Thursday, October 8, 2020 11:02 PM IST
ഇന്ത്യ ഒരു രാജ്യമെന്നനിലയിൽ വേരുപിടിച്ചത് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം മാത്രമാണ്. അതുവരെ വിദേശാധിപത്യത്തിൻ കീഴിലായിരു ന്ന ഈ വലിയ ഭൂപ്രദേശത്തിലെ അതിബൃഹത്തായ ജനസഞ്ചയത്തിന് യാതൊരു ഏകീകൃത സ്വഭാവവും ഉണ്ടായിരുന്നില്ല. വിവിധ ഭാഷകൾ, മതങ്ങൾ, ആചാരങ്ങൾ, വർഗങ്ങൾ വസ്ത്രധാരണ രീതികൾ. ആകാരത്തിലും നിറത്തിലും പോലും വ്യത്യസ്തത! ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ ഭൂപ്രദേശത്തെ ഏകീകരിച്ചതെങ്കിൽ, ജനത്തെ ഏകീകരിച്ചത് സ്വാതന്ത്ര്യ സമരപ്രസ്ഥാനമാണ്. ഇന്ത്യക്കാരന്റെ രാജ്യസ്നേഹം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെ ജന്മമെടുത്തതും ബിട്ടീഷ് വിരോധത്തിന്റെ വളത്തിൽ തഴച്ചുവളർന്നതുമാണ്. 1947 ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ, കൊടിയ ദാരിദ്ര്യവും വിഭജനത്തെ തുടർന്നുണ്ടായ സമാനതകളില്ലാത്ത കലഹവും രക്തച്ചൊരിച്ചിലുമായിരുന്നു ഇന്ത്യക്കു സ്വന്തം.
ചൈനയുടെ ചരിത്രം തിരയുമ്പോൾ,1368 ൽ മംഗോളിയൻ ആധിപത്യത്തിൽനിന്നു ഭരണം പിടിച്ചെടുത്ത മിങ് രാജവംശവും, അവരിൽനിന്ന് 1644 ൽ ഭരണം പിടിച്ചെടുത്ത് 1912 വരെ ഭരിച്ച ക്വിങ് രാജവംശവുമൊക്കെ തദ്ദേശീയരായിട്ടുള്ള ഭരണാധികാരികളായിരുന്നു. ഇന്നു കാണുന്ന രൂപത്തിലുള്ള അതിർത്തികളാൽ വലയം ചെയ്യപ്പെട്ട ചൈനീസ് ഭൂപടം ക്വിങ് രാജവംശത്തിന്റെ കാലത്ത് രൂപപ്പെട്ടതാണ്. ചൈനയിലെ 139 കോടി ജനങ്ങളിൽ ഏതാണ്ട് മുഴുവൻ ആളുകളുംതന്നെ ഹാൻ എന്ന ഒറ്റ വംശത്തിൽ പെടുന്നവരും ചൈനീസ് എന്ന് നമ്മൾ വിളിക്കുന്ന മാൻഡറിൻ ഭാഷ സംസാരിക്കുന്നവരുമാണ്.
ഏതാനും വർഷങ്ങൾ നീണ്ടുനിന്ന വിപ്ലവ സമരങ്ങളിലൂടെ ക്വിങ് രാജവംശത്തെ പുറംതള്ളി 1912 ൽ ചൈന ഒരു ജനകീയ റിപ്പബ്ലിക്ക് ആയി മാറി. ചൈനീസ് നാഷണലിസ്റ്റ് പാർട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഈ വിപ്ലവ സമരങ്ങൾ നയിച്ചതും പിന്നീട് തെരഞ്ഞെടുക്കപ്പെട്ട് ഭരിച്ചതും. 1949 ൽ ഈ ഭരണത്തെ രക്തരൂഷിത വിപ്ലവത്തിലൂടെ മാവോയുടെ നേതൃത്വത്തിൽ അട്ടിമറിച്ച് ചൈനയിൽ ഏകാധിപത്യ കമ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായി.
രണ്ടാം ലോക മഹായുദ്ധത്തിൽ ജയം നേടിയ ചേരിയുടെ ഭാഗം എന്ന നിലയിലും ജപ്പാനെ ഏറ്റവും ശക്തമായി പ്രതിരോധിച്ച രാജ്യം എന്ന നിലയിലും ഐക്യരാഷ്ട്ര സഭയുടെ രൂപീകരണത്തിൽ പങ്കുപറ്റാനായ ചൈനയ്ക്ക് അതിന്റെ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളിൽ ഒന്നാകുവാനും സാധിച്ചു. വിദേശശക്തികൾ കൊള്ളയടിച്ച് ഉപേക്ഷിച്ചുപോയ ഇന്ത്യയുടെ എളിയ തുടക്കവുമായി തട്ടിച്ചുനോക്കുമ്പോൾ ചൈനയുടെ അടിസ്ഥാനം വളരെ ബൃഹത്താണ് എന്നു തിരിച്ചറിയാനാവും.
ടിബറ്റിലെ കടന്നുകയറ്റം
ഇന്ത്യയുടെ വിസ്തീർണത്തിന്റെ മുക്കാൽ ഭാഗത്തോളം വിസ്തീർണം വരുന്ന വരുന്ന ടിബറ്റൻ ഭൂപ്രദേശം ചൈനയുടെ 25 ശതമാനം വരും. ഭൂമിയിലെ തന്നെ ഏറ്റവും ഉയരമുള്ള ഈ പ്രദേശത്ത് 12 മാസവും അതിശൈത്യമാണ്. അതുകൊണ്ടുതന്നെ ജനസംഖ്യയും വളരെ കുറവാണ്. 33 ലക്ഷത്തിൽ താഴെ. ദീർഘകാലമായി ബുദ്ധമതാചാര്യന്മാരായ ദലൈലാമമാരാണ് ഇവിടം നിയന്ത്രിച്ചിരുന്നത്. ലാസ തലസ്ഥാനമായുള്ള ദലൈലാമ ഭരണം ആരംഭിച്ചത് അഞ്ചാം ദലൈലാമയുടെ കാലത്ത്, 1642 ലാണ്. അക്കാലത്തൊക്കെ ചൈന ഭരിച്ചിരുന്ന ക്വിങ് രാജവംശവും പിന്നീട് അവരെ പുറത്താക്കി 1912 ൽ വന്ന റിപ്പബ്ലിക്കൻ ഗവൺമെന്റും വ്യത്യസ്തമായ സംസ്കാരവും വംശ പാരമ്പര്യവുമുള്ള ടിബറ്റിനെ സമ്പൂർണ അധികാരങ്ങളുള്ള സ്വയംഭരണ സംവിധാനമായാണ് കണ്ടിരുന്നത്. ഈ കാലഘട്ടത്തിലൊക്കെ ടിബറ്റിന് സ്വന്തമായി നാണയവും കൊടിയുമൊക്കെ ഉണ്ടായിരുന്നു.
1950 ൽ, രക്തരൂഷിതമായ പട്ടാള നടപടിയിലൂടെ, ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം, തദ്ദേശീയ സേനയെ തകർത്ത് ടിബറ്റിൽ കടന്നുകയറുകയും 17 വ്യവസ്ഥകളുള്ള ഒരു എഗ്രിമെന്റിൽ നിർബന്ധപൂർവം ഒപ്പിടുവിച്ചുകൊണ്ട് ടിബറ്റിനെ ചൈനയുടെ ഭാഗമാക്കുകയും ചെയ്തു. ചൈനീസ് കടന്നുകയറ്റത്തെ അംഗീകരിക്കാതെ, ആത്മാഭിമാനം സംരക്ഷിക്കാൻ ടിബറ്റുകാർ പലതരത്തിലും ചെറുത്തു നില്പുകൾ നടത്തി. 1959 ൽ ഇതൊരു വിപ്ലവമായി രൂപപ്പെടുകയും ടിബറ്റിൽ സ്ഥിരമായി തമ്പടിച്ചിരുന്ന ചൈനീസ് പട്ടാളം സമരത്തെ അതിനിഷ്ഠൂരമായി അടിച്ചമർത്തുകയും ചെയ്തു. മാർച്ച് 10 മുതൽ മൂന്ന് ദിവസം കൊണ്ട് ഏതാണ്ട് 15,000 ടിബറ്റുകാർ വധിക്കപ്പെട്ടു.
ദലൈലാമയ്ക്ക് അഭയം
അന്ന് 24 വയസു മാത്രമുണ്ടായിരുന്ന പതിനാലാം ദലൈലാമ ഇന്ത്യയിലേക്കു രക്ഷപ്പെട്ടു. ഒന്നര ലക്ഷത്തോളം ടിബറ്റൻ വംശജരും അദ്ദേഹത്തെ പിന്തുടർന്ന് ഇന്ത്യയിലെത്തി. ടിബറ്റുകാരുടെ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളിൽ മൊത്തം 87,000 ടിബറ്റുകാർക്കു മരണം സംഭവിച്ചതായി ചൈനീസ് ഭരണകൂടം കണക്കാക്കുമ്പോൾ മരണസംഖ്യ 4,30, 000 എന്നാണ് ഇന്ത്യയിലേക്കു കടന്ന ടിബറ്റുകാർ പറയുന്നത്. 30 ലക്ഷത്തോളം മാത്രം വരുന്ന ഒരു ചെറുസമൂഹത്തിൽ നിന്നാണ് ഇത്ര വലിയ ജീവനാശമുണ്ടായത് എന്നോർക്കണം! ടിബറ്റൻ ബുദ്ധമത വിശ്വാസികൾ, അവരുടെ ലാമമാർ പുനർജനിക്കുമെന്നും അവരാണ് കലാകാലങ്ങളിൽ ദലൈലാമ ആയി തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും വിശ്വസിക്കുന്നു. ചൈനീസ് ഗവൺമെന്റ് പറയുന്നത് ലാമാമാരെ നിയമിക്കുന്നതൊക്കെ തങ്ങൾ ചെയ്തുകൊള്ളാം എന്നാണ്. അവരങ്ങിനെ ചെയ്യുകയും ചെയ്തു. ടിബറ്റൻ ജനതയും കമ്യൂണിസ്റ്റ് സർക്കാരും തമ്മിലുള്ള ബന്ധത്തെ മനസിലാക്കാൻ ഈ ചരിത്രം ഉപകരിക്കും.
പഞ്ചശീല തത്വങ്ങൾ
ഇന്ത്യക്ക് ചൈനയുമായി 3,488 കിലോമീറ്റർ അതിർത്തിയുണ്ട്. ചൈനയിൽ ഏകാധിപത്യ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഈ അതിർത്തിയിൽ ഉടനീളം ചൈനീസ് അവകാശ വാദങ്ങളുമുണ്ട്. ചൈനയിലെ, ജനാധിപത്യ റിപ്പബ്ലിക്കൻ ഗവൺമെന്റിനെ അട്ടിമറിച്ച് അധികാരത്തിലേറിയ കമ്യൂണിസ്റ്റ് ഗവൺമെന്റിനെ അംഗീകരിക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ രണ്ട് പതിറ്റാണ്ടോളം മടികാണിച്ചപ്പോഴും തുടക്കത്തിലെ അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. ചൈനയുടെ ടിബറ്റൻ കടന്നുകയറ്റത്തെ വിമർശിച്ച ഇന്ത്യൻ നിലപാട് പക്ഷെ ചൈനക്ക് അരോചകമായി . ചൈനയുടെ സിംഗ്ജിയാങ് പ്രവിശ്യയിൽനിന്ന് ടിബറ്റിലേക്ക് എളുപ്പത്തിൽ കടക്കാവുന്ന ഇന്ത്യൻ മേഖലയായ അക്സായി ചിൻ മേഖലയിൽ പട്ടാളത്തെ വിന്യസിച്ചുകൊണ്ടാണ് ചൈന അതൃപ്തി പ്രകടിപ്പിച്ചത്.
1954 ൽ നെഹ്റു പീക്കിങ് സന്ദർശിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വർധിപ്പിക്കുകയും പഞ്ചശീല തത്വങ്ങൾ എന്നറിയപ്പെടുന്ന സൗഹൃദ കരാറിലെത്തുകയും ഇന്ത്യ ടിബറ്റിന്റെ മേലുള്ള ചൈനീസ് ആധിപത്യം അംഗീകരിക്കുകയും ചെയ്തു. പക്ഷ,േ അതേവർഷം ചൈന പ്രസിദ്ധീകരിച്ച അവരുടെ ഭൂപടത്തിൽ ഇന്ത്യയുടെ 1,20,000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം അവരുടേതായി കാണിച്ചിരുന്നു. (അന്നും ഇന്നും അതാണ് ചൈന) ഇന്ത്യ പ്രധിഷേധിച്ചപ്പോൾ ചെറിയ തെറ്റുവന്നതായി ചൈനീസ് പ്രധാനമന്ത്രി പ്രതികരിച്ചു.
ഇന്ത്യയോട് അസൂയ
1959 ൽ ദലൈലാമക്ക് ഇന്ത്യ അഭയം നൽകിയത് കഠിനമായ അപമാനമായാണ് മാവോ സെദോങ് കണ്ടത്. ടിബറ്റൻ കലാപത്തിനു പിന്നിൽ ഇന്ത്യയാണെന്ന് മാവോ ഔദ്ധത്യത്തോടെ ആരോപിച്ചപ്പോഴും അപകടം മണക്കാൻ നെഹ്റുവിന് കഴിയാതെപോയത്, പഞ്ചശീല തത്വങ്ങളിൽ അടിയുറച്ച സൗഹൃദത്തിലെ അമിത വിശ്വാസം കൊണ്ടാണോ, അതോ ദാരിദ്ര്യത്തിൽനിന്നു കുതറി നിവരാൻ ശ്രമിക്കുന്ന ഇന്ത്യക്ക് ഒരു യുദ്ധത്തെ വിഭാവനം ചെയ്യാൻ കഴിയാതെ പോയതുകൊണ്ടാണോ? നിർണയിക്കാൻ നിവൃത്തിയില്ല!
കൊളോണിയൽ ആധിപത്യത്തിൽ നിന്ന്, രണ്ടാം ലോക മഹായുദ്ധശേഷം സ്വാതന്ത്ര്യം പ്രാപിച്ച നിരവധി രാജ്യങ്ങളിൽ ഒന്നിനുപോലും നേടാനാവാത്ത അസാധാരണമായ വളർച്ചാവേഗം പ്രത്യേകിച്ചു ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ മേഖലകളിൽ ഇന്ത്യക്ക് ആർജിക്കാനായത് ചൈനക്ക് അസൂയ ഉളവാക്കിയിരുന്നു എന്നതും വാസ്തവമാണ്. ഏഷ്യയിലെ ശ്രദ്ധാകേന്ദ്രമായ ഏകശക്തി എന്ന ചൈനീസ് അഹങ്കാരത്തിന് അനിതരസാധാരണമായ ചൈതന്യം പ്രദർശിപ്പിക്കുന്ന ഈ പുതിയ രാജ്യം ഭീഷണി ആയേക്കും എന്നവർ ആശങ്കപ്പെട്ടിരുന്നു.
പ്രതീക്ഷിക്കാതെ യുദ്ധം
1962 ന്റെ തുടക്കം മുതൽക്കെ അതിർത്തിയിൽ പലയിടങ്ങളിലും ചെറിയചെറിയ ഏറ്റുമുട്ടലുകൾ ഇന്ത്യ - ചൈന പട്ടാളങ്ങൾ തമ്മിൽ നടന്നിരുന്നു. ലഡാക്കിലെ ലേയിൽ ചുഷുൾ മിലിറ്ററി പോസ്റ്റിലെ ഇന്ത്യൻ ഗൂർഖ പട്ടാളത്തോട്, നേപ്പാളികളും ചൈനക്കാരും സഹോദരരാണെന്നും സഹോദരർക്കെതിരെ ഇന്ത്യക്കുവേണ്ടി പൊരുതരുതെന്നും ചൈനീസ് പട്ടാളം 1962 ജൂലൈയിൽ മൈക്ക് ഉപയോഗിച്ച് ആഹ്വാനം ചെയ്തു. ഗൂർഖകൾ വംശപരമായി ചൈനക്കാരുൾപ്പെടുന്ന മംഗോളിയൻ വംശജരാണല്ലോ.
ഇതൊക്കെയാണെങ്കിലും 1962 ഒക്ടോബർ 20 ന് ചൈനാപ്പട അതിർത്തിയായ മക്മഹോൻ രേഖ ലംഘിച്ച് വൻസന്നാഹത്തോടെ ലഡാക്കിൽ പ്രവേശിക്കുന്നതുവരെ ഇന്ത്യയിൽ ആരും ചൈനയുമായി ഒരു യുദ്ധം സംഭവിക്കുമെന്ന് വിചാരിച്ചതേയില്ല. അതുകൊണ്ടുതന്നെ നമുക്ക് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലായിരുന്നു. മുഴുവൻ വാർത്താ വിനിമയ സംവിധാനങ്ങളും തകർത്ത അവർ ഇന്ത്യയുടെ തുടർന്നുള്ള നീക്കങ്ങളെയും തടസപ്പെടുത്തി. ലഡാക്കിൽ പ്രവേശിച്ച അതേസമയത്തുതന്നെ അരുണാചൽ പ്രദേശിലെ നാംകാച്ചു പുഴയുടെ താഴ്വരയിലും സിക്കിമിലെ നാഥുലാ ചുരത്തിലും ആക്രമണം നടത്തി . അതായത് മുഴുവൻ ഇന്ത്യ- ചൈന അതിർത്തിയും യുദ്ധമുഖമായി.
ഇന്ത്യയുടെ 20,000 വരുന്ന അതിർത്തി രക്ഷാ സേനയോട് നേരിട്ടത് ഏതാണ്ട് അഞ്ചിരട്ടി, യുദ്ധ സന്നദ്ധരായ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ആണ്. ലോകം മുഴുവൻ ശ്രദ്ധിച്ച ധീരതയും പോരാട്ടവീര്യവും പ്രകടിപ്പിച്ച ഇന്ത്യൻ യോദ്ധാക്കൾക്ക് പക്ഷെ, എണ്ണത്തിലും ഒരുക്കത്തിലും വളരെ മുന്നിലായിരുന്ന ചൈനീസ് സേനയെ പൂർണമായി തടയാനായില്ല. ലഡാക്കിലെ അക്സായ് ചിൻ എന്ന മനുഷ്യ വാസമില്ലാത്ത മഞ്ഞു മരുഭൂമി പ്രദേശം അവർ പിടിച്ചെടുത്തു .
അക്സായ് ചിൻ അടക്കം ഏതാണ്ട് 45,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം 1962 ലെ യുദ്ധത്തിൽ ചൈന കൈയടക്കിയെന്നാണ് കണക്ക്. ഒന്നുംതന്നെ മനുഷ്യവാസമുള്ള പ്രദേശങ്ങളല്ല; അവരുടെ അതിർത്തികൾ സുരക്ഷിതമാക്കാനും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്കുള്ള സുഗമമായ ഗതാഗത സംവിധാനം ഒരുക്കാനുമാണ് ഈ പ്രദേശങ്ങൾ അവർക്ക് ഉപകാരപ്പെടുക.
ഇന്ത്യക്കു കിട്ടിയ പാഠങ്ങൾ
നമ്മുടെ രാജ്യത്തിന്റെ സൈനികശേഷിയുടെ പോരായ്മ മനസിലാക്കാനും അയലത്തെ അസൂയക്കാരനായ വിഷമേറിയ ശത്രുവിനെ തിരിച്ചറിയാനും ഇന്ത്യൻ ജനതയുടെ ദേശീയ ഏകതാ ബോധം വാനോളം ഉയരുവാനും സഹായിച്ചുവെന്നതാണ് ആദ്യ ഇന്ത്യ-ചൈന യുദ്ധത്തിലെ നമ്മുടെ പ്രധാന നേട്ടം. തുടർന്ന് 1965 ലും 1971 ലും ചൈനീസ് സഹായത്തിന്റെ ഹുങ്കിൽ നമ്മോടെതിരിട്ട പാക്കിസ്ഥാനെ നിഷ്പ്രയാസം അടിയറവ് പറയിക്കാൻ ഈ യുദ്ധത്തിലെ പാഠങ്ങൾ നമ്മെ വലുതായി സഹായിച്ചു. സ്വാതന്ത്ര്യം നേടി 27 വർഷം കൊണ്ട്, ഏറ്റവും മെച്ചപ്പെട്ട ടെക്നോളജിയുള്ള ന്യൂക്ലിയർ ബോംബ്, സ്വയം നിർമിച്ച് ആയുധപ്പുര കിടയറ്റതാക്കാനുള്ള വിവേകവും ഈ യുദ്ധം സമ്മാനിച്ചതാണ്. ഹിമപർവതശിഖരങ്ങളിലെ അതികഠിന ചുറ്റുപാടുകളിൽ പൊരുതാനുള്ള നൈസർഗിക ശേഷിയുൾക്കൊണ്ട, ടിബറ്റൻ അഭയാർഥികളിൽനിന്നുള്ള അതുല്യ പോരാളികളെ ചേർത്ത്, അവരുടെ രക്തത്തിലലിഞ്ഞുചേർന്ന അന്യാദൃശ്യമായ ചൈനീസ് വിരോധം ഉൾക്കൊണ്ട് രൂപപ്പെടുത്തിയ 'സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്' (എസ്എഫ്എഫ്) എന്ന പട്ടാള റെജിമെന്റും ഈ യുദ്ധത്തിന്റെ സംഭാവനയാണ്. ഇപ്പോൾ ഇന്ത്യ-ചൈന അതിർത്തിയിൽ നടക്കുന്ന സംഘർഷത്തിൽ, ചൈനയെ തളച്ചുനിർത്തിയിരിക്കുന്നത് എസ്എഫ്എഫ് ആണെന്നത് യാദൃച്ഛികമല്ല. അന്ന് ഗൂർഖ പട്ടാളത്തെ സഹോദരസ്നേഹം പറഞ്ഞ് സ്വാധീനിക്കാൻ ശ്രമിച്ചവർക്കുനേരെ ഇന്ന് സ്വന്തം നാട്ടുകാർ തോക്ക് ചൂണ്ടുന്നു.
ഡോ. ജോസ് ജോൺ മല്ലികശേരി
(കോഴിക്കോട് ദേവഗിരി കോളജ് മുൻ പ്രിൻസിപ്പലാണ് ലേഖകൻ)