Monday, February 15, 2021 1:20 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ ഭീഷണികൾ, സമ്പദ്വ്യവസ്ഥയ്ക്കെതിരായ ആസൂത്രിത ഗൂഢാലോചനകൾ, നയതന്ത്ര പരിരക്ഷയിൽ വൻതോതിൽ സ്വർണം കടത്തൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും കള്ളക്കടത്തിനു കൂടുതൽ സ്വർണം വാങ്ങാനുമായി ഇന്ത്യയിലെ കരിഞ്ചന്തകളിൽനിന്നു ഡോളർ വാങ്ങി ഗൾഫ് രാജ്യങ്ങളിലേക്ക് കള്ളക്കടത്തു നടത്തുന്നു എന്നീ ഗുരുതര ആരോപണങ്ങൾ എന്നിവ സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ വികാരാധീനമായ കണ്ടെത്തലുകളെക്കുറിച്ച് പെട്ടെന്ന് ഒന്നും കേൾക്കാതായിരിക്കുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ ഏജൻസികളുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പത്രങ്ങളിലും ടിവി ചാനലുകളിലും വലിയ തലക്കെട്ടുകളായിരുന്നു. അതിലധികമായി പുതിയ വസ്തുതകളും ആകർഷകമായ അശ്ലീല രഹസ്യങ്ങളും കണ്ടെത്തുന്നതിന് ടിവി ആങ്കർമാർ അധികസമയമെടുക്കുകയും ചെയ്തതോടെ പ്രൈം ടൈം വാർത്തകളും സംവാദങ്ങളും കാണുന്നതിൽനിന്നു കുട്ടികളെ അകറ്റി നിർത്താൻ ചില മാതാപിതാക്കൾ നിർബന്ധിതരായി! വരികൾക്കിടയിലൂടെയും ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയും അത്തരം വാർത്തകൾ അവതരിപ്പിക്കാൻ അച്ചടി മാധ്യമങ്ങൾക്കു കഴിഞ്ഞു.
തുടക്കത്തിൽതന്നെ അധികാരത്തിലിരിക്കുന്നവരെ വിഷമിപ്പിക്കുന്നതരത്തിൽ പുറത്തുവന്ന അറ്റവും മുറിയുമായ വിവരങ്ങൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ അയയ്ക്കണമെന്നു കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. അഴിമതി ബന്ധമുള്ളതും രാജ്യ സുരക്ഷയ്ക്കും ദേശീയ സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയായ പ്രവർത്തനങ്ങളും ഉൾപ്പെടെ വളരെയധികം അസ്വസ്ഥജനകമായ ആരോപണങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടത് ആവശ്യവും ഉചിതവുമാണെന്ന് അദ്ദേഹം കരുതി. തെക്കൻ സംസ്ഥാനത്തെ സംഭവങ്ങളെക്കുറിച്ച് ആശങ്കാകുലനായ പ്രധാനമന്ത്രി വസ്തുതകൾ കണ്ടെത്താനും രാജ്യ താത്പര്യങ്ങൾക്ക് ഹാനികരമായ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കുമെതിരേ നടപടിയെടുക്കാനും എല്ലാ കേന്ദ്ര ഏജൻസികളെയും കേരളത്തിലേക്കയച്ചു.
കേന്ദ്ര ഏജൻസികൾ ശരവേഗത്തിൽ പ്രവർത്തിച്ചു. അവരുടെ കണ്ടെത്തലുകൾ പുറത്തുവരാൻ തുടങ്ങിയതിന് അന്വേഷണാത്മക റിപ്പോർട്ടർമാരോട് നന്ദി പറയണം. തത്പരകക്ഷികൾക്ക് ഇത് ചോർത്തിക്കൊടുത്തു എന്നാണ് ചിലരുടെ ആരോപണം. എന്തായാലും, അത്തരം അന്വേഷണ റിപ്പോർട്ടുകൾ അല്ലെങ്കിൽ സൃഷ്ടിച്ചെടുത്ത വാർത്തകൾ ചോർന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നെങ്കിലും അത് അടുത്ത ചില മാസങ്ങളിൽ കേരളത്തിന്റെ സമകാലിക ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതായിരുന്നു. ചിലതാകട്ടെ രാജ്യവുമായി ബന്ധപ്പെട്ടവയുമായിരുന്നു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടയിൽ, രാജ്യത്തെയാകെ ആശങ്കപ്പെടുത്തുന്നതും ജനങ്ങളുടെ ജീവിതത്തെയും ഉപജീവനമാർഗത്തെയും അപകടകരമായി ബാധിക്കുന്നതുമായ കോവിഡ് 19 സംബന്ധിച്ച വാർത്തകൾക്ക് മാധ്യമങ്ങളിൽ സ്ഥലവും സമയവും കുറഞ്ഞു.
അന്വേഷണം മരവിച്ചു
ഡൽഹിയിൽ ശൈത്യകാലം മരവിപ്പിക്കുന്നതായി മാറിയപ്പോൾ കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും മരവിപ്പിക്കുന്ന നിലയിലേക്ക് എത്തി. എന്നാൽ, സംസ്ഥാനത്തെ പ്രതിപക്ഷം അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ചൂടു പകരുന്നുണ്ടായിരുന്നു. എന്താണ് കേന്ദ്ര ഏജൻസികളെ മന്ദഗതിയിലാക്കിയത്? ഈ പ്രക്രിയയിൽ സംസ്ഥാനത്തെ പ്രതിപക്ഷത്തിനു രാഷ്ട്രീയ നേട്ടമുണ്ടെന്നു കേന്ദ്രത്തിനു തോന്നിയിട്ടുണ്ടോ?
ഒന്നും ഉറപ്പില്ല. എന്നാൽ, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കു ഗുണകരമായ സാഹചര്യം നിലനിർത്താൻ കേന്ദ്ര നേതൃത്വം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നതു വ്യക്തമാണ്. സംസ്ഥാന പാർട്ടിക്കുള്ളിലെ കടുത്ത ഭിന്നതകൾ ബിജെപിയുടെ കേന്ദ്ര നേതൃത്വം പരിഹരിക്കുമെന്ന് സംസ്ഥാന നേതാക്കൾ പ്രതീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഐക്യമുള്ള പാർട്ടിയായിരിക്കാൻ കേന്ദ്ര മാർഗനിർദേശങ്ങൾ ആവശ്യമാണ്. അടുത്തിടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിലെ ചില നേതാക്കൾ ശ്രമിച്ചിട്ടും സംസ്ഥാന പാർട്ടിയിലെ ഭിന്നിപ്പ് തുടരുന്നത് കഷ്ടം തന്നെ. ഇപ്പോൾ ചില നേതാക്കൾ നരേന്ദ്ര മോദിയുടെ ഇടപെടൽ തേടുന്നു. വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കും. പശ്ചിമ ബംഗാളിനെയും ആസാമിനെയും അപേക്ഷിച്ച് കേന്ദ്ര നേതൃത്വം കേരളത്തോട് താത്പര്യം കാണിക്കുന്നില്ലെന്ന് ചില സംസ്ഥാന നേതാക്കൾ കരുതുന്നു.
കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര നേതൃത്വം നടപടികൾ സ്വീകരിച്ചാൽ കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന അവസ്ഥയുണ്ട്. അത്തരമൊരു നീക്കം നടത്തിയാൽ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിയും.
കേരളത്തിൽ വീണ്ടും സിപിഎം അധികാരത്തിൽ വരുന്നതു കേന്ദ്രത്തെ സംബന്ധിച്ച് വലിയ പ്രശ്നമല്ലെന്നും എന്നാൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകതന്നെ വേണമെന്നുമുള്ള തോന്നലുണ്ട്. അത്തരമൊരു സാഹചര്യം കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഥമ താത്പര്യത്തിന് സഹായകരമാണ്. സിപിഎം ദുർബലമായ ഒരു രാഷ്ട്രീയ ശക്തിയായതിനാൽ, ബിജെപി രാഷ്ട്രീയമായ ഭീഷണിയും കാണുന്നില്ല. കിഴക്കേ ഇന്ത്യയിലും അവർ ഒരു ഭീഷണിയേ അല്ല.
പല വിഷയങ്ങളിലുമുള്ള കേന്ദ്രത്തിന്റെ മനോഭാവം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇംഗിതമാണെന്ന് പലരും സംശയിക്കുന്നു. എസ്എൻസി ലാവ്ലിൻ കേസിന്റെ കാര്യം തന്നെയെടുക്കാം. മിക്കവാറും എല്ലാ അവസരങ്ങളിലും കേന്ദ്രസർക്കാർ രേഖകൾ ശേഖരിക്കുന്നതിന് സമയം തേടുകയും കേസ് മാറ്റിവയ്ക്കാൻ അപേക്ഷിക്കുകയും ചെയ്തു. ഇത് മനഃപൂർവമുള്ളതോ അല്ലെങ്കിൽ സ്വാഭാവികമോ ആകാം. എന്നാൽ അത്തരം മാറ്റിവയ്ക്കൽ സിപിഎമ്മിനു ഗുണപരമായിരുന്നു എന്ന് പലരും കരുതുന്നു. യുപിഎ ഭരണകാലത്തും സിപിഎം നേതാവ് ഹർകിഷൻ സിംഗ് സുർജിത്തിനെ ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ സ്വാധീനിച്ച് ഇടപെടലുകൾ നടത്തിയിരുന്നു. കേന്ദ്ര ഏജൻസികൾ അടുത്തിടെ നടത്തിയ വിവിധ കേസുകളുടെ അന്വേഷണം മന്ദഗതിയിലായതും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സഹായിക്കുന്നു. അന്വേഷണം വേഗത്തിലാക്കി കേസുകളെടുക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസ്ഥാന സർക്കാരിനെ വിഷമവൃത്തത്തിലാക്കിയേനെ.
ബിജെപി അജൻഡ
എൽഡിഎഫിനെ ദുർബലപ്പെടുത്തുന്നത് ബിജെപിയുടെ അജൻഡയിലില്ലെന്നാണ് പൊതുവായ ധാരണ. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിക്കുന്ന നേട്ടവും യുഡിഎഫ് അധികാരത്തിൽ വരുന്നതും ബിജെപിയെ രാഷ്ട്രീയമായി ദുർബലപ്പെടുത്തും. എല്ലാ സംഭവവികാസങ്ങളും സിപിഎമ്മിന്റെയും ഉന്നത ബിജെപി നേതാക്കളുടെയും സംയുക്ത തന്ത്രമായാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ഇത് ശരിയോ തെറ്റോ ആകാം, പക്ഷേ രാഷ്ട്രീയമായി ഇതൊരു മികച്ച തന്ത്രമാണ്. പത്തോ അതിലധികമോ നിയോജകമണ്ഡലങ്ങളിൽ ഇരുവരും തമ്മിലുള്ള സീറ്റ് ക്രമീകരണം സംബന്ധിച്ച ആരോപണം ഇപ്പോഴേയുണ്ട്. അത്തരമൊരു നീക്കുപോക്ക് ശരിയാണെങ്കിൽ സംസ്ഥാന നിയമസഭയിൽ ഒന്നിൽനിന്ന് പത്തിലേക്കുയരാൻ ബിജെപിയെ സഹായിക്കും.
എന്നിരുന്നാലും, എൽഡിഎഫിനു കാര്യങ്ങൾ സുഗമമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസ് പാർട്ടിയെ അത്ഭുതകരമായി ഒന്നിപ്പിച്ചു. എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. കോൺഗ്രസിലെ ഐക്യം എൽഡിഎഫിനു വെല്ലുവിളി ഉയർത്താൻ കഴിയും. പിൻവാതിൽ നിയമനങ്ങൾ, മത്സര പരീക്ഷകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പ്രത്യേക പരിഗണന കിട്ടുന്നതുവഴി ചിലർ റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാതെ പോകുന്നുവെന്ന ആരോപണത്തിനു തൃപ്തികരമായ വിശദീകരണം നൽകാൻ കഴിയാത്തത് എന്നിവയെല്ലാം തെരഞ്ഞെടുപ്പ് വിഷയമായി വരാം.
ശബരിമല വിഷയത്തിൽ പാരന്പര്യ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി യുഡിഎഫ് കരട് ബിൽ പുറത്തിറക്കിയതോടെ ശബരിമലയും പ്രബലമായ വിഷയമായി. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലെ നയപരമായ പാളിച്ചകൾക്കും ഏറെ വിശദീകരണം ആവശ്യമായിവരും. യുവാക്കൾക്കിടയിലെ അശാന്തിയും എൽഡിഎഫ് സർക്കാർ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാത്തതും നീറുന്ന പ്രശ്നങ്ങളാണെന്ന് പ്രചാരണത്തിൽ തെളിയും.
എന്നിരുന്നാലും, ക്ഷേമ നടപടികൾ, സൗജന്യ റേഷൻ, പ്രളയകാലത്തെ ആവശ്യങ്ങൾ നിറവേറ്റൽ, അവശ്യ സേവനങ്ങൾ നൽകൽ തുടങ്ങിയവ എൽഡിഎഫിന് അനുകൂലമായ ശക്തമായ വിഷയങ്ങളാണ്. കിഫ്ബി വഴിയുള്ള വികസനവും എൽഡിഎഫിന് അനുകൂലമായിരിക്കും. എന്നാൽ കിഫ്ബി കടബാധ്യതയിലേക്കു വിരൽചൂണ്ടുന്ന ഒരു ബാധ്യതയായി മാറിയേക്കാം.
സീറ്റുകളും വോട്ടുകളും കൈമാറുന്നതു സംബന്ധിച്ച രഹസ്യ ധാരണയെക്കുറിച്ച് എൽഡിഎഫും യുഡിഎഫും പരസ്പരം ആരോപണമുന്നയിക്കാൻ സാധ്യതയുണ്ട്. സുപ്രധാന അന്വേഷണങ്ങളിൽ കേന്ദ്ര ഏജൻസികൾ പ്രവർത്തനരഹിതമായത് യുഡിഎഫ് ഉന്നയിക്കും. പ്രിയപ്പെട്ട ചോദ്യം ഇതായിരിക്കും: എല്ലാ സാധ്യതയിലും അവർ എവിടെയാണ്. അത്തരം ആരോപണങ്ങളിൽനിന്ന് സ്വയം മോചിതരാകാൻ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കേന്ദ്ര ഏജൻസികളെ വീണ്ടും സജീവമാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.