Sunday, September 27, 2020 12:05 AM IST
ലോക നദി ദിനം എന്നൊരു ദിവസത്തെപ്പറ്റി ലോകത്തിൽ തന്നെ എത്രപേർക്ക് അറിവുണ്ടായിരിക്കും എന്നുള്ളൊരു ചോദ്യം 2020 ലും ഒരുപക്ഷേ ഒരു ചോദ്യമായി തന്നെ നില നിൽക്കാനാണ് സാധ്യത. ലോകത്തിലെ നദികളുടെ പ്രാധാന്യത്തെയും ആരോഗ്യത്തെയും അവയുടെ സംരക്ഷണത്തെയും പറ്റി മാനവരാശിയെ ഓർമിപ്പിക്കുന്നതിനും, ബോധവത്കരിക്കുന്നതിനും ലോക നദി ദിനം എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ നാലാമത്തെ ഞായറാഴ്ച ആചരിക്കുന്നു.
നദി ദിനം എന്ന ആശയം മുന്നോട്ടു വച്ചതു കാനേഡിയൻ എഴുത്തുകാരനും, അധ്യാപകനും, നദി സംരക്ഷകനും ആയ മാർക്ക് ആഞ്ജലോ ആണ്. 1980 സെപ്റ്റംബറിൽ, ആഞ്ജലോയും സുഹൃത്തുക്കളും ചേർന്ന് ബ്രിട്ടീഷ് കൊളംബിയയിൽ ഉള്ള തോംപ്സണ് നദി വൃത്തിയാക്കി നദി ദിനാചരണത്തിന് തുടക്കമിട്ടു. ഈ ദിനം പിന്നീട് ബിസി റിവർ ഡേ എന്നറിയപ്പെടുകയും, 2005 മുതൽ ലോക നദി ദിനം ആചരിച്ചു പോരുകയും ചെയ്യുന്നു.
മാനവ നാഗരികതയുടെ നട്ടെല്ലായ നദികൾ ഈ ഭൂമുഖത്തില്ലാത്ത ഒരവസ്ഥ നാം ആലോചിച്ചിട്ടുണ്ടോ? കുടിവെള്ളം, പാചകം, ഗതാഗതം, വൈദ്യുതി, ശുചീകരണാവശ്യം, കൃഷിയാവശ്യം തുടങ്ങി മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക ആവശ്യങ്ങൾക്കും സഹായകമായ ശുദ്ധജലം എവിടെ നിന്ന് കിട്ടുന്നുവെന്നു നാം ഓർക്കാൻ ശ്രമിക്കാറുണ്ടോ ? ഇതിനൊക്കെ ഉത്തരം ചികഞ്ഞാൽ അത് ഒറ്റവാക്കിൽ കണ്ടെത്താനാവും. അതാണ് നിലയ്ക്കാതൊഴുകി നമ്മുടെ ജീവൻ നിലനിർത്തുന്ന നദികൾ.
ആ നദികളുടെ ഒഴുക്കു നിന്നാൽ നമ്മുടെ ജീവൻ നിലച്ചുവെന്നു തന്നെ വേണമെങ്കിൽ പറയാം. നദികൾ ജീവനുള്ള ലോകത്ത് ചെലുത്തുന്ന സ്വാധീനം മിക്കപ്പോഴും മാനവജനതയ്ക്കു മനസിലായിട്ടുണ്ടാവുകയുമില്ല. കാരണം, നദികൾ അവയുടെ ജോലി നിശബ്ദമായി തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരുപക്ഷേ അവയുടെ പ്രധാന്യം ഏതാനും കുറച്ചു വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാനാവുന്നതുമല്ല.
ഭാരതത്തിലെ പ്രധാന നദികളിൽ ചിലത് ബ്രഹ്മപുത്ര, ഗംഗ, നർമദ, കാവേരി, ഗോദാവരി, സബർമതി എന്നിവയാണ്. ഭാരതീയരുടെ ഭൗതികവും ആത്മീയവുമായ ജീവിതത്തിൽപരമപ്രധാന പങ്കു വഹിക്കുന്ന നദികൾ, ജലസേചനം, കുടിവെള്ളം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയവ പോലെ തന്നെദേവതാ സങ്കല്പത്തിലും നദികളെ പൂജിച്ചാദരിച്ചു പോരുന്നു.
നദികൾക്ക് കേരളീയ സംസ്കാരത്തിലും പ്രത്യേക സ്ഥാനമുണ്ട്. പശ്ചിമ ഘട്ടത്തിൽനിന്ന് ഉദ്ഭവിക്കുന്ന 44 നദികളാൽ സന്പന്നമാണ് കേരളം. നദീജല അധിഷ്ഠിതമായ, കായൽ മത്സ്യ കൃഷിയും, കുട്ടനാടൻ നെൽകൃഷിയും, മലയോര തോട്ടം കൃഷി രീതികളും ആധിപത്യം പുലർത്തുന്ന മലയാള നാട്ടിൽ കൃഷിക്ക് വേണ്ട ജലസേചനം മാത്രമല്ല, ബോട്ടിംഗ് പോലുള്ള വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും നദികൾ അവസരങ്ങൾ നൽകുന്നു. കേരളത്തിന്റെ പ്രകൃതി മനോഹാരിതയ്ക്ക് മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു.
ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയുമായി ഏറ്റവും കൂടുതൽ ഇടപഴകുന്ന ജലാശയങ്ങളാണ് നദികൾ. തന്മൂലം നദികളുമായി നാം ഏറ്റവും നല്ല രീതിയിലുള്ള പ്രകൃതി ബന്ധം നില നിർത്തേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം അതിന്റെ ഉഗ്രമായ മുഖം കാണിക്കാനും എല്ലാം നശിപ്പിക്കാനും അവയ്ക്കു കഴിയുമെന്ന് 2018 ലെയും 2019 ളെയും പ്രളയങ്ങളിൽകൂടി കേരളീയർ നേരിട്ടനുഭവിച്ചതുമാണ്. അതുപോലെ തന്നെ നദികളുടെ ദുർവിനിയോഗം മൂലം അവ കൊടിയ വരൾച്ചയ്ക്കും കാരണമായേക്കാം. നദികൾ വറ്റുകയും വരൾച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നത് നാഗരികതയ്ക്ക് വളരെ ദോഷകരമാണ്. അതുകൊണ്ട് ഇവയെല്ലാം സന്തുലിതമായി നിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ഡോ. പി.എസ്. സുനിൽ,എ.യു. അനീഷ്
(ഡോ. പി. എസ്. സുനിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ, മറൈൻ ജിയോളജി, ജിയോഫിസിക്സ് വകുപ്പിന്റെ മേധാവിയും അസോസിയറ്റ് പ്രഫസറും എ. യു. അനീഷ് കോട്ടയം ഗവൺമെന്റ് കോളജിലെ, ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.)