Saturday, August 15, 2020 12:38 AM IST
ഭാരതത്തിലെ രണ്ടു കോടി വരുന്ന ക്രൈസ്തവരിൽ 1.25 കോടി വരുന്ന ദലിത് ക്രൈസ്തവരുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം സ്വതന്ത്രഭാരതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു മനുഷ്യാവകാശ പ്രശ്നമാണ്. 1950 മുതൽ നീതിക്കുവേണ്ടി നിലവിളിച്ചുകൊണ്ടിരിക്കുന്ന ദലിത് സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് അവരോടൊപ്പം സമാധാനപരമായ പോരാട്ടത്തിന് അനുകൂലമായി ചിന്തിച്ചുകൊണ്ടാണ് ഭാരതസഭാ നേതൃത്വം ഓഗസ്റ്റ് 15ന് ശേഷം വരുന്ന ഞായറാഴ്ച ജസ്റ്റീസ് സണ്ഡേ ആയി ആചരിക്കുന്നത്.
ദലിത് ക്രൈസ്തവ പ്രശ്നം നിഷ്പക്ഷമായി വിലയിരുത്തി മനസിലാക്കാൻ ഭാരത സമൂഹത്തിനു മുഴുവൻ കടമയുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ജനാധിപത്യ റിപ്പബ്ലിക്കാണെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഭരണഘടന പ്രകാരം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മത, വർണ, വർഗ, ഭാഷാ, ദേശ വ്യത്യാസമില്ലാതെ തുല്യനീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പുവരുത്തുന്നു.
എന്നാൽ, ഈ ഭരണഘടനാ തത്വത്തെ അട്ടിമറിച്ചുകൊണ്ട് 1950 ഓഗസ്റ്റ് 10-ന് ഇന്ത്യയുടെ ഭരണാധികാരികൾതന്നെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ മതേതരത്വം അട്ടിമറിച്ചു. ഹിന്ദുമത വിശ്വാസികളായ ദലിതരെ മാത്രം ഉൾക്കൊള്ളിച്ച് പട്ടികജാതി-വർഗ ഭേദഗതി ഉത്തരവ് ഇന്ത്യൻ പ്രസിഡന്റ് പുറപ്പെടുവിക്കുകയായിരുന്നു.
ഇന്ത്യൻ ഭരണഘടന അനുച്ഛേദം 25 (1) പ്രകാരം എല്ലാ ഇന്ത്യൻ പൗരൻമാർക്കും മനഃസാക്ഷി സ്വാതന്ത്ര്യവും ഏതു മതത്തിലും വിശ്വസിക്കുന്നതിനും ജീവിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നു.
ഈ ഉത്തരവിനെതിരെ രൂക്ഷമായി പ്രതികരിച്ച ദലിതരായ സിക്ക് മതക്കാർക്ക് 1956 ലും ബുദ്ധമതക്കാർക്ക് 1990 ലും സംവരണ ആനുകൂല്യങ്ങൾ പുനഃസ്ഥാപിച്ചു കൊടുത്തു. എന്നാൽ, ഭാരതത്തിലെ ദലിത് ക്രൈസ്തവരുടെ നിലവിളി ഇന്നും തുടരുകയാണ്.
ദലിത് സമൂഹത്തിന്റെ സാന്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥയ്ക്കു പരിഹാരമായി സാമൂഹിക സമത്വം പ്രാപിക്കുന്നതിനുള്ള ഒരു നീതിമാർഗമായിട്ടാണ് ഭാരതത്തിന്റെ ഭരണഘടനയിൽ ദലിത് വിഭാഗങ്ങൾക്കുള്ള സംഭരണ അവകാശങ്ങൾ ഉൾക്കൊള്ളിച്ചത്. എന്നാൽ, മതം മാറി എന്ന പേരിൽ ഭാരതത്തിലെ 1.25 കോടി വരുന്ന ദലിത് ക്രൈസ്തവർക്ക് 1950 മുതൽ സംവരണാവകാശം നിഷേധിച്ചിരിക്കുന്നു. ഈ നീതിനിഷേധത്തിനെതിരെയുള്ള ക്രൈസ്തവസഭയുടെ നിരന്തര അപേക്ഷകൾ കാലാകാലങ്ങളിൽ ഭരണത്തിൽ വന്നവർ സൗകര്യപൂർവം വിസ്മരിച്ചു. ഭരണാധികാരികളിൽനിന്നു നീതി ലഭിക്കാത്ത സാഹചര്യത്തിൽ ദലിത് സമൂഹവും ക്രൈസ്തവ നേതൃത്വവും പരമോന്നത നീതിപീഠത്തെ സമീപിച്ചു. സുപ്രീംകോടതിയിൽ ഈ കേസ് പരിഗണനയിലാണ്.
പിന്നോക്ക സമുദായങ്ങളുടെ സാമൂഹിക - സാംസ്കാരിക - സാന്പത്തിക - വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷനുകൾ എല്ലാംതന്നെ ദലിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണത്തിന് അവകാശമുണ്ടെന്ന് സമർഥിച്ചിട്ടുണ്ട്. കാക്ക കലേക്കർ കമ്മീഷൻ, മണ്ഡൽ കമ്മീഷൻ, ശ്രീരംഗനാഥ് മിശ്ര കമ്മീഷൻ എന്നിവ ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചു. ക്രിസ്തുമതത്തിൽ ജാതിവ്യത്യാസമില്ല, അതുകൊണ്ടു പ്രത്യേക പരിഗണന ആവശ്യമില്ലെന്ന വാദം പലരും ഉയർത്തുന്നുണ്ട്.
ക്രിസ്തുമതത്തിനുള്ളിൽ ജാതിവ്യത്യാസമില്ലന്നത് വാസ്തവമാണ്. പക്ഷേ, ദലിത് ക്രൈസ്തവർ ജീവിക്കുന്ന മഹാഭൂരിപക്ഷം വരുന്ന സമൂഹം വർഗ- വർണ വിവേചനം പുലർത്തുന്നതാണ്. അതുകൊണ്ട് മതം മാറിയാലും വ്യവസ്ഥിതി മാറിയിട്ടില്ല.
സമാധാനം മാത്രം മുഖമുദ്രയാക്കി തികച്ചും വ്യവസ്ഥാപിതമായ മാർഗത്തിലൂടെമാത്രം പ്രതിഷേധം അറിയിക്കുകയാണ് സഭാനേതൃത്വവും ദലിത് സമൂഹവും നാളിതുവരെ ചെയ്തുകൊണ്ടിരുന്നത്.
ഇനിയും അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. നീതിക്കുവേണ്ടിയുള്ള ഈ നിലവിളി കേൾക്കപ്പെടേണ്ടത് ഭാരതസമൂഹത്തിന്റെ മുഴുവൻ ആവശ്യമാകണം.
ബിഷപ് ജേക്കബ് മുരിക്കൻ