Wednesday, August 5, 2020 11:29 PM IST
1945 മധ്യത്തോടടുത്തപ്പോൾ രണ്ടാം ലോകമഹായുദ്ധം യൂറോപ്പിൽ ഏതാണ്ട് അവസാനിക്കാറായിരുന്നു. ഹിറ്റ്ലറും മുസോളിനിയും പരാജിതരായി. അവരുടെ സഖ്യകക്ഷിയായിരുന്ന ജപ്പാൻ പരാജയം സമ്മതിച്ചില്ല. എന്നാൽ, അതിന് ശാപഗ്രസ്ഥമായ അണുവായുധാക്രമണം വേണ്ടിയിരുന്നോ? അണുവായുധാക്രമണം നടത്തുന്നതിലേക്ക് അമേരിക്കയെ നയിച്ചത് ചില നിക്ഷിപ്ത താത്പര്യങ്ങളായിരുന്നു.
1. ജപ്പാന്റെ പേൾഹാർബർ ആക്രമണത്തിന് ശാശ്വതമായ പ്രതികാരം ചെയ്യുക. 2. ലോകശക്തിയായി വളരാൻ ജപ്പാനെ ഒരിക്കലും അനുവദിക്കാതിരിക്കുക. 3. തങ്ങളുടെ ലോകമേധാവിത്വം അരക്കിട്ടുറപ്പിക്കുക. 4. അണ്വായുധത്തിന്റെ പ്രയോഗക്ഷമത പരീക്ഷിച്ചറിയുക.
ആക്രമണം നടത്തുന്നതിന് പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്റെ നേതൃത്വത്തിൽ അന്തിമ തീരുമാനം എടുത്തശേഷം ഏഴ് ബോയിംഗ് 29 വിമാനങ്ങൾ ദൗത്യത്തിന് നിയോഗിക്കപ്പെട്ടു. മൂന്നെണ്ണം ആക്രമണത്തിനായി തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ കാലാവസ്ഥ നിരീക്ഷിക്കുന്നതിനും രണ്ടെണ്ണം സ്ഫോടനത്തിനാവശ്യമായ ഉപകരണങ്ങളും വിദഗ്ധരെയും സംവഹിക്കുന്നതിനും രണ്ടെണ്ണം ബോംബുവഹിച്ചുകൊണ്ടു പോകുന്നതിനുമായിരുന്നു.
1945 ഓഗസ്റ്റ് ആറിന് രാവിലെ 2.45ന് മരിയാന ദ്വീപിലെ ടിനിയൻ സൈനികതാവളത്തിൽനിന്ന് അമേരിക്കൻ വ്യോമസേനയിലെ കേണൽ പോൾ ഡബ്ല്യു. ടിബറ്റ്സ് തന്റെ വിമാനം ഹിരോഷിമയിലെ ലക്ഷ്യസ്ഥാനത്തേക്കു പറത്തി. ഏതാണ്ട് അഞ്ചേകാൽ മണിക്കൂർ യാത്രചെയ്ത് വിമാനം ഹിരോഷിമയുടെ അന്തരീക്ഷത്തിൽ ഉദ്ദേശം 31,000 അടി മുകളിൽ എത്തി.
പുതിയ ദിവസത്തിലെ പ്രഭാതത്തിൽ ഹിരോഷിമയിലെ ജനങ്ങൾ ദിനചര്യകൾക്കായി ഒരുങ്ങുകയായിരുന്നു. അണുബോബ് വഹിച്ച ബി-29 ബോംബർ വിമാനം പൈലറ്റ് ക്രമേണ താഴ്ത്തിക്കൊണ്ടിരുന്നു. സമയം എട്ടുമണി അഞ്ചു മിനിറ്റ്. വിമാനവേധത്തോക്കുകളിലെ ഷെല്ലുകൾ അവഗണിച്ചുകൊണ്ട് കേണൽ ടിബറ്റ്സ് വിമാനം 2000 അടി ഉയരത്തിലാക്കി. അണുവായുധത്തിന്റെ ബട്ടൺ അമർത്തുകയും സർവശക്തിയോടെ ബോംബറിനെ വളരെ ഉയരത്തിലേക്കു നയിക്കുകയും സ്ഫോടനത്തിന്റെ ഫോട്ടോയെടുക്കാൻ കാമറ ചലിപ്പിക്കുകയും ചെയ്തു. അന്തരീക്ഷത്തിൽ കിലോമീറ്ററുകൾ ചുറ്റളവിൽ അതിഭയങ്കര തീഗോളം. അത് ക്രമേണ തീനാന്പുകളായി, തീമഴയായി താഴേക്ക് പതിച്ചുകൊണ്ടിരുന്നു. ആയിരക്കണക്കിനു മനുഷ്യശരീരങ്ങൾ പച്ചമരങ്ങൾ കത്തുന്നപോലെ നിന്നുകത്തി കരിന്തൂണുകളായി.
കൂരിരുട്ടിൽ മുടൽമഞ്ഞ് വ്യാപിച്ചു. സൂര്യൻ അന്തർധാനം ചെയ്തു. കെട്ടിടങ്ങൾ ഇടിഞ്ഞുവീണു. ഇഷ്ടികയുടെയും കല്ലിന്റെയും വൃക്ഷങ്ങളുടെയും മനുഷ്യന്റെ വെന്തെരിഞ്ഞ മാംസത്തിന്റെയും കണികകൾ ഒന്നുചേർന്ന് മൂടൽമഞ്ഞ് ഹിരോഷിമയെ ഗ്രസിച്ചു. അനേകം മണിക്കൂറുകൾ ആ ദുശകുനത്തിന്റെ അടയാളമെന്നോണം ഭീമാകാരമായ ഒരു കറുത്തിരുണ്ട മേഘം കൂൺ വിടർന്നുനിൽക്കുന്നപോലെ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന് സൂര്യപ്രകാശം തടഞ്ഞുനിർത്തി. 80 ശതമാനം കെട്ടിടങ്ങളും തകർന്നു. രണ്ടര ലക്ഷം ജനങ്ങളിൽ ഏതാണ്ട് ഒരു ലക്ഷം പേർ ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരിച്ചു.
തകർന്നുവീഴാത്ത ഒരു ആശുപത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ ചികിത്സതേടിയെത്തിയവർ പതിനായിരത്തോളമായിരുന്നു. അവിടെ മരണത്തെ അതിജീവിച്ച ഒരു ഡോക്ടർ മെഴുകുതിരി കത്തിച്ചുപിടിച്ചു ചില നഴ്സുമാരുടെ സഹായത്തോടെ അതിസാഹസികമായി രോഗികളെ ശുശ്രൂഷിച്ചു. മരണത്തെ അതിജീവിച്ചവരാരും ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. ഭക്ഷണം കൊണ്ടുവന്നപ്പോഴാകട്ടെ ആശുപത്രി മുഴുവനും നിറഞ്ഞുനിന്നിരുന്ന ദുർഗന്ധം മൂലം ഭക്ഷണം ഇറക്കുന്പോൾ ഛർദിക്കുകയായിരുന്നു.
നാഗസാക്കി
ഹിരോഷിമയിലെ നരകസൃഷ്ടിയുടെ മൂന്നാം ദിവസം അതും സംഭവിച്ചു. 1945 ഓഗസ്റ്റ് ഒന്പതിന് നാഗസാക്കിയും നരകതുല്യമായിത്തീർന്നു. ബി29 ബോംന്പർ വിമാനം പറപ്പിച്ചിരുന്നത് മേജർ സീനിയായിരുന്നു. സഹ വൈമാനികൻ ആഷ്വർത്ത് അദ്ദേഹത്തിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നു. ബൊന്പാർഡിയൻ കേമിറ്റ് എന്ന യുവാവിനെയാണ് അണുവായുധം ബട്ടൻ അമർത്തി നിർദിഷ്ട ലക്ഷ്യത്തിൽ വീഴ്ത്താനുള്ള ചുമതല ഏൽപ്പിച്ചിരുന്നത്. ബൊന്പാർഡിയൻ കോമിറ്റ് ബോംബിന്റെ ബട്ടൺ അമർത്തി.
നഗരം ഒരു തീച്ചൂളയായി രൂപാന്തരപ്പെട്ടു. കത്തുന്ന മരക്കഷണങ്ങളും മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരഭാഗങ്ങളും ചാരവും പുകയും കിലോമീറ്ററുകളുടെ വിസ്തൃതിയിൽ പറന്നുനടന്നു. നട്ടുച്ചനേരത്ത് പാതിരാനേരത്തേ കൂരിരുട്ട്. നാഗസാക്കിയിലെ വ്യവസായകേന്ദ്രമായ ഉറാക്കാമിയുടെ തൊട്ടുമുകളിൽവച്ചാണ് സ്ഫോടനമുണ്ടായത്. ആദ്യത്തെ സ്ഫോടനത്തിനുശേഷം നാല് സ്ഫോടനങ്ങൾകൂടി ഉണ്ടായി. ഭീമാകാരങ്ങളായ തീഗോളങ്ങൾ ഉയർന്നു. അവയെല്ലാംകൂടി ഉയർന്ന് 10000 അടി ഉയരമുള്ള പടുകൂറ്റൻ അഗ്നിസ്തംഭമായി വളർന്നു. അതിനു മൂന്നു കിലോമീറ്ററോളം വിസ്താരമുണ്ടായിരുന്നു. അവ ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള വെള്ള മേഘമായിത്തീർന്നു. അത് കൂൺ രൂപത്തിൽ വിരിഞ്ഞ് അഗ്നിനാളങ്ങളുടെ ഉയരം 45000 അടിയായി. ആദ്യനിമിഷങ്ങളിൽ 25000 -ഓളം പേർ ഇയാംപാറ്റകളെപ്പോലെ കരിഞ്ഞുവീണു. ഒരു ലക്ഷത്തോളം പേർക്കു പരിക്കുപറ്റി. അവരിൽത്തന്നെ 75000 പേർ പിന്നീട് മരിച്ചു.
അന്ന് യുഎസ്എയ്ക്കു മാത്രമേ അണുവായുധമുണ്ടായിരുന്നുള്ളു. ഇപ്പോൾ റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഇസ്രയേൽ, ഇന്ത്യ, ചൈന, പാക്കിസ്ഥാൻ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും അണുവായുധം സ്വന്തമാക്കിയിട്ടുണ്ട്. ഒരു അണുവായുധ യുദ്ധമുണ്ടാവുകയാണെങ്കിൽ എന്തായിരിക്കും ഫലം? ജീവൻ അവശേഷിക്കാത്ത ആണവശൈത്യത്തിലേക്കാണിതു വിരൽചൂണ്ടുക.
ജയിംസ് മങ്കുഴിക്കരി