Saturday, March 27, 2021 12:25 AM IST
മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ജനവിധി തേടുന്നെന്ന പ്രത്യേകത കണ്ണൂർ ജില്ലയ്ക്കുണ്ട്. കണ്ണൂരിൽ മൂന്നു മുന്നണികൾക്കും അവരുടെ വോട്ട് ബാങ്കുണ്ട്. ശക്തമായ അടിത്തറയോടുകൂടിയ മണ്ഡലങ്ങൾ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ പട്ടികയിലുണ്ട്. അടിത്തറ ദുർബലമായ മണ്ഡലങ്ങളുമുണ്ട്. അത്തരം മണ്ഡലങ്ങൾ ഇത്തവണ എങ്ങോട്ടു ചായുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 11 നിയമസഭാമണ്ഡലങ്ങളിൽ എട്ടിടത്ത് എൽഡിഎഫിനും മൂന്നിടത്ത് യുഡിഎഫിനുമായിരുന്നു ജയം.
പാളയത്തിൽ പടയാണ് തുടക്കത്തിൽ യുഡിഎഫ് മുന്നണിക്കുണ്ടായ വെല്ലുവിളിയെങ്കിൽ ഇപ്പോഴതെല്ലാം മാറി. ഇരിക്കൂർ, പേരാവൂർ, അഴീക്കോട് മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിക്കുന്നു. അതിനൊപ്പം കണ്ണൂർ തിരിച്ചുപിടിക്കുകയും കൂത്തുപറമ്പിൽ ജയിക്കുകയും ചെയ്താൽ അഞ്ചു സീറ്റെന്ന ലക്ഷ്യത്തിലെത്താമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്.
തലശേരി മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രിക തള്ളിപ്പോയതിന്റെ ഞെട്ടലിൽനിന്ന് ബിജെപി ഇനിയും മുക്തമായിട്ടില്ല. മികച്ച പോരാട്ടത്തിനു മുന്നൊരുക്കം നടത്തിയിരുന്ന തലശേരിയിലെ പാർട്ടിവോട്ടുകൾ ആർക്കു പോകുമെന്നതിനെച്ചൊല്ലി ആരോപണങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. കൂത്തുപറമ്പിലും തലശേരിയിലും ബിജെപിക്ക് ഇരുപതിനായിരത്തിന് മുകളിൽ വോട്ടുണ്ട്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ 11 നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്ന കണ്ണൂർ, കാസർഗോഡ്, വടകര ലോക്സഭാ മണ്ഡലങ്ങളിൽ യുഡിഎഫിന് മിന്നുന്ന വിജയം കാഴ്ചവയ്ക്കാൻ സാധിച്ചു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിക്കൂറിലും കണ്ണൂരിലും മാത്രമാണ് യുഡിഎഫിന് മേൽക്കൈ നേടാൻ സാധിച്ചത്. ഓരോ തെരഞ്ഞെടുപ്പു കഴിയുംതോറും ബിജെപി ഉൾപ്പെടുന്ന എൻഡിഎയും വോട്ടുകൾ വർധിപ്പിച്ചുവരികയാണ്.
തലശേരി
കമ്യൂണിസ്റ്റ് ചായ്വുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് തലശേരിയുടെത്. 2016ലെ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി എ.എൻ. ഷംസീർ ജയിച്ചുകയറി. 34,117 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇക്കുറിയും ഷംസീർ തന്നെയാണ് മത്സരിക്കുന്നത്. എം.പി. അരവിന്ദാക്ഷനാണ് യുഡിഎഫ് സ്ഥാനാർഥി. പത്രിക തള്ളിയതോടെ ബിജെപിക്ക് ഇവിടെ സ്ഥാനാർഥിയില്ലാതായി. കണ്ണൂരിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള നിയോജകമണ്ഡലങ്ങളിലൊന്നാണ് തലശേരി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ തലശേരി നഗരസഭയിൽ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയാണ്.
പേരാവൂർ
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലമാണ് പേരാവൂർ. 2016ൽ 7,989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് വിജയിച്ചത്. സണ്ണി ജോസഫ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. സ്ഥിരമായി ആരെയും പിന്തുണയ്ക്കാത്ത മണ്ഡലമാണ് പേരാവൂർ. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 23,665 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ യുഡിഎഫ് നേടിയത്. എന്നാൽ, 2020 ലെ തദ്ദേശതെരഞ്ഞെടുപ്പിൽ 13,380 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫിന് ഇവിടെ ലഭിച്ചത്. ഡിവൈഎഫ്ഐ നേതാവ് സക്കീർ ഹുസൈനാണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിയിലെ സ്മിത ജയമോഹനാണ് എൻഡിഎ സ്ഥാനാർഥി.
കണ്ണൂർ
കപ്പിനും ചുണ്ടിനുമിടയിലാണു കഴിഞ്ഞതവണ യുഡിഎഫിന് കണ്ണൂർ മണ്ഡലം നഷ്ടപ്പെട്ടത്.1987നു ശേഷം കോൺഗ്രസ് സ്ഥാനാർഥി മാത്രം ജയിച്ചുകയറിയ മണ്ഡലമാണിത്. 2016ൽ യുഡിഎഫിന്റെ ഈ കുത്തക മണ്ഡലം കൈവിട്ടത് മുന്നണിയിലെ പടലപിണക്കങ്ങളെത്തുടർന്നായിരുന്നു. കേവലം 1,196 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ സതീശൻ പാച്ചേനിയെ കോൺഗ്രസ്-എസിലെ കടന്നപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്. ഇക്കുറിയും സതീശൻ പാച്ചേനിയും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മണ്ഡലത്തിൽ ഏറ്റുമുട്ടുന്നത്.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ യുഡിഎഫിന് തന്നെയാണ് മുൻതൂക്കം. കണ്ണൂർ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അർച്ചന ബണ്ടിച്ചാലാണ് ബിജെപിക്കുവേണ്ടി മത്സരിക്കുന്നത്.
മട്ടന്നൂർ
കണ്ണൂരിലെ ചെങ്കോട്ടകളിലൊന്നാണ് മട്ടന്നൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജൻ എതിരാളിക്കു കിട്ടിയ വോട്ടിനെക്കാളും ഭൂരിപക്ഷം നേടി വിജയിച്ച മണ്ഡലമാണിത്. ഇക്കുറി മറ്റൊരു കേന്ദ്രകമ്മിറ്റിയംഗവും ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയാണ് മത്സരിക്കുന്നത്.
യുഡിഎഫിന് ബാലികേറാമലയാണ് മണ്ഡലമെങ്കിലും ശക്തമായ പോരാട്ടത്തിലൂടെ എൽഡിഎഫ് കോട്ടയ്ക്ക് വിള്ളലുണ്ടാക്കാനാണ് യുഡിഎഫ് ശ്രമം. ആർഎസ്പിയിലെ ഇല്ലിക്കൽ ആഗസ്തിയാണ് യുഡിഎഫ് സ്ഥാനാർഥിയായി ഇവിടെ മത്സരിക്കുന്നത്. ബിജു എളുക്കുഴിയാണ് ബിജെപി സ്ഥാനാർഥി.
അഴീക്കോട്
കണ്ണൂരിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. കഴിഞ്ഞ രണ്ടുതവണയായി ചെറിയ ഭൂരിപക്ഷത്തിൽ നഷ്ടപ്പെട്ട അഴീക്കോട് മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് എൽഡിഎഫ്. യുഡിഎഫിൽ സിറ്റിംഗ് എംഎൽഎ മുസ്ലിം ലീഗിലെ കെ.എം. ഷാജിയും എൽഡിഎഫിൽ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. സുമേഷും തമ്മിലാണ് പ്രധാന മത്സരം. സിപിഎമ്മിന്റെ പ്രധാന രാഷ്ട്രീയ എതിരാളികളിലൊരാളാണ് കെ.എം. ഷാജി. അതിനാൽ, ഇവിടെ ഷാജിക്ക് വിജയം അനിവാര്യമാണ്.
ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്താണ് ബിജെപി സ്ഥാനാർഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ട് വർധന ഉണ്ടായിട്ടുണ്ട്. ഇത് ഇരുമുന്നണികളുടെയും വിജയത്തെ ബാധിക്കും.
ധർമടം
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലമെന്ന നിലയിലാണ് ധർമടം മണ്ഡലം ശ്രദ്ധേയമാകുന്നത്. അവസാനനിമിഷമാണ് മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഡിസിസി സെക്രട്ടറി സി.രഘുനാഥാണ് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്നത്. ബിജെപി നേതാവ് സി.കെ. പത്മനാഭനാണ് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. വാളയാറിലെ പെൺകുട്ടികളുടെ അമ്മയും മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
രൂപീകരണത്തിനുശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനൊപ്പമായിരുന്നു ധർമടം. ഭൂരിപക്ഷം ഉയർത്താനുള്ള പോരാട്ടമാണ് എൽഡിഎഫ് ഇവിടെ നടത്തുന്നത്. എന്നാൽ, ഭൂരിപക്ഷം കുറയ്ക്കാനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്.
ഇരിക്കൂർ
യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ഇരിക്കൂർ. എട്ടുതവണ കെ.സി. ജോസഫ് തുടർച്ചയായി മത്സരിച്ചുവിജയിച്ച മണ്ഡലം. എന്നാൽ, ഇക്കുറി കെ.സി. ഇവിടെ മത്സരിക്കുന്നില്ല എന്നതാണ് ഇരിക്കൂറിനെ ശ്രദ്ധേയമാക്കുന്നത്. കോൺഗ്രസിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇരിക്കൂറിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. ഗ്രൂപ്പ് പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവിഭാഗവും പ്രചാരണരംഗത്തു സജീവമായിട്ടുണ്ട്.
എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്-എമ്മിനാണ് ഇത്തവണ സീറ്റ് നൽകിയിരിക്കുന്നത്. സജി കുറ്റ്യാനിമറ്റമാണ് ഇവിടെ മത്സരിക്കുന്നത്. സംസ്ഥാന സമിതിയംഗം ആനിയമ്മ രാജേന്ദ്രനാണ് ബിജെപി സ്ഥാനാർഥി. 2020 ലെ തദ്ദേശ തെരഞ്ഞടുപ്പിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ കണ്ണൂരിലെ മണ്ഡലങ്ങൾ കൈവിട്ടപ്പോഴും 8,608 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് ഇരിക്കൂറിൽ നേടിയത്.
പയ്യന്നൂർ
പിറവിയെടുത്തതുമുതൽ ചെങ്കൊടി മാത്രം ഉയർത്തിപ്പിടിച്ച മണ്ഡലമാണ് പയ്യന്നൂർ. സിപിഎമ്മിന്റെ സംസ്ഥാനത്തെതന്നെ ഉറപ്പുള്ള മണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ സി. കൃഷ്ണൻ ജില്ലയിലെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്. സിപിഎം മുൻ ഏരിയ സെക്രട്ടി ടി.ഐ. മധുസൂദനനെയാണ് ഇക്കുറി എൽഡിഎഫ് നിർത്തിയിരിക്കുന്നത്. ഫോക്ലോർ അക്കാദമി സെക്രട്ടറിയും ഡിസിസി അംഗവുമായ എം. പ്രദീപ്കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. അഡ്വ. കെ.കെ. ശ്രീധരനാണ് ബിജെപി സ്ഥാനാർഥി.
തളിപ്പറമ്പ്
ഇടതു കരുത്തിന്റെ തലപ്പൊക്കമാണ് തളിപ്പറമ്പ്. ഒരിക്കലൊഴികെ ചെങ്കൊടിക്കൊപ്പമായിരുന്നു എന്നും ഈ മണ്ഡലം. 1970ലാണ് തളിപ്പറമ്പ് ആദ്യമായും അവസാനമായും വലത്തോട്ടു ചാഞ്ഞത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദനാണ് ഇക്കുറി മത്സരരംഗത്തുള്ളത്. യുഡിഎഫിൽ കെഎസ്യു നേതാവ് അഡ്വ.വി.പി. അബ്ദുൾ റഷീദും. സംസ്ഥാന സമിതിയംഗം എ.പി. ഗംഗാധരനാണ് ബിജെപി സ്ഥാനാർഥി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ 725 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് നേടാനായിരുന്നെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തേരോട്ടത്തിൽ ഏറെ പിന്നിലായി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 16,735 വോട്ടായിരുന്നു.
കല്യാശേരി
2011ൽ കല്യാശേരി മണ്ഡലം രൂപീകൃതമായതു മുതൽ എൽഡിഎഫിനായിരുന്നു ഇവിടെ വിജയം. 2016ൽ യുഡിഎഫിലെ അമൃത രാമകൃഷ്ണനെ 42,891 വോട്ടുകൾക്കായിരുന്നു സിപിഎമ്മിലെ ടി.വി. രാജേഷ് പരാജയപ്പെടുത്തിയത്. ഇക്കുറി ഡിവൈഎഫ്ഐ നേതാവ് എം. വിജിനെയാണ് മത്സരിപ്പിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി കെ. ബ്രിജേഷ് കുമാറാണ് മത്സരിക്കുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രമാണ് ബിജെപി സ്ഥാനാർഥി. പ്രത്യേകിച്ച് അത്ഭുതമൊന്നും ഇവിടെ ആരും പ്രതീക്ഷിക്കുന്നില്ല.
കൂത്തുപറമ്പ്
കൂത്തുപറമ്പിൽ ഇക്കുറി പോരാട്ടം കടുക്കും. 2011ലെ നിയമസഭാതെരഞ്ഞെടുപ്പിൽ രാഷ്ട്രീയകേരളത്തെ അമ്പരപ്പിച്ചുകൊണ്ടാണ് കൂത്തുപറമ്പ് വലതുപക്ഷത്തേക്കു ചാഞ്ഞത്. എന്നാൽ, 2016-ലെ തെരഞ്ഞെടുപ്പിൽ കെ.കെ. ശൈലജയിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.
യുഡിഎഫിൽനിന്ന് എൽഡിഎഫിൽ ചേക്കേറിയ കെ.പി. മോഹനൻ തന്നെയാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി. മുസ്ലിം ലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയാണ് യുഡിഎഫ് സ്ഥാനാർഥി. ലീഗിന് സ്വാധീനമുള്ള പല മേഖലകളും കൂത്തുപറമ്പ് മണ്ഡലത്തിലുണ്ട്.
പൊട്ടങ്കണ്ടി അബ്ദുള്ളയുടെ വ്യക്തിബന്ധവും മണ്ഡലത്തിലുള്ള സ്വാധീനവും കൂത്തുപറമ്പിൽ ശക്തമായ മത്സരത്തിനാണ് വേദിയാകുന്നത്. ബിജെപി സ്ഥാനാർഥിയായി സി. സദാനന്ദനാണ് ഇവിടെ മത്സരിക്കുന്നത്.
റെനീഷ് മാത്യു