Saturday, July 4, 2020 1:38 AM IST
കാടിറങ്ങുന്ന ക്രൗര്യം - 9
കഴിഞ്ഞ മാസം സംസ്ഥാനത്തെ നടുക്കിയ വാർത്തകളിലൊന്നായിരുന്നു പടക്കം പൊട്ടിത്തെറിച്ചു ദാരുണാന്ത്യം സംഭവിച്ച ഗർഭിണിയാന.
പാലക്കാട്- മലപ്പുറം ജില്ലാ അതിർത്തിയിലെ തിരുവിഴാംകുന്ന് വെള്ളിയാർ പുഴയിൽ കാട്ടാന ചരിഞ്ഞ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വന്യമൃഗശല്യം ഒഴിവാക്കാൻ ഒരുക്കിയ കെണി കാട്ടാനയെ ഇല്ലാതാക്കി. പ്രതികളിൽ ചിലരെ പിടികൂടിയെങ്കിലും പ്രദേശത്തെ വന്യമൃഗ ശല്യത്തിന് ഇന്നും പരിഹാരമായില്ല. കാട്ടാനയുടെ ദാരുണാന്ത്യം വാർത്തകളിൽ ഇടംപിടിച്ചെങ്കിലും കാട്ടാനഭീതിയിൽ ഓരോ ദിനവും തള്ളിനീക്കുന്നവരുടെ ജീവിത വിഷമങ്ങൾ ഇന്നും വാർത്തയല്ലെന്നതും ചേർത്തു വായിക്കേണ്ടതാണ്.
പട്ടണങ്ങളിലും രക്ഷയില്ല
രണ്ടുവർഷം മുന്‍പ് വാളയാർ-ധോണി വനത്തിൽനിന്ന് ഇറങ്ങി അഞ്ചു നാളുകൾ ജനവാസമേഖലയെ ഭീതിയിലാക്കി മുണ്ടൂർ ദേശീയപാതയും കടന്ന് തൃശൂർ ജില്ലയിലെ തിരുവില്വാമല വരെ നടന്നുനീങ്ങിയ മൂന്നംഗ കാട്ടാനസംഘത്തിന്റെ ചെയ്തികൾ ആരും മറന്നിട്ടില്ല.
രണ്ടു വർഷം മുന്‍പ് അർധരാത്രി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയ കാട്ടാനകൾ ചെറിയ കട നടത്തുന്നയാളെ കുത്തിപ്പരിക്കേല്പിക്കുകയുണ്ടായി. രണ്ടു വർഷം മുന്‍പ് പുലർച്ചെ മുതൽ രാത്രിവരെ പറളി, മാങ്കുറിശി, തേനൂർ ഭാഗങ്ങളിൽ മൂന്നു കാട്ടാനകൾ നാട്ടിലെ പറന്പുകളിലും ഇടവഴികളിലും കടന്നുചെന്നു ഭീകരാന്തരീക്ഷമാണു സൃഷ്ടിച്ചത്. പാലക്കാട് - കുളപ്പുള്ളി സംസ്ഥാനപാതയിൽനിന്നു 100 മീറ്റർ അകലെയായി മണിക്കൂറോളം ആനകൾ നിലയുറപ്പിച്ചതും ആരും മറന്നിട്ടില്ല.
മലന്പുഴ ഉദ്യാനത്തിലും കാട്ടാന
കോവിഡ് കാലത്തു പൂട്ടിയിട്ട മലന്പുഴ ഉദ്യാനത്തിൽ കഴിഞ്ഞ മാസമെത്തിയതു പുത്തൻ അതിഥി. ഉദ്യാനത്തിലെ മതിൽ തകർത്ത് അകത്തുകടന്ന കാട്ടാന രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
ആനയുടെ മുന്‍പിൽപെട്ട വ്യക്തി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രണ്ടുമണിക്കൂറോളം റോഡിലും ഉദ്യാനത്തിലും ചിന്നംവിളിച്ച് ആന ചുറ്റിക്കറങ്ങി.
വാളയാർ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ചു ചരിയുന്ന കാട്ടാനകളുടെ എണ്ണം എല്ലാവരിലും ഭീതി പരത്തുന്നതു തന്നെയെങ്കിലും വനംവകുപ്പിന്റെ തുടർനടപടികൾ അപഹാസ്യമാണ്.
ഫോറസ്റ്റ് ഒാഫീസിനു ട്രഞ്ച്, കർഷകനു ബോർഡ് മാത്രം- ആനയുണ്ട്, സൂക്ഷിക്കണം
സ്വന്തം ജീവനു ഭീഷണിയായപ്പോൾ ഫോറസ്റ്റ് ഒാഫീസിനു ചുറ്റും ട്രഞ്ച് കുഴിച്ചു സുരക്ഷിതമാക്കി വനംവകുപ്പ് അധികൃതർ. അതുവരെ കാട്ടാനകൾ നല്ല ഇണക്കമുള്ള മൃഗമാണെന്നും അവയെ ശല്യപ്പെടുത്തുന്നതുകൊണ്ടാണ് അക്രമകാരികളാകുന്നതെന്നുമായിരുന്നു നിലപാട്!
ഫോറസ്റ്റ് ഒാഫീസ് സംരക്ഷിക്കാൻ പതിനായിരങ്ങൾ ചെലവിട്ടു ട്രഞ്ച് നിർമിച്ചു. കർഷകരെ രക്ഷിക്കാനോ, എന്തിനോ.. “ആനയുണ്ട്, സൂക്ഷിക്കണം’’ എന്നെഴുതിയ ഒരു ബോർഡ് സ്ഥാപിച്ചു.
പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തോടു ചേർന്നുള്ള പോത്തുചാടിയിലെ ഫോറസ്റ്റ് ഓഫീസ് ഇപ്പോൾ സുരക്ഷിതമാണ്. എന്നാൽ ഇവിടെയുള്ള റബർ, വാഴ, തെങ്ങ് കർഷകരുടെ അവസ്ഥ അതല്ല. ഏതു സമയവും കാട്ടുമൃഗങ്ങളുടെ ആക്രമണവും ഭയന്നു കഴിയുകയാണ് അവർ. കർഷക പ്രതിഷേധം രൂക്ഷമായി. അപ്പോഴാണ് പോത്തുചാടിയിൽ ആനയുടെ പടത്തോടുകൂടിയ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചത്.
പന്തലാംപാടം മേരിഗിരി പനങ്കുറ്റി വാൽകുളന്പ് മലയോരപാതയിലാണ് ഈ ഫോറസ്റ്റ് ഓഫീസുള്ളത്.
രാവിലെ റബർ ടാപ്പിംഗിനു പോയിരുന്ന മണിയൻകിണർ സ്വദേശി മോഹനന് ഇവിടെവച്ച് ആനയുടെ ചവിട്ടേറ്റു സാരമായ പരിക്കേറ്റിരുന്നു. ചെറുനിലം ജോണി, വരിക്കമാക്കൽ ബേബി തുടങ്ങിയവരുടെ ആയിരത്തോളം വാഴകൾ, നൂറോളം തെങ്ങുകൾ, പാഷൻ ഫ്രൂട്ട്, കോവയ്ക്ക തോട്ടങ്ങൾ ആന നശിപ്പിച്ചു.
സോളാർ ഫെൻസിംഗും ആനിമൽ റിപ്പല്ലന്റും ഫലം കണ്ടില്ല
വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് ഉണ്ടെങ്കിലും അതെല്ലാം തകർത്താണ് ആനകൾ കൃഷിയിടങ്ങളിലെത്തുന്നതെന്നു വനാതിർത്തിയോടു ചേർന്ന് വാഴകൃഷി നടത്തുന്ന കണിച്ചിപ്പരുത രജനീഷ് പറഞ്ഞു.
ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളെ തുരത്താൻ വികസിപ്പിച്ചെടുത്ത “ആനിമൽ റിപ്പല്ലന്റ്’’ എന്ന സോളാർ സാങ്കേതികവിദ്യയും വേണ്ടത്ര ഫലം കണ്ടില്ല. സ്ഥലം എംഎൽഎ ഇടപെട്ട് രജനീഷിന്റെ വാഴത്തോട്ടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആനിമൽ റിപ്പല്ലന്റ് സ്ഥാപിച്ചത്. ഇതിനടുത്തു മൃഗങ്ങളോ മനുഷ്യരോ എത്തിയാൽ കാട്ടുകടന്നലിന്റെയും കടുവയുടെയും ഇടകലർന്ന വലിയ ശബ്ദം പുറപ്പെടും. ഇതുകേട്ട് ആനകൾ ഓടിപ്പോകുമെന്നായിരുന്നു കണക്കുകൂട്ടൽ.
പൂവൻ, ഞാലി, ഏത്തവാഴ ഉൾപ്പെടെ 20,000 വാഴയാണു രജനീഷ് കൃഷി ചെയ്തിരുന്നത്.ഇതിൽ പകുതിയോളം വാഴയും ആനയിറങ്ങി നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെങ്കിലും ഒരു രൂപപോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്നു കഴിഞ്ഞവർഷം സംസ്ഥാന സർക്കാരിന്റെ ഹരിതകീർത്തി പുരസ്കാരം നേടിയ രജനീഷ് പറഞ്ഞു.
റോഡിലെ ആനശല്യം മൂലം രാവിലത്തെ പത്രവിതരണം മുടങ്ങുന്ന സ്ഥിതിയാണെന്നു മലയോര കുടിയേറ്റ മേഖലയായ പാലക്കുഴിയിലെ പത്ര ഏജന്റ് ജോർജ് (കുഞ്ഞേട്ടൻ ) പറഞ്ഞു.
പുലികൾക്കു പ്രിയം വളർത്തുമൃഗങ്ങളെ
പുലിപിടിച്ച് മലയോരത്തെ വീടുകളിലൊന്നും ഇപ്പോൾ വളർത്തുനായ്ക്കളില്ലാതായി.നാടൻനായ്ക്കളുടെ മാംസമാണു പുലിക്ക് ഏറ്റവും പ്രിയം. വളർത്തുനായയില്ലെങ്കിൽ പിന്നെ ആടുകളാകും ഇരകൾ.
റബർ കൃഷി തകർന്നപ്പോൾ ആടുവളർത്തലിലും പശുവളർത്തലിലുമായി കർഷകരുടെ ശ്രദ്ധ. എന്നാൽ, ഉപജീവനമാർഗത്തിന്റെ അന്തകനായി പുലിശല്യം വ്യാപകമായതോടെ കിഴക്കഞ്ചേരി, മംഗലംഡാം, കാന്തളം മേഖലയിലെ കർഷകരെല്ലാം വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ചു. വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളുടെ മലന്പ്രദേശങ്ങളിലാണു പുലിശല്യം രൂക്ഷം.
ഭീതിയൊഴിയാതെ അട്ടപ്പാടി ചുരം
മണ്ണാർക്കാട് - അട്ടപ്പാടി റോഡിലെ അട്ടപ്പാടി ചുരം വളവുകൾ എന്നും കാട്ടാനകളുടെ താവളമാണ്. അട്ടപ്പാടി ചുരം ഇറങ്ങിവന്ന കാട്ടാനകൾ ആനമൂളിയിലെ പ്രദേശവാസിയായ ശോഭനയുടെ ജീവനെടുത്തത് 2016 ലാണ്. ആറംഗ കാട്ടാനക്കൂട്ടം ഇവരെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
ചിന്നംവിളിച്ചു കാട്ടാനകളും നിലവിളിച്ചു കർഷകരും
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനുസമീപം കോരുത്തോട് കണ്ടങ്കയം വനാതിർത്തിയിലെ കൃഷിയിടങ്ങൾ ഉഴുതുമറിച്ച പാടങ്ങൾക്കു സമാനമാണ്. പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ശബരിമലവനം ചേർന്നൊഴുകുന്ന അഴുതയാർ നീന്തിക്കയറിവരുന്ന ആനക്കൂട്ടത്തിന്റെ രാത്രിവിളയാട്ടത്തിൽ ഉൗണും ഉറക്കവും നഷ്ടപ്പെട്ടു കഴിയുകയാണു ചെറുകിട കർഷകർ.
കോരുത്തോട് പഞ്ചായത്തിലെ കണ്ടങ്കയം, പട്ടാളകുന്ന്; പെരുവന്താനം പഞ്ചായത്തിൽപ്പെട്ട മൂഴിക്കൽ, പാറാന്തോട് എന്നിവിടങ്ങളിലൊക്കെ ജീവൻ പണയപ്പെടുത്തി കഴിയുകയാണ് മണ്ണിന്റെ മക്കൾ. കൊന്പുകുത്തി മുതൽ കണ്ടങ്കയം വരെ പത്ത് കിലോമീറ്റർ സോളാർ വേലി നിർമിച്ചാൽ വനാതിർത്തി പൂർണമായി സുരക്ഷിതമാകും. ആനക്കല്ല്, 504 കോളനി, മാങ്ങാപേട്ട, പുഞ്ചവയൽ, പുലിക്കുന്ന്, മതന്പ, കൊന്പുകുത്തി, കോസടി എന്നിവിടങ്ങളിലൊക്കെ കാട്ടുമൃഗങ്ങളെക്കൊണ്ടു ജനം പൊറുതിമുട്ടി.
അഴുത, പന്പ നദികൾ അതിരിടുന്ന പന്പാവാലി, ഏഞ്ചൽവാലി, മൂലക്കയം, അറയാഞ്ഞിലിമണ്ണ്, എഴുകുംമണ്ണ്, എലിവാലിക്കര, ഇരുന്പൂന്നിക്കര, പാണപിലാവ്, മുട്ടപ്പള്ളി, തുമരംപാറ പ്രദേശങ്ങളിലും സ്ഥിതി സമാനമാണ്.
2018ൽ പാക്കാനം ഇഞ്ചക്കുഴിയിൽ വീട്ടമ്മയെ ആന ചവിട്ടിക്കൊന്നു. കുര്യംപ്ലാക്കൽ മനോജിന്റെ ഭാര്യ സൗദാമിനി(49) കൃഷിയിടത്തിൽനിന്നു വനത്തിലൂടെ വീട്ടിലേക്കു പോകുന്പോൾ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. മണിമല പഞ്ചായത്തിൽ പൊന്തൻപുഴ വനം അതിരിടുന്ന പൊന്തൻപുഴ, മുക്കട, ആലപ്ര പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകളുടെ കിഴക്കൻ മലയോരങ്ങളിലും കാട്ടുപന്നിയും മുള്ളനും കൃഷി നശിപ്പിക്കുന്നു.
പുറത്തിറങ്ങാനാവാതെ ആദിവാസികൾ
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളായ പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ ആദിവാസിമേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമായി. കാട്ടാനകളുടെ ആക്രമണത്തിൽ നിരവധി ആദിവാസികളുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. പൊടിയക്കാലയിൽ വച്ചു മീനാങ്കൽ സ്വദേശി സോമൻ, ശാസ്താംനടയിൽവച്ച് അനിൽ എന്നിവക്കാണ് അവസാനമായി കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഏതാനും ദിവസങ്ങൾക്കു മുൻപ് അഗ്രിഫാമിന് സമീപത്തിറങ്ങിയ ആനക്കൂട്ടം പുഷ്പാംഗദന്കാണിയുടേത് ഉള്‍പ്പെടെ നാലുവീടുകളാണ് തകര്‍ത്തത്. 18 സെറ്റില്‍മെന്റുകളിലായി 500ലധികം ആദിവാസികളാണ് കൊടിയ ദുരിതമനുഭവിക്കുന്നത്.
മുത്തിക്കാണി സെറ്റില്‍മെന്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട് തകര്‍ന്ന ഭാര്‍ഗവിയും കുടുംബവും ഇപ്പോഴും ചായ്പ്പിലാണ് കഴിച്ചുകൂട്ടുന്നത്. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.
കോളച്ചലിലെ തുളസീധരന്‍ ബാങ്കില്‍ നിന്നു വായ്പയെടുത്ത് നട്ട രണ്ടാ യിരത്തോളം വാഴയാണ് ആനക്കൂട്ടം നശിപ്പിച്ചത്. വട്ടപ്പന്‍കാട്, പ്രാമല, ദ്രവ്യംവെട്ടിയമൂല, കാലങ്കാവ്, പുലിയൂര്, പാണ്ഡ്യന്‍പാറ തുടങ്ങിയ സ്ഥലങ്ങളിലും പെരിങ്ങമ്മല പഞ്ചായത്തിലെ പുന്നമണ്‍വയല്‍, വേളിയങ്കാല, വേങ്കൊല്ല, ശാസ്താംനട, ഇടിഞ്ഞാര്‍, മങ്കയം, കോളച്ചല്‍, മുത്തിക്കാണി, വെങ്കലകോണ്, കൊന്നമൂട് തുടങ്ങിയ സ്ഥലങ്ങളിലുമാണ് കാട്ടുമൃഗശല്യം രൂക്ഷമായി തുടരുന്നത്.
ഏതാനും മാസങ്ങൾക്കു മുൻപാണ് പൊൻമുടിയിൽ ഒരാളെ കരടി ആക്രമിച്ചത്.
ആനകളെ ഉൾക്കാട്ടിലേക്ക് മടക്കി വിടാനോ ശാസ്ത്രീയമായ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കാനോ അധികാരികൾ തയ്യാറായില്ലെങ്കിൽ വൻ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി ചെയർമാൻ നിസ്സാർ മുഹമ്മദ് സുൾഫി, ജനറൽ കൺവീനർ സലീം പള്ളിവിള എന്നിവർ ദീപികയോട് പറഞ്ഞു .
(അവസാനിച്ചു)
പരന്പര തയാറാക്കിയത്:
സിജി ഉലഹന്നാൻ, ഷൈബിൻ ജോസഫ്, ബിജു
കുര്യൻ, ജോൺസൺ വേങ്ങത്തടം, റെജി പഴയിടം, അജിത് മാത്യു, ജിജോ രാജകുമാരി, വൈ.സുനറ്റ്, എസ്. സജി കുമാർ