Sunday, February 21, 2021 12:59 AM IST
‘ഞാന്‍’ എന്ന ആത്മകഥയില്‍ സി.വി. കുഞ്ഞുരാമന് എഴുതുന്നു: “കൊല്ലം ആയിരത്തിനാല്പത്തിയാറു കുംഭമാസത്തിലെ, തീയതി നിശ്ചയമില്ലാത്ത ഒരു ഞായറാഴ്ചയും മകവും കൂടിയ ദിവസമാണ് ഞാന്‍ ഭൂലോകജാതനായത്.”
സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സാഹിത്യകാര ഡയറക്ടറിയിലും എന്‍.കെ. ദാമോദരന്‍ എഴുതിയ സി.വി. ജീവചരിത്രത്തിലും 1046 മകരമാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ, സി.വി.യുടെ ജനനതീയതി 1871 ഫെബ്രുവരി ആറ് ആയി. കുംഭമാസമെങ്ങനെ മകരമായെന്ന് നിശ്ചയമില്ല. എന്നാല്‍, 1046 കുംഭമാസം മകം നക്ഷത്രത്തെക്കുറിച്ച് ഞാനൊരു ഗവേഷണം നടത്തിയപ്പോള്‍ ലഭിച്ചത്: 1871 ഫെബ്രു വരി 21. ഏതായാലും വിവാദത്തിനൊന്നും ഞാനില്ല. ചരിത്രകാരന്മാരും ജോതിഷപണ്ഡിതന്മാരും നിജസ്ഥിതി പരിശോധിക്കട്ടെ!
‘സി.വി. കുഞ്ഞുരാമന് സ്മരണിക’ പ്രസിദ്ധീകരിച്ചുകൊണ്ടാണ് സി.വി.യുടെ സാഹിത്യലോകത്ത് ഞാന്‍ പ്രവേശിക്കുന്നത്. അതൊരു യാത്രയായിരുന്നു! ആ യാത്രയില്‍ പല പുതിയ അറിവുകളും നേടുകയുണ്ടായി. അതിനിടയില്‍, ചില രസകരങ്ങളായ സന്ദര്‍ഭങ്ങളുമുണ്ടായി. ‘കാക്കേ കാക്കേ കൂടെവിടെ’ വിവാദം അതിലൊന്നാണ്. ഇപ്പോഴും നിശ്ചയം പോരാ ആ കവിതയുടെ രചയിതാവ് ആരാണെന്ന്? കെ.പി. അപ്പന് എഴുതിയതുപോലെ ചിന്തിക്കാനാണ് എനിക്കിഷ്ടം. ‘അയ്യോ കാക്കേ പറ്റിച്ചോ’എന്നെഴുതാന്‍ ഒരു സി.വി. കുഞ്ഞുരാമനു മാത്രമേ കഴിയുകയുള്ളൂ.
സി.വി. കുഞ്ഞുരാമന് ഒരു ബഹുമുഖപ്രതിഭയായിരുന്നു. എഴുത്തുകാരന്, സാമൂഹിക വിപ്ലവകാരി, പത്രാധിപര്‍, നവോത്ഥാന നായകന്, നോവലിസ്റ്റ്, കവി, ചരിത്രകാരന്, ഉപന്യാസകാരന്‍, അഭിഭാഷകന്, നിയമസഭാസാമാജികന്, അധ്യാപകന്. ആധുനിക മലയാള ഗദ്യത്തിന്റെ സ്രഷ്ടാക്കളില് അഗ്രഗണ്യനാകുന്നു സി.വി. കുഞ്ഞുരാമന്. നിലനിന്നിരുന്ന പല വിശ്വാസങ്ങളെയും തകര്‍ത്തുകൊണ്ടാണ് സി.വി.യുടെ ഗദ്യം സ്ഥാപിക്കപ്പെടുന്നത്. പഞ്ചവടി, വാല്മീകി രാമായണം, വ്യാസഭാരതം, സോമനാഥന്, എന്റെ ശ്രീകോവില്‍, കാര്‍ത്തികോദയം, അറബിക്കഥകള്‍, വരലോല, രാധാറാണി, കാന്തിമതി, രാഗപരിണാമം, ഹേമലീല, ഉണ്ണിയാര്‍ച്ച, ഒരു നൂറ്റാണ്ടിനു മുമ്പ് എന്നിവയാണ് സി.വി.യുടെ പ്രധാന കൃതികള്‍.
1911-ല്‍ സി.വി. സ്വന്തമായി കേരളകൗമുദി ആരംഭിച്ചു. അദ്ദേഹത്തിന്റെ ധീരമായ അഭിപ്രായ പ്രകടനങ്ങളും അതിശക്തമായ ഭാഷയും രാഷ്ട്രീയ-സാമൂഹ്യകാര്യങ്ങളില്‍ വമ്പിച്ച ചലനങ്ങള്‍ ഉണ്ടാക്കി. മലയാളരാജ്യം,നവജീവന്‍, നവശക്തി, കഥാമാലിക, വിവേകോദയം, യുക്തിവാദി എന്നീ ആനുകാലികങ്ങളുടെ പത്രാധിപത്യം സി.വി. വഹിച്ചിട്ടുണ്ട്.
കേരളകൗമുദിയിലും മലയാളരാജ്യത്തിലും ദേശാഭിമാനിയിലും എഴുതിയ മുഖപ്രസംഗങ്ങള്‍ സി.വി. തൂലികയുടെ മൂര്‍ച്ചയും മാര്‍ദ്ദവവും അറിയിക്കുന്നതാണ്. ‘ഇരുമ്പുലക്ക’ പ്രതിയോഗികളെ അമര്‍ത്താന്‍ സി.വി. കുഞ്ഞുരാമന് പ്രയോഗിച്ച ഗദയാണ്. അദ്ദേഹത്തിന്റെ മനോഹരമായ കൈയക്ഷരം മയ്യനാടന്‍ വടിവ് എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഗദ്യശൈലിയും വിശിഷ്ടമായ കൈയക്ഷരവുമാണ് സി.വി.യുടെ ഒസ്യത്ത് എന്നു കരുതുന്നു.
പത്രലോകത്ത് അപൂര്‍വ റിക്കാര്‍ഡുകളുടെ സ്ഥാപകനുമാണ് സി.വി. കുഞ്ഞുരാമന്. നാരായണഗുരുവുമായി സി.വി. നടത്തിയ സംവാദം മലയാള പത്രചരിത്രത്തിലെ ആദ്യത്തെ പ്രസ് ഇന്റര്‍വ്യൂ ആയി വിലയിരുത്തപ്പെടുന്നു. ഒരു പ്രഫഷണല്‍ ജേർണലിസ്റ്റായിരുന്ന സി.വി. നര്‍മവും മര്‍മവും അറിഞ്ഞ പത്രാധിപര്‍ കൂടിയായിരുന്നു. കൗമുദി ബാലകൃഷ്ണന് ഒരിക്കല്‍ എഴുതി: “സി.വി. കുഞ്ഞുരാമന് ഒരു കാലഘട്ടത്തിന്റെ ഞെട്ടലായിരുന്നു. അദ്ദേഹം ചരിക്കാത്ത പാതയില്ല. തകര്‍ക്കാത്ത അനാചാരമില്ല. ഞങ്ങള്‍ക്ക് ഒരു കുടുംബമുണ്ടാക്കിയത് അദ്ദേഹമാണ്.”
നൂറ്റിയന്പത് വയസ് തികയുന്ന മുത്തച്ഛന്റെ ഓര്‍മയ്ക്ക് മുന്നില്‍ അശ്രുപൂക്കള്‍!
ഹാഷിം രാജന്