Sunday, January 3, 2021 11:08 PM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം തൊണ്ണൂറുകളുടെ ആദ്യം മുതൽ പ്രകടിപ്പിക്കുന്നതാണ്. ചിലപ്പോൾ ഏറെ ഉത്സാഹത്തോടെയും മറ്റുചിലപ്പോൾ തണുപ്പൻമട്ടിലുമായിരുന്നു ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ സന്ദർശിച്ച രണ്ട് അവസരങ്ങളിലും അദ്ദേഹം തന്റെ അഭിലാഷത്തെക്കുറിച്ച് സൂചന നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സമയം സമാഗതമായപ്പോൾ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടാനുള്ള ധൈര്യമില്ലാതെ അദ്ദേഹം മുങ്ങിയിരിക്കുന്നു. അവസാന നിമിഷം അറച്ചുനിന്ന് പരാജയപ്പെടുന്നവരെപ്പോലെ പല അവസരങ്ങളിലും ദശലക്ഷക്കണക്കിന് അനുയായികളെ, പ്രത്യേകിച്ച് തമിഴരെ അദ്ദേഹം നിരാശപ്പെടുത്തി. തെരഞ്ഞെടുപ്പിൽ അദ്ദേഹവുമായി സഖ്യമുണ്ടാക്കാൻ പദ്ധതിയിട്ടിരുന്ന രാഷ്ട്രീയ പാർട്ടികളും നിരാശയിലായി.
ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ക്രമീകരണങ്ങൾ ഏതാണ്ട് അന്തിമമാക്കിയതിനുശേഷം, പാർട്ടിയുടെ പേര് പ്രഖ്യാപിക്കുകയും 2021 ൽ പുതിയ പാർട്ടി ആരംഭിക്കാൻ നിശ്ചയിക്കുകയും ചെയ്തതിനു ശേഷമാണ് ഇത്തരത്തിലുള്ള ഏറ്റവും പുതിയ പിന്മാറ്റം. “ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും ഇല്ല”, “ഞങ്ങൾ മാറ്റും എല്ലാം മറ്റിമറിക്കും” എന്ന ഹാഷ് ടാഗിൽ ഡിസംബർ മൂന്നിന് ട്വീറ്റ് ചെയ്തുകൊണ്ട് വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ “വിസ്മയവും അത്ഭുതവും” കാട്ടുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ജാതിയോ മതമോ ഇല്ലാത്തതും ആത്മീയവും മതേതരവുമായ രാഷ്ട്രീയമായിരിക്കും തന്റെ പാർട്ടിയുടേതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ഞങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തീർച്ചയായും വിജയിക്കുകയും ജാതി മത പരിഗണനകൾ ഇല്ലാതെ സത്യസന്ധവും സുതാര്യവും അഴിമതിരഹിതവും ആത്മീയവും മതേതരവുമായ രാഷ്ട്രീയം സമ്മാനിക്കുകയും ചെയ്യും. അത്ഭുതവും വിസ്മയവും തീർച്ചയായും സംഭവിക്കും. ഇപ്പോൾ അല്ലെങ്കിൽ ഒരിക്കലും ഇല്ല…. ഞങ്ങൾ മാറ്റും, എല്ലാം മാറ്റും ”. എന്നാണ് അദ്ദേഹം പറഞ്ഞത്.
അപ്രതീക്ഷിത പിന്മാറ്റം
അത്തരമൊരു പ്രഖ്യാപനത്തിനു ശേഷം അദ്ദേഹം വീണ്ടും പിന്തിരിയുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ തന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ലെന്നാണ് രജനികാന്ത് പ്രസ്താവനയിൽ പറഞ്ഞത്. കലാനിധിമാരൻ നിർമാണവും ശിവ സംവിധാനവും ചെയ്യുന്ന പുതിയ സിനിമയായ “അന്നാഥെ” യുടെ ഷൂട്ടിംഗിനായി ഹൈദരാബാദിലായിരുന്നപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എത്തിയ നാലുപേർക്ക് കോവിഡ് പോസറ്റീവ് ആയതിനാൽ ഷൂട്ടിംഗ് മാറ്റിവച്ചിരുന്നു. 2016 ൽ വൃക്കമാറ്റിവയ്ക്കൽ നടത്തിയതിനാൽ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കാൻ മൂന്ന് ദിവസം നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർമാർ ഉപദേശിച്ചു. രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണെങ്കിലും അദ്ദേഹം ജനങ്ങളെ സേവിക്കുന്നതു തുടരും .
കൃത്യമായി നിർവചിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും സംഘടനാ പിന്തുണയും ഇല്ലാതെ ഇന്നത്തെ അവസ്ഥ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ലെന്ന് പലരും വിശ്വസിക്കുന്നു. ഒരു ജനപ്രിയ വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈദഗ്്ധ്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. മുമ്പ് പല അവസരങ്ങളിലും അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾക്കു വലിയ പിന്തുണ ലഭിച്ചിട്ടില്ല.
1996 ലെ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരായ പ്രസ്താവനയിൽ വലിയ പ്രതികരണം ഉണ്ടായില്ല. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി-എഡിഎംകെ മുന്നണിക്ക് പിന്തുണ നൽകിയതിനും കാര്യമായ ഫലം കിട്ടിയില്ല. അന്ന് തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും 40 ലോക്സഭാ സീറ്റുകളും ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണി നേടി. ഒരുപക്ഷേ, തന്റെ പരിമിതികൾ മനസിലാക്കിയിട്ടാകണം അദ്ദേഹം മൂന്നുപതിറ്റാണ്ടായി കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതിരുന്നത്. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഗരത്തിൽ വേണ്ടത്ര അടിത്തറയില്ലെങ്കിൽ സുഗമമായ യാത്ര എളുപ്പമല്ലെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. അതിനാലാകണം, പരിണതപ്രജ്ഞനായ തെരഞ്ഞെടുപ്പ് ചാണക്യൻ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി ധാരണയുണ്ടായിട്ടും അദ്ദേഹം രാഷ്ട്രീയപ്രവേശനം വേണ്ടെന്നുവച്ചത്.
ഞെട്ടിയത് കാവിപ്പട
രജനികാന്തിനെ നേതാവാക്കി എഡിഎംകെ-ബിജെപി യുടെ പിന്തുണയോടെ തമിഴ്നാട്ടിൽ വിജയകരമായ തുടക്കം കുറിക്കാമെന്നു കരുതിയ കാവിപ്പടയെ ഈ തീരുമാനം ഞെട്ടിക്കും. കിഴക്കൻ സംസ്ഥാനങ്ങളായ ഒഡീഷയിലും ബംഗാളിലും എന്നതുപോലെ ദക്ഷിണ മേഖലയിലും സ്വാധീനമുണ്ടാക്കാൻ കഴിയാത്തതാണ് ബിജെപിയുടെ പ്രധാന ദൗർബല്യം. പാർട്ടി ഈ സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതയുടെ ശക്തമായ എതിർപ്പുകളെ അതിജീവിക്കാനും മമതയെ പുറത്താക്കാനും ബിജെപി പരമാവധി ശ്രമിക്കുന്നുണ്ട്. ബിജു ജനതാദളിന്റെ കോട്ടയായി ഒഡീഷ തുടരുന്നു.
കർണാടകയിൽ, തെരഞ്ഞെടുപ്പിന് ശേഷമുള്ള കൗശലങ്ങളിലൂടെയാണ് അധികാരത്തിലെത്തിയത്. തെലുങ്കാനയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എളിയ തുടക്കമിടാനും ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താനും കഴിഞ്ഞു. ഭാവിയിൽ സഖ്യം തേടുന്ന സമർഥനായ രാഷ്ട്രീയക്കാരനായ തെലുങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി മേധാവിയുമായ കെ. ചന്ദ്രശേഖർ റാവുവുമായി ബിജെപി നേതാക്കൾ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലും മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനുമായ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുമായി ബിജെപി കൂടിയാലോചനകൾ നടത്തി.
കേരളത്തിൽ, ക്രിസ്ത്യൻ സമുദായത്തെയും രണ്ട് ജാതി വിഭാഗങ്ങളെയും കുടക്കീഴിലാക്കാൻ പാർട്ടി ശ്രമം നടത്തുന്നു. ബിജെപിയുടെ ചില കേന്ദ്ര നേതാക്കൾ കേരളത്തിലെ അസംതൃപ്തരായ ക്രിസ്ത്യൻ നേതാക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂഡൽഹിയിലെ മുൻനിര നേതാക്കൾ ചില നേതാക്കളുമായി പ്രത്യേക ചങ്ങാത്തം കൂടുകയും സമുന്നതരായവരെ സന്തോഷിപ്പിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുന്നു. കേന്ദ്രമന്ത്രിയായ ഒരു മുതിർന്ന ബിജെപി നേതാവ് സിപിഎമ്മിലെ ഒരു ഉന്നത നേതാവുമായി നേരിട്ട് ബന്ധപ്പെടുകയും നിർണായകമായ ചില കാര്യങ്ങളിൽ സഹായം നൽകുന്നതിന് സന്നദ്ധത അറിയിക്കുകയും ചെയ്തു.
ദക്ഷിണേന്ത്യൻ രാഷ്ട്രീയ ശൈലി ബിജെപി മേധാവികൾക്ക് ഇതുവരെ ശരിയായി മനസിലായിട്ടില്ല എന്നതാണ് വസ്തുത. കർണാടക ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ പാർട്ടിക്ക് കൂടുതൽ മുന്നേറാൻ കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തെയും ഒരു പ്രധാന പ്രാദേശിക പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിലാണ് പാർട്ടി. അതു കണ്ടെത്തി വിജയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രാദേശിക പാർട്ടികളെ സംബന്ധിച്ചിടത്തോളം ബിജെപിക്കൊപ്പം ചേരുന്നത് ന്യൂനപക്ഷ വോട്ടുകൾ നഷ്പ്പെടുത്തും എന്നതാണ് പ്രശ്നം. എന്നിരുന്നാലും, എൻഡിഎയുടെ ചില ക്ഷേമ നടപടികൾ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയിട്ടുണ്ട്.
ആത്യന്തികമായി, ഉത്തരേന്ത്യൻ പാർട്ടിയും ന്യൂനപക്ഷ വിരുദ്ധ പാർട്ടിയും എന്ന നിലയിൽ ബിജെപിക്ക് എങ്ങനെ പ്രതിച്ഛായ മാറ്റാൻ കഴിയും എന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ മുഖ്യ വിഷയമായിരിക്കും. ഒരു ദേശീയ പാർട്ടി എന്ന നിലയിലുള്ള ബിജെപിയുടെ അവകാശവാദം ദക്ഷിണേന്ത്യയിലെ പല ഭാഗങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടില്ല. കൃഷിയെയും കർഷകരുടെ താത്പര്യങ്ങളെയും ബാധിക്കുന്ന മൂന്ന് വിവാദ നിയമങ്ങളും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. പല കാരണങ്ങളാൽ നിരവധി കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ബിജെപിയുടെ നിലപാട് എന്തുതന്നെയായാലും, ഈ നിയമങ്ങൾ കുത്തക ബിസിനസ് സ്ഥാപനങ്ങൾക്ക് ഗുണം ചെയ്യുമെന്നും കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കില്ലെന്നുമാണ് പൊതുവായ ധാരണ.
ദക്ഷിണേന്ത്യയിലെ പ്രാദേശിക പാർട്ടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാനും ന്യൂനപക്ഷങ്ങളെ അണിചേർക്കാനുമുള്ള ശ്രമങ്ങൾ പാർട്ടിയെ സഹായിക്കുമെങ്കിലും, പ്രതികൂല പ്രതിച്ഛായ സൃഷ്ടിച്ച വിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരിക്കും ഭാവിയിലെ ഏത് തെരഞ്ഞെടുപ്പിലും നിർണായകമാകുക.