Thursday, October 1, 2020 11:31 PM IST
മണ്ണിനും മനുഷ്യർക്കും അവയുടെ സുസ്ഥിതിക്കും അവകാശങ്ങൾക്കുംവേണ്ടി ഗാന്ധിജിയെപ്പോലെ പൊരുതിയിട്ടുള്ളവർ ചരിത്രത്തിൽ വിരളമാണ്. പരിസ്ഥിതി സംരക്ഷണം, ജലവിനിയോഗം, അധികാര വികേന്ദ്രീകരണം, പശുവിന്റെ സംരക്ഷണം, ന്യൂക്ലിയർ ബോംബ് അടക്കം മനുഷ്യനെയും പ്രകൃതിയെയും ബാധിക്കുന്ന സമസ്ത വിഷയങ്ങളെയുംകുറിച്ച് പ്രതിപാദിച്ചിട്ടുള്ളത് ഗാന്ധിജിയാണ്. പരിസ്ഥിതി സംരക്ഷണത്തെക്കാളും സംസ്കാരത്തെക്കാളും വലുത് വാണിജ്യവും അത്യാഗ്രഹവും ലാഭവുമാണെന്നു ചിന്തിക്കുന്നവർ ഏറെയുള്ള വർത്തമാനകാലത്ത് ഗാന്ധിജിയെ കേൾക്കാൻ ഭരണകൂടങ്ങൾ താത്പര്യപ്പെടാത്തതു സ്വാഭാവികമാണ്.
പരിധികളില്ലാത്ത വളർച്ചയെക്കുറിച്ച് സ്വപ്നം കാണുകയും ലോകത്തെ കീഴ്പ്പെടുത്തി ആധിപത്യം സ്ഥാപിക്കാൻ പരസ്പരം മത്സരിച്ച് അതിനുള്ള വഴികൾ അന്വേഷിച്ചും ആലോചിച്ചും മുന്നേറിയ രാഷ്ട്രങ്ങൾ ലോകത്തെ ഇരുട്ടിലാഴ്ത്തിയ ഒരു മഹാമാരിയുടെ മുന്നിൽ ഇപ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പകച്ചു നിൽക്കുകയാണ്. ജീവനെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്പോൾ തകർന്നടിയുന്ന വളർച്ചാസങ്കൽപ്പങ്ങളെക്കുറിച്ച് ആർക്കും ഇപ്പോൾ കാര്യമായ വേവലാതികളില്ല.
വികസന സങ്കല്പം
പരിസ്ഥിതി എന്ന വാക്ക് അത്രയൊന്നും പ്രചാരമായി കഴിഞ്ഞിട്ടില്ലാത്ത ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിലാണ് ആധുനിക വികസനത്തിന്റെ മനുഷ്യ- പ്രകൃതി വിരുദ്ധതയെ ഗാന്ധിജി ചോദ്യംചെയ്തത്. സ്വാശ്രയത്വം, സ്വാവലംബം, സ്വാതന്ത്ര്യം എന്നീ മൂന്ന് അടിസ്ഥാന സങ്കൽപ്പങ്ങളിൽ അടിയുറച്ചുനിന്ന് പുതിയ വികസന സങ്കൽപ്പമാണ് ഗാന്ധിജി മുന്നോട്ടുവച്ചത്.
പാശ്ചാത്യ രീതികളിലുള്ള ഉത്പാദനപ്രക്രിയയിലും ഉപഭോഗത്തിലും ആഗോളതലത്തിൽ പ്രകടമാകുന്ന അസന്തുലിതാവസ്ഥയെക്കുറിച്ച് 1928-ൽ മഹാത്മാഗാന്ധി മുന്നറിയിപ്പു നൽകിയിരുന്നു. “പാശ്ചാത്യ മാതൃകകളെ പിൻതുടർന്നുകൊണ്ടുള്ള വ്യവസായവത്കരണത്തിലേക്ക് ഇന്ത്യ പോകുന്നതിൽനിന്നു ദൈവം തടയട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഒരു ദ്വീപ്രാഷ്ട്രമായ ബ്രിട്ടൻ സൃഷ്ടിക്കുന്ന സാന്പത്തിക സാമ്രാജ്യത്വം ഇന്നു ലോകത്തെ ചങ്ങലയിലാക്കിയിരിക്കുകയാണ്. അപ്പോൾ 30 കോടി ജനങ്ങളുള്ള ഒരു വലിയ രാജ്യം അതുപോലുള്ള സാന്പത്തിക ചൂഷണത്തിന് തുനിഞ്ഞിറങ്ങിയാൽ അതു വെട്ടുക്കിളികൾ ചെയ്യുന്നതുപോലെ ലോകത്തെ ശൂന്യമാക്കിക്കളയും.’’
ആധുനിക വികസന സങ്കൽപ്പങ്ങൾക്കെതിരായ ഗാന്ധിജിയുടെ എതിർപ്പുകൾ അവയുടെ ധാർമിക നിലവാരമില്ലായ്മയിൽനിന്നാണ് ആരംഭിക്കുന്നത്. അന്യനെ പരിഗണിക്കാത്ത കൊതിയുടെയും ആർത്തിയുടെയും സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്ന മുതലാളിത്ത വികസന മാതൃകയ്ക്കെതിരെ ഗാന്ധിജി ഉയർത്തിയ വിമർശനങ്ങൾ എഴുപതുകളുടെ ആരംഭത്തോടെ ഇവാൻ ഇല്ലിച്ചും ഷൂ മാക്കറും ഏറ്റെടുക്കുകയുണ്ടായി.
പരിസ്ഥിതി നിയമങ്ങൾ
വ്യാവസായിക യുഗം ജൈവപ്രകൃതിയിൽ സൃഷ്ടിച്ച പരിക്കുകൾ ദുരന്തങ്ങളുടെ രൂപത്തിൽ പ്രകടമാകാൻ തുടങ്ങിയ എഴുപതുകളിൽ ലോകത്തെന്പാടുമായി ഉയർന്നുവന്ന പാരിസ്ഥിതിക അവബോധത്തിന്റെ പരിണിത ഫലമെന്ന നിലയിലാണ് വിവിധങ്ങളായ പരിസ്ഥിതി നിയമങ്ങൾ ലോകരാജ്യങ്ങൾ രൂപപ്പെടുത്താൻ തുടങ്ങിയത്. 1972-ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന സ്റ്റോക്ക്ഹോം സമ്മേളനമാണ് ഇതിനു നാഴികക്കല്ലായി വർത്തിച്ചത്.
കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം എന്നിവ സംബന്ധിച്ചു നിരവധി ലോകസമ്മേളനങ്ങളും ഉച്ചകോടികളും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ചേർന്നിട്ടുണ്ട്. എന്നാൽ, സമ്മേളനങ്ങളിലെ പ്രമേയങ്ങളും പ്രഖ്യാപനങ്ങളും നടപ്പിൽ വന്നിട്ടില്ലെന്നുള്ളതാണു യാഥാർഥ്യം. വളർച്ചയ്ക്കും വികസനത്തിനും പരിധികളും പരിമിതികളും ഉണ്ടെന്നുള്ള യാഥാർഥ്യബോധം ഉൾക്കൊള്ളാൻ ലോകം തയാറാകേണ്ടതുണ്ട്.
പകർച്ചവ്യാധി വ്യാപനം
പകർച്ചവ്യാധി വ്യാപനവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളതാപനംമൂലം ഈർപ്പം നിറഞ്ഞ അന്തരീക്ഷവും ചൂടും ചേർന്ന അവസ്ഥയിൽ കോശവ്യതിയാനം സംഭവിച്ചു പുതിയ രോഗാണുക്കൾ ഉടലെടുത്തുകൊണ്ടിരിക്കുന്നു. ദശലക്ഷക്കണക്കിനു വർഷങ്ങളായി ധ്രുവങ്ങളിൽ ഉറഞ്ഞിരിക്കുന്ന മഞ്ഞുകട്ടകൾ ഉരുകുന്പോൾ അവിടെയുള്ള രോഗാണുക്കൾ സജീവമായി പുറത്തുവരുന്നു എന്നതാണ് ഇതിന്റെ ഫലം. മനുഷ്യന്റെ പ്രവർത്തനങ്ങൾ വഴി സ്വാഭാവിക ആവാസവ്യവസ്ഥകൾ നശിക്കുന്നതിനാൽ ജന്തുക്കളുടെ സ്ഥലം നഷ്ടമാവുകയും അവ മനുഷ്യപരിസരങ്ങളിലേക്ക് കടന്നുവരുന്പോൾ രോഗാണുക്കൾ മനുഷ്യരിൽ എത്തുകയും ചെയ്യുന്നു. 2018-ൽ വവ്വാലിൽനിന്നാണ് നിപ്പാ വൈറസ് പകർന്നത്. ഇപ്പോൾ വ്യാപനത്തിനുള്ള കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ ഇറച്ചിച്ചന്തയിലാണെന്നതു യാദൃച്ഛികമല്ല. അംസംസ്കൃത വസ്തുക്കളും തൊഴിൽശക്തിയും ഉത്പന്ന വിപണിയും ആഗോളവത്കരിക്കപ്പെട്ടപ്പോൾ രോഗാണുക്കളും പകരുന്ന വ്യാധികളും അതുപോലെയായി.
മാറ്റേണ്ട ശെെലികൾ
“പ്രകൃതിയിൽ എല്ലാവരുടെയും ആവശ്യത്തിനുള്ളതുണ്ട്, ആർത്തിക്കില്ലെന്നുള്ളത്’’ഗാന്ധിജി പറഞ്ഞതു ലോകം പിൻപറ്റേണ്ടിയിരിക്കുന്നു. അനാരോഗ്യകരമായ വ്യക്തിഗത ജീവിതരീതികൾ ഓരോരുത്തർക്കും രോഗങ്ങൾ വരുത്തുന്നതുപോലെ കൂട്ടായി നാം അനുവർത്തിച്ചുപോരുന്ന പൊള്ളയായ പൊങ്ങച്ചശൈലികൾ നമ്മെ പാരിസ്ഥിതിക നാശത്തിലേക്കും കാലാവസ്ഥാ വ്യതിയാനത്തിലേക്കും അതുവഴി പ്രകൃതിദുരന്തങ്ങളിലേക്കും നയിക്കും. നാം നമ്മുടെ രീതികൾ മാറ്റേണ്ടതുണ്ട്. ദുരയിൽനിന്ന് കരുണയിലേക്കും ധൂർത്തിൽനിന്നു മിതത്വത്തിലേക്കും മാറേണ്ടിയിരിക്കുന്നു. സർവോപരി പ്രകൃതിയിലെ ദൃശ്യവും അദൃശ്യവും മൂർത്തവും അമൂർത്തവുമായ എല്ലാംതന്നെ ഒരു വൻ നെറ്റ്വർക്കിന്റെ ഭാഗമാണെന്ന ചിന്ത നമുക്ക് ഉണ്ടാകേണ്ടതുണ്ട്.
സ്വന്തം ജീവിതത്തെ കഠനപരീക്ഷണ ശാലയാക്കിയാണ് ഗാന്ധിജി അനുദിനം മുന്നോട്ടുപോയത്. ജീവിതത്തെ ഇത്രമേൽ സ്ഫുടംചെയ്തെടുത്ത മറ്റൊരാൾ ഉണ്ടാകില്ല. മറ്റുള്ളവർക്കുകൂടി പാഠമാകാനായിരുന്നു അത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു. നമ്മൾ അതിൽനിന്ന് എത്ര കൈക്കൊണ്ടുവെന്നത് വേറെ ചോദ്യം. അദ്ദേഹം പകർന്നുതന്ന പാഠങ്ങൾ നാം പഠിച്ചില്ലെന്നതാണ് സത്യം. ഹിംസാത്മകമായ ലോകത്ത് മറുമരുന്നിനായി നിന്ന അദ്ദേഹത്തെ നമ്മൾ പലപ്പോഴും അപമാനിച്ചു.
പരാശ്രയത്തിൽ കഴുത്തറ്റം മുങ്ങുന്പോൾ സ്വാശ്രയശീലത്തിന്റെ ബലമറിയാൻ വേറെ ആർക്കാണു നാം ചെവി കൊടുക്കേണ്ടത്. കൂടുതൽ ദരിദ്രമായിപ്പോകുന്ന ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും ഊർജം പകരാൻ വേറെ ഏതു ഗ്രാമസ്വരാജാണ് നാം സ്വീകരിക്കേണ്ടത്. പ്രകൃതിയെ പരിരക്ഷിക്കാൻ, മനസിലെയും തെരുവിലെയും മാലിന്യം തൂത്തെറിയാൻ, ഹിംസയെ ചിരികൊണ്ടു പ്രതിരോധിക്കാൻ, ധൂർത്തുകളെ ലാളിത്യമാക്കാൻ ഗാന്ധിജിയെ കേൾക്കുകയല്ലാതെ പിന്നെ ഏതു മാർഗമാണു നമ്മുടെ മുന്നിലുള്ളത്.- ഒന്നുമില്ല. നിത്യപ്രസക്തവും നിത്യനിദാനവുമാണ് ആ മാർഗം. കാരണം അതു മനുഷ്യനെ സംബന്ധിക്കുന്നതാണ്, പ്രകൃതിയെ സംബന്ധിക്കുന്നതാണ്, ജൈവികമാണ്.
ഡോ. ജോസ് മാത്യു
(കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)