Wednesday, September 2, 2020 1:09 AM IST
പ്രണാബിനു പ്രണാമം. ഇന്ത്യ കണ്ട ഏറ്റവും തലയെടുപ്പുള്ള നേതാക്കളിലൊരാളും "സ്റ്റേറ്റ്സ്മാൻ' രാഷ്ട്രപതി എന്നു ലോകം വിളിച്ച നേതാവുമായ പ്രണാബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ. ഡോ. എസ്. രാധാകൃഷ്ണൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവർക്കുശേഷം രാജ്യം കണ്ട ഏറ്റവും തലയെടുപ്പുള്ള രാഷ്ട്രത്തലവനാണു വിടവാങ്ങിയത്.
രാഷ്ട്രീയ പക്വത, ദീർഘവീക്ഷണം, രാഷ്ട്രതന്ത്രജ്ഞത, ഭരണമികവ്, രാജ്യസ്നേഹം എന്നിവയുടെയെല്ലാം പ്രതീകമായിരുന്ന അപൂർവ വ്യക്തിത്വമായിരുന്നു രാഷ്ട്രം ഭാരതരത്ന നൽകി ആദരിച്ച പ്രണാബിന്റേത്.
സൗമ്യനും എന്നാൽ, അസാമാന്യ പ്രതിഭയുമായിരുന്ന പ്രണാബിന്റെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിലെ അന്തസുറ്റ, തലയെടുപ്പുള്ള ഒരു തലമുറയുടെ അവസാനം കൂടിയാകും. അതിശയിപ്പിക്കുന്ന ഓർമശക്തിയും അറിവും എളിമയും രാഷ്ട്രീയ, ഭരണ രംഗത്തെ മികവും കൊണ്ട് അദ്ദേഹം ഏവരുടെയും ആദരവ് പിടിച്ചുപറ്റി. 84 വർഷത്തെ സാർഥകമായ ജീവിതത്തിലൂടെ ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ മനസിൽ അദ്ദേഹം എക്കാലവും ജീവിക്കും. കഴിഞ്ഞ പത്തിന് ആശുപത്രിയിലാകുന്നതിനു മണിക്കൂറുകൾക്കു തൊട്ടുമുന്പുവരെ സക്രിയമായിരുന്നു ആ ജീവിതം.
കലർപ്പില്ലാത്ത മതേതരത്വം
"വെള്ളം ചേർക്കാത്ത മതേതരത്വവും അതിലൂടെ കൈവരുന്ന സമാധാനവുമാണ് ഇന്ത്യയുടെ പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനം' എന്ന കാര്യത്തിൽ പ്രണാബ് മുഖർജിക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. 2016 മേയ് ആദ്യവാരം ന്യൂസിലൻഡിലും പപ്പുവ ന്യൂഗിനിയിലും നടത്തിയ ഔദ്യോഗിക സന്ദർശനത്തിനുശേഷം ഡൽഹിയിലേക്കു മടങ്ങുന്പോൾ പ്രത്യേക വിമാനത്തിൽ വച്ച് അദ്ദേഹം ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. അസഹിഷ്ണുത വളരുന്നതു തടയേണ്ടതുണ്ടെന്നും അദ്ദേഹം അന്നു പറഞ്ഞു. സഹിഷ്ണുതയും പരസ്പര ബഹുമാനവുമാണു ഭാരത സംസ്കാരം.
ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ല ഇന്ത്യ. മറിച്ച് വിവിധങ്ങളായ ആശയങ്ങൾ, പ്രതിഭ, തത്വശാസ്ത്രം, ബൗദ്ധികത, നൈപുണ്യം, അനുഭവപരിജ്ഞാനം, ശാസ്ത്രപരിജ്ഞാനം, മൂല്യാധിഷ്ഠിത പാരന്പര്യം, പരസ്പര ബഹുമാനം, സഹവർത്തിത്വം എന്നിവയെല്ലാം ചേർന്നതാകണം ഇന്ത്യയെന്നു പ്രണാബ് ഓർമിപ്പിച്ചു.
പ്രധാനപദമൊഴിഞ്ഞ മഹാൻ
2004-ൽ തെരഞ്ഞെടുപ്പ് വിജയിച്ച കോണ്ഗ്രസ് പ്രധാനമന്ത്രിയായി നിർദേശിച്ച സോണിയ ഗാന്ധി സ്വയം പിന്മാറിയപ്പോൾ പകരം പ്രണാബ് മുഖർജി പ്രധാനമന്ത്രിയാകുമെന്നു കരുതിയവർ ഏറെയായിരുന്നു. അതിന് അദ്ദേഹം തികച്ചും യോഗ്യനായിരുന്നെങ്കിലും ഡോ. മൻമോഹൻ സിംഗിനെയാണ് പാർട്ടി സോണിയയ്ക്കു പകരം പ്രധാനമന്ത്രിയാക്കിയത്. ആ തീരുമാനത്തെ അദ്ദേഹം പൂർണമനസോടെ സ്വീകരിക്കുകയും ചെയ്തു.
മൻമോഹൻ സിംഗ് മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു പ്രധാനമന്ത്രിക്കു കരുത്തു പകരാൻ പ്രണാബ് മടിച്ചതുമില്ല.
അഞ്ചടി ഒരിഞ്ചു മാത്രം ഉയരമുള്ള, പ്രണാബ് ദായെന്നു സുഹൃത്തുക്കൾ വിളിച്ചിരുന്ന അദ്ദേഹം സ്വന്തം വ്യക്തിപ്രഭാവം കൊണ്ടു ഇന്ത്യയോളം വളർന്ന നേതാവായിരുന്നു. അതുകൊണ്ടാവാം കോണ്ഗ്രസുകാരനായിരുന്നിട്ടും ബിജെപി സർക്കാർ അദ്ദേഹത്തിന് ഭാരതരത്ന നൽകി ആദരിച്ചത്.
ഉയരങ്ങളിലേക്കുള്ള പടവുകളിൽ
രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിൽ ഇരിക്കുന്പോഴും സാധാരണക്കാർക്കു പോലും എപ്പോഴും പ്രാപ്യമായിരുന്ന ജനങ്ങളുടെ രാഷ്ട്രപതിയാകാനും പ്രണാബ് ശ്രദ്ധിച്ചിരുന്നു. മുഴുസമയ രാഷ്ട്രീയക്കാരന്റെ റോളിൽ നിന്ന് അതിവേഗം രാഷ്ട്രീയത്തിനതീതനായ മഹത് വ്യക്തിത്വമായി അദ്ദേഹം വളർന്നു ദീർഘകാലം കേന്ദ്രമന്ത്രിയും എംപിയുമായിരുന്ന പ്രണാബ്, രാഷ്ട്രപതിയായപ്പോഴും സാധാരണക്കാരന്റെ വികാരങ്ങളും വിചാരങ്ങളുമായി അത്ഭുതകരമായി താതാത്മ്യപ്പെടുകയും ചെയ്തിരുന്നു.
വിദേശകാര്യം, പ്രതിരോധം, ധനകാര്യം, വാണിജ്യം എന്നീ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നാലു വകുപ്പുകളിലും മന്ത്രിയായി ശോഭിച്ചുവെന്നത്് പ്രണാബിന്റെ സവിശേഷതയാണ്. ഏഴു പൊതു ബജറ്റുകൾ അവതരിപ്പിച്ച ഏക ധനമന്ത്രിയെന്ന മികവും പ്രണാബിന് സ്വന്തം. സാന്പത്തി
ക ഉദാരവത്കരണത്തിനു മുന്പും പിന്പും ഇന്ത്യയുടെ ധനമന്ത്രിയായിരുന്നു എന്നതും അത്യപൂർവമായി. ലോകത്തിലെ മികച്ച ധനമന്ത്രിയായി 1984ൽ യൂറോ മണി മാസിക തെരഞ്ഞെടുക്കുകയും ചെയ്തു.
1991 മുതൽ അഞ്ചു വർഷക്കാലം കേന്ദ്ര ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനുമായിരുന്നു. 1969ൽ രാജ്യസഭാംഗമായി പാർലമെന്റിലെത്തിയ പ്രണാബ് 1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായാണ് ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറി തുടങ്ങിയത്.
ദീപികയിലൂടെ നൽകി സന്ദേശം
ദീപിക വാരന്തപ്പതിപ്പിൽ 2017 ഓഗസ്റ്റ് 13ന് പ്രണാബ് മുഖർജി ദീപികയ്ക്കു മാത്രമായി നൽകിയ സ്വാതന്ത്ര്യദിന സന്ദേശം അമൂല്യമായി. രാഷ്ട്രപതി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം ആദ്യമായി ദീപികയ്ക്കാണു അദ്ദേഹം പ്രത്യേക സ്വാതന്ത്ര്യദിന സന്ദേശം നൽകിയത്. ""പൗരസമത്വവും ജനാധിപത്യവും സാന്പത്തിക സമത്വവും എല്ലാ മതവിശ്വാസങ്ങൾക്കും തുല്യസ്വാതന്ത്ര്യവുമുള്ള ആധുനിക രാഷ്ട്രമായി ഇന്ത്യയെ കെട്ടിപ്പടുക്കണം'' എന്നതായിരുന്നു ദീപികയ്ക്കു നൽകിയ സന്ദേശത്തിന്റെ കാതൽ. ജവഹർലാൽ നെഹ്റുവിന്റെ ആശയങ്ങളോടുള്ള ആഭിമുഖ്യം പ്രണാബ് മറച്ചിട്ടേയില്ല. നെഹ്റുവിന്റെ ദർശനങ്ങളുമായി ചേർന്നു നിൽക്കുന്ന നിലപാടുകളിൽ അദ്ദേഹം അഭിമാനിതനുമായിരുന്നു.
രാഷ്ട്രപതിയാകുന്നതിനു മുന്പുവരെ യുപിഎ സർക്കാരിലെ പ്രധാനിയും കോണ്ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന പ്രണാബ് പക്ഷേ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം അദ്ദേഹവുമായും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും അടുത്ത സൗഹൃദം പുലർത്തി.
മനസിലെ മലയാളി ചായ്വ്
ഇന്ത്യയിലെ എല്ലാ നേതാക്കളുമായും രാഷ്ട്രീയ, പ്രായ വ്യത്യാസമില്ലാതെ വളരെയേറെ ഇഴയടുപ്പം സ്ഥാപിച്ച രാഷ്ട്രപതിയിരുന്നു പ്രണാബ്. കെ. കരുണാകരനും എ.കെ. ആന്റണിയും അടക്കമുള്ള കേരള നേതാക്കളുമായി പ്രണാബിനുണ്ടായിരുന്ന വ്യക്തിബന്ധം പല പ്രതിസന്ധിഘട്ടങ്ങളിലും തുണയായി ഭവിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ നടന്ന കേരള പത്രപ്രവർത്തക യൂണിയന്റെ ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതും പ്രണാബിന്റെ വിശാല മനസ്കതയ്ക്കു തെളിവാണ്. അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസും അതിഥികളായിരുന്ന ചടങ്ങിൽ ലേഖകന്റെ പ്രസംഗം കേട്ടശേഷം പിന്നീടു നേരിട്ടെത്തി അഭിനന്ദിച്ചതു മറക്കാനാകില്ല. നെഹ്റുവിന്റെ ദർശനങ്ങളാണ് പ്രണാബിനെ എക്കാലത്തും നയിച്ചിരുന്നതെന്ന് രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായി അഞ്ചു വർഷം പ്രവർത്തിച്ച നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി പലപ്പോഴും പറഞ്ഞിട്ടുണ്ട്.
പ്രൗഢ സാന്നിധ്യം
വിദേശത്തും രാജ്യത്തിനകത്തും പലതവണ അദ്ദേഹത്തോടൊപ്പം നടത്തിയ യാത്രകൾ മറക്കാനാവില്ല. പൂന, ചെന്നൈ, ഊട്ടി, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള മടക്കയാത്രകൾക്കിടെ വിമാനത്തിലെ രാഷ്ട്രപതിയുടെ കാബിനിലേക്കു ലേഖകനെ വിളിച്ചുവരുത്തി രാജ്യത്തെ പ്രധാന വിഷയങ്ങളെക്കുറിച്ചു സംസാരിക്കാൻ പ്രണാബ് പലപ്പോഴും മനസു കാണിച്ചു. പൂനയിൽ നിന്നുള്ള യാത്രയിൽ രാഷ്ട്രപതിയുടെ സീറ്റിന് എതിർവശത്തുള്ള സീറ്റിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടൊപ്പം ഇരിക്കാൻ പ്രണബ് നിർദേശിച്ചതും അപൂർവ ബഹുമതിയായി. ന്യൂസിലൻഡ്, പപ്പുവാ ന്യൂ ഗിനിയ രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ മടക്കയാത്രയിലും പ്രണാബ് ഇന്ത്യയെക്കുറിച്ചു വാചാലനായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തുനിന്നു വിരമിക്കുന്നതിനു മുന്പ് അവസാനമായി നേപ്പാളിലേക്കു നടത്തിയ ഔദ്യോഗിക യാത്രയും മറക്കാനാവില്ല. 2016 നവംബർ രണ്ടു മുതൽ അഞ്ചു വരെയായിരുന്നു അത്.
ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയും അന്നത്തെ വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ഡോ. എസ്. ജയശങ്കറും അന്ന് സംഘത്തിലുണ്ടായിരുന്നു.
അടയും മാന്പഴവും ഇഷ്ടപ്പെട്ട ബംഗാളി
അടയും മാന്പഴവും വളരെയധികം ഇഷ്ടമായിരുന്ന ആളാണ് പ്രണാബ് മുഖർജിയെന്ന് ആദ്യകാല സഹപ്രവർത്തകർ അനുസ്മരിക്കുന്നു. 1963 മുതൽ 1968 വരെ പ്രണാബ് പൊളിറ്റിക്സ് അധ്യാപകനായി സേവനം അനുഷ്ഠിച്ച വിദ്യാനഗർ കോളജിലെ ആദ്യകാല സഹപ്രവർത്തകരാണ് അദ്ദേഹത്തിന്റെ ഇഷ്ടാഹാരത്തെപ്പറ്റി അനുസ്മരിച്ചത്. മുഴവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 1968ൽ അധ്യാപനവൃത്തി പ്രണാബ് വേണ്ടെന്നുവച്ചെങ്കിലും തങ്ങളുമായുള്ള സൗഹൃദത്തിന് യാതൊരു കുറവും വരുത്തിയില്ലെന്ന് അവർ പറയുന്നു.
പ്രണാബ് മുഖർജി കോളജിലെ ഓരോ കാര്യങ്ങളെപ്പറ്റിയും ഫോണിലൂടെ തങ്ങളോട് ചോദിച്ചറിയുമായിരുന്നെന്നും അദ്ദേഹത്തിന്റെ ഓർമശക്തി അപാരമാണെന്നും സഹപ്രവർത്തകർ ഓർമിക്കുന്നു. വീട്ടിൽനിന്നു പ്രണാബ് കൊണ്ടുവന്നിരുന്ന തേൽബാജ, മുരി തുടങ്ങി യ ബംഗാളി വിഭവങ്ങൾ തങ്ങൾക്കു പങ്കുവച്ചു നൽകുമായിരുന്നും അവർ ഓർത്തെടുക്കുന്നു. വിദ്യാർഥികളുമായി നല്ല ബന്ധം പുലർത്തിയിരുന്ന കൃത്യനിഷ്ഠയുള്ള അധ്യാപകനായിരുന്നു പ്രണാബ് മുഖർജി. 1965ൽ കോളജ് വൈസ് പ്രിൻസിപ്പലായ പ്രണാബ് ഇന്ത്യൻ രാഷ്ട്രീയം, ഭരണഘടന, വിദേശ ഭരണഘടന എന്നിവയാണു പഠിപ്പിച്ചത്.
നാലു പതിറ്റാണ്ടു മുടങ്ങാത്ത ദിവസക്കുറിപ്പുകൾ
ഡയറി എഴുതുന്നതിൽ പ്രണാബ് മുഖർജി പ്രത്യേക നിഷ്ഠ പുലർത്തിയിരുന്നു. നാലു പതിറ്റാണ്ടായി അതിനു മുടക്കമുണ്ടായിട്ടില്ല. തന്റെ മരണശേഷം ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചാൽ മതിയെന്നു പ്രത്യേകനിർദേശവും കൊടുത്തിരുന്നു. ആത്മകഥ എഴുതാൻ ആഗ്രഹിച്ചിരുന്നെങ്കിലും ആ ദൗത്യം പൂർത്തിയാക്കാനായോ എന്നു വ്യക്തമല്ല,
രാഷ്ട്രപതി സ്ഥാനത്തുനിന്നു 2017ൽ വിരമിച്ച ശേഷം വായനയിലും എഴുത്തിലുമായിരുന്നു കൂടുതൽ ശ്രദ്ധ. പുതിയ അറിവുകളുടെയും ലോകം അറിയാത്ത പലതിന്റെയും ഖനിയാകും അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ എന്നതിൽ സംശയം വേണ്ട. വളരെ ശ്രദ്ധയോടെ ആയിരുന്നു അദ്ദേഹം ഡയറി എഴുതിയിരുന്നതെന്നു മകനും എംപിയുമായ അഭിജിത് മുഖർജി പറഞ്ഞു.
ദുർഗാപൂജക്കാലത്തു മാത്രമാണു പ്രണാ ബ് പശ്ചിമ ബംഗാളിലെ വീട്ടിലെത്തിയിരുന്നത്. ദിവസവും 18 മണിക്കൂർ അദ്ദേഹം ജോലികളിലും വായനയിലും മുഴുകിയിരിക്കുമായിരുന്നുവെന്നു മകൾ ശർമിഷ്ഠ മുഖർജി പറഞ്ഞു. അധ്യാപക ദിനത്തിൽ രാഷ്ട്രപതി ഭവൻ അങ്കണത്തിലെ സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കു ക്ലാസെടുക്കാനും ഇൗ പഴയ അധ്യാപകൻ സമയം കണ്ടെത്തിയിരുന്നു.
റെയ്സീന കുന്നിലെ 330 ഏക്കർ ഭൂമിയിൽ 340 മുറികളുള്ള 11,776 ചതുരശ്രയടി വിസ്തീർണമുള്ള രാഷ്ട്രപതി ഭവനു സമീപം രാജാജി റോഡിലെ പത്താം നന്പർ വസതിയിലേക്കാണ് വിരമിച്ചശേഷം പ്രണാബ് താമസം മാറിയത്. പുസ്തക ശേഖരവും നല്ല ഓർമകളും രാഷ്ട്രത്തോടുള്ള അചഞ്ചലമായ കൂറുമാണു താൻ പുതിയ വീട്ടിലേക്കു കൊണ്ടുപോയതെന്നു പറഞ്ഞാണ് അദ്ദേഹം രാഷ്ട്രപതി ഭവന്റെ പടിയിറങ്ങിയത്.
ജോർജ് കള്ളിവയലിൽ