Sunday, July 5, 2020 12:19 AM IST
2019 ഒക്ടോബറിൽ ചൈനയിലെ വുഹാനിൽ പിറവി എടുക്കപ്പെട്ട് ചെന്നിടം മുഴുവൻ കീഴടക്കി, ജനജീവിതം നിശ്ചലമാക്കി അതുവഴി ലോകത്തെ ആകമാനം ശരശയ്യയിലാക്കി, ലക്ഷങ്ങളുടെ ജീവൻ കവർന്ന് കോവിഡ്-19 എന്ന കൊറോണ വൈറസ് അതിന്റെ മൃത്യുഘോഷയാത്ര തുടർന്നുകൊണ്ടിരിക്കുന്നു. കൈയും കാലും മുഖവും ഉറകൾ ധരിച്ച്, ആളകലം പാലിച്ച്, സർവതും കൊട്ടിയടച്ച് ലോകം ജയിലറ സമാനമായി ഭവിക്കുന്ന നേരത്തും അമേരിക്കയുടെ തെരുവുകൾ ശബ്ദായമാനമായ സംഭവം അതിനിടെയുണ്ടായി. ആബാലവൃദ്ധം ജനങ്ങൾ “എനിക്കു ശ്വസിക്കാനാവുന്നില്ല”എന്നു രേഖപ്പെടുത്തിയ ബാനറുകൾ ഉയർത്തിപ്പിടിച്ച് വീഥികൾ നിറഞ്ഞു നീങ്ങി. വെളുത്ത പോലീസുകാരന്റെ കാൽമുട്ടുകൾക്കു കീഴിൽ അമർന്ന് വെള്ളം കിട്ടാതെ, ശ്വാസം കിട്ടാതെ, കണ്ണുകൾ തുറിച്ചു തളളി പുറത്തേക്കുവരുന്ന ജോർജ് ഫ്ളോയിഡെന്ന ആഫ്രിക്കൻ വംശജന്റെ ഉള്ളിൽനിന്ന് അവസാനമായി പുറത്തുവന്ന “I can’t breath”എന്ന ദയനീയ സ്വരം ലോകത്തെയാകമാനം പ്രകന്പനം കൊള്ളിച്ചു.
ചില്ലറ സാധനങ്ങൾ വാങ്ങി അതിന്റെ വിലയെന്നോണം ഷോപ്പിംഗ് മാളിന്റെ കൗണ്ടറിൽ കൊടുത്ത 20 ഡോളറിന്റെ കറൻസി വ്യാജമാണെന്ന തിരിച്ചറിവിൽ, കാഷ്യറുടെ അറിയിപ്പിനെ തുടർന്ന് എത്തിയതായിരുന്നു അമേരിക്കൻ പോലീസ് സേനയിലെ നാല് ഉദ്യോഗസ്ഥർ. അധികാരികളെ കണ്ട മാത്രയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജോർജിനെ പോലീസ് ബലംപ്രയോഗിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചു. നിയമപാലകരെ കായികമായി നേരിട്ട് ക്ഷതമേല്പിച്ച ജോർജിനെ ഒടുവിൽ കീഴ്പ്പെടുത്തി കയ്യാമം വച്ചു. കുതറിയോടാൻ വീണ്ടും ശ്രമിച്ച അരോഗദൃഢഗാത്രനെ ക്രുദ്ധനായ പോലീസുകാരൻ ഏതു പോലീസിന്റെയും സ്വതസ്സിദ്ധശൈലിയിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ച നടപടി ജോർജ് ഫ്ളോയിഡ് എന്ന കറുത്ത വംശജന്റെ മരണത്തിനു കാരണമായി.
വെളുത്തവന്റെ ക്രൂരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞ കറുത്തവന്റെ പ്രാണനുവേണ്ടിയുള്ള ദീനരോദനം, വെളുത്ത പെണ്കുട്ടി പകർത്തിയെടുത്ത് ലോകത്തിന് മുന്പിൽ കൊടുത്തപ്പോൾ, ഇനിയും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകസമൂഹം, ഫ്ളോയിഡ് തങ്ങളിൽ ഒരുവനെന്നും അവനെന്റെ സഹോദരനെന്നും ദിഗന്തം ഭേദിക്കുന്ന സ്വരത്തിൽ ഒന്നായി പറയുകയായിരുന്നു. അനധികൃത കുടിയേറ്റപരന്പരയിലെ കണ്ണിയെന്നോ, മോഷണക്കുറ്റത്തിനു പിടിക്കപ്പെട്ട് അഞ്ചുവർഷത്തോളം ജയിൽവാസം അനുഭവിച്ചവനെന്നോ, കൊലക്കേസിൽ സംശയത്തിന്റെ മുൾമുനയിലുള്ള പ്രതിയെന്നോ, മയക്കുമരുന്നു മാഫിയയിലെ അംഗമെന്നോ തുടങ്ങി ജോർജ് ഫ്ളോയിഡിന്റെ ജീവിതചക്രത്തിന്റെ ബാക്കിപത്രത്തിലെ വരികൾ, പൊതുസമൂഹത്തെ ഈ കാട്ടാളത്തത്തിനെതിരെ പ്രതിഷേധിക്കുന്നതിൽ നിന്നു മാറ്റിനിർത്തിയില്ല.
ദാരുണവും ക്രൂരവുമായ ഈ സംഭവത്തെത്തുടർന്നുള്ള പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുന്നതിനുപകരം, അമേരിക്കൻ ഭരണകൂടം ലോകസമൂഹത്തിന് അനുകരണീയമായ ചില നടപടികളുമായി മുന്നോട്ടു വന്ന കാര്യവും തള്ളിക്കളയാനാവില്ല. ചില തീരുമാനങ്ങൾ അധികാരികൾ യുദ്ധകാലാടിസ്ഥാനത്തിൽ എടുത്തു. ക്രൂരകൃത്യത്തിന് ഉത്തരവാദികളായ നാലു പോലീസുകാരെയും സർവീസിൽനിന്നു പിരിച്ചുവിടുകയും കൊലക്കേസിൽ പ്രതികളാക്കി കേസ് ചാർജ് ചെയ്യുകയും ചെയ്തു.
അമേരിക്കൻ പോലീസ് സേനയിലെ ഉന്നതർ ഉൾപ്പെട്ട വലിയൊരുസംഘം ഉദ്യോഗസ്ഥർ, രോഷാകുലരായി സംഘടിച്ചുവന്ന ജനങ്ങളുടെ മുന്പിൽ ലാത്തിയും ടിയർഗ്യാസും യന്ത്രത്തോക്കും താഴെ വച്ച് മുട്ടിൽ നിന്ന് മാപ്പ്, മാപ്പ്, മാപ്പ് എന്നു പറയുന്ന ചിത്രങ്ങളും കാണാൻ കഴിഞ്ഞു. ജനാധിപത്യമൂല്യങ്ങളോടും മനുഷ്യാവകാശങ്ങളോടും ഭരണകൂടങ്ങൾ എടുക്കേണ്ട സമീപനത്തെ സംബന്ധിച്ച് വലിയൊരു സന്ദേശം നല്കുന്ന ഒരു സദ്പ്രവൃത്തിയായി ഇതു ഭവിച്ചു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സാമൂഹ്യനീതി അമേരിക്കയിൽ ഇപ്പോഴും നിലനില്ക്കുന്നു എന്നു വിളിച്ചോതുന്ന ദൃശ്യങ്ങളാണിത്. ഇത് ഇനിയും തുടരട്ടെയെന്നു പ്രത്യാശിക്കുന്നു.
ഇതിലും ക്രൂരവും ഭീകരവുമായ ഒട്ടേറെ സംഭവങ്ങൾ ലോകത്തെന്പാടും, വിശിഷ്യ ഇന്ത്യയിലും, മുൻകാലങ്ങളിൽ അരങ്ങേറിയപ്പോൾ ഭരണകൂടങ്ങളും നീതിന്യായ പീഠങ്ങളും ക്രമസമാധാനപാലകരും അനുവർത്തിച്ച സമീപനങ്ങളിലേക്കു നമ്മുടെ കണ്ണുകളും കാതുകളും മനഃസാക്ഷിയും അല്പനേരത്തേക്കു കൊണ്ടുപോകാം. നമുക്കുചുറ്റും അരങ്ങേറിയ ചില സംഭവങ്ങളുടെമേൽ ഭരണകൂടവും പൊതുസമൂഹവും എടുത്ത സമീപനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്പോൾ, സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ അന്യന്റെ കണ്ണിലെ കരടിനെപ്പറ്റി വേവലാതിപ്പെടുന്ന ’അഭിനവ ദീനദയാലു’വിന്റെ ചിത്രം തെളിഞ്ഞുവരുന്നു.
തൊട്ടടുത്ത ശ്രീലങ്കയിൽ നീണ്ടുനിന്ന വംശീയ കലാപത്തെപ്പറ്റി നമുക്ക് ഓർക്കാം. ഇന്ത്യൻ വംശജരായ ആയിരങ്ങൾ, കുഞ്ഞും കുട്ടിയും അപ്പൂപ്പനും അമ്മൂമ്മയും ഉൾപ്പെടെയുള്ള തമിഴർ അവിടെ അനുഭവിച്ച നരകയാതനകൾ. തമിഴ് പെണ്കുട്ടികൾ സിംഹളപട്ടാളത്തിന്റെയും പോലീസിന്റെയും ക്രൂര ലൈംഗികപീഡനങ്ങൾക്കൊടുവിൽ ജീവൻ തന്നെ ഹോമിക്കേണ്ടിവന്ന എത്രയെത്ര ദാരുണസംഭവങ്ങൾ! കൈയും കാലും തുടങ്ങി കണ്ണും കാതും ചെവിയും വിച്ഛേദിക്കപ്പെട്ട് പിടഞ്ഞുവീണ് രക്തം വാർന്ന് മൃത്യുവിനെ പുൽകിയ ദ്രാവിഡ മക്കൾ. ഇന്ത്യക്കാരിൽ നമ്മിൽ എത്രപേർ അവർക്കുവേണ്ടി തിരിതെളിച്ച് പ്രാർഥിച്ചു, പ്രതിഷേധിച്ചു?
ക്രൈസ്തവനായതിന്റെ പേരിൽ നൈജീരിയ, സിറാലിയോണ്, ലിബിയ, ഇറാൻ, ഇറാക്ക്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ നേരിടേണ്ടിവരുന്ന പീഡനങ്ങളിലേക്കു നമ്മുടെ ശ്രദ്ധ എത്രത്തോളം തിരിയുന്നുണ്ട്. അറവുമാടുകളെപ്പോലെ നടത്തിക്കൊണ്ടുപോയി പരസ്യമായി കഴുത്തറുത്ത് കൊല ചെയ്ത്, അതിന്റെ വീഡിയോകൾ പരസ്യമായി പ്രദർശിപ്പിച്ച നരാധമന്മാരുടെ കിരാതപ്രവൃത്തികൾക്കു നേരെ എത്രപേർ പ്രതികരിച്ചിട്ടുണ്ട്? ഈ മനുഷ്യർക്കും അവരുടെ കുടുംബങ്ങൾക്കും ചില ‘അവകാശങ്ങൾ’ ഇല്ലേ? അതെന്തേ ആരും പരിഗണിക്കാത്തത്?
നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളിലും പാർക്കുകളിലും ബീച്ചുകളിലും സ്ഥാപിച്ചിട്ടുള്ള ചില പ്രതിമകളുടെ കാര്യം ഓർമയിൽ വരുന്നു. കണ്ണുപൊത്തി, കാതുപൊത്തി, വായ്പൊത്തിയിരിക്കുന്ന മൂന്നു വാനരന്മാർ. അവരുടെ തലത്തിലേക്കു പതിച്ച ’’ പുരോഗമനാശയ’’ ചിന്തകരെന്ന് മേനി നടിക്കുന്നവർ, എന്നാണു മൗനത്തിന്റെ വല്മീകത്തിൽനിന്നു തോടുപൊളിച്ച് പുറത്തുവരിക?
മാർഷൽ ഫ്രാങ്ക്