Monday, July 27, 2020 11:23 PM IST
നന്ദിയോടെ പിന്നിലേക്കും പ്രതീക്ഷയോടെ മുന്നിലേക്കും ഹൃദയമിഴികൾ ഒരേസമയം തുറന്നുകിട്ടുന്പോൾ ജൂബിലി വർഷം തുടങ്ങുകയായി. ഭൂത-ഭാവി കാലങ്ങളെക്കുറിച്ചുള്ള ഓർമകളുടെ ആത്മീയബലികളർപ്പിക്കാൻ അനുദിനജീവിതത്തിന്റെ പതിവു തിരക്കുകളിൽനിന്ന് ഒരു വർഷം നീളുന്ന ഒഴിവുകാലമെടുക്കണമെന്ന് മനുഷ്യരോടു കല്പിച്ചത് ദൈവമായ കർത്താവാണ്.
ഭൂമിയും അതിലുള്ളതുമെല്ലാം കർത്താവിന്റെതാകയാൽ (സങ്കീ. 24:1) സ്വന്തമവകാശസ്ഥലത്തേക്കു തിരിച്ചുപോകുന്നവരെല്ലാം നടന്നടുക്കുന്നതു ദൈവത്തിലേക്കു തന്നെയാണ്. ആത്മീയാശ്വാസം ഉറവയെടുക്കുന്ന ദൈവമേഖലയിലിരുന്ന് ഉദാരമായി നന്ദി പറയാനും ഹൃദയപൂർവം മാപ്പുചോദിക്കാനും ആർദ്രതയോടെ പൊറുക്കാനും പ്രതീക്ഷയോടെ സ്വപ്നങ്ങൾ മെനയാനും ജൂബിലി അവസരമൊരുക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപത ശതോത്തര രജത ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
ഈശോയുടെ ശിഷ്യനായ തോമാശ്ലീഹായുടെ ആത്മീയപിതൃത്വത്തിൽ ജന്മമെടുക്കുകയും പേർഷ്യായിലെ കൽദായ സഭയുടെ പരിപാലനത്തിൽ തനതു പാരന്പര്യങ്ങളുള്ള ഒരു സഭാസമൂഹമായി രൂപപ്പെടുകയും പാശ്ചാത്യ ലത്തീൻ സഭയുടെ അജപാലനപരമായ ഇടപെടലുകളിലൂടെ വളരുകയും ചെയ്ത കേരളത്തിലെ സുറിയാനി കത്തോലിക്കർ ക്രിസ്തുവിന്റെ മൗതിക ശരീരത്തിന്റെ അനന്യതയാർന്ന അവിഭാജ്യഘടകമാണെന്ന് തിരുസഭാ മാതാവ് എന്നും തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവിന്റെ ഘടനാപരമായ സാക്ഷാത്കാരം സീറോ-മലബാർ വികാരിയത്തുകളുടെ സ്ഥാപനത്തോടെയാണ് ആരംഭിക്കുന്നത്. സീറോ-മലബാർ ഹയരാർക്കിയുടെ നേതൃത്വ ശുശ്രൂഷ നിർവഹിക്കാൻ നിയോഗം ലഭിച്ചത് എറണാകുളം അതിരൂപതയ്ക്കും കാലാകാലങ്ങളിൽ അതിരൂപതയിൽ അധികാരത്തിൽവന്ന മെത്രാപ്പോലീത്തമാർക്കുമായിരുന്നുവെന്നത് എളിമയോടെ അനുസ്മരിക്കുന്നു.
കേരളത്തിലെ സുറിയാനി കത്തോലിക്കർക്കുവേണ്ടി 1887ൽ സ്ഥാപിതമായ കോട്ടയം, തൃശ്ശിവപേരൂർ എന്നീ വികാരിയാത്തുകളുടെ സ്ഥാനത്ത് കോട്ടയം, തൃശ്ശിവപേരൂർ, എറണാകുളം എന്നീ മൂന്നു വികാരിയാത്തുകൾ സ്ഥാപിക്കാൻ പരിശുദ്ധ സിംഹാസനം തീരുമാനിക്കുന്നതോടെയാണ് എറണാകുളം എന്ന പേര് സഭാ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ടു തുടങ്ങിയത്. ക്വെ റേയി സാക്രേ എന്ന തിരുവെഴുത്തുവഴി 1896 ജൂലൈ 28-ന്എറണാകുളം വികാരിയാത്തു സ്ഥാപിച്ച ലെയോ പതിമൂന്നാമൻ മാർപാപ്പയെ നന്ദിയോടെ സ്മരിക്കുന്നു. തൃശ്ശിവപേരൂർ വികാരിയാത്തിന്റെ ഭാഗമായിരുന്ന ചാലക്കുടിപ്പുഴയുടെ തെക്ക് ആലുവപ്പുഴ വരെയുള്ള പ്രദേശങ്ങളും കോട്ടയം വികാരിയാത്തിൽ ഉൾപ്പെട്ടിരുന്ന ആരക്കുഴ, ഇടപ്പള്ളി, പള്ളിപ്പുറം എന്നീ ഫൊറോനകളും തെക്കുംഭാഗക്കാരുടേതായിരുന്ന കരിങ്കുന്നം, ചുങ്കം, ബ്രഹ്മമംഗലം എന്നീ ഇടവകകളും സംയോജിപ്പിച്ചാണ് എറണാകുളം വികാരിയാത്ത് രൂപപ്പെടുത്തിയത്. എറണാകുളമെന്ന പുതിയ വികാരിയാത്തിന്റെ ശരീരമൊരുക്കാനായി സ്വന്തഗാത്രങ്ങൾ പകുത്തു നല്കിയ ആദ്യ വികാരിയാത്തുകൾക്കും സഭാ സമൂഹങ്ങൾക്കും കടപ്പാടിന്റെ കൂപ്പുകൈ.
തന്റെ ഹൃദയത്തിനു ചേർന്നവരെ സ്വന്തം ജനത്തിന് ഇടയന്മാരായി നല്കുന്ന നല്ല ദൈവം തീക്ഷ്ണതയും ദൈവാശ്രയത്വവുമുള്ള മെത്രാന്മാരെയാണ് തുടക്കം മുതൽ ഇന്നുവരെ എറണാകുളത്ത് മേലധികാരികളായി നിയോഗിച്ചത്. എറണാകുളം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായി നിയമിതനായ മാർ ലൂയീസ് പഴേപറന്പിൽ വ്യക്തമായ അജപാലനശൈലിയും സൂക്ഷ്മമായ ദിശാബോധവും പ്രദർശിപ്പിച്ചു. ഈ വലിയ ഇടയന്റെ നേതൃത്വത്തിലാണ് എറണാകുളം അതിമെത്രാസന മന്ദിരവും പെറ്റി സെമിനാരിയും ആലുവ സെന്റ് മേരീസ് സ്കൂളുമെല്ലാം നിർമിച്ചത്. എറണാകുളത്തെ രണ്ടാമത്തെ മെത്രാനായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിൽ സമർഥനായ ഒരു ഭണാധികാരിയായിരുന്നു. കേരള സുറിയാനി കത്തോലിക്കർക്ക് അവരുടെ ശ്ലൈഹിക പാരന്പര്യത്തിൽ അഭിമാനിക്കാനും തനതായ ആചാരാനുഷ്ഠാനങ്ങളെ മുറുകെപ്പിടിക്കാനും ശക്തമായ പ്രചോദനം നല്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.
1923 ഡിസംബർ 21-ന് പതിനൊന്നാം പീയൂസ് പാപ്പാ റൊമാനി പൊന്തിഫിച്ചെസ് എന്ന തിരുവെഴുത്തുവഴി എറണാകുളം വികാരിയാത്തിനെ സീറോ-മലബാർ സഭയുടെ പ്രഥമ അതിരൂപതയായും മാർ അഗസ്റ്റിൻ കണ്ടത്തിലിനെ സീറോ-മലബാർ സഭയിലെ പ്രഥമ മെത്രാപ്പോലീത്തായായും സീറോ-മലബാർ മെത്രാൻ സമിതിയുടെ തലവനായും നിയമിച്ചു.
അതിരൂപതയുടെ മൂന്നാമത്തെ മെത്രാപ്പോലീത്തയായിരുന്ന മാർ ജോസഫ് പാറേക്കാട്ടിൽ കേരളസഭയിലും ഭാരതസഭയിലുമെന്നല്ല ആഗോളസഭയിൽത്തന്നെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. കേരളത്തിലേയും സീറോ-മലബാർ സഭയിലേയും ആദ്യത്തെ കർദിനാളായ അദ്ദേഹം രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ വെളിച്ചത്തിൽ മുന്നോട്ടുവച്ച നവീകരണ ചിന്തകളുടെ ചൈതന്യം അതിരൂപതയിൽ ഇന്നും സജീവമാണ്.
സീറോ-മലബാർ സഭയുടെ ചരിത്രത്തിലെ അതിപ്രധാനമായ ദിനമാണ് 1992 ഡിസംബർ 16. ആ ദിനമാണ് വിശുദ്ധ ജോണ് പോൾ രണ്ടാമൻ പാപ്പാ സീറോ-മലബാർ സഭയെ ‘മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് ഓഫ് എറണാകുളം-അങ്കമാലി’ എന്നു നവമായി നാമകരണം ചെയ്തതും സ്വയംഭരണാധികാരമുള്ള ഒരു സഭയായി ഉയർത്തിയതും എറണാകുളത്തെ നാലാമത്തെ മെത്രാപ്പോലീത്തയായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയെ പ്രഥമ മേജർ ആർച്ച്ബിഷപ്പായി നിയമിച്ചതും. അന്നു മുതൽ എറണാകുളം അതിരൂപത, എറണാകുളം-അങ്കമാലി അതിരൂപതയെന്ന് അറിയപ്പെടാനും തുടങ്ങി.
അതിരൂപതയെ കൂടുതൽ ഉയരങ്ങളിലേക്കു വളർത്തുന്നതിനു സർവാത്മനാ പരിശ്രമിക്കുകയും ശാന്തവും പുഞ്ചിരിനിറഞ്ഞതുമായ പ്രകൃതത്താൽ ഏവരുടേയും ഹൃദയത്തിൽ ഇടംപിടിക്കുകയും ചെയ്ത ഇടയനാണ് അദ്ദേഹം. സീറോ-മലബാർ സഭയ്ക്കും എറണാകുളം അതിരൂപതയ്ക്കുമുണ്ടായ ഈ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്, അതിരൂപതാംഗവും 1992 മുതൽ 1995 വരെ പൊന്തിഫിക്കൽ ഡെലഗേറ്റുമായിരുന്ന മാർ എബ്രാഹം കാട്ടുമന മെത്രാപ്പോലീത്തയായിരുന്നുവെന്നത് അഭിമാനപൂർവം സ്മരിക്കുന്നു.
1999 ഡിസംബർ 20-ന് മേജർ ആർച്ച്ബിഷപ്പായി നിയമിതനായ മാർ വർക്കി വിതയത്തിൽ പിതാവായിരുന്നു അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്ത. ലാളിത്യവും വിശുദ്ധിയും അഭംഗുരം പാലിക്കാൻ ഉന്നതമായ സ്ഥാനമാനങ്ങളോ ഭാരിച്ച ഉത്തരവാദിത്തങ്ങളോ തടസമല്ലെന്ന് സ്വജീവിതംകൊണ്ട് തെളിയിച്ച വർക്കിപ്പിതാവിന് കേരള സഭയുടേയും പൊതുസമൂഹത്തിന്റെയും മനസിൽ സവിശേഷമായ സ്ഥാനമാണുള്ളത്.
അഭിവന്ദ്യ വർക്കിപ്പിതാവിന്റെ ദേഹവിയോഗത്തെത്തുടർന്ന്, സീറോ-മലബാർ സഭാ സിനഡ് തെരഞ്ഞെടുത്ത മാർ ജോർജ് ആലഞ്ചേരി പിതാവ് 2011 മേയ് 29 മുതൽ സഭയുടെ മേജർ ആർച്ച്ബിഷപ്പായും അതിരൂപതയുടെ മെത്രാപ്പോലീത്തയായും ശുശ്രൂഷ ചെയ്തുവരുന്നു. സീറോ മലബാർ സഭയുടെ സാർവത്രിക മാനം നന്നായി ഉൾക്കൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന സഭാമക്കൾക്കെല്ലാവർക്കും ആത്മീയശുശ്രൂഷ ലഭ്യമാകത്തക്ക രീതിയിൽ ആവശ്യമായ ഭരണസംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ പിതാവ് കർമനിരതനാണ്. സമീപകാലത്ത്, ഒരു വർഷത്തോളം അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്ന മാർ ജേക്കബ് മനത്തോടത്ത് പിതാവിനെയും ആദരവോടെ സ്മരിക്കുന്നു. 2019 സെപ്തംബർ ഒന്നിന് മെത്രാപ്പോലീത്തൻ വികാരിയായി നിയമിതനായതുവഴി അതിരൂപതയിലെ നേതൃനിരയിലെ ഒരു കണ്ണിയാകാൻ കർത്താവ് എനിക്കും അനുഗ്രഹം നല്കി.
സഹായ മെത്രാന്മാരായിരുന്ന സെബാസ്റ്റ്യൻ മങ്കുഴിക്കരി, മാർ ജേക്കബ് മനത്തോടത്ത്, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നീ പിതാക്കന്മാരോട് അതിരൂപത എന്നും കടപ്പെട്ടിരിക്കുന്നു.
86,986 വിശ്വാസികളും 117 വൈദികരുമായി 1896-ൽ ആരംഭിച്ച എറണാകുളം വികാരിയാത്ത്, 125 വർഷങ്ങൾ പിന്നിട്ടപ്പോൾ 4,80,512 വിശ്വാസികളും 452 രൂപതാ വൈദികരുമുള്ള ഒരു ബൃഹത്തായ അതിരൂപതയായി വളർന്നിരിക്കുന്നു. ഇപ്പോൾ അതിരൂപതയിൽ 312 സന്യാസ വൈദികരും 4,570 സന്യാസിനികളും 90 സന്യാസ സഹോദരന്മാരും സേവനം ചെയ്യുന്നുണ്ട്. അതിരൂപതയുടെ ഭാഗമായിരുന്ന കോതമംഗലം, ഇടുക്കി പ്രദേശങ്ങളെ വേർപെടുത്തി കോതമംഗലം, ഇടുക്കി രൂപതകൾ സ്ഥാപിക്കപ്പെട്ടു.
എണ്ണത്തിൽ മാത്രമല്ല, സുവിശേഷഗുണത്തിലും വലിയ വളർച്ചയാണ് അതിരൂപതയ്ക്കുണ്ടായത്. ആഗോളസഭയിൽ വിശുദ്ധരായി വണങ്ങപ്പെടുന്നതിനുമുന്പുള്ള വിവിധ പദവികളിലേക്കുയരാൻ കൃപ ലഭിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ, ധന്യൻ ജോസഫ് വിതയത്തിൽ, ധന്യൻ വർഗീസ് പയ്യപ്പിള്ളി, ദൈവദാസന്മാരായ മോണ്. ജോസഫ് കണ്ടത്തിൽ, മോണ്. ജോസഫ് സി. പഞ്ഞിക്കാരൻ, ഫാ. വർക്കി കാട്ടറാത്ത്, ദൈവദാസി മദർ മേരി സെലിൻ എന്നിവർ അതിരൂപതയുടെ വിശുദ്ധിയുടെ സാക്ഷ്യമലരുകളാണ്. 1783-ൽ ലിസ്ബണിൽ വച്ച് കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി അഭിഷിക്തനായ മാർ ജോസഫ് കരിയാറ്റി മുതൽ ഈ മാസം ആദ്യവാരം മേഘാലയയിലെ ട്യൂറാ രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ ബിഷപ് ജോസ് ചിറയ്ക്കൽ അയിരൂക്കാരൻ ഉൾപ്പെടെ ഇരുപത്തിനാല് മെത്രാന്മാരെ എറണാകുളത്തുനിന്ന് ദൈവം തെരഞ്ഞെടുത്തു. വീരോചിതമായ വിശുദ്ധിയിലേക്കും അപ്പസ്തോല ശുശ്രൂഷയിലേക്കും അതിരൂപതയിൽ നിന്ന് അനേകരെ വിളിച്ച ദൈവത്തിന് നന്ദി പറയുന്നതോടൊപ്പം ലോകത്തിന്റെ നാനാഭാഗങ്ങളിൽ സുവിശേഷവേലയിൽ ഏർപ്പെട്ടിരിക്കുന്ന നൂറു കണക്കിന് വരുന്ന അതിരൂപതാംഗങ്ങളെ അഭിമാനത്തോടെ സ്മരിക്കുന്നു. ഫരീദാബാദ് രൂപതയുടെ രൂപീകരണത്തിൽ അതിരൂപത വഹിച്ച പങ്ക് നിസ്തുലമാണ്.
അനേകം വ്യക്തികൾക്കു ദൈവവിളി നല്കുക മാത്രമല്ല, വലുതും ചെറുതുമായ സന്യാസ സമൂഹങ്ങൾ സ്ഥാപിച്ച് വളർത്തിയെടുക്കാനുള്ള നല്ല നിലമായും അതിരൂപതയെ ദൈവം തെരഞ്ഞെടുത്തു. 30 സന്യാസ സമൂഹങ്ങളുടെയും 80 സന്യാസിനീ സമൂഹങ്ങളുടെയും ഭവനങ്ങളും ഭൂരിഭാഗം സന്യാസസമൂഹങ്ങളുടെ ജനറലേറ്റുകളും അതിരൂപതയിൽ പ്രവർത്തിക്കുന്നു.
പ്രബുദ്ധതയും കാര്യക്ഷമതയും അർപ്പണമനോഭാവവുമുള്ള അല്മായ സമൂഹമാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ അനിതരസാധാരണമായ ഒരു സവിശേഷത. സഭയിലും സമൂഹത്തിലും സുവിശേഷാധിഷ്ഠിതമായി പൊതുപ്രവർത്തനങ്ങൾ നടത്തുന്ന അനേകരുണ്ട് ഈ അതിരൂപതയിൽ. സ്വന്തം വീട്ടിലും സമാനമനസ്കരോടു ചേർന്നു കെട്ടിപ്പടുത്ത സ്ഥാപനങ്ങളിലുമായി ആരോരുമില്ലാത്ത വൃദ്ധരെയും ദരിദ്രരെയും സംരക്ഷിക്കുന്ന അല്മായർ ഈ അതിരൂപതയിലുണ്ട്. സുവിശേഷ പ്രഘോഷണത്തിനും സാമൂഹ്യസേവനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ള ഏകസ്ഥരും ദന്പതികളും അതിരൂപതാരാമത്തിലെ ഫലവൃക്ഷങ്ങളാണ്. ജനങ്ങളുടെ സർവതോമുഖമായ പുരോഗതിക്ക് അടിസ്ഥാനങ്ങൾ ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെ അതിരൂപത തുടങ്ങിവച്ച സ്കൂളുകളും കോളജുകളും ആശുപത്രികളും സാമൂഹ്യസേവന കേന്ദ്രങ്ങളും അജപാലന കേന്ദ്രങ്ങളും വിവിധ പ്രസിദ്ധീകരണങ്ങളും അതതു മേഖലകളിൽ മുപ്പതു മേനിയും അറുപതു മേനിയും നൂറുമേനിയും കൊയ്തെടുക്കുന്നുവെന്നതിൽ സന്തോഷമുണ്ട്.
ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ എന്നീ നാലു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപത ഇതര കത്തോലിക്കാ-അകത്തോലിക്കാ സഭകളോടും ഇതര മതങ്ങളോടും ഉൗഷ്മളമായ സൗഹാർദത്തിലാണ് എക്കാലവും കഴിഞ്ഞു വന്നിട്ടുള്ളത്. വരാപ്പുഴ, കൊച്ചി, ആലപ്പുഴ, കോട്ടപ്പുറം, വിജയപുരം എന്നീ ലത്തീൻ രൂപതകളോട് ഇടകലർന്നു കിടക്കുന്ന ഈ അതിരൂപതയ്ക്കു സഭാസംസ്കാരത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിവേകപൂർവകമായ കൊടുക്കൽ-വാങ്ങലുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.
ദൈവരാജ്യത്തിനു കൂടുതൽ ദൃശ്യത നല്കുന്ന പ്രവർത്തനങ്ങൾക്കായി മുഴുവൻ കഴിവുകളെയും പുനരർപ്പണം ചെയ്യാനുള്ള സമയമായി ജൂബിലി വർഷത്തെ അതിരൂപത കാണുന്നു. ഓരോ വ്യക്തിയുടെയും ആത്മനവീകരണത്തിലൂടെയും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിലൂടെയും യുവജനങ്ങളുടെ ശക്തീകരണത്തിലൂടെയും മുഴുവൻ ദൈവജനത്തേയും ദൈവരാജ്യാനുഭവത്തിലേക്ക് നയിക്കുന്നതിലാവണം ഇനിയുള്ള നാളുകളിൽ അതിരൂപത ശ്രദ്ധിക്കേണ്ടത്. അതിരൂപത സ്ഥാപിതമായതും നിലനിൽക്കുന്നതും ദൈവജനത്തിനുവേണ്ടിയാണ്. അതിരൂപതയുടെ സൂക്ഷത്തിനേല്പിക്കപ്പെട്ടിരിക്കുന്ന ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ എല്ലാവരെയും ഈ ദിനം ദൈവതിരുമുന്പിൽ ഞാൻ സ്മരിക്കുന്നു.
ഓരോ ജൂബിലിയും ഇന്നലെകളെ കൃതജ്ഞതയോടെ അനുസ്മരിക്കാനും ഇന്ന് തീക്ഷ്ണതയോടെ ജീവിക്കാനും നാളെയെക്കുറിച്ച് പ്രതീക്ഷയുള്ളവരാകാനുമുള്ള അവസരമാണെന്നാണ് ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുന്നത്. കഴിഞ്ഞുപോയ കാലങ്ങളിൽ ഞങ്ങളോടു കാണിച്ചിട്ടുള്ള കാരുണ്യവും വിശ്വസ്തതയും കർത്താവേ, അങ്ങ് ഇപ്പോൾ ഓർക്കണമേ (സങ്കീ. 25: 6) എന്ന സങ്കീർത്തകന്റെ പ്രാർഥന ഈ ജൂബിലി നാളുകളിൽ നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാകട്ടെ. ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ ഈ അതിരൂപത അവിടുത്തെ സംരക്ഷണത്തിൽ എന്നും സുരക്ഷിതമായിരിക്കും എന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം.
ആർച്ച്ബിഷപ് ആന്റണി കരിയിൽ