Sunday, February 28, 2021 12:59 AM IST
അനന്തപുരി / ദ്വിജൻ
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനു കേളികൊട്ടുയരുന്പോൾ കടുത്ത രാഷ്ട്രീയ താത്പര്യം ഇല്ലാത്തവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അടുത്ത സർക്കാർ ആരുടേതാവും? അത്തരമൊരു അവകാശവാദം ഉന്നയിക്കാനുള്ള ഒരു സാധ്യതയും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിലുണ്ടെന്ന് അവർ പോലും വിശ്വസിക്കുന്നില്ല. എന്നാൽ, 140 അംഗ നിയമസഭയിൽ തങ്ങൾക്ക് 40 സീറ്റ് കിട്ടിയാൽ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് അവരുടെ സംസ്ഥാന പ്രസിഡന്റ് ആത്മവിശ്വാസത്തോടെ പറയുന്നതിനു പിന്നിൽ ഉണ്ടാകാവുന്ന അടിയൊഴുക്കു സൂചനകൾ കണ്ണടച്ചു തള്ളിക്കളയാനാവില്ല.
1.37 കോടി സ്ത്രീകളും 1.29 കോടി പുരുഷന്മാരും 222 ട്രാൻസ്ജൻഡറുകളും അടങ്ങിയ കേരളത്തിലെ 2.67 കോടി വോട്ടർമാരാണു വിധി കർത്താക്കൾ. ഇവരിൽ 5.3 ലക്ഷം പേർ നവാഗതരാണ്. നവാഗതരിൽ തന്നെ മൂന്നു ലക്ഷം പേർ18നും 19 നും ഇടയിൽ പ്രായമുള്ളവരാണ്. ഇത്രയും പേർ പുതുതായി വോട്ടർപട്ടികയിൽ ഇടം തേടുന്നു എന്നത് തെരഞ്ഞെടുപ്പിലുള്ള വിശ്വാസത്തിന്റെയും ജാഗ്രതയുടെയും അടയാളമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് 1850 പോളിംഗ് സ്റ്റേഷനുകളെ സംഘർഷസാധ്യതയുള്ളതായി പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അവയുടെ സംഖ്യ കൂടാനാണു വഴി.
മുന്നണികൾ
സിപിഎം, സിപിഐ, കേരളകോണ്ഗ്രസ്- എം, ജനതാദൾ, ലോക താന്ത്രിക് ജനതാദൾ, എൻസിപി, കേരള കോണ്ഗ്രസ്- ബി, കോണ്ഗ്രസ്- എസ്, ജനാധിപത്യ കേരള കോണ്ഗ്രസ്, ഇന്ത്യൻ നാഷനൽ ലീഗ്, കേരള കോണ്ഗ്രസ്- സ്കറിയ എന്നീ 11 പാർട്ടികൾ ചേർന്ന ഇടതുമുന്നണിയും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്- ജോസഫ്, കേരള കോണ്ഗ്രസ്- ജേക്കബ്, ആർഎസ്പി, സിഎംപി, ഭാരതിയ നാഷണൽ ജനതാദൾ, ഫോർവേഡ് ബ്ലോക്ക്, എൻസികെ എന്നീ ഒന്പതു പാർട്ടികൾ ചേർന്ന ജനാധിപത്യമുന്നണിയും തമ്മിലാണു പ്രധാന മത്സരം. ഇടതുമുന്നണിയിൽ ആർഎസ്പി, സിഎംപി എന്നീ തുല്യഅംഗത്വം കിട്ടാത്ത കക്ഷികളുടെ കഷണങ്ങളുമുണ്ട്.
വിചിത്രമാണു കേരളത്തിലെ മുന്നണികളുടെ ഘടന. വലതുമുന്നണി എന്നറിയപ്പെടുന്ന ജനാധിപത്യമുന്നണിയിലാണ് അതിതീവ്ര ഇടതു പാർട്ടികളായ ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും എം.വി. രാഘവൻ സ്ഥാപിച്ച സിഎംപിയും. ഇടതുപക്ഷം എന്നവകാശപ്പെടുന്ന മുന്നണിയിലാകട്ടെ മൂന്നു കേരള കോണ്ഗ്രസുകളും എൻസിപിയും കോണ്ഗ്രസ്- എസും ഐഎൻഎല്ലും. ആദർശങ്ങളെക്കാൾ അധികാരത്തോടുള്ള ത്വരയാണ് ഇരുമുന്നണികളെയും ഒന്നിപ്പിച്ചു നിർത്തുന്ന പ്രധാന കണ്ണി. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിൽ ജിയിക്കാൻ എല്ലാ നീക്കങ്ങളും ന്യായീകരിക്കപ്പെടുന്നു.
ജന്മിയും കുടിയാന്മാരും
ഏകകക്ഷി ഭരണം അസാധ്യമായതുകൊണ്ട് ഏതാണ്ടു സമാന ആശയങ്ങളുള്ള പാർട്ടികൾ ഒന്നിച്ചുകൂടി ഒരു പൊതു കർമപദ്ധതി തയാറാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രീതിയിൽ ആരംഭിച്ച മുന്നണികൾ ഇന്ന് ഒരു ജന്മിയും ബാക്കി കുടിയാന്മാരുമായി മാറുന്ന അവസ്ഥയിലെത്തി. പണ്ട് ഓരോ പാർട്ടിയും അവരുടെ ശക്തിക്കനുസരിച്ചു സീറ്റുകൾ ആവശ്യപ്പെടുകയും അക്കാര്യം പൊതു ചർച്ചയിലൂടെ തീരുമാനിക്കപ്പെടുകയുമായിരുന്നു. ഓരോ പാർട്ടിക്കും ലഭിക്കുന്ന സീറ്റുകൾ ആരും കൊടുക്കുകയല്ല വാദിച്ചു നേടുകയാണ്. ഇപ്പോൾ സിപിഎമ്മിനോടും കോണ്ഗ്രസിനോടും മാത്രമായി ചർച്ച. ഓരോ ഘടകകക്ഷിയും വല്യേട്ടനോടു സംസാരിക്കുന്നു. അവരുടെ ഇഷ്ടദാനം സ്വീകരിക്കുന്നു.
പണ്ടു ജയിക്കുന്ന മുന്നണി ഒന്നിച്ചു കൂടി മന്ത്രിസഭയുടെ വലിപ്പം നിശ്ചയിച്ചിരുന്നു. ഓരോ പാർട്ടിക്കും എംഎൽഎ മാരുടെ സംഖ്യ അനുസരിച്ചായിരുന്നു മന്ത്രിമാർ. മുഖ്യമന്ത്രിയുടെ പാർട്ടിക്ക് അക്കാര്യത്തിൽ മറ്റു പാർട്ടികളുടെ പരിഗണന കിട്ടിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തിന് ചെറിയ ത്യാഗം മന്ത്രിമാരുടെ എണ്ണത്തിൽ മുഖ്യമന്ത്രിയുടെ പാർട്ടി സഹിക്കേണ്ടിയിരുന്നു. ഇപ്പോൾ എല്ലാം വല്യേട്ടൻ തീരുമാനിക്കുന്നു. 2011 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിയമസഭയിൽ 38 അംഗങ്ങളുള്ള കോണ്ഗ്രസിന് ഉണ്ടായിരുന്നത് 10 മന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും. മൂന്ന് എംഎൽഎ മാർക്ക് ഒരു മന്ത്രി. എന്നിട്ടും 20 എംഎൽഎമാരുണ്ടായിരുന്ന ലീഗ് അഞ്ചു മന്ത്രിമാരെ ചോദിച്ചപ്പോൾ വിവാദമാക്കി. 2016 ൽ 63 അംഗങ്ങളുള്ള സിപിഎമ്മിന് 13 മന്തിമാരും സ്പീക്കറും. മന്ത്രിസഭയുടെ വലിപ്പം ഒക്കെ തീരുമാനിക്കുന്നത് വലിയേട്ടൻ ഒറ്റയ്ക്കായി. അടിയാന്മാർക്കുള്ളത് അവർക്കു കൊടുത്ത് വലിയേട്ടൻ എല്ലാം തീരുമാനിക്കുന്നു.
ഇരുക്യാന്പിലും ആത്മവിശ്വാസം
ഭരണത്തുടർച്ച ഉണ്ടാകും എന്ന ഉറച്ച പ്രതീക്ഷയുമായാണ് ഇടതുമുന്നണി പോരാട്ടത്തിനിറങ്ങുക. 2016 ലെ മത്സരത്തിൽ ജനാധിപത്യമുന്നണിയിൽ ഉണ്ടായിരുന്ന ജനപിന്തുണ തെളിയിച്ചിട്ടുള്ള രണ്ടു കക്ഷികൾ കൂടി വലതുപക്ഷത്തു നിന്നു തങ്ങൾക്കൊപ്പം ചേർന്നതിന്റെ ആവേശത്തിലാണ് അവർ. 2019 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ലോക് സഭാ മണ്ഡലങ്ങളിൽ 19 ലും വിജയം കൊയ്തെങ്കിലും പിന്നീട് 2020 ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയ ജനാധിപത്യമുന്നണി അതിനുശേഷം ഓരോ ദിവസവും വിജയപ്രതീക്ഷ മെച്ചപ്പെടുത്തി മുന്നേറുന്നുണ്ട്.
ഏറ്റവും അവസാനമായി അവർ ഉന്നയിച്ച ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച ആക്ഷേപവും സർക്കാരിനു വലിയ പേരുദോഷമാണ് ഉണ്ടാക്കിയത്. ഇതുസംബന്ധിച്ച് എത്തിച്ചേർന്ന ധാരണാപത്രങ്ങൾ എല്ലാം റദ്ദാക്കിക്കൊണ്ടു സർക്കാർ പരിഹാരക്രിയയ്ക്കു തയാറായെങ്കിലും പരന്പരാഗത മത്സ്യത്തൊഴിലാളികളുടെ മനസിൽ ശക്തമാകാൻ ജനാധിപത്യമുന്നണിക്ക് അത് ആയുധമാകുന്നുണ്ട്. കോവിഡ് കാലത്തുണ്ടാക്കിയ സ്പ്രിംഗ്ളർ ഇടപാടും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു സർക്കാർ കൈക്കൊണ്ട നടപടികളും തിരുത്തിക്കാൻ പ്രതിപക്ഷത്തിനായി.
ആരു ഭരിക്കും?
ആർക്കാവും അടുത്ത അഞ്ചു വർഷത്തെ ഭരണം എന്നതു സംബന്ധിച്ച് നിരവധി അഭിപ്രായ സർവേകൾ നടത്തി ഫല പ്രഖ്യാപനം നടത്തിക്കഴിഞ്ഞിരിക്കുകയാണ്. അസാധാരണമാണ് ഈ സർവേകൾ. അതുകൊണ്ടു തന്നെ അവയുടെ ആധികാരികതയും ഉദ്ദേശ്യശുദ്ധി പോലും സംശയിക്കപ്പെടാവുന്നതാണ്. എല്ലാ സർവേയും ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പറയുന്നുണ്ടെങ്കിലും ജനാധിപത്യ മുന്നണി നില മെച്ചപ്പെടുത്തുന്നതായും പറയുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 അംഗ സഭയിൽ ഇടതു മുന്നണിക്ക് 91 സീറ്റും പ്രധാന പ്രതിപക്ഷമായ ജനാധിപത്യമുന്നണിക്ക് 47 സീറ്റും ബിജെപി, ജനപക്ഷം പാർട്ടികൾക്ക് ഓരോ സീറ്റുമാണു ലഭിച്ചത്. 2019ൽ നടന്ന ലോക് സഭാ തെരഞ്ഞടുപ്പിൽ വെറും 19 നിയമസഭാ സീറ്റിലാണ് ഇടതു മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയത്. എന്നാൽ 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പു വന്നപ്പോൾ അവരുടെ ലീഡ് 101 നിയമസഭാസീറ്റിലായി. ജനാധിപത്യമുന്നണിക്കു ഭൂരിപക്ഷം കിട്ടിയത് വെറും 39 സീറ്റിൽ. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച സർവേ ഫലങ്ങൾ വരുന്നത്.
സർവേകൾ
2020 ജൂലൈയിലാണ് ആദ്യത്തെ സർവേഫലം വന്നത്. ഇതിനു ശേഷം 2020 ഡിസംബറിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. ഏഷ്യാനെറ്റും സീഫോറും ചേർന്നു നടത്തിയ സർവേ അനുസരിച്ച് ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പായിരുന്നു. 140 അംഗ സഭയിൽ 77 മുതൽ 83 വരെ സീറ്റുകൾ ലഭിക്കാം എന്നായിരുന്നു കണ്ടെത്തൽ. ജനാധിപത്യമുന്നണിക്കു കിട്ടാവുന്നത് പരമാവധി 54 മുതൽ 60 വരെ സീറ്റും ബിജെപിക്ക് മൂന്നു മുതൽ ഏഴു വരെ സീറ്റും ലഭിക്കാമെന്നായിരുന്നു സർവേ ഫലം.
രണ്ടാമത്തെ സർവേ വന്നത്- 2021 ജനുവരി ആറിന്. ലോക് പോളുകാരുടെ സർവേ അനുസരിച്ച് ഇടതുമുന്നണിക്കു വീണ്ടും വിജയം എന്ന കണ്ടെത്തലിലെത്തി. ഇടതു മുന്നണിക്ക് 73 മുതൽ 78 വരെ സീറ്റും ജനാധിപത്യമുന്നണിക്ക് 62 മുതൽ 67 വരെ സീറ്റും ബിജെപിക്ക് ഒരു സീറ്റും എന്നതായി കണക്ക്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം മോശമായിരുന്നെ ങ്കിലും ജനാധിപത്യമുന്നണിയെ എഴുതിത്തെള്ളാനാവില്ലെന്നു സർവേ വ്യക്തമാക്കി. ഇടതുമുന്നണിയുടെ തൊട്ടടുത്തുതന്നെ അവരുണ്ടെന്നും വ്യക്തമാക്കി. ജനുവരി 18 നു വന്ന എബിപി ന്യുസ് സർവേയിൽ ഇടതുമുന്നണിയുടെ നില കുറെക്കൂടി മെച്ചപ്പെട്ടതായി. അവർക്ക് 81 മുതൽ 89 വരെ സീറ്റുകൾ കിട്ടുമെന്നായി കണ്ടെത്തൽ. ജനാധിപത്യമുന്നണിയുടെ നില 41 മുതൽ 47 വരെ ആകുമെന്നും അവർ കണ്ടെത്തി. ബിജെപിക്ക് രണ്ടു സീറ്റു വരെ കിട്ടാം എന്നും പ്രവചനം വന്നു. ഫെബ്രുവരി 21 ലെ മുന്ന് അഭിപ്രായ സർവേ ഫലങ്ങളിൽ രണ്ടിലും അതിന്റെ ഫ്രതിഫലനമുണ്ടായിരുന്നു.
24 ന്യൂസും പോൾ ട്രാക്കും ചേർന്നു നടത്തിയ സർവേയിൽ ഇടതുമുന്നണിക്ക് 68 മുതൽ 78 വരെ സീറ്റു കിട്ടാം എന്നും ജനാധിപത്യമുന്നണി 70 എന്ന മാന്ത്രിക സംഖ്യ കടക്കാം എന്നും കണ്ടെത്തി. 62 മുതൽ 72 വരെ സീറ്റാണ് ജനാധിപത്യമുന്നണിക്ക് അവർ പ്രവചിച്ച സീറ്റുകൾ. ബിജെപി രണ്ടുവരെ പോകാം എന്നും വന്നു. അന്നുതന്നെ പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റ് സിഫോർ സർവേ അനുസരിച്ച് ഇടതു മുന്നണിക്ക് 72 മുതൽ 78 വരെ സീറ്റും ജനാധിപത്യമുന്നണിക്ക് 59 മുതൽ 65 വരെ സീറ്റും ബിജെപി മുന്നണിക്ക് മൂന്നു മുതൽ ഏഴുവരെ സീറ്റുമാണ് അവർ പ്രവചിച്ചത്. അന്നു തന്നെ പുറത്തു വന്ന സ്പിക് മീഡിയ സർവേയിൽ ഇടതുമുന്നണിക്ക് 85 വരെ സീറ്റും ജനാധിപത്യമുന്നണിക്ക് 53 സീറ്റും ബിജെപിക്ക് രണ്ടു സീറ്റുമാണ് പ്രവചിക്കപ്പെട്ടത്.
എല്ലാ സർവേകളിലും ഇടതുമുന്നണിയുടെ ഭരണത്തുടർച്ച പ്രവചിക്കുന്നുണ്ടെങ്കിലും അതിനു കാരണമായി പറയുന്ന വിവരങ്ങൾ ഗൗരവതരങ്ങളാണ്. വടക്കൻ കേരളത്തിൽ ലീഗിന്റെ പല കോട്ടകളിലും ഇടതുമുന്നണിക്ക് അട്ടിമറി വിജയം ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. തീർച്ചയായും ലീഗ് നേതൃത്വത്തിന് ഒരു മുന്നറിയിപ്പാണിത്. കേരള കോണ്ഗ്രസ്-എം ഇടതുപക്ഷത്ത് എത്തിയെങ്കിലും മധ്യകേരളത്തിൽ ജനാധിപത്യമുന്നണി തന്നെ മുന്നിൽനിൽക്കും എന്ന കണ്ടെത്തൽ ജോസ് കെ. മാണിക്കും ആത്മാഭിമാന പ്രശ്നമാണ്. ഇരുമുന്നണികൾക്കും പ്രത്യാശയും ആത്മവിശ്വാസവും തിരുത്തലിനും ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്കും പ്രേരണ നല്കുന്നതാണ് അഭിപ്രായ സർവേകളുടെ കണ്ടെത്തലുകൾ.
തിരുത്തലുകൾ
ജനാധിപത്യമുന്നണിയെക്കാൾ ആവേശത്തോടെ ഇടതുമുന്നണിയും സർക്കാരും തിരുത്തലുകൾ നടത്തുന്നു. മുന്നാക്കക്കാർക്ക് ഏർപ്പെടുത്തിയ സംവരണത്തെ തുടർന്ന് എൻഎസ് എസ് ആവശ്യപ്പെട്ടതനുസരിച്ച് ശബരിമല സമരത്തിലെ നാമജപസമരക്കാർക്കെതിരേ എടുത്ത കേസുകൾ പിൻവലിച്ചു. അതിനൊപ്പം പൗരത്വ നിയമ സമരക്കാർക്കെതിരേ കേരളാ പോലീസ് എടുത്ത കേസുകളും പിൻവലിച്ചു. അതോടെ ബിജെപിക്കാർക്ക് സർക്കാർ തീരുമാനത്തെ എതിർക്കേണ്ടിവന്നു. പുതിയ നാനൂറോളം തസ്തികകൾ സൃഷ്ടിച്ചു. ദേശീയ ഗെയിംസിലെ ജേതാക്കൾക്കായി 82 തസ്തികകൾ പ്രഖ്യാപിച്ചു. ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച വിവാദ കരാറുകൾ റദ്ദാക്കി എല്ലാ സംശയവും ഇല്ലാതാക്കി.
ഓരോ മന്ത്രിസഭായോഗത്തിലും ജനങ്ങളെ നേരിട്ടു സ്പർശിക്കുന്ന നടപടികളായി. ഇടുക്കി ജില്ലയ്ക്കു വേണ്ടി 12,000 കോടി രൂപയുടെ വികസന പാക്കേജ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു വന്നതുകൊണ്ടാണ് എല്ലാം എന്നല്ലാതെ സർക്കാർ നടപടികൾക്കെതിരേ ആർക്കും ഒന്നും പറയാനില്ല.
ബിജെപി ആകുമോ കിംഗ് മേക്കർ?
കേരളത്തിലെ ഇടതും വലതും മുന്നണികളിൽ ആര് അധികാരത്തിലെത്തണം എന്നു തീരുമാനിക്കുന്നതിൽ ബിജെപിക്കു ശക്തമായ പങ്കുവഹിക്കുവാനാകും. ദേശീയ തലത്തിൽ ബിജെപിയുടെ ഏക എതിരാളിയായി ഇന്നും നിലനിൽക്കുന്ന കോണ്ഗ്രസ് നേതൃത്വം കൊടുക്കുന്ന ജനാധിപത്യമുന്നണി അധികാരത്തിൽ വരാതിരിക്കാനാണ് അവർ ആഗ്രഹിക്കുക എന്നു കരുതുന്നതാണു കൂടുതൽ യുക്തിഭദ്രം. എന്നാൽ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കണ്ട അട്ടിമറികളും വേറെ ചില നിഗൂഢ ബന്ധങ്ങളുടെ സൂചനകളും തരുന്ന തരിച്ചറിവ് അവരുടെ ചായ്വ് എല്ലായിടത്തും കോണ്ഗ്രസിന്റെ പരാജയത്തിനും പിണറായിയുടെ തിരിച്ചുവരവിനും അനുകൂലമാകില്ലെന്നാണ്.
യുദ്ധത്തിലും പ്രണയത്തിലും എല്ലാം സാധ്യതകളാണെന്നു പറയാറുള്ളതുപോലെയാണു തെരഞ്ഞെടുപ്പിലും. ജയമാണു ലക്ഷ്യം. അതിനുള്ള സാധ്യതകളെല്ലാം ചൂഷണം ചെയ്യപ്പെടുന്നതാണ് അതിലെ ശരി. തെരഞ്ഞെടുപ്പുഫലം വന്നു കഴിഞ്ഞാൽ ജയിച്ചവനാണ് തീരുമാനങ്ങൾ എടുക്കുക. അതുകൊണ്ടു വിനാശകരമായ സാധ്യതകൾ ഒഴിവാക്കുന്നതാണു രാഷ്ട്രീയ വൈഭവം. ബിജെപിയുടെ നിയമസഭയിലെ അംഗസംഖ്യ രണ്ടക്കം കഴിഞ്ഞാൽ അത് എല്ലാ എതിരാളികൾക്കും അപകടമാവും. ബംഗാളും പോണ്ടിച്ചേരിയും എല്ലാം ആവർത്തിക്കപ്പെടും.