Monday, September 21, 2020 1:35 AM IST
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം കേരളത്തിലും പ്രായോഗികമായിക്കഴിഞ്ഞു. സാമ്പത്തിക സംവരണത്തിന്റെ വിവിധ വശങ്ങളും അവ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും അവ പ്രയോജനപ്പെടുത്തേണ്ടവർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ലത്തീൻ കത്തോലിക്കരല്ലാത്ത വിവിധ ക്രൈസ്തവ വിഭാഗങ്ങൾ, നായർ, ബ്രാഹ്മണ സമുദായങ്ങൾ എന്നിവർ ഉൾപ്പെടെ സാമുദായിക സംവരണം ഇല്ലാത്ത എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുവേണ്ടി (Economically Weaker Section) കേന്ദ്ര സർക്കാർ 2019 ജനുവരി 12 മുതൽ 10% സംവരണം നടപ്പാക്കി. ഈ സംവരണം അംഗീകരിച്ച് 2020 ജനുവരി മൂന്നിനു കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രാഥമിക നിബന്ധനകൾ:
കുടുംബത്തിന്റെ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ താഴെയും പഞ്ചായത്തതിർത്തിയിൽ കുടുംബാംഗങ്ങളുടെ ആകെ വസ്തു രണ്ടര ഏക്കറിൽ താഴെയുമാണെങ്കിൽ എല്ലാ സംവരണേതര സമുദായങ്ങളിലെയും അംഗങ്ങൾക്ക് ഈ സംവരണം ലഭിക്കും. മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ കുടുംബത്തിന്റെ ഭൂപരിധി 75 സെന്റും കോർപറേഷനുകളിൽ 50 സെന്റുമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വീടിരിക്കുന്ന സ്ഥലം യഥാക്രമം 20, 15 സെന്റുകളേ പരമാവധി പാടുള്ളുവെന്ന നിബന്ധനയുമുണ്ട്. നഗര- ഗ്രാമപ്രദേശങ്ങളിൽ എവിടെയായിരുന്നാലും വീടിന്റെ അളവിനു പരിധി നിശ്ചയിച്ചിട്ടില്ല. കേന്ദ്ര സർക്കാർ വീടിന്റെ പരിധി പരമാവധി 1000 ചതുരശ്ര അടിയും വീടിരിക്കുന്ന സ്ഥലം നാലു സെന്റുമായാണു നിശ്ചയിച്ചിരുന്നത്. പക്ഷേ കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്ന വരുമാന പരിധി എട്ടു ലക്ഷത്തിൽ നിന്ന് സംസ്ഥാന സർക്കാർ നാലു ലക്ഷമായി കുറയ്ക്കുകയും ഭൂപരിധി അഞ്ച് ഏക്കറിൽ നിന്ന് 2.5 ഏക്കറായി കുറയ്ക്കുകയും ചെയ്തു. അന്ത്യോദയ, അന്നയോജന, പ്രയോറിറ്റി ഹൗസ് ഹോൾഡ് റേഷൻ കാർഡുടമകൾ സംവരണേതര സമുദായങ്ങളിൽപ്പെട്ടവരാണെങ്കിൽ അവർക്കു മറ്റു മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെ സാമ്പത്തിക സംവരണം ലഭിക്കും.
സർക്കാർ വിജ്ഞാപനപ്രകാരമുള്ള, പ്രധാന നിബന്ധനകൾ താഴെപ്പറയുന്നവയാണ്.
1.അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗത്തില്‍ പ്പെടാത്തവരായിരിക്കണം.
2. അപേക്ഷകന്/അപേക്ഷക, മാതാപിതാക്കള്‍, 18 വയസില്‍ താഴെ പ്രായമുള്ള സഹോദരന്/സഹോദരി, അപേക്ഷകന്/അപേക്ഷകയുടെ പങ്കാളി, 18 വയസില്‍ താഴെയുള്ള കുട്ടികള്‍, കുടുംബത്തെ ആശ്രയിച്ചുകഴിയുന്ന 18 വയസിനു മുകളിലുള്ളവര്‍ എന്നിവര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹരായ കുടുംബം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ എന്നതില്‍ ദത്തെടുത്ത കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
3.അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ ചുവടെ സൂചിപ്പിക്കുന്നവ ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കേണ്ടതാണ്.
എ. മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്പറേഷന് പ്രദേശങ്ങളിലെ പരിധി നിര്ണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളില്‍ നിന്നുള്ള കാര്‍ഷിക വരുമാനം. ബി. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍. സി. കുടുംബ പെന്ഷന്. ഡി. തൊഴിലില്ലായ്മ വേതനം. ഇ. ഉത്സവബത്ത. എഫ്.വിരമിക്കല്‍ ആനുകൂല്യങ്ങൾ. ജി.യാത്രാബത്ത.
അപേക്ഷാരീതി:
EWS സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി, വില്ലേജ് ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. EWS ന്റെ അപേക്ഷാ ഫോമിൽ അപേക്ഷകന്റെ പിതാവിന്റെയും മാതാവിന്റെയും ഭൂമിസംബന്ധമായ വിവരങ്ങൾ ഇരുകൂട്ടരുടെയും വീടിന്റെ പരിധിയിലുള്ള വില്ലേജ് ഒാഫീസിൽ നിന്ന് പൂരിപ്പിച്ച് കിട്ടിയതിനു ശേഷമേ, വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.
കേരള സർക്കാർ ആവശ്യങ്ങൾക്കായുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനായി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട സംവരണ ആവശ്യങ്ങൾക്ക്, തഹസിൽദാരാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. വില്ലേജ് ഓഫീസിൽ നിർദിഷ്ട മാതൃകയിൽ നൽകുന്ന അപേക്ഷ, വില്ലേജ് ഓഫീസറുടെ ശിപാർശ പ്രകാരം തഹസീൽദാർ സർട്ടിഫിക്കറ്റ് നൽകും.സർട്ടിഫിക്കറ്റിന്റെ കാലാവധി ആജീവനാന്തമല്ല.
ഈ സാമ്പത്തിക സംവരണ സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ ഉദ്യോഗങ്ങൾ കരസ്ഥമാക്കുന്നതിനും രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനും വിവിധ അഭിരുചി പരീക്ഷകളിൽ മാർക്ക് ഇളവുകൾ ലഭിക്കുന്നതിനും ഉപകാരപ്പെടുന്നതാണ്.
EWS സർട്ടിഫിക്കറ്റുകളുടെ വിതരണം, സ്വാഭാവികമായും വില്ലേജ് ഓഫീസർക്കു മുന്നിലെ കടമ്പയാണ്. EWS സർട്ടിഫിക്കറ്റുകൾ അപേക്ഷകർക്ക് അനുഭാവപൂർവം നൽകുന്നതിനുവേണ്ട നിർദേശങ്ങൾ വില്ലേജ് ഓഫീസർമാർക്ക് മേൽത്തട്ടിൽ നിന്നു കൊടുക്കേണ്ടതും അതു പ്രായോഗികമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമുണ്ട്. സമയബന്ധിതമായി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അപേക്ഷകന് ഇതിന്റെ ഗുണം ലഭിക്കൂ.
ഇതൊന്നും ഞാനറിഞ്ഞില്ല, ഇക്കാര്യം എന്നെയാരും അറിയിച്ചില്ല എന്ന മലയാളിയുടെ പതിവ് ഉദാസീനത കാണിക്കാതെ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകിയ അർഹമായ ഈ ആനുകൂല്യത്തെ ഒരു അവകാശബോധത്തോടെ നോക്കിക്കാണാനും നേടിയെടുക്കാനും കഴിയണം. അഭിരുചി പരീക്ഷകളുടെയും മൽസര പരീക്ഷകളുടെയും വിവിധ സർക്കാർ ജോലികൾക്കുള്ള അപേക്ഷകളുടെയും നടപടി ക്രമങ്ങൾ ആരംഭിക്കുന്ന മുറയ്ക്കു സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തേണ്ടതാണ്.
ഇതു സാമൂഹ്യബോധമുള്ള ഒരു നന്മയുടെ തുടക്കമാണ്. അതിന്റെ ഗുണം ഗുണഭോക്താക്കൾക്കു ലഭ്യമാകുന്നുണ്ടോയെന്ന്, ഉറപ്പു വരുത്താനുള്ള ബാധ്യത സ്വാഭാവികമായും പൊതു സമൂഹത്തിനുണ്ട്. നീതിനിഷേധങ്ങൾ ഉണ്ടാകുമ്പോൾ, അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങൾ അവരിൽ നിന്നുണ്ടാകണം.
ഡോ. ഡെയ്സൻ പാണേങ്ങാടൻ