Monday, July 27, 2020 12:17 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ജനാധിപത്യ പാർട്ടികളിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണയാണ്. അധികാരത്തർക്കങ്ങളുടെയും ഗ്രൂപ്പ് പോരുകളുടെയും കാര്യങ്ങളും അങ്ങനെതന്നെ. വ്യക്തിപരമായ വഴക്കുകളും ആശയ ഏറ്റുമുട്ടലുകളും ഒക്കെ പതിവുമാണ്. ആരും തോല്ക്കാത്ത രീതിയിലുള്ള കൊടുക്കൽ വാങ്ങലുകളിലൂടെ അതങ്ങു പരിഹരിക്കുകയാണെങ്കിൽ അത്തരം സംഭവങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്തുകയേയുള്ളു. തെറ്റു തിരുത്തി പാർട്ടിക്കു മുന്നോട്ടുപോകാനുള്ള അവസരങ്ങൾകൂടിയാണ് അതിലൂടെ കൈവരുന്നത്.
ചിലപ്പോഴൊക്കെ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുകയും എളുപ്പത്തിൽ പരിഹരിക്കാനാവാതെ വരികയും ചെയ്യുന്പോൾ വഴിപിരിയുകയും പിളർപ്പിലേക്കുവരെ നീളുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഫലപ്രദമായി ഇടപെടുകയും പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് നേതൃത്വത്തിന്റെ ചുമതല. ഒരുകൂട്ടരുടെ വാദങ്ങളെ തള്ളിക്കളഞ്ഞ് അവരെ മാറ്റിനിർത്തുകയോ പുറത്താക്കുകയോ ചെയ്യുന്നതിനുപകരം എല്ലാവരെയും ഒന്നിച്ചുനിർത്തുകയാണ് ശരിയായ വഴി. അല്ലാത്തപക്ഷം പാർട്ടി ദുർബലപ്പെടുകയേയുള്ളു.
എന്തായാലും ഹൃദയവേദനയോടെയല്ലാതെ ആർക്കും സ്വന്തം വീടുവിട്ടിറങ്ങാനാവില്ല. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് സമയങ്ങളിൽ, നേതാക്കളുടെ ജീവിതത്തിലെ വിഷമകരവും വേദനാജനകവുമായ സാഹചര്യങ്ങളിലേക്ക് അത് വഴിയൊരുക്കും. ഇങ്ങനെ പുറത്താക്കപ്പെടുന്ന ഗ്രൂപ്പുകളിൽ ചിലതിന്് മുന്നോട്ടു പോയി മറ്റ് പാർട്ടികളിൽ ചേരാനോ മാതൃസംഘടനകളിലേക്കു മടങ്ങാനോ ബുദ്ധിമുട്ടുള്ള സ്ഥിതിയുണ്ട്. ഇക്കാലത്ത് ഇതൊക്കെ സാധാരണമാണ്. കാലം എല്ലാ മുറിവുകളെയും ഉണക്കുകയും നിർഭാഗ്യകരമായ കാര്യങ്ങളൊക്കെ മറന്ന് ആലിംഗനബദ്ധരാകാൻ സഹായിക്കുകയും ചെയ്യും.
പാർട്ടിയിലെ പിളർപ്പുകൾ
പക്ഷേ, കരുത്തരായ നേതാക്കൾ വിയോജിപ്പുണ്ടാകുന്പോൾ അനുയായികൾക്കൊപ്പം പാർട്ടി വിടുന്ന സന്ദർഭങ്ങളുമുണ്ട്. ചരിത്രപ്രസിദ്ധമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽനിന്ന് ഇങ്ങനെ പാർട്ടിവിട്ട നേതാക്കളുമുണ്ട്. പിളർപ്പും സംഭവിക്കാറുണ്ട്.
ആദ്യ പിളർപ്പ് 1907ൽ സൂററ്റിലായിരുന്നു. ബാലഗംഗാധര തിലകന്റെയും ഗോപാലകൃഷ്ണഗോഖലെയുടെയും നേതൃത്വത്തിൽ തീവ്രവാദികളും മിതവാദികളും എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ രംഗത്തെത്തിയതോടെയായിരുന്നു ഇത്. പക്ഷേ സംഘടന മുന്നോട്ടുപോയി. റാഷ് ബിഹാരി ഘോഷ് 1908-ൽ പറഞ്ഞത് ചരിത്രപ്രസിദ്ധമായ പാർട്ടിയിൽ വീണ്ടും വീണ്ടും സംഭവിച്ചു. ഘോഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു: "നമ്മിൽ ചിലരുടെ മനസിനെ മഥിച്ചിരുന്ന ഭയങ്ങളെല്ലാം അടിസ്ഥാനരഹിതമായിരുന്നെന്ന് തെളിഞ്ഞു. ഏറെ ആത്മവിശ്വാസത്തോടെ നടത്തിയതാണെങ്കിലും എതിരാളികൾ നടത്തിയ ഉത്സാഹഭരിതമായ പ്രവചനങ്ങളും പാളിപ്പോയി. എന്തുകൊണ്ടെന്നാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നശിക്കുകയോ സൂററ്റ് അതിന്റെ ശവക്കുഴി തോണ്ടുകയോ ചെയ്തില്ല. പാർട്ടി ഒന്നിലേറെ തവണ മരണാസന്നമായിട്ടുണ്ട്, പക്ഷേ ജീവിച്ചിരിക്കാനായിരുന്നു വിധി. ഏതാനുംപേർ നമ്മെ വിട്ടുപോയിട്ടുണ്ടെന്നതു ശരിതന്നെ. പക്ഷേ, കോൺഗ്രസ് എക്കാലത്തും കരുത്തോടെ നില്ക്കുന്നു.'
ശരിയാണ് പാർട്ടി പല വേർപിരിയലുകൾ കാണുകയും വീണ്ടും ഒന്നിക്കുകയും ചെയ്തിട്ടുണ്ട്. യഥാർഥത്തിൽ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ ചരിത്രത്തെ ഇത്തരം സന്ദർഭങ്ങൾ എക്കാലവും തടസപ്പെടുത്തിയിട്ടുണ്ട്.
സൂററ്റിൽ തുടങ്ങിയത് 1908-ൽ അലഹാബാദിലാണ് അവസാനിച്ചത്. കോൺഗ്രസ് ശ്രേണികളിലെ ഭിന്നത ഏതാനും വർഷങ്ങൾകൂടി നീണ്ടുനിന്നു. 1908 മുതൽ 1915വരെ മിതവാദികൾ പാർട്ടിയിലെ അവരുടെ ആധിപത്യം നിലനിർത്തി. 1916-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ ദേശീയബോധത്തിന്റെ ഉണർവിൽ ഒരുതരം ഒത്തൊരുമയുണ്ടായി. പക്ഷേ, 1918-ൽ മിതവാദി നേതാക്കൾ കോൺഗ്രസ് വിടുകയും നാഷണൽ ലിബറേഷൻ ഫെഡറേഷൻ ഓഫ് ഇന്ത്യ രൂപീകരിക്കുകയും ചെയ്തു. എന്നിരുന്നാലും 1908-ലോ 1918-ലോ നടന്ന പിളർപ്പുകൾ കോൺഗ്രസിന്റെ കരുത്തിനെ ബാധിച്ചില്ല. അതുപോലെ, 1920-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ നിസഹകരണ പ്രസ്ഥാനം നടപ്പാക്കാൻ ശ്രമിച്ചപ്പോഴും ചില നേതാക്കൾ കോൺഗ്രസ് വിട്ടു. ഇരുപതുകളിൽ നിസഹകരണപ്രസ്ഥാനത്തിനുശേഷം സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു തുടങ്ങിയ നേതാക്കൾ സ്വരാജ് പാർട്ടി രൂപീകരിച്ചെങ്കിലും കോൺഗ്രസിലെ അവരുടെ ഉയർന്ന സ്ഥാനമാനങ്ങൾ നിലനിർത്താൻ അനുവദിച്ചതിനാൽ പിളർപ്പുണ്ടായില്ല. അതുപോലെതന്നെ മുപ്പതുകളിലും നാല്പതുകളിലും ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണും സോഷ്യലിസ്റ്റ് പാർട്ടിയായി പ്രത്യേകം പ്രവർത്തിച്ചെങ്കിലും സോഷ്യലിസ്റ്റുകളെ കോൺഗ്രസിൽ തുടരാൻ അനുവദിക്കുകയായിരുന്നു.
എന്നാൽ ഗാന്ധിജിയുടെ പിന്തുണയുണ്ടായിരുന്ന പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാർട്ടിയിൽ രൂക്ഷമായ ഭിന്നതയുണ്ടായകുകയും ഫോർവേഡ് ബ്ലോക് രൂപീകരിക്കുന്നതിലേക്ക് ബോസിനെ നയിക്കുകയും ചെയ്തു. ഇതിന് ഇന്ത്യയിലുടനീളം പിന്തുണയുണ്ടായതോടെ 1907-നുശേഷമുള്ള ഏറ്റവും വലിയ പിളർപ്പാകുകയും ചെയ്തു.
ഉന്നത നേതൃത്വം
പക്ഷേ, പാർട്ടി ഊർജസ്വലമായിത്തന്നെ നിലനിന്നു. അതിനു കാരണം, പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാനും സ്വാതന്ത്ര്യസമരം നയിക്കാനും ഉന്നതസ്ഥാനത്ത് മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ തുടങ്ങിയ ഉന്നതനേതാക്കൾ ഹൈക്കമാൻഡിൽ ഉണ്ടായിരുന്നതാണ്. സ്വാതന്ത്രലബ്ധിക്കുശേഷവും ഇതൊക്കെ സംഭവിച്ചു. ജവഹർലാൽ നെഹ്റുവുമായി ഭിന്നതയുണ്ടായിരുന്നവർ പാർട്ടി വിടുകയും അവരുടേതായ സംഘടനകൾ രൂപീകരിക്കുകയും ചെയ്തു. പക്ഷേ, അറുപതുകളുടെ അവസാനംവരെ നെഹ്റു, ലാൽ ബഹാദൂർശാസ്ത്രി, കെ. കാമരാജ് തുടങ്ങിയവരുടെ ഉന്നതനേതൃത്വത്തിനു കീഴിലും പിന്നീട് ഇന്ദിരാഗാന്ധി, സി. സുബ്രഹ്മണ്യൻ, ജഗ്ജീവൻ റാം തുടങ്ങിയവരുടെ നേതൃത്വത്തിൻ കീഴിലും കോൺഗ്രസ് തുടർന്നു. 1939-നുശേഷമുള്ള ഏറ്റവും വലിയ പിളർപ്പ് സംഭവിച്ചത് 1969-ലായിരുന്നു.
69-ലെ പിളർപ്പു മുതൽ 84-ൽ മരണം വരെ ഇന്ദിരാഗാന്ധിയായിരുന്നു പാർട്ടിയുടെ ഹൈക്ക മാൻഡ്. 1978-ൽ പിളർപ്പുണ്ടാപ്പോൾ വൈ.ബി. ചവാൻ, ബ്രഹ്മാനന്ദ റെഡ്ഢി, എ.കെ. ആന്റണി തുടങ്ങിയവർ ഇന്ദിരയോടു പിരിഞ്ഞു.
ആർക്കും അവഗണിക്കാനാവാത്ത കാര്യം, കോൺഗ്രസിന്റെ പരമോന്നത നേതൃത്വത്തിനു സംഘടനയെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു എന്നതാണ്. ഇന്ദിരയുടെ മരണശേഷവും പാർട്ടിക്കാർ തങ്ങളുടെ നാഥനായി രാജീവ്ഗാന്ധിയെ കണ്ടെങ്കിലും അദ്ദേഹം കൂട്ടായ നേതൃത്വമാണ് അവതരിപ്പിച്ചത്. രാജീവിനുശേഷം പാർട്ടിയുടെ നിയന്ത്രണം പി.വി. നരസിംഹറാവുവും ഏറ്റെടുക്കുകയും ഉന്നത നേതൃസ്ഥാനത്ത് തുടരുകയും ചെയ്തു. പക്ഷേ, റാവുവിനുശേഷം വന്ന സീതാറാം കേസരിക്ക് കോൺഗ്രസ് പ്രസിഡന്റെന്ന നിലയ്ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. നേതൃത്വം ദുർബലമായി. തുടർന്നു സോണിയ ഗാന്ധി സ്ഥാനമേറ്റു. പക്ഷേ, പാർട്ടിയിൽ സ്വാധീനമുറപ്പിക്കുന്നതിലും അവരുടെ സംസ്ഥാനങ്ങളിൽ വേണ്ടപ്പെട്ടവർക്ക് സീറ്റുനേടിക്കൊടുക്കുന്നതിലും ചില പ്രാദേശിക നേതാക്കൾക്കു കഴിഞ്ഞു.
രാഹുലിന്റെ വരവ്
കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ രാഹുൽ ഗാന്ധിക്കു പാർട്ടിയെ ഫലപ്രദമായി നയിക്കാനായില്ല. നേതൃനിരയിൽ തലമുറ മാറ്റത്തിനു മുതിർന്നപ്പോൾ പാർട്ടിയിലെ മുതിർന്ന സംപൂജ്യനേതാക്കൾ വിലങ്ങുതടിയായി. അദ്ദേഹത്തിന്റെ അനുഭവജ്ഞാനത്തിന്റെ കുറവ് പ്രശ്നം കൂടുതൽ വഷളാക്കി.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ തകർച്ചയെത്തുടർന്ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനവുമൊഴിഞ്ഞതോടെ പാർട്ടി ഭരണം ആകെ താറുമാറായി. ഒടുവിൽ ആരോഗ്യസ്ഥിതി മോശമാണെങ്കിലും സോണിയ ഗാന്ധി പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവന്നെങ്കിലും പാർട്ടിക്കാര്യങ്ങളുടെ പോക്ക് അവതാളത്തിലായി. പാർട്ടി സ്ഥാനാർഥികൾക്ക് വിജയം ഉറപ്പാക്കിക്കൊടുക്കാൻ കഴിയുന്ന നേതാക്കളൊന്നും കോൺഗ്രസിൽ ഇല്ലാത്ത സ്ഥിതിയായി. എന്നിട്ടും മധ്യപ്രദേശ്, കർണാടക, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ടി വിജയിച്ചു. പക്ഷേ, വിനാശകരമായ ഗ്രൂപ്പിസം തടയാനോ ചെറുപ്പക്കാർക്ക് അർഹമായ പ്രാതിനിധ്യം നല്കാത്ത അധികാരമോഹികളായ മുതിർന്ന നേതാക്കളെ നിയന്ത്രിക്കാനോ നേതൃത്വത്തിനു കഴിഞ്ഞില്ല. സംസ്ഥാനങ്ങളിലെ പരമാധികാരത്തിനുവേണ്ടിയുള്ള ഗ്രൂപ്പുപോരുകളെ നിയന്ത്രിക്കുന്നതിലും നേതൃത്വം പരാജയപ്പെട്ടു.
ഒരു പതിറ്റാണ്ടുമുന്പുവരെ മുതിർന്ന നേതാക്കളെ അയച്ച് സംസ്ഥാനങ്ങളിലെ തർക്കങ്ങൾ പരിഹരിക്കുമായിരുന്നു. ഇപ്പോഴാകട്ടെ, തങ്ങളുടെ വാദം അംഗീകരിച്ചില്ലെങ്കിൽ വേർപിരിയുമെന്ന അവസ്ഥയിൽ അവസാനനിമിഷം നേതാക്കൾ ഡൽഹിയിലെത്തുകയാണ്. അതുപോലെ ഒരു പതിറ്റാണ്ടുമുന്പുവരെ തർക്കങ്ങളിൽ അന്തിമതീരുമാനമെടുക്കുന്നതിൽ നെഹ്റു കുടുംബത്തിന്റെ മധ്യസ്ഥത അംഗീകരിച്ചിരുന്നു. ഇപ്പോൾ അതില്ലാതായിരിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യം കാണിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന്റെ നഷ്ടപ്പെടുന്ന പ്രസക്തിയാണ്.
വാൽക്കഷണം: എഐസിസി ഹെഡ് ക്വാർട്ടേഴ്സിൽ പറഞ്ഞുകേൾക്കുന്നത്- എനിക്ക് എൺപതിനോടടുത്തു. ചായയ്ക്കു പഞ്ചസാരയോ കറിയ്ക്ക് ഉപ്പോ ഉപയോഗിക്കാനാവില്ല. വർക്കിംഗ് കമ്മിറ്റിയിലേക്ക് ഒന്നു പരിഗണിക്കാമോ?