Friday, October 9, 2020 10:56 PM IST
അമ്മയും സഹോദരിയുമായി സ്ത്രീകളെ കാണണമെന്നു ലോകത്തെ പഠിപ്പിച്ചതാണു ഭാരതീയ സംസ്കൃതി. മാതൃഭാവമാണ് ഇതില്‍ മുഖ്യം. "മാതൃവത്പര ദാരെഷു'- എല്ലാ സ്ത്രീകളോടും മാതൃഭാവേന ഇടപെടണമെന്നതാണു ഭാരതീയ സംസ്കാരത്തിന്റെ പൊരുള്‍. വേദങ്ങള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ മാതൃസങ്കല്‍പ്പം കാണാനാകും. ഭൂമി മുതല്‍ രാഷ്ട്രം, ഭാഷ, നദി എന്നിവയിലെല്ലാം മാതൃഭാവം കണ്ടവരാണ് ഇന്ത്യക്കാര്‍. സ്ത്രീ പ്രകൃതിയാണെന്നുള്ള സങ്കല്‍പ്പവും വേദങ്ങളിലുണ്ട്.
സ്നേഹം, വാത്സല്യം, കരുണ, സഹനം, ക്ഷമ, അറിവ്, ഐശ്വര്യം, ശക്തി തുടങ്ങി എത്രയോ നല്ല കാര്യങ്ങളുടെ ഭൂമിയിലെ കാണപ്പെട്ട ദൈവമാണ് അമ്മ. എല്ലാ നന്മകളുടെയും മൂര്‍ത്തിമദ്ഭാവമായ പരിശുദ്ധ കന്യകാമറിയമാണ് ക്രൈസ്തവരുടെ ഏറ്റവും പ്രധാന സ്ത്രീസങ്കല്പ്പം. ജനിക്കുന്ന ഓരോ പെണ്‍കുഞ്ഞും ലക്ഷ്മിദേവിയുടെ അംശാവതാരങ്ങളാണെന്ന വിശ്വാസം ഉത്തരേന്ത്യയില്‍ കാലങ്ങളായുണ്ട്.
അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമായ സരസ്വതിയായും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഭാവമായ ലക്ഷ്മിയായും ശക്തി, വീര്യം തുടങ്ങിയവയുടെ പ്രതീകമായ ദുര്ഗയായുമെല്ലാം സ്ത്രീകളെ ഭാരതസംസ്കാരത്തില്‍ കാണാനാകും. ഇതില്‍ സരസ്വതിക്കും ലക്ഷ്മിക്കും തുല്യമായ പുരുഷസങ്കല്പ്പങ്ങളില്ല. വേദങ്ങളില്‍ ധര്മപത്നിയായും സ്ത്രീകളെ വിശേഷിപ്പിക്കുന്നുണ്ട്. ഗര്‍ഭിണിയും അമ്മയുമായ സ്ത്രീയെ ബഹുമാനിക്കാത്ത ഒരു മതവും സംസ്കാരവും ഇല്ല. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനയെ അഭിനന്ദിക്കാന്‍ കഴിയുന്ന കാലവുമല്ലിത്.
മായാത്ത സ്ത്രീവിരുദ്ധത
പക്ഷേ സതി, ദേവദാസി, ബാലികാവധു, സ്ത്രീധനം തുടങ്ങിയ അനാചാരങ്ങളും സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ലെന്നു പറഞ്ഞ മനുസ്മൃതിയുമെല്ലാം നമ്മുടെ ഭാരതത്തില്‍ തന്നെയാണു വേരൂന്നിയത്. അതിപ്രാചീന കാലം മുതല്‍ ഭാരതത്തില്‍ വ്യവഹാര നിര്‍ണയത്തിന് ഉപയോഗിച്ചിരുന്ന മനുസ്മൃതിയിലെ ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന വാചകത്തിലെ സ്ത്രീവിരുദ്ധത എത്ര ശ്രമിച്ചാലും മായില്ല. നാരിമാരെ പൂജിക്കുന്നിടത്തു ദേവതമാര്‍ പ്രസാദിക്കുമെന്ന വൈരുധ്യവും കാണാനാകും.
മനുസ്മൃതി കത്തിച്ചുകൊണ്ട് അംബേദ്കര്‍ തുടങ്ങിവച്ചത് ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെയും ബാഹ്മണ്യത്തിനെതിരെയുമുള്ള ശക്തമായ പോരാട്ടമായിരുന്നു. ജാതിയുടെ ഉന്മൂലനം എന്ന അംബേദ്കറുടെ പ്രശസ്തമായ പുസ്തകവും ഓര്‍ക്കേണ്ടതുണ്ട്.
രാജ്യം ഭരിക്കുന്ന സംഘപരിവാറിലെ ഏറ്റവും പ്രബലമായ ആര്‍എസ്എസില്‍ സ്ത്രീകള്‍ക്ക് ഇന്നും പ്രവേശനമില്ല! ഇതര മതസ്ഥരുടെ മിക്ക സംഘടനകളിലും സ്ഥിതി വ്യത്യസ്തമല്ല. രാഷ്ട്രീയ സ്വയം സേവക് സംഘിനു സമാനമായി രൂപീകരിച്ച രാഷ്ട്രീയ സേവികാ സമിതി എന്ന വനിതാ സംഘടനയുടെ പേരിലും സ്ത്രീവിരുദ്ധത കാണാനാകും. പുരുഷന്മാര് സ്വയം സേവകരും സ്ത്രീകള്‍ വെറും സേവികമാരും ആയതെങ്ങിനെ എന്നു ചോദിക്കരുത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ലോക്സഭാ സ്പീക്കറുമായി സ്ത്രീകളെ ആദരിച്ച ഇന്ത്യയില്‍ പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള നിയമം പാസാക്കാന്‍ ഭരണക്കാരും രാഷ്ട്രീയ നേതാക്കളും തയാറായിട്ടില്ല.
സ്ത്രീയെ അമ്മയായി ബഹുമാനിക്കുന്ന അതേ ഭാരത സമൂഹമാണു സ്ത്രീവിരുദ്ധ അനാചാരങ്ങളുടെയും കൊടിയ സ്ത്രീ പീഡനങ്ങളുടെയും പിന്നിലെന്നതാണു വലിയ വൈരുധ്യം! ഉത്തരേന്ത്യയില്‍ ഇന്നും മറയില്ലാതെ പ്രകടമാകുന്ന ജാതീയമായ വേര്‍തിരിവുകള്‍ കൂടിയാകുമ്പോള്‍ ദളിതരും പാവപ്പെട്ടവരുമായ സ്ത്രീകളുടെ സ്ഥിതി അതീവദയനീയമാണ്.
തെളിവ് ഇരുളിന്റെ മറവില്‍
രാജ്യത്താകെ വലിയ പ്രതിഷേധത്തിനു വഴിതെളിച്ച നിര്‍ഭയ സംഭവത്തിനുശേഷവും എന്തേ സ്ത്രീകള്‍ക്കു സുരക്ഷയില്ല? സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി 2012ല്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.എസ്. വര്‍മ കമ്മീഷന്റെ റിപ്പോര്‍ട്ടുകളിലെ പല ശിപാര്‍ശകളും നടപ്പാക്കുകയും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുകയും ചെയ്തിട്ടും സ്ത്രീകള്‍ക്കു രക്ഷയില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മനുഷ്യാവകാശ ലംഘനം കൂടിയാണെന്നു പോലും പലര്‍ക്കും ഇനിയും ബോധ്യമായിട്ടില്ല.
ലൈംഗിക പീഡന കേസുകളില്‍ ഇരകളായ സ്ത്രീകള്‍ക്കനുകൂലമായി 2013ല്‍ ക്രിമിനല്‍ നിയമ ഭേദഗതി പാസാക്കിയതോടൊപ്പം ഇന്ത്യന്‍ പീനല്‍ കോഡിലും (ഐപിസി) തെളിവുകള്‍ക്കായുള്ള ഇന്ത്യന്‍ എവിഡന്‍സ് നിയമത്തിലും 1973ലെ ക്രിമിനല്‍ നടപടിച്ചട്ടങ്ങളിലും ഭേദഗതി വരുത്തിയിരുന്നു. സ്ത്രീകളെ മാനഭംഗം ചെയ്യുന്ന പ്രതികളുടെ വിചാരണ വേഗത്തിലാക്കാനായി അതിവേഗ കോടതികളും സ്ഥാപിച്ചു. നിയമങ്ങളിലെ പരിരക്ഷ മാത്രം പോരെന്നതില് സംശയിക്കാനില്ല.
സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ പോലീസിന്റെ സമീപനത്തിലും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിലും മാറ്റം അനിവാര്യമാണ്. പോലീസില്‍ പരാതിപ്പെടുന്ന ഇരകള്‍ക്കു സംരക്ഷണവും നീതിയും ഉറപ്പാകണം. ഹത്രാസിലും പ്രമാണികള്‍ ഉള്‍പ്പെട്ട പല പ്രധാന കേസുകളിലും വേട്ടക്കാരനൊപ്പമാണ് പോലീസ് എന്ന തോന്നല്‍ വെറുതെയുണ്ടായതല്ല. ഹത്രാസില്‍ യുപി പോലീസും ഭരണകൂടവും പ്രതികളുടെ പക്ഷം പറയുന്നതും പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ പോലുമില്ലാതെ ഇരുളിന്റെ മറവില്‍ കത്തിച്ചു തെളിവു നശിപ്പിച്ചതുമെല്ലാം നല്കിയ സന്ദേശം തീര്‍ത്തും തെറ്റാണ്. തെളിവുകളും നിയമങ്ങളും നീതിയും സ്ത്രീകളുടെ സുരക്ഷാ ബോധവുമാണു കത്തിയെരിഞ്ഞത്.
സമത്വം പ്രായോഗികമാകണം
സ്ത്രീകളെ തുല്യതയോടെ കാണുന്ന, ലിംഗനീതി ഉറപ്പാക്കുന്ന സാമൂഹിക പരിഷ്കാരവും ഉണ്ടാകേണ്ടതുണ്ട്. കുടുംബങ്ങളില്‍ കുട്ടികളെ വളര്‍ത്തുന്നതു മുതല്‍ വിദ്യാഭ്യാസത്തിലൂടെയും മതപരമായ കാഴ്ചപ്പാടുകളിലെ പരിഷ്കാരങ്ങളിലൂടെയുമേ ഇതു സാധ്യമാകൂ. സ്ത്രീ ഉപഭോഗ വസ്തുവല്ലെന്നും പുരുഷന്മാരുടെ എല്ലാ അവകാശങ്ങളും കഴിവുകളും മികവുകളും ഉള്ള മനുഷ്യരാണെന്നുമുള്ള തിരിച്ചറിവ് ഒാരോ മനുഷ്യരിലും വളരേണ്ടതുണ്ട്. എല്ലാ തലത്തിലും അര്‍ഥത്തിലും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്ത്രീ ശക്തീകരണം ഫലപ്രദവും പ്രായോഗികവുമായി ഉറപ്പാക്കുകയാണു പ്രധാനം.
സ്ത്രീകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഐക്യ രാഷ്ട്രസഭയുടെ 1979ലെ കണ്വന്ഷന് (ദ കണ്വന്ഷന് ഓണ്‍ ദി എലിമിനേഷന് ഓഫ് ഓള് ഫോംസ് ഓഫ് ഡിസ്ക്രിമിനേഷന്‍ എഗെന്‍സ്റ്റ് വിമന്‍) സ്ത്രീകളുടെ അവകാശ സംരക്ഷണ നിയമം എന്നാണ് അറിയപ്പെടുന്നത്.
ഇന്ത്യയടക്കം 180 രാജ്യങ്ങള്‍ അംഗീകരിച്ചതും സ്ത്രീകളുടെ അവകാശത്തെ നിര്‍വചിച്ചതുമായ ഈ ആഗോള ഉടമ്പടിക്കു ശേഷവും സ്ത്രീകള്‍ക്കു ലോകത്താകെ വിവേചനം തുടരുന്നു. സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങള്‍ സ്ഥിരീകരിക്കുന്ന ഒരേയൊരു മനുഷ്യാവകാശ ഉടമ്പടിയുമാണിത്.
1948ല്‍ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ച് 45 വര്‍ഷത്തിനുശേഷം 1993ല്‍ വിയന്നയില്‍ നടന്ന യുഎന്‍ സമ്മേളനത്തിലാണു സ്ത്രീകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശമാണെന്നു സ്ഥിരീകരിച്ചതെന്നതും വിസ്മരിക്കാനാകില്ല.
രാഷ്ട്രീയം, പൊതുജീവിതം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവയിലെല്ലാം സ്ത്രീകള്‍ക്കു തുല്യ അവസരങ്ങള്‍ ഉറപ്പുവരുത്താന്‍ ഇനിയെങ്കിലും തയാറാകണം. വിവാഹം, ഭൂമി, സ്വത്ത്, തൊഴില്‍, വിദ്യാഭ്യാസം, അനന്തരാവകാശം, രാഷ്ട്രീയം എന്നിവയിലെല്ലാമുള്ള വിവേചനം പാടെ അവസാനിപ്പിച്ചേ മതിയാകൂ.
നിര്‍ഭയയിലും അവസാനിക്കാത്ത നാണക്കേട്
2012 ഡിസംബര്‍ 16 എന്ന ദിവസവും നിര്‍ഭയ എന്ന യുവതിയും മറക്കാനാകില്ല. ലോകത്തിനു മുന്നില്‍ ഇന്ത്യ നാണംകെട്ട ദിവസമാണത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍വച്ച് കൂട്ടമാനഭംഗം ചെയ്തശേഷം അതിക്രൂരമായ പീഡനങ്ങളേറ്റു മരിച്ച നിര്‍ഭയ സംഭവത്തിനു ശേഷവും രാജ്യം ഒരു പാഠവും പഠിച്ചില്ല.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പത്തൊമ്പതുകാരിയുടേതു പോലുള്ള നൂറുകണക്കിനു രോദനങ്ങളാണ് രാജ്യം കേള്‍ക്കേണ്ടി വരുന്നത്. 2012ലെ ഡല്‍ഹി നിര്‍ഭയ, 2017ലെ ഉന്നാവോ, 2018ലെ കഠ്വ, 2019ലെ ഹൈദരാബാദ് തുടങ്ങി രാജ്യമനഃസാക്ഷിയെ ആകെ നൊമ്പരപ്പെടുത്തിയ എത്രയോ കേസുകള്‍.
രാജ്യത്ത് 32,033 മാനഭംഗ കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. അതായതു ദിവസം 88 സ്ത്രീകളാണു മാനഭംഗം ചെയ്യപ്പെടുന്നത്. നിര്‍ഭയ കേസിനു ശേഷവും ഇതില്‍ കുറവില്ല. 33,356 (2018), 32,559 (2017), 38,947 (2016), 34,651 (2015), 36,735 (2014), 33,707 (2013) എന്നിങ്ങിനെയാണു സ്ത്രീകള്‍ നേരിട്ട മാനഭംഗങ്ങൾ സംബന്ധിച്ച കേസുകളുടെ മാത്രം എണ്ണം. പോലീസില്‍ കേസില്ലാതെ പോയ സംഭവങ്ങൾ ഇതിലും എത്രയോ ഇരട്ടി വരും. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും മുതിർന്നവരുമെല്ലാം ലൈംഗിക പീഡനങ്ങള്ക്കിരയാകുന്നതു പതിവായിരിക്കുന്നു.
ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2019ല്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ നാലു ലക്ഷം കേസുകളാണുണ്ടായത്. 2018ല്‍ 3.78 ലക്ഷവും 2017ല്‍ 3.59 ലക്ഷവുമായിരുന്നു ഇത്തരം കേസുകള്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഒന്നാമത് യുപി - 59,853, രണ്ടാമത് രാജസ്ഥാന് - 41,550, മൂന്നാം സ്ഥാനത്ത് മഹാരാഷ്ട്ര- 37,144 ആണ്. മാനഭംഗ കേസുകളില്‍ രാജസ്ഥാന് ഒന്നാമതും (5,997) യുപി രണ്ടാമതും (3,065) മധ്യപ്രദേശ് മൂന്നാമതും (2,485) മഹാരാഷ്ട്ര നാലാമതും (2,299) കേരളം അഞ്ചാം സ്ഥാനത്തുമാണ് (2,023 കേസുകള്‍). ഇതില്‍ വെറും 27.8 ശതമാനം കേസുകളിലാണു പ്രതികള്‍ ശിക്ഷിക്കപ്പെട്ടതെന്നതാണു കൂടുതല്‍ ഞെട്ടിക്കുക.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ