Friday, July 24, 2020 11:15 PM IST
“നിങ്ങൾക്ക് 400ലധികം സീറ്റുകൾ ലഭിച്ചു. രാജ്യത്തിന്റെ പ്രശ്നങ്ങൾ നിങ്ങൾ എങ്ങനെ പരിഹരിക്കുന്നുവെന്ന് ഞങ്ങളെ ഇപ്പോൾ കാണിക്കുക. എന്നാൽ, രാജ്യത്തിന്റെ പ്രശ്നങ്ങൾ ഒരു കക്ഷിക്കു പരിഹരിക്കാൻ കഴിയില്ല. ഒരു വ്യക്തിക്ക്, എത്ര ജനപ്രിയമാണെങ്കിലും, ഒരു വഴി കണ്ടെത്താൻ കഴിയില്ല. മുന്നോട്ടുള്ള വഴിയിൽ നിങ്ങൾക്കു രാഷ്ട്രീയ സമവായം ആവശ്യമാണ്.” 1987ൽ രാജ്യസഭയിൽ നടന്ന സംവാദത്തിൽ അടൽ ബിഹാരി വാജ്പേയി പറഞ്ഞതാണിത്.
1984 ഡിസംബറിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 542 ൽ 411 സീറ്റുകൾ നേടി ഭരണത്തിലേറിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയാണു വാജ്പേയ് ഇക്കാര്യം ഓർമിപ്പിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ 1984 ഒക്ടോബർ 31ന് രാവിലെ സ്വന്തം സുരക്ഷാഭടന്മാർ വധിച്ചതിനെത്തുടർന്ന് അന്നേദിവസം വൈകുന്നേരത്തോടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ രാജീവ്, ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു.
ഭാരത് രത്ന നൽകി രാഷ്ട്രം ആദരിച്ച രണ്ടു മുൻ പ്രധാനമന്ത്രിമാർ തമ്മിൽ രാജ്യസഭയിൽ നടന്ന സംവാദത്തിൽ പറഞ്ഞതിന് ഇന്നും പ്രസക്തിയുണ്ട്. ബിജെപിയുടെ സ്ഥാപക പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന വാജ്പേയ് പറഞ്ഞത് അദ്ദേഹത്തിന്റെ പിൻഗാമി നരേന്ദ്ര മോദിയും ഓർക്കുന്നതും നല്ലതാകും.
ജനവിധി കോടതി കയറുന്പോൾ
ഗോവ, മണിപ്പൂർ, മേഘാലയ, കർണാടക, മധ്യപ്രദേശ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾക്കു പിന്നാലെ രാജസ്ഥാനിലെ രാഷ്ട്രീയക്കളികൾ ബിജെപിക്കു മാത്രമല്ല, ജനാധിപത്യ വ്യവസ്ഥിതിക്കു തന്നെ ദോഷകരമാകും.
സാന്പത്തിക വളർച്ചയിലെ വലിയ ഇടിവ്, തൊഴിലില്ലായ്മ, കാർഷികത്തകർച്ച തുടങ്ങിയവയുടെ ആഘാതം കൂട്ടിക്കൊണ്ട് കോവിഡ് മഹാമാരി ദുരന്തം വിതയ്ക്കുന്പോഴും കൂറുമാറ്റം പോലെയുള്ള രാഷ്ട്രീയ കള്ളക്കളികൾക്കു കുറവില്ല. ലോക്ക്ഡൗണിനെത്തുടർന്നുള്ള യാതനകളിൽ ജനം പൊരിയുന്പോഴും രാഷ്ട്രീയക്കാർ ഉളുപ്പില്ലാതെ കൂറുമാറ്റ, മറിച്ചിടൽ ശ്രമങ്ങൾ തുടരുന്നു.
രാജസ്ഥാനാണു രാഷ്ട്രീയ നാടകത്തിന്റെ പുതിയ കേന്ദ്രബിന്ദു. ജനാധിപത്യത്തിനു നേർക്കു തുടർച്ചയായി ഉയരുന്ന വെല്ലുവിളികളുടെയും ഭീഷണികളുടെയും അപകടങ്ങളുടെയും നേർചിത്രമാകുകയാണു രാജസ്ഥാൻ. നിയമസഭ വിളിച്ച് സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാനായി കോണ്‍ഗ്രസ് എംഎൽഎമാർ ജയ്പൂരിലെ രാജ്ഭവനു മുന്നിൽ ഘെരാവോ ചെയ്യുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പലകുറി ആവശ്യപ്പെട്ടിട്ടും നിയമസഭ വിളിക്കാതെ രാഷ്ട്രീയക്കളിയിലാണു ഗവർണർ കൽരാജ് മിശ്ര. നിയമസഭയിലാണു ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് എസ്.ആർ. ബൊമ്മൈ കേസിൽ സുപ്രീംകോടതി മുൻപ് അസന്ദിദ്ധമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്.
സുപ്രീംകോടതിക്കു പിന്നാലെ ഇന്നലെ രാജസ്ഥാൻ ഹൈക്കോടതിയും, പുറത്താക്കപ്പെട്ട ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും കൂട്ടർക്കും ആശ്വാസം നൽകി. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ നൽകിയ കാരണംകാണിക്കൽ നോട്ടീസിനെതിരേ സച്ചിൻ അടക്കം 19 എംഎൽഎമാർ നൽകിയ കേസിലാണു ഹൈക്കോടതിയുടെ ഉത്തരവ്. സ്പീക്കറുടെ പരമാധികാരത്തിൽ കോടതി ഇടപെടരുതെന്നു രാജസ്ഥാൻ സർക്കാർ വാദിച്ചെങ്കിലും വിമത എംഎൽഎമാർക്കെതിരേ നടപടി തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതിയും സ്റ്റേ ചെയ്തില്ല.
സുപ്രീംകോടതിയുടെ അന്തിമവിധി വരെ വിമതർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ നിന്നു സ്പീക്കറെ ഹൈക്കോടതി വിലക്കി. കേസിൽ കക്ഷി ചേരാൻ കേന്ദ്രസർക്കാരിനെ അനുവദിക്കണമെന്ന സച്ചിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. വിഷയം ജനാധിപത്യവുമായി ബന്ധപ്പെട്ടതായതിനാൽ കൂടുതൽ വാദം കേൾക്കണമെന്നു വ്യക്തമാക്കിയാണു സുപ്രീംകോടതി കേസ് പരിഗണിക്കുന്നതു തിങ്കളാഴ്ചത്തേക്കു മാറ്റിയത്.
ഇരട്ടത്താപ്പ് ഭൂഷണമാകില്ല
“ജനാധിപത്യത്തിൽ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടച്ചുവയ്ക്കാനാവില്ല”എന്നതായിരുന്നു രാജസ്ഥാൻ കേസ് പരിഗണിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ പ്രധാന നിരീക്ഷണം. “ചോദ്യം ജനാധിപത്യത്തെക്കുറിച്ചാണ്. ഈ രീതിയിൽ എങ്ങനെയാണ് അതിജീവിക്കുക” എന്നായിരുന്നു അരുണ്‍ മിശ്ര ചോദിച്ചത്. ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക തീർച്ചയായും നല്ലതാണ്. ജനാധിപത്യം സംരക്ഷിക്കാൻ കോടതികൾക്കു വളരെയേറെ ചെയ്യാനുമുണ്ട്.
പക്ഷേ ഇരട്ടത്താപ്പുകൾ നല്ലതല്ല. വിയോജിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പരമപ്രധാനമാണെന്നു പറയുന്ന സുപ്രീംകോടതിയാണു പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണെതിരെ കഴിഞ്ഞ ദിവസം സ്വമേധയാ രണ്ടാമതൊരു കോടതിയലക്ഷ്യ നടപടി കൂടി തുടങ്ങിയത്. 2009ൽ അന്നത്തെ ചീഫ് ജസ്റ്റീസ് എസ്.എച്ച്. കപാഡിയയ്ക്കെതിരെ പരാമർശം നടത്തിയതിന് പ്രശാന്ത് ഭൂഷണെതിരേ എടുത്ത കോടതിയലക്ഷ്യ കേസിൽ ചൊവാഴ്ച മുതൽ വാദം കേൾക്കാൻ ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, ബി.ആർ. ഗവായി, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. ഇതേ മൂന്നംഗ ബെഞ്ചാണ് ഭൂഷണെതിരായ പുതിയ കോടതിയലക്ഷ്യക്കേസും എടുത്തത്.
പതിനൊന്നു വർഷം പഴക്കമുള്ള കേസിൽ വാദം കേൾക്കുന്നതു രാജ്യത്തും കോടതികളിലും സാധാരണനില പുനഃസ്ഥാപിച്ച ശേഷം മതിയെന്ന 94 വയസുള്ള ശാന്തി ഭൂഷണിന്റെ അഭ്യർഥന പോലും കോടതി നിരസിച്ചു. മുൻ കേന്ദ്ര നിയമ മന്ത്രിയും പ്രശാന്തിന്റെ പിതാവുമായ ശാന്തി ഭൂഷണ് വീഡിയോ കോണ്‍ഫറൻസിലൂടെ വാദിക്കാനുള്ള പ്രയാസം പറഞ്ഞിട്ടും അംഗീകരിച്ചില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പുകഴ്ത്തി വിവാദത്തിലായ ആളാണ് ജസ്റ്റീസ് അരുണ്‍ മിശ്ര. “ആഗോള തലത്തിൽ ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന പ്രതിഭയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിനു നന്ദി പറയുന്നു” എന്നായിരുന്നു അരുണ്‍ മിശ്രയുടെ പരസ്യ പ്രകീർത്തനം. ഇതേ ജഡ്ജിയുടെ വസതിയിൽ നടന്ന മരുമകന്റെ വിരുന്നിൽ പ്രധാനമന്ത്രി മോദി, അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങി മുതിർന്ന ബിജെപി നേതാക്കളെല്ലാം പങ്കെടുത്തതിനെ വിമർശിച്ച് 2020 ഫെബ്രുവരിയിൽ ഇതേ പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തതും മറക്കരുതല്ലോ.
കേന്ദ്രസർക്കാരിന്റെ തെറ്റുകൾക്കെതിരേ നിശിതവിമർശനം നിരന്തരം ഉയർത്തുന്നയാളാണ് അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്. മോദിയുടെ കടുത്ത വിമർശകൻ. പ്രശാന്തിനെതിരായ കോടതിയലക്ഷ്യ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് അദ്ദേഹം വിമർശിച്ച ജഡ്ജി സ്വയം പിന്മാറുന്നതല്ലേ കൂടുതൽ ശരിയും അഭികാമ്യവുമെന്ന ചോദ്യവും ബാക്കി. ജുഡീഷൽ സഭ്യതയ്ക്കു ചേരുന്നവയാകണം ജഡ്ജിമാരുടെ നടപടികൾ.
നീതിയും പല തട്ടിൽ
രാജസ്ഥാൻ കേസിന്റെ പശ്ചാത്തലത്തിൽ ജനപ്രതിനിധികളുടെ അയോഗ്യരാക്കൽ സംബന്ധിച്ച പരമോന്നത കോടതിയുടെ നിലപാടിലും ഇരട്ടത്താപ്പു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ജെഡിയു രാജ്യസഭാംഗമായിരുന്ന ശരത് യാദവിനെ ഡൽഹി ഹൈക്കോടതി അയോഗ്യനാക്കിയതു മറക്കാറായിട്ടില്ല. പുതുതായി രൂപീകരിച്ച പാർട്ടിയുടെ യോഗത്തിൽ ശരത് യാദവ് പങ്കെടുത്തുവെന്നായിരുന്നു അയോഗ്യനാക്കാൻ കണ്ടെത്തിയ ന്യായം. പാർലമെന്റിലോ, ജെഡിയു യോഗത്തിന്റെയോ പോലും വിപ്പ് അദ്ദേഹം ലംഘിച്ചിരുന്നില്ല. ശരത് യാദവിന് ഒരു ന്യായം, സച്ചിൻ പൈലറ്റിനു മറ്റൊന്ന് എന്നതാകരുതല്ലോ നിയമവ്യവസ്ഥ.
നിയമനിർമാണ സഭയിലെ എണ്ണമാണു ജനാധിപത്യത്തിൽ സുപ്രധാനം. രാജസ്ഥാനിൽ ബലാബലം ഇനി നിയമസഭയിലാണ് ഉണ്ടാകേണ്ടത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി സന്നദ്ധനായാൽ അതു തടയപ്പെടരുത്. നിയമസഭ വിളിക്കണമെന്ന മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ശിപാർശ അംഗീകരിക്കാതെ ഗവർണർ മറയില്ലാതെ രാഷ്ട്രീയക്കളി നടത്തുന്നത് ജനാധിപത്യത്തിനു നല്ലതല്ല.
കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണിന്റെ മൂർധന്യത്തിലായിരുന്നു മധ്യപ്രദേശിലെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സർക്കാരിനെ കുതിരക്കച്ചവടത്തിലൂടെ മറിച്ചിട്ടത്. പകരം ബിജെപി മുഖ്യമന്ത്രിക്ക് മാർച്ച് 26നാണ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തത്. ജൂലൈ രണ്ടിന് മന്ത്രിസഭാ വികസനം നടത്താനും തടസമുണ്ടായില്ല. മഹാരാഷ്ട്രയിൽ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും രാത്രിയുടെ മറവിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയ ഗവർണർ നാണംകെട്ടതും മറക്കാറായിട്ടില്ല.
കൂറുമാറ്റ നിരോധന നിയമത്തെ നോക്കുകുത്തിയാക്കിയാണു കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും ബിഹാറിലുമെല്ലാം മറയില്ലാതെ കുതിരക്കച്ചവടവും കൂറുമാറ്റവും തുടരുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാരെയും ബിജെപിയിലെത്തിച്ചതും തെറ്റായ വഴിയിലാണ്.
ജനം ഉണരാൻ സമയമായി
വിചിത്രമായ കാലത്താണു നാം ജീവിക്കുന്നത്. ഭരണഘടനയും നിയമങ്ങളും പോലും നോക്കുകുത്തിയാകുന്ന നില. ഒരു മാനദണ്ഡവും വ്യവസ്ഥയും പവിത്രമല്ലാതായി. രാജ്യവും ജനാധിപത്യവും ഭരണഘടനയും പോലും പ്രതിസന്ധിയിലായി. ഭരണഘടനയുടെ രക്ഷാധികാരിയും കാവലാളുമായ സുപ്രീംകോടതി തന്നെ ഓരോ ആഴ്ചയും ഒാരോ പരീക്ഷണത്തിലൂടെ കടന്നുപോകുന്നു.
എല്ലാം തമാശയായി മാറിയതിനാൽ വല്ലാത്തൊരു നർമകാലത്താണു നാം ജീവിക്കുന്നത്. സത്യം, നീതി, സമത്വം, മാനുഷികത, മര്യാദ, നന്മകൾ എന്നിവയൊക്കെ പല രീതിയിൽ കൊലചെയ്യപ്പെടുന്നു. നിയമങ്ങൾ, ചട്ടങ്ങൾ, ഭരണഘടനാ മൂല്യങ്ങൾ, രാജ്ഭവനുകൾ, സർക്കാരുകൾ, ഉദ്യോഗസ്ഥർ, നിയമനിർമാണ സഭകൾ തുടങ്ങിയവ മുതൽ രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തെരഞ്ഞെടുപ്പു കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ വരെയുള്ളവയിൽ നടക്കുന്നതു പലതും തെറ്റും അപായവും അപമാനവുമാകും.
ശരിയായതു കണ്ടെത്തുകയാകും ഇപ്പോൾ പ്രയാസം. പക്ഷേ സത്യവും നീതിയും നിയമവും മൂല്യങ്ങളും വിജയിച്ചേ മതിയാകൂ. ജനാധിപത്യവും ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സംരക്ഷിക്കാൻ ജനം ഉണരേണ്ട സമയമായി.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ