Wednesday, October 28, 2020 10:36 PM IST
സര്ഗധാരകള് പ്രകാശം പരത്തുന്ന മലയാളിയുടെ ആകാശത്ത് അക്ഷരങ്ങളാൽ അനുസ്യൂത വസന്തമൊരുക്കുന്ന എഴുത്തുകാരന്. ശ്രദ്ധേയനായ തിരക്കഥാകൃത്ത് എന്നതിനപ്പുറം മലയാള സിനിമയുടെയും സാംസ്കാരിക കേരളത്തിന്റെ തന്നെയും ചരിത്രപഥങ്ങള്ക്കൊപ്പം സൂക്ഷ്മസഞ്ചാരം നടത്തുന്ന ജോണ്‍പോള്‍ എന്ന ജോണ്‍ പോള്‍ പുതുശേരിക്ക് ഇന്നു സപ്തതി.
മലയാളിയുടെ മനസില്‍ പതിഞ്ഞ ഒരുപിടി അനശ്വര സിനിമകള്‍ക്കു തിരക്കഥയൊരുക്കിയ ജോണ്‍പോള്‍ എഴുപതിലും എഴുത്തില്‍ സജീവമാണ്. നൂറിനടുത്തു സിനിമകള്‍, മുപ്പതോളം ഗ്രന്ഥങ്ങള്‍, ഡോക്യുമെന്ററികള്‍, പ്രഭാഷണങ്ങള്‍... വാക്കുകളുടെ വിന്യാസത്തില്‍ അതീവസൂക്ഷ്മതയും സൗന്ദര്യവും തനതായ താളക്രമവും ഉറപ്പാക്കി നമുക്കു സമ്മാനിച്ച ജോണ്‍പോളിന്റെ അമൂല്യ സമ്മാനങ്ങള്‍ മലയാളത്തിനെന്നും സുകൃത സൂക്ഷിപ്പാണ്.
1950 ഒക്ടോബര്‍ 29ന് എറണാകുളത്തു ജനനം. പരേതരായ ഷെവലിയര്‍ പി.വി. പൗലോസും എം.സി. റബേക്കയും മാതാപിതാക്കള്‍. പഠനശേഷം 1972ല്‍ കാനറ ബാങ്കില്‍ ഉദ്യോഗസ്ഥനായി. പഠനകാലത്തു കൂടെക്കൂട്ടിയ എഴുത്തിനെ ഉദ്യോഗത്തിലും ചേര്‍ത്തു നിര്‍ത്തി. ആദ്യ സിനിമ ചാമരം ഭരതന്റെ സംവിധാനത്തില്‍ 1980 ല്‍ പുറത്തിറങ്ങി. പിന്നാലെ മലയാളി ഹൃദയത്തിലേറ്റുവാങ്ങിയ നിരവധി സിനിമകള്‍.
ഭരത് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെയെല്ലാം താരോദയങ്ങള്‍ക്കു നിമിത്തമായ സിനിമകള്‍ക്കു തിരക്കഥയൊരുക്കിയത് ജോണ്‍ പോളായിരുന്നു. ഗോപിയുടെ പാളങ്ങള്‍, രേവതിക്കൊരു പാവക്കുട്ടി, ആരോരുമറിയാതെ, മമ്മൂട്ടിയുടെ ഇത്തിരിപ്പൂവേ ചുവന്നപൂവേ, ഒന്നാണു നമ്മള്, അതിരാത്രം, കാതോടു കാതോരം, യാത്ര, പുറപ്പാട് മോഹന്‍ലാലിന്റെ ഉണ്ണികളേ ഒരു കഥപറയാം, മിഴിനീര്‍പ്പൂവുകള്‍, അധ്യായം ഒന്നു മുതല്‍, ഉത്സവപ്പിറ്റേന്ന്, സൂര്യഗായത്രി എന്നിവ അതില്‍ ചിലതാണ്.
മറ്റുള്ളവരുടെ നല്ല നാളുകള്‍ ആഘോഷമാക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും എന്റെ സന്തോഷങ്ങള്‍ ആഘോഷമാക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് ജോണ്‍ പോളിന്റെ പക്ഷം. 70-ാം പിറന്നാളില്‍ പുതിയ പുസ്തകം-ഓര്മവിചാരം - പ്രകാശനം ചെയ്യപ്പെടുന്നു എന്നതാണ് ആഹ്ലാദവാര്‍ത്ത. മലയാള സിനിമയുടെ 25 വര്‍ഷത്തെ സമഗ്രചരിത്ര ഗ്രന്ഥം ഉള്‍പ്പെടെ ഏതാനും പുസ്തകങ്ങള്‍ പണിപ്പുരയിലാണ്.
ചാവറ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ ബേസ്റൗമ പ്രസാധക സംരംഭത്തില്‍ ജോണ്‍ പോള്‍ മുഖ്യസഹകാരിയാണ്. ചാവറ പിതാവിനെക്കുറിച്ചുള്ള 18 പുസ്തകങ്ങള്‍ ഇതിലൂടെ പ്രസിദ്ധീകരിച്ചു. ചാവറ പിതാവിനെ പുതിയ കാലത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ജോണ്‍ പോള്‍ ക്രിയാത്മക പങ്കുവഹിച്ചിട്ടുണ്ടെന്ന് അടുത്ത സുഹൃത്ത് ഫാ. റോബി കണ്ണന്‍ചിറ ഓര്‍ക്കുന്നു. എച്ച്ഐവി കുട്ടികള്‍ക്കായുള്ള ചാവറ ഇന്‍സ്പയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, എം.കെ. സാനു ഫൗണ്ടേഷന്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളിലും ജോണ്‍പോള്‍ ഉണ്ട്.
സപ്തതിയില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് നിരന്തരം അന്വേഷണം തുടരുന്ന വിദ്യാര്ഥിയെപ്പോലെയെന്നാണ് ജോണ്‍ പോളിന്റെ മറുപടി. നമ്മള് എന്തൊക്കെയോ നേടിയെന്നു തോന്നിയാല്‍ മുന്നോട്ടു പോകാനുള്ള ഊര്‍ജം നഷ്ടമാകും. എന്നേക്കാള്‍ 24 വയസ് അധികമുള്ള ഗുരുനാഥന് സാനുമാഷ് ചിന്തിക്കുകയും നടക്കുകയും ചെയ്യുന്നതിനൊപ്പം എനിക്കാവുന്നില്ലല്ലോ എന്ന വേവലാതി, ഇനിയും ഏറെക്കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു.
ഭാര്യ ഐഷയ്ക്കൊപ്പം കൊച്ചി,വെണ്ണലയിലാണു താമസം. മകള്‍ ജിഷ വിവാഹിതയാണ്.സിനിമയിലും സാഹിത്യത്തിലും പൊതുരംഗങ്ങളിലും പല കാലങ്ങളില്‍ മിന്നിത്തിളങ്ങിയ, പെയ്തൊഴിഞ്ഞ, അനശ്വര അധ്യായങ്ങളെഴുതിയ മഹത്ജീവിതങ്ങളെയും മാറ്റങ്ങളെയും അതിന്റെ കാറ്റും കുളിരും സംഘര്‍ഷങ്ങളും നഷ്ടമാകാതെ സമഗ്രമായി ആവിഷ്കരിക്കുന്നതില്‍ ജോണ്‍ പോളിനുള്ള കൈയടക്കത്തിനു തത്കാലം പകരക്കാരില്ല. മലയാളിക്ക് അറിവിന്റെയും അക്ഷരാനുഭവങ്ങളുടെയും വിസ്മയ വിരുന്നൊരുക്കാന്‍ സപ്തതിശോഭയോടെ ജോണ്‍ പോള്‍ നമുക്കിടയിലുണ്ട്.
സിജോ പൈനാടത്ത്