Thursday, October 1, 2020 12:03 AM IST
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരാൻ പോകുന്ന ഇക്കോ സെൻസിറ്റീവ് സോണിനെതിരെ (ബഫർ സോൺ) നടക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതിവാദത്തിന്റെ മൊത്തക്കച്ചവടക്കാരെന്ന് അവകാശപ്പെടുന്ന ചിലർ നടത്തുന്ന പ്രചാരണങ്ങൾക്കുള്ള മറുപടി ഇതാണ്.
2011 ഫെബ്രുവരി ഒമ്പതിന് കേന്ദ്ര സർക്കാർ ഇറക്കിയ ഗൈഡ്ലൈൻസ് പ്രകാരം ബഫർ സോൺ 10 കിലോമീറ്റർവരെ ആകാം എന്നാണ് പറഞ്ഞിരിക്കുന്നത്, 10 കിലോമീറ്റർതന്നെ വേണം എന്നല്ല. പൂജ്യം മുതൽ 10 കിലോമീറ്റർവരെ ബഫർ സോൺ പ്രഖ്യാപിക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ട് എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. ഈ അധികാരം ഉപയോഗിച്ചുകൊണ്ട് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ബഫർ സോണിൽനിന്ന് ഒഴിവാക്കണം എന്നാണ് കർഷകരുടെ ആവശ്യം.
സുപ്രീം കോടതി വിധിപ്രകാരം ഉള്ള 10കിലോമീറ്റർ എന്നത് കേന്ദ്ര ഗവൺമെന്റ് അന്തിമ വിജ്ഞാപനം ഇറക്കുന്നതുവരെ മാത്രമാണ്. സംസ്ഥാന സർക്കാരുകളുടെ ശിപാർശപ്രകാരം കേന്ദ്ര സർക്കാർ അന്തിമ വിജ്ഞാപനം ഇറക്കിയാൽ സുപ്രീം കോടതി പറഞ്ഞ 10 കിലോമീറ്റർ സ്വാഭാവികമായി റദ്ദാവുകയും അന്തിമ വിജ്ഞാപനത്തിൽ എന്തു പറയുന്നുവോ അതു നിലവിൽവരികയും ചെയ്യും.
ഗസറ്റ് നോട്ടിഫിക്കേഷൻ സെക്ഷൻ നാലു പ്രകാരം ഇക്കോ സെൻസിറ്റീവ് സോണിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏതൊക്കെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും എന്ന് വ്യക്തമായി പറയുന്നുണ്ട്.
ഇക്കോ സെൻസിറ്റീവ് സോണിൽ എല്ലാ പ്രവൃത്തികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് പരിസ്ഥിതി നിയമത്തിലെ വ്യവസ്ഥകളും പരിസ്ഥിതി നിയമ പ്രകാരമുള്ള 2011 ലെ തീരദേശ നിയന്ത്രണ മേഖലനിയമം , 2006ലെ എൻവയൺമെന്റൽ ഇംപാക്ട് അസസ്മെന്റ് നോട്ടിഫിക്കേഷൻ, 1980 ലെ വനസംരക്ഷണ നിയമം, 1927ലെ ഇന്ത്യൻ വനനിയമം, 1972 ലെ വന്യജീവിസംരക്ഷണ നിയമം എന്നിവയും അതിൽ കാലാകാലങ്ങളിൽ വരുത്തുന്ന ഭേദഗതികൾ പ്രകാരവുമാണ്.
അതായത് നിലവിൽ റവന്യൂ നിയമങ്ങൾ മാത്രം ബാധകമായ കൃഷിയിടത്തിൽ വന നിയമങ്ങൾ ബാധകമാകും. കോഴിക്കോട് ഡിഎഫ്ഒ ഇറക്കിയിരിക്കുന്ന നോട്ടിഫിക്കേഷനിൽ നിലവിലുള്ള കൃഷി, പഴം പച്ചക്കറി കൃഷികൾ, കാലി വളർത്തൽ, ജലകൃഷികൾ, മൽസ്യകൃഷി എന്നിവ നിലവിലുള്ള നിയമമനുസരിച്ചു തദ്ദേശീയ ജനങ്ങൾക്ക് അവരുടെ ഉപയോഗത്തിനു വേണ്ടി അനുവദിച്ചിരിക്കുന്നു എന്നാണ്.
നിലവിലുള്ള ഏതു നിയമത്തിലാണ് പ്രാദേശിക ജനങ്ങൾക്ക് അവരുടെ ആവശ്യത്തിനു മാത്രമേ കൃഷി ചെയ്യാൻ പാടുള്ളൂ എന്നു പറയുന്നത്? കേരളത്തിൽ കൃഷി ചെയ്യുന്ന ഭൂരിപക്ഷം കർഷകരും സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമല്ല വിൽപ്പനയ്ക്കുവേണ്ടിക്കൂടിയാണ് കൃഷി ചെയ്യുന്നത്. കന്നുകാലികളെ വളർത്തി ജീവിക്കുന്ന ധാരാളം ആളുകൾ ഈ പ്രദേശങ്ങളിൽ ഉണ്ട്. അവർ ഉത്പാദിപ്പിക്കുന്ന പാൽ മുഴുവൻ അവർതന്നെ കുടിച്ചു തീർക്കണം എന്നാണോ നിങ്ങൾ പറയുന്നത്?
സംസ്ഥാന സർക്കാരിന്റെ ചുമതലപ്പെട്ട അധികാരിയുടെ മുൻകൂർ അനുമതി ഇല്ലാതെ റവന്യൂ ഭൂമിയിൽനിന്നോ സ്വകാര്യ കൈവശ സ്ഥലത്തുനിന്നോ യാതൊരു മരം മുറിയും പാടില്ല.
കിണറുകളും കുഴൽക്കിണറുകളും കാർഷികേതര ആവശ്യത്തിനായി ഉപയോഗിക്കുന്നത് അധികാരികളുടെ കർശന മേൽനോട്ടത്തിൽ നിയന്ത്രണ വിധേയമായിരിക്കും.
വാണിജ്യ ആവശ്യങ്ങൾക്കുള്ള ഒരുതരം കെട്ടിടങ്ങളും അനുവദിക്കുന്നതല്ല. ഒരു കടമുറി പോലും പണിയാൻ സാധ്യമല്ലാതാകും.
പരിസ്ഥിതി സൗഹാർദ യാത്രാ മാർഗങ്ങൾ ഉപയോഗിക്കണം എന്ന നിർദേശത്തിന്റെ മറവിൽ നിലവിൽ ഉപയോഗിക്കുന്ന ഡീസൽ, പെട്രോൾ വാഹനങ്ങൾ മുഴുവനും നിരോധിക്കുകയും എൽപിജി, സിഎൻജി എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങൾ മാത്രം അനുവദിക്കപ്പെടുകയും ചെയ്യാം.
നിയന്ത്രിക്കപ്പെടുന്ന മറ്റു ചില കാര്യങ്ങൾ
*പുതിയ റോഡ് നിർമാണവും നിലവിലുള്ളവയുടെ വീതി കൂട്ടലും.
*വൈദ്യുത, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ.
*എല്ലാത്തരത്തിലുള്ള ഉച്ചഭാഷിണി ഉപയോഗം.
*പുതിയതായി ഒരുതരത്തിലുള്ള വ്യവസായ യൂണിറ്റുകളും അനുവദിക്കുന്നതല്ല.
*വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ്.
മറ്റൊരുകാര്യം പരിസ്ഥിതി സംരക്ഷിക്കാൻ എന്ന പേരിലുള്ള ഈ നോട്ടിഫിക്കേഷനിൽ പരിസ്ഥിതിക്ക് ഏറ്റവും കൂടുതൽ കോട്ടം വരുത്തുന്ന ക്വാറി മേഖലകൾ വിദഗ്ധമായി ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ കോൺട്രാക്ട് കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ അടക്കം നിരവധി വൻകിട ക്വാറികൾ സ്ഥിതിചെയ്യുന്ന ചെമ്പനോട, കുണ്ടുതോട് മേഖലയിൽ ബഫർ സോണിന്റെ വീതി 100 മീറ്റർ ആയി കുറയ്ക്കുകയും ജനവാസ കേന്ദ്രങ്ങളിൽ ഒരു കിലോമീറ്റർ വീതി നിലനിർത്തുകയും ചെയ്തത് ആരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് എന്നു വ്യക്തമാക്കണം.
കക്കയം ഡാമും പവർ ഹൗസും സ്ഥിതി ചെയ്യുന്നിടത്ത് 1.2 കിലോമീറ്റർ ബഫർസോൺ ഇല്ല. പാറമടയ്ക്കും ഡാമിനും പവർ ഹൗസിനും ബാധകമല്ലാത്ത ബഫർസോൺ കർഷകരുടെ കൃഷിയിടത്തിൽ മാത്രം മതി എന്നാണോ? ഇത്തരം നിയന്ത്രണങ്ങളൊന്നും കർഷകരെയും സാധാരണ ജനങ്ങളെയും ബാധിക്കില്ല എന്നാണ് ചില കപട പരിസ്ഥിതിവാദികൾ പറയുന്നത്.
അലക്സ് ചാണ്ടി ഒഴുകയിൽ
ചെയർമാൻ, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ