവദിക്കാമെന്നും നിർദേശമുണ്ട്. നിർദേശങ്ങൾ നടപ്പിലാക്കപ്പെട്ടാൽ അത് ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റത്തിനു കാരണമാകും.
ന്യൂ ജനറേഷൻ കോഴ്സുകൾ
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 60 പുതുതലമുറ കോഴ്സുകൾ തുടങ്ങുമെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നിർമിതബുദ്ധി, ബ്ലോക് ചെയ്ൻ, കൊഗ്നിറ്റീവ് സയൻസ്, വർച്വൽ റിയാലിറ്റി, റോബോട്ടിക്സ്, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ പുതു തലമുറ കോഴ്സുകൾ പഠിച്ചു നൈപുണ്യം നേടുന്നവർക്ക് വലിയ ജോലി സാധ്യതകളുണ്ട് എന്നാണ് സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
പരമ്പരാഗത കോഴ്സുകൾ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നുണ്ടെങ്കിലും തൊഴിൽ ലഭ്യതയ്ക്കു പര്യാപ്തമല്ല എന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതുതലമുറ കോഴ്സുകൾ നിർദേശിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ അതോടൊപ്പംതന്നെ സംസ്ഥാനത്തെ എൻജിനിയറിംഗ് സ്വാശ്രയ കോളജുകളിൽ ആരംഭിച്ച പുതുതലമുറ കോഴ്സുകൾ എത്രമാത്രം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായി എന്നുകൂടി സർക്കാർ പഠിക്കണം. കാരണം, ആരംഭിച്ച പല പുതു തലമുറ കോഴ്സുകളും വിദ്യാർഥികളെ ലഭിക്കാത്തതിനാൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന സാഹചര്യമാണ് പല കോളജുകളിലുമുള്ളത്. പുതുതലമുറ കോഴ്സുകളേക്കാൾ പരമ്പരാഗത കോഴ്സുകളിൽ ഇപ്പോഴും വിശ്വാസം കൂടിവരുമ്പോൾ സർക്കാരിന്റ നിർദേശം പ്രായോഗികമായി ഫലം ചെയ്യുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
വ്യാപകമാകുന്ന കരാർ നിയമനങ്ങൾ
ആഴ്ചയിൽ പതിനാറു മണിക്കൂർ അധ്യാപനത്തിനും ബാക്കിസമയം ഗവേഷണ, പാഠ്യേതര, നിരന്തര മൂല്യനിർണയത്തിനും ഒരു സ്ഥിരാധ്യാപക തസ്തികയെന്നതായിരുന്നു നിലവിലുണ്ടായിരുന്ന രീതി. അതുകഴിഞ്ഞ് അധികമായി വരുന്ന ഒൻപത് മണിക്കൂറിന് മറ്റൊരു തസ്തിക കൂടി സൃഷ്ടിക്കപ്പെടുമായിരുന്നു. എന്നാൽ, സർക്കാർ ഇത് എടുത്തുകളഞ്ഞു. കൂടാതെ പിജി വെയിറ്റേജ് സംവിധാനവും അവസാനിപ്പിച്ചു. അതായത് പിജി ക്ലാസുകളിൽ ഒരു മണിക്കൂർ ക്ലാസ് നടത്തുന്നത് ഒന്നര മണിക്കൂർ ആയി കണക്കാക്കുന്ന സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. പിജി ക്ലാസിലെ വിശാലമായ അധ്യാപനത്തിനും ഗവേഷണ മാർഗദർശനത്തിനുമായി അധ്യാപകർക്കു വേണ്ടിവരുന്ന അധിക അധ്വാനത്തെ കണക്കിലെടുത്താണ് ഈ വെയിറ്റേജ് നിലനിന്നിരുന്നത്. സർക്കാരിന്റെ പുതിയ ഉത്തരവോടുകൂടി ഇതു രണ്ടും ഇല്ലാതായിരിക്കുന്നു. ഇതിലൂടെ ആയിരക്കണക്കിന് തസ്തികകളാണ് ഇല്ലാതാവാൻ പോകുന്നത്.
നിലവിലുള്ള അധ്യാപകരെ ഇതു പ്രതികൂലമായി ബാധിക്കില്ല എങ്കിലും പി എച്ച് ഡി അടക്കം ഉന്നത ബിരുദങ്ങൾ നേടിയവരും ഗവേഷണം നടത്തുന്നവരും പിജിയും യുജിസി നെറ്റ് സർട്ടിഫിക്കറ്റുകളുമായി ജോലി കാത്തിരിക്കുന്നവരുമായ ആയിരക്കണക്കിനു ചെറുപ്പക്കാരെ ഇതു പ്രതികൂലമായി ബാധിക്കാൻ പോവുകയാണ്. നിരവധി തൊഴിലന്വേഷകരുടെ ഏക പ്രതീക്ഷയായ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് പിഎസ് സി നടത്തുന്ന പരീക്ഷക്ക് 2012 നുശേഷം ഈ വർഷമാണ് പുതിയ വിജ്ഞാപനം വന്നിരിക്കുന്നത്. തസ്തികകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് വന്നതോടെ ഈ പിഎസ് സി പരീക്ഷയുടെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്.
പുതുതായി ആരംഭിക്കുന്ന കോഴ്സുകൾക്കെല്ലാം സർക്കാർ നിർദേശിക്കുന്നത് കരാർ നിയമനങ്ങളാണ്. മറ്റൊരു അർഥത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്.
കോളജുകളിലെ സമയമാറ്റം
സമയ ക്രമീകരണത്തിന്റെ ഭാഗമായി ക്ലാസുകൾ രാവിലെ 8.30 മുതൽ ആരംഭിക്കാനുള്ള തീരുമാനം അശാസ്ത്രീയമാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. രാവിലെ 8.30 മുതൽ 1.30 വരെ ഇടവേളകളില്ലാതെയുള്ള പഠനം, അതിനുശേഷം പാഠ്യേതര പ്രവർത്തങ്ങളും പരിശീലനങ്ങളും എന്നതാണു സർക്കാരിന്റെ നിർദേശം. ഇതു നിരവധി വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും. അഡ്മിഷന് ഏകജാലകം നടപ്പിലാക്കിയതോടെ വിദ്യാർഥികൾ ആഗ്രഹിക്കുന്ന കോളജുകളിലല്ല ഇപ്പോൾ പ്രവേശനം ലഭിക്കുന്നത്. പുലർവെട്ടത്തിനു മുമ്പേ വീട്ടിൽനിന്ന് ഇറങ്ങുകയും സന്ധ്യ ആയതിനുശേഷം വീട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ഈ വിദ്യാർഥികൾ യാത്രയ്ക്കുവേണ്ടി മാത്രം പ്രതിദിനം ചെലവഴിക്കുന്നത് ആറും ഏഴും മണിക്കൂറുകളാണ്. സമയക്രമത്തിലെ മാറ്റം ഇത്തരത്തിലുള്ള നൂറുകണക്കിനു വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും.
നിയമന അംഗീകാരം സർക്കാരിലേക്ക്
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന പരിഷ്കാരങ്ങളിൽ ഏറ്റവും പുതിയത് അധ്യാപക നിയമന അംഗീകാരം സർവകലാശാലകളിൽ നിന്ന് എടുത്തുമാറ്റി സർക്കാരിൽ നിക്ഷിപ്തമാക്കിയ ഉത്തരവാണ്. സർക്കാരിന്റെ തന്നെ മുൻകൂർ അനുമതിയോടെയും സർക്കാരിന്റെ പ്രതിനിധിയുടെ സാന്നിധ്യത്തിലുമാണ് നിലവിൽ നിയമനങ്ങൾ നടന്നുവരുന്നത്. മുൻകൂർ അനുമതിയോടെ യുജിസി നിഷ്കർഷിക്കുന്ന ചട്ടങ്ങൾ പ്രകാരം നടക്കുന്ന നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതു സർവകലാശാലയാണ്. സർവകലാശാലാ സ്റ്റാച്യൂട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം.
എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പിടിമുറുക്കുന്നതിന്റെ ഭാഗമായി സർക്കാർ ഏകപക്ഷീയമായി ഈ അധികാരങ്ങൾ കവരുകയാണ്. സർവകലാശാലാ നിയമങ്ങളിൽ ഭേദഗതികൾ വരുത്താതെ കേവലം ഒരു എക്സിക്യൂട്ടീവ് ഓർഡറിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാലകളെ നോക്കുകുത്തിയാക്കി ഈ ഇടപെടലുകൾ എന്നതു ശ്രദ്ധേയമാണ്.
പ്രഫ. റോണി കെ. ബേബി