Monday, August 3, 2020 1:04 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ഉന്നതസ്ഥാനങ്ങളിലുള്ള നേതാക്കന്മാർ ജനാധിപത്യത്തിലെ ഭരണഘടനാപരമായ വ്യവസ്ഥകളും ആചാരങ്ങളുമൊക്കെ പാലിക്കാൻ പരാജയപ്പെടുന്നത് എപ്പോഴാണെന്നു പ്രവചിക്കാനാവില്ല. ഭരണഘടന പാലിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുകഴിഞ്ഞാൽ പിന്നെ ചിലരൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനത്തിന്റെ ചട്ടങ്ങളും അധികാരപരിധിയും ലംഘിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. മിക്കവാറും നേതാക്കൾ അതിരുകടക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയോ അല്ലെങ്കിൽ അവരെ മറികടന്നോ ഇതു സാധ്യമാക്കും.
കേന്ദ്രതലത്തിൽ ഏറെ വിവാദമായ ആർട്ടിക്കിൾ 370, 35 എന്നിവ റദ്ദാക്കിയ തീരുമാനവും തുടർന്നുള്ള കാഷ്മീരിന്റെ പദവിമാറ്റവും ജമ്മു കാഷ്മീരിന്റെ പഴയ പദവി സംബന്ധിച്ച കാര്യവുമൊക്കെ കോടതിക്കുമുന്നിലാണ്. പൗരത്വനിയമഭേദഗതിയുടെ കാര്യവും അങ്ങനെതന്നെ. ഇതിന്റെയൊക്കെ വിശദാംശങ്ങളിലേക്കു കടക്കാൻ ഇവിടെ സ്ഥലപരിമിതിയുണ്ട്.
ഒടുവിൽ രാജസ്ഥാൻ
ഏറ്റവും പുതിയതെന്ന നിലയിൽ രാജസ്ഥാനിലെ കാര്യമെടുക്കാം. അവിടെ അധികാരത്തിലുള്ള നേതൃത്വത്തെ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസുകാർ വെല്ലുവിളിച്ചു. മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെയും രണ്ടാമനായിരുന്ന സച്ചിൻ പൈലറ്റിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് വിഷയം. ഭൂരിപക്ഷം തെളിയിക്കാൻ അസംബ്ലി വിളിച്ചു ചേർക്കണമെന്നതാണ് ഗെഹ്ലോട്ടിന്റെ താത്പര്യം. പക്ഷേ, ഇപ്പോഴും വ്യക്തമല്ലാത്ത കാരണങ്ങളാൽ ഗവർണർ അതിനു തയാറാകുന്നില്ല. ഓഗസ്റ്റ് 14ന് അസംബ്ലി ചേരാമെന്ന് ഏതാനും ദിവസം മുന്പ് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ അസംബ്ലിസമ്മേളനം വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയാണ്.
ഗെഹ്ലോട്ടിനു ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റം പ്രോത്സാഹിപ്പിക്കാൻവേണ്ടിയാണ് അസംബ്ലിസമ്മേളനം വൈകിപ്പിക്കുന്നതെന്നാണ് പലരും കരുതുന്നത്. എംഎൽഎമാർക്കു വൻതുക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഗെഹ്ലോട്ട് ആരോപിച്ചിട്ടുമുണ്ട്. അസംബ്ലിയിൽ സ്പീക്കറുടെ അധികാരം സംബന്ധിച്ച് കോടതികളിൽ വ്യവഹാരങ്ങൾ ഉണ്ടാകുകയും നിലവിലുള്ള സാഹചര്യത്തിൽ നോട്ടീസ് പുറപ്പെടുവിക്കുന്നത് സ്പീക്കറുടെ അധികാരപരിധിയിലല്ല എന്നു സുപ്രീംകോടതി അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ലളിതമായി പറഞ്ഞാൽ, വ്യവസ്ഥാപിത ചട്ടങ്ങൾക്കും നിയമങ്ങൾക്കും ജനാധിപത്യമൂല്യങ്ങൾക്കും വിരുദ്ധമായി, ഭരിക്കുന്ന പാർട്ടിയുടെ താത്പര്യങ്ങൾക്കനുസരിച്ച് പെരുമാറുന്നത് അധികാര ദുർവിനിയോഗമാണ്.
മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കലാപമുയർത്തിയ സമയത്തും ഇത്തരമൊരു പ്രതിസന്ധിയുണ്ടായപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടി കോവിഡ് 19 ലോക്ഡൗൺ പോലും വൈകിപ്പിച്ചതായി പ്രതിപക്ഷത്തെ ഒരു വിഭാഗം ആരോപിച്ചിരുന്നു. ബിജെപി നേതാവിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി അവരോധിച്ചതിനുശേഷമാണ് പാർലമെന്റും സംസ്ഥാനനിയമസഭയും നിർത്തിവച്ചതെന്നായിരുന്നു പ്രതിപക്ഷത്തെ ചിലരുടെ ആരോപണം. പരിവാർ താത്പര്യങ്ങൾ സംരക്ഷിക്കാൻ വലിയ അപകടസാധ്യതപോലും അവഗണിച്ച് ലോക്ഡൗൺ വൈകിപ്പിച്ചുവത്രെ. രാജ്യതാത്പര്യത്തോടോ ജനാധിപത്യമര്യാദകളോടോ ഭരണഘടനാമൂല്യങ്ങളോടോ കേന്ദ്രത്തിനു ബഹുമാനമുണ്ടോ? വസ്തുതകൾ പഠിച്ചശേഷം ചരിത്രകാരന്മാർ ഇക്കാര്യത്തിൽ അഭിപ്രായം പറയട്ടെ.
നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ട പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അന്പതുകളുടെ അവസാനം തുടങ്ങിവച്ചതാണ് കേന്ദ്രഇടപെടലും നിയമസഭകളെ പിരിച്ചുവിടലും. മന്ത്രിസഭ പിരിച്ചുവിടാൻ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭം ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. എങ്കിലും കേന്ദ്രം ഇടപെടുമെന്ന് ആരും കരുതിയിരുന്നില്ല. അന്നത്തെ കോൺഗ്രസ് അധ്യക്ഷ ഇന്ദിരാഗാന്ധി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയും കേരള ഗവർണറായിരുന്ന ബി. രാമകൃഷ്ണറാവു കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടും പ്രസിഡന്റ് ഭരണം ശിപാർശ ചെയ്തും കേന്ദ്രത്തിനു റിപ്പോർട്ടു സമർപ്പിക്കുകയും ചെയ്തു. ഇത് കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും അസംബ്ലി പിരിച്ചുവിടാനും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനും ശിപാർശ ചെയ്യുകയും ചെയ്തു. അതിനുശേഷം ഇത്തരം കേന്ദ്ര ഇടപെടലുകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ചിലത് കേന്ദ്രത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനായിരുന്നെങ്കിൽ മറ്റുചിലത് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതുൾപ്പെടയുള്ള മന്ത്രിസഭയുടെ പരാജയങ്ങൾ മൂലമായിരുന്നു.
എന്നിരിക്കിലും അടുത്തയിടെ രാജ്ഭവനുകൾ കേന്ദ്ര നിർദേശമനുസരിച്ചു പ്രവർത്തിക്കുന്ന ഓഫീസായി മാറിയിരിക്കുന്നുവെന്ന ആരോപണമുണ്ട്. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ചില സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കപ്പെട്ടില്ല. ദ്രുതഗതിയിൽ പ്രവർത്തിക്കുന്നതിലുള്ള കോൺഗ്രസിന്റെ പരാജയവും വിനയായിട്ടുണ്ട്.
പശ്ചിമബംഗാളിൽ സംസ്ഥാനസർക്കാരിന്റെ ചില നടപടികൾ കേന്ദ്രത്തിന്റെ ഇടപെടൽ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. മമതാസർക്കാരിനെ പിരിച്ചുവിടുമെന്ന നിലപോലും വന്നു. പക്ഷേ, നീതികരിക്കാവുന്നതല്ലെങ്കിലും തിരിച്ചടിയുടെ ചടുല നീക്കങ്ങൾ മമതയും നടത്തി. എന്തൊക്കെയായാലും വലിയ ജനപിന്തുണയുള്ള മമതയെ പിരിച്ചുവിടാനുള്ള ധൈര്യം കേന്ദ്രത്തിനുണ്ടായില്ല. എതിരാളികൾ നിരാശരായതേയുള്ളു.
അടുത്തയിടെ സംഭവിച്ചതായതിനാൽ കർണാടകത്തിലെ കാര്യം വിശദീകരിക്കേണ്ടതില്ല. ബിജെപിയുടെ ഉന്നതതല കരുനീക്കങ്ങളും മഹാസഖ്യത്തിലെ ഭിന്നതയും ബിജെപിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കിയെന്നു പറഞ്ഞാൽ മതിയല്ലോ. മുഖ്യമന്ത്രി കുമാരസ്വാമി കൂർമബുദ്ധിയും സൂത്രശാലിയുമായിരുന്നെങ്കിൽ എതിരാളികളെ ഒതുക്കാനും അധികാരത്തിൽ തുടരാനും ഒരുപക്ഷേ, കഴിഞ്ഞേനെ.
മുംബൈ രാജ്ഭവൻ ആവന്നത്ര ശ്രമിച്ചതാണ് ഉധവ് താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാതിരിക്കാൻ. പക്ഷേ, പരിവാർ നീക്കങ്ങൾക്കു തടയിടാൻ ബുദ്ധിമാനും രാഷ്ട്രീയത്തിൽ പരിണിതപ്രജ്ഞനുമായ ശരത്പവാറിനു കഴിഞ്ഞു. താക്കറെ മുഖ്യമന്ത്രിയായി. ഇപ്പോഴും മുഖ്യമന്ത്രിയായി തുടരാൻ കഴിയുന്നതിലും താക്കറെ പവാറിനോടാണു കടപ്പെട്ടിരിക്കുന്നത്. അമിത്ഷായ്ക്കും നരേന്ദ്രമോദിക്കും കാര്യമായ മുന്നേറ്റം നടത്താൻ കഴിയാതെപോയതിനു നന്ദി പറയേണ്ടത് മഹാരാഷ്ട്രയിലെ ആധുനിക ചാണക്യനായ പവാറിനോടാണ്.
സംസ്ഥാനങ്ങൾ
സംസ്ഥാനങ്ങളിലെ ഭരണവും പരിതാപകരമായ അവസ്ഥയിലാണ്. ഉത്തർപ്രദേശിൽ ക്രമസമാധാന നില വഷളായിരിക്കുന്നു. ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുകയും നിയമവിരുദ്ധ ശക്തികൾ അഴിഞ്ഞാടുകയുമാണ്. മതേതര മൂല്യങ്ങൾ സാവധാനത്തിൽ മറയുകയാണ്. കസ്റ്റഡി മരണങ്ങളും വർധിക്കുന്നു.
സംസ്ഥാനങ്ങളിലെ സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത് അധികാരദുർവിനിയോഗവും അധഃപതനവുമാണ്. മഹാരാഷ്ട്രയിൽ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ ദുരൂഹസാഹചര്യത്തിലായിരുന്നിട്ടും സംസ്ഥാനപോലീസ് എഫ്ഐആർപോലും രേഖപ്പെടുത്താതിരുന്നത് വൻവിവാദമായിരുന്നു. സുശാന്തിന്റെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും മഹാരാഷ്ട്ര സർക്കാർ നിരസിച്ചിരുന്നു. തുടർന്ന് വിഷയം ബിഹാർ പോലീസ് ഏറ്റെടുക്കുകയും സുശാന്തിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുകയും ചെയ്തതും വിവാദമായി.
റിപ്പോർട്ടുകളനുസരിച്ച് ബംഗാളിൽ മമത സാമാന്യ മര്യാദയോ ബഹുമാനമോ പോലും പ്രതിപക്ഷത്തോടു കാണിക്കുന്നില്ല. ചില തീരുമാനങ്ങളൊക്കെ പക്ഷപാതപരവുമാണ്. ജനാധിപത്യപരമായി പ്രവർത്തിക്കുന്നില്ലെന്നും വ്യവസ്ഥാപിത മര്യാദകളൊന്നും പാലിക്കുന്നില്ലെന്ന് പല സംസ്ഥാനങ്ങളെക്കുറിച്ചും റിപ്പോർട്ടുകളുണ്ട്.
കേരളത്തിലെ സമീപകാല വാർത്തകൾ സൂചിപ്പിക്കുന്നത്, പുറംകരാറുകളിലൂടെയാണ് സംസ്ഥാനഭരണം നടത്തുന്നത് എന്നാണ്. കാലാകാലങ്ങളായി സംസ്ഥാനവകുപ്പുകൾ ചെയ്തിരുന്ന ജോലികൾ ടെൻഡറുകൾ പോലുമില്ലാതെ കൺസൾട്ടന്റുകൾക്കു നല്കിക്കൊണ്ടിരിക്കുന്നു. വ്യക്തികളുടെ സ്വകാര്യതപോലും ലംഘിച്ചുകൊണ്ട് വിദേശ കൺസൾട്ടന്റുകൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്നു. റോഡ് നിർമാണമുൾപ്പെടെ പലതും കൺസൾട്ടന്റുകളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പലതും പ്രതിപക്ഷനേതാവ് പറഞ്ഞതനുസരിച്ച് കരിന്പട്ടികയിൽ പെടുത്തിയിട്ടുള്ളവയുമാണ്.
നടുക്കുന്ന അപചയങ്ങൾ
പൊതുവെ പറഞ്ഞാൽ ഞെട്ടിക്കുന്ന അപചയങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞിട്ടുള്ള ഉദ്ധരണി സ്മരണീയമാണ്. " തെമ്മാടികളുടെയും വഞ്ചകരുടെയും കവർച്ചക്കാരുടെയും കൈകളിൽ അധികാരമെത്തും; ഇന്ത്യൻ നേതാക്കൾ സ്വഭാവശുദ്ധി കുറഞ്ഞവരും സത്യസന്ധതയില്ലാത്തവരുമായിരിക്കും. വാചകമടിക്കുന്നവരും നിസാരഹൃദയരുമായിരിക്കും. അധികാരത്തിനായി അവർ തമ്മിലടിക്കുകയും രാഷ്ട്രീയ കലഹങ്ങളിൽ രാജ്യത്തെ നശിപ്പിക്കുകയും ചെയ്യും.'
മേൽപ്പറഞ്ഞ ഉദ്ധരണിയുടെ വിശ്വാസ്യതയിൽ തർക്കമുണ്ട്. എന്നാൽ ചിലരുടെ അഭിപ്രായത്തിൽ ഇതിലെ ഭാഷ ചർച്ചിലിന്റേതുതന്നെയാണ്. രാഷ്ട്രപിതാവ് ഗാന്ധിജിയെ വളരെ മോശമായി ചിത്രീകരിച്ചയാളാണ് ചർച്ചിൽ. "അർധനഗ്നനായി വൈസ്രോയിയുടെ കൊട്ടാരപ്പടി കയറുന്ന, കിഴക്കിന്റെ ഫക്കീർ എന്ന മട്ടിൽ ദിവ്യനായി നടക്കുന്ന ജനദ്രോഹിയായ വെറുമൊരു വക്കീൽ.' എന്നു പറഞ്ഞ് ചർച്ചിൽ ഗാന്ധിജിയെ പരിഹസിക്കാറുണ്ടായിരുന്നു. ചർച്ചിലിന് ഇന്ത്യയെക്കുറിച്ച് തരംതാഴ്ന്ന അഭിപ്രായമായിരുന്നു.
അതെന്തുമാകട്ടെ, ചർച്ചിൽ പറഞ്ഞാലും ഇല്ലെങ്കിലും ഇന്ത്യയിലെ സ്ഥിതി ദയനീയമാകുകയാണ്. അസഹിഷ്ണുത വളരുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതാകുകയാണ്. നിർഭയവും സ്വതന്ത്രവുമായ സ്വഭാവം നമ്മുടെ സമൂഹത്തിനു നഷ്ടപ്പെടുന്നതിന്റെ സൂചനയാണ് ഉള്ളത്. രാജ്യത്തിന്റെ പഴയ മഹത്വവും മൂല്യങ്ങളും വീണ്ടെടുക്കാൻ ഒരുപക്ഷേ, നമുക്കൊരു ഗാന്ധിജിയെ ആവശ്യമായിരിക്കുന്നു.