Saturday, August 15, 2020 12:43 AM IST
മനുഷ്യാവകാശപ്രവർത്തകർ എന്ന പേരിൽ അവതരിക്കുന്ന പലരുടെയും ലക്ഷ്യം പലപ്പോഴും സങ്കീർണമാണ്. തീവ്രവാദികൾ സ്ഫോടനത്തിലൂടെ കൊന്നവർക്കോ കുടുംബാംഗങ്ങൾക്കോ ഇല്ലാത്ത അവകാശം ആ സ്ഫോടനം നടത്തിയവർക്കുണ്ടെന്ന് ഇവർ വാദിക്കാറുണ്ട്. കേരളത്തെ ആകെ പിടിച്ചുകുലുക്കുന്ന, ദേശീയ സുരക്ഷയുമായിപോലും ബന്ധമുണ്ടെന്നു കരുതപ്പെടുന്ന, സ്വർണക്കടത്തു കേസിലെ പ്രതികളുടെ സ്വകാര്യതയ്ക്കുവേണ്ടി അറിയപ്പെടുന്ന എഴുത്തുകാരനും മാധ്യമവിചാരകനും രംഗത്തുവരുന്നതു കാണുന്പോൾ അന്പരന്നുപോവുകയാണ് സാധാരണക്കാർ.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ കാണിച്ച "മഹാകൃത്യ’ങ്ങളുടെ, പിണറായി വിജയൻ എന്ന കരുത്തനായ മുഖ്യമന്ത്രി "അറിയാതെ’ നടത്തിയ എത്രയോ കാര്യങ്ങളുടെ, വിവരങ്ങളാണു പുറത്തുവന്നുകൊണ്ടിരിക്കുന്നത്? വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു വീടുണ്ടാക്കുവാൻ വിദേശത്തുനിന്നു കിട്ടിയ 20 കോടി രൂപയിൽനിന്നു പോലും കമ്മീഷൻ തട്ടാൻ ഒരു കൂട്ടികാരിക്കു ശിവശങ്കറിന്റെ ഒത്താശ ഉണ്ടായി എന്നാണു വാർത്ത. ഒന്നും മുഖ്യമന്ത്രി "അറിഞ്ഞിട്ടില്ല’. ഈ ശിവശങ്കറിന്റെ സ്വകാര്യത സംരക്ഷിക്കാനാണ് സാഹിത്യകാരന് ആവേശം.
പിൻവാതിലിലൂടെ ശിവശങ്കർ ഇറങ്ങിപ്പോകുന്നതു പതിവായതുകൊണ്ട് അവിടെല്ലാം പത്രക്കാർ കാത്തുകിടക്കുന്നു. സാഹിത്യകാരൻ ചോദിക്കുന്നത് ഏതെങ്കിലും സമുദായനേതാവിന്റെ കാര്യത്തിലായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നാണ്. അതിന്റെ തലേന്നാണ് അദ്ദേഹം ഉൾപ്പെടുന്നത് എന്നു കരുതുന്ന സമുദായത്തെക്കുറിച്ച് അദ്ദേഹം വളരെ പരിഹാസ്യമായി ഒരു മാധ്യമത്തിൽ എഴുതിയത്. ആ സമുദായത്തെ ആർക്കും ആക്രമിക്കാം എന്നു വ്യക്തം.
സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബംഗളുരുവിൽനിന്നു പോന്ന പോലീസ് വാഹനത്തെ അമിത വേഗത്തിൽ പിൻചെന്ന മാധ്യമവാഹനങ്ങളെ മാധ്യമവിചാരക്കാരൻ വല്ലാതെ കുറ്റപ്പെടുത്തുന്നു. സംഗതി ശരിയുമാണ്. അഞ്ചു വർഷം മുന്പ് സോളാർക്കേസിൽ ഇങ്ങനെ വാഹനങ്ങൾ ചീറിപ്പാഞ്ഞപ്പോൾ ഇദ്ദേഹത്തിന് ഒരു നീതികേടും തോന്നിയില്ല! ബിഷപ് ഫ്രാങ്കോ കോടതിയിൽ ഹാജാരാകാൻ വന്ന ദിവസം അദ്ദേഹത്തിന്റെ വീട്ടുകാരുടെ പോലും വാഹനങ്ങളെ മാധ്യമക്കാർ വെറുതെവിടാതിരുന്നപ്പോഴും ഈ മനുഷ്യാവകാശ പ്രവർത്തകർ മിണ്ടിയില്ലെന്ന് ഓർക്കണം. അഭയാക്കേസിൽ തോന്നുംപടി കഥകൾ മെനഞ്ഞുണ്ടാക്കിയപ്പോഴും ആ കേസ് പരാമർശിക്കുന്പോഴെല്ലാം പ്രതിപ്പട്ടികയിലുള്ളവരുടെ ദൃശ്യങ്ങൾ ആക്ഷേപകരമായി കാണിച്ചപ്പോഴും ആർക്കും മനുഷ്യാവകാശങ്ങളെപ്പറ്റി ഓർമ വന്നില്ല. അപ്പോൾ, ഇപ്പോഴത്തെ വേവലാതി സമ്മാനമായി കിട്ടുന്ന വില കൂടിയ ഈന്തപ്പഴത്തിനും വിമാനടിക്കറ്റിനും ഒക്കെ വേണ്ടിയുള്ള അഭ്യാസം എന്നു കരുതിപ്പോകരുതോ?
കള്ളക്കടത്തുകാർക്കുണ്ടെന്നു കരുതപ്പെടുന്ന തീവ്രവാദ ബന്ധങ്ങളുടെയും അവരുടെ രാഷ്ട്രീയ- സാമൂഹിക സംഘടനകളുടെയും ഒൗദാര്യങ്ങൾ പറ്റി മുന്പേതന്നെ അവരുടെ വേദികളിൽ മനുഷ്യാവകാശവും ദളിത് രാഷ്ട്രീയവും ഒക്കെപ്പറഞ്ഞു വന്നിട്ടുള്ളവരാണ് ഇവർ എന്നതുകൊണ്ട് അവരുടെ ഉദ്ദേശ്യശുദ്ധി കൂടുതൽ സംശയിക്കപ്പെടുന്നു.
ചാരക്കഥയുടെ ഓർമ
ഒരിക്കൽ കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിലെ പ്രതികളുടെ കാര്യത്തിൽ സംഭവിച്ചതുപോലെ, ഈ നീക്കത്തിനു പിന്നിലും വലിയ ഗൂഢാലോചനയുടെ തുന്പുകളില്ലേ എന്നു സംശയിക്കേണ്ടിവരും. അന്ന് ആ കഥ മെനഞ്ഞെടുത്ത ചാനലിലെ പ്രധാനിയായിരുന്നു ഇന്നു സ്വകാര്യതാവാദവുമായി വരുന്ന സാഹിത്യകാരൻ.
ഇന്നത്തെ കേസ് അന്വേഷിക്കുന്നതിനു ശക്തമായി നേതൃത്വം കൊടുക്കുന്ന എൻഐഎ എസ്.പി ഷൗക്കത്തലിയോടു ചാരക്കേസിന്റെ കാലത്ത്, ഇന്നു ഷൗക്കത്തലി വ്യാപരിക്കുന്നതിലും എത്രയോ ഉന്നതത്തിൽ വ്യാപരിച്ചിരുന്ന സിബി മാത്യുവിന്റെ ഇന്നത്തെ അനുഭവങ്ങൾ ഓർമിപ്പിക്കുകയല്ലേ സാഹിത്യകാരനും ചിന്തകനും? അന്നു ചാരക്കേസിൽ പ്രതിയായി പദവിയിൽ നിന്നു മാറ്റപ്പെട്ട പോലീസ് ഓഫീസർ ശ്രീവാസ്തവ ആണ് ഇന്നു പിണറായിയുടെ ഒൗദ്യോഗിക ഉപദേശകൻ. മികച്ച കുറ്റാന്വേഷകനെന്ന് അന്ന് എല്ലാവരും വാഴ്ത്തിയ സിബി മാത്യു കോടതി കേസുകളുടെ പിന്നാലെയും!
ചാരക്കേസിനെ കോണ്ഗ്രസിലെ ഗ്രൂപ്പുവഴക്കുകാർ ഉപയോഗിച്ചു എന്നതു സത്യം. എന്നാൽ, അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് അതുമായി ബന്ധമുണ്ടെന്ന് ആരും പറഞ്ഞില്ല. ആ കേസ് കേന്ദ്ര ഏജൻസി പെരുവഴിയിലാക്കിയപ്പോൾ അതിനെതിരെ കോടതിയെ സമീപിക്കാനും നടപടികൾ എടുക്കാനും അദ്ദേഹമോ അതിന്റെ പ്രയോജനം അനുഭവിച്ചു മുഖ്യമന്ത്രി ആയ ആന്റണിയോ തീരുമാനിച്ചിരുന്നെങ്കിൽ കരുണാകരനെ പെരുവഴിയിലാക്കിയ പലരും കുടുങ്ങുമായിരുന്നു എന്നു വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. ആ സംഭവം ആയുധമാക്കി തെരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷത്തിന്റെ ശുദ്ധനായ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒന്ന് ശ്രമിച്ചതാണ്. പക്ഷേ വൈകിപ്പോയി. അതുകൊണ്ടാണ് കേസിന് ഈ പരിണാമം ഉണ്ടായത് എന്നു വിശ്വസിക്കുന്നവരും ധാരാളം.
അവസാനം, അന്നു ചാരക്കേസിൽ കരുണാകരനെതിരേ കൊലവിളി നടത്തിയ സിപിഎം ഇപ്പോൾ അദ്ദേഹത്തെ ആരാധിക്കുന്നു. അന്നത്തെ പ്രതികളെ വല്ലാതെ സഹായിക്കുന്നു. എല്ലാം ഉപദേശിക്കുന്നത് ആ കേസിലെ പ്രതികളിൽ ഒരാളായിരുന്ന ശ്രീവാസ്തവയും. ഇതുപോലെ സ്വപ്ന സുരേഷും "അഗ്നിശുദ്ധി’ വരുത്തി നഷ്ടപരിഹാരവും വാങ്ങി സർക്കാരിന്റെ ഉപദേശക ആവില്ലെന്ന് ആരു കണ്ടു?
ജലീൽ തിന്നത് ഉപ്പല്ലേ?
സ്വർണ കള്ളക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടന്നു "സമ്മതിച്ച’, അതിന്റെ ഫോണ് രേഖകൾ മാധ്യമപ്രവർത്തകരെ കാണിച്ച മന്ത്രി കെ.ടി. ജലീൽ "അറേബ്യയിലെ അത്തറു’കൾക്കൊന്നും സംശുദ്ധനാക്കാനാവാത്ത വിധം ഓരോ ദിവസവും കുടുങ്ങുകയല്ലേ? കള്ളക്കടത്തു കേസിലെ പ്രതികൾ കൈക്കൊണ്ട അതേ രീതിയിൽ യുഎഇ കോണ്സുലേറ്റിൽ നിന്ന് അനധികൃതമായി 30 പാഴ്സലുകൾ താൻ സ്വീകരിക്കുകയും അവ സർക്കാർ വാഹനത്തിൽ പാഠപുസ്തകങ്ങൾക്കിടയിൽ വച്ച് കടത്തിക്കൊണ്ടുപോവുകയും ചെയ്തതായി ജലീൽ തന്നെ സമ്മതിച്ചു. അവ ഖുറാൻ ആയിരുന്നു എന്നാണു ജലീൽ പറയുന്നത്. മറ്റു പാഴ്സലുകളിൽ കടത്തിയത് സ്വർണമായിരുന്നു എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിട്ടുണ്ട്. സുരേന്ദ്രൻ പറയുന്നതു സത്യമാണെങ്കിലും അല്ലെങ്കിലും ആരും അങ്ങനെ സംശയിച്ചുപോകും.
താൻ കൊണ്ടുപോയത് ഖുറാനാണ് എന്ന് അദ്ദേഹം പറയുന്നതു സമ്മതിച്ചാൽ തന്നെ എന്നു മുതലാണ് ഇടതുസർക്കാർ ഖുറാൻ വിതരണം ആരംഭിച്ചത് എന്നു മുഖ്യമന്ത്രി പറയണം. എങ്കിൽ, രാമായണമോ ബൈബിളോ ഒക്കെ കൂടി വിതരണം ചെയ്യേണ്ടതില്ലേ? അതല്ലേ മതേതരത്വം? അല്ലെങ്കിൽ ബിജെപി ക്കാർ പറയുന്ന കപട മതേതരത്വമല്ലേ മുഖ്യമന്ത്രി നടപ്പാക്കുന്നത്? എങ്കിൽപിന്നെ ബിജെപിക്കാർ രാമക്ഷേത്രത്തിനും പശുവിനും വേണ്ടിയൊക്കെ ചെയ്യുന്ന കാര്യങ്ങളിൽ എന്തിനു പ്രതിഷേധിക്കണം?
വല്ലാത്ത കുടുക്കിലായപ്പോൾ ഖുറാന്റെയും സക്കാത്തിന്റെയും പേരു പറഞ്ഞ് മതവികാരം ഉയർത്തി, സ്വയം ഒരു ജിഹാദി വേഷമണിഞ്ഞ് സ്വന്തം തടി രക്ഷിക്കാൻ ജലീൽ നടത്തുന്ന ശ്രമം കേരളത്തിലെ മുസ്ലിം വിശ്വാസികൾക്കാകെ അപമാനമാണെന്നു ലീഗ് നേതാവ് ഫിറോസ് പറഞ്ഞിട്ടും മന്ത്രിയുടെ പക്ഷത്താണ് ഇടതുസഹയാത്രികർ. വെട്ടിലായെന്നു കണ്ടപ്പോൾ അവ വിതരണം ചെയ്തില്ലെന്നും തിരിച്ചുകൊടുക്കാമെന്നും ജലീൽ പറയുന്നു. പണ്ടു സ്വന്തക്കാരനെ നിയമിച്ചു കുടുക്കിലായപ്പോൾ അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കിയതുപോലെ ഒരു നാടകം.
ഇടതുപക്ഷ വിപ്ലവകാരികൾ ഒന്നോർക്കുക. നാളെ അധികാരത്തിൽ വരുന്നവർ ഇതിലും അപ്പുറം ചെയ്യുന്പോൾ അവർ ചൂണ്ടിക്കാണിക്കുക ഈ മാതൃകയായിരിക്കും! ഒരിക്കൽ ഗവർണർമാരെയും ജഡ്ജിമാരെയും ഒക്കെ സ്വാധീനിച്ച് വല്ലതുമൊക്കെ ഒറ്റപ്പെട്ട തെറ്റുകൾ ചെയ്യിച്ച കോണ്ഗ്രസുകാരുടെ ഇന്നത്തെ നില കണ്ടില്ലേ? കരയാൻ പോലും വയ്യാത്ത നില.
ഇതെല്ലാം കണ്ടിട്ടും ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന അനങ്ങാപ്പാറനയത്തിലാണു മുഖ്യമന്ത്രി. ജലീലിനെയും ശിവശങ്കറിനെയും ഒക്കെ സംരക്ഷിക്കാനാണു ശ്രമം. എന്തു ചെയ്തു എന്നാണു ചോദ്യം. അത് അന്വേഷണത്തിൽ തെളിയും.
അനന്തപുരി/ദ്വിജൻ