Tuesday, March 30, 2021 11:32 PM IST
പതിവിലും വീര്യം നിറഞ്ഞ പോരാട്ടമാണ് ഇടുക്കി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ. നിർമാണനിരോധനം, ഭൂപതിവ് ചട്ടപരിഷ്കരണം, കേരള കോണ്ഗ്രസ്-എമ്മിന്റെ മുന്നണിമാറ്റം, ഇടുക്കിപാക്കേജ് തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയായ തെരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലും വീറുംവാശിയും ഏറുകയാണ്. കേരള കോണ്ഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന തൊടുപുഴയും ഇടുക്കിയും മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുന്പൻചോലയും സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമായിരുന്ന ഹൈറേഞ്ച് സംരക്ഷണസമിതിയുടെയും മൂന്നാറിലെ തോട്ടംതൊഴിലാളി കൂട്ടായ്മയായ പൊന്പിള ഒരുമൈയുടെയും സ്വാധീനം ഇക്കുറി ഇല്ലാത്തത് മുന്നണികൾക്ക് ആശ്വാസമായിട്ടുണ്ട്. നിർമാണനിരോധനം നിലനിൽക്കുന്ന ജില്ലയിൽ ഭൂപരിഷ്കരണ ചട്ടം ഭേദഗതിചെയ്യാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ ഹർത്താലോടെ ഈ വിഷയം പ്രചാരണരംഗത്ത് സജീവമാക്കി മാറ്റാൻ യുഡിഎഫിനായി. എന്നാൽ ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായും ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്നുമുള്ള ഉറപ്പാണ് എൽഡിഎഫ് വോട്ടർമാരുടെ മുന്നിൽ വയ്ക്കുന്നത്.
2016ൽ ഉടുന്പൻചോല, പീരുമേട്, ദേവികുളം മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പമായിരുന്നു. കേരള കോണ്ഗ്രസ്-എം യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയതോടെ ഇടുക്കിയും എൽഡിഎഫിലായി. നിലവിൽ തൊടുപുഴ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്.
തൊടുപുഴ
യുഡിഎഫിന് ശക്തമായ മേൽക്കോയ്മയുള്ള തൊടുപുഴയിൽ കേരള കോണ്ഗ്രസ് നേതാവ് പി.ജെ. ജോസഫ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. നേരത്തേ ജോസഫിന്റെ സഹയാത്രികനും നിലവിൽ കേരള കോണ്ഗ്രസ്-എം ഉന്നതാധികാര സമിതിയംഗവുമായ പ്രഫ. കെ.ഐ.ആന്റണിയാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎയ്ക്കുവേണ്ടി ബിജെപിയിലെ യുവനേതാവ് പി. ശ്യാംരാജും മത്സരരംഗത്തുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷം(45,587)നേടിയ പി.ജെ. ജോസഫ് വികസനത്തിൽ തൊടുപുഴയെ സംസ്ഥാനത്തെ മാതൃകാ മണ്ഡലമാക്കിയെന്ന അവകാശവാദവുമായി വോട്ടർമാരെ സമീക്കുന്പോൾ കഴിഞ്ഞ അഞ്ചുവർഷമായി മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ ഉണ്ടായിട്ടില്ലെന്ന ആരോപണമാണ് എൽഡിഎഫ് ഉയർത്തുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ യുഡിഎഫിന് 37,023 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തന്നെയായിരുന്നു മേൽക്കോയ്മ. ആകെയുള്ള 12 പഞ്ചായത്തുകളിൽ ഒന്പതിടത്തും യുഡിഎഫ് അധികാരം പിടിച്ചപ്പോൾ തൊടുപുഴ നഗരസഭയിലും വെള്ളിയാമറ്റത്തും സ്വതന്ത്രരുടെ പിന്തുണയിലാണ് എൽഡിഎഫ് ഭരണത്തിലേറിയത്.
ഇടുക്കി
കേരള കോണ്ഗ്രസ്-എമ്മിന്റെ മുന്നണിമാറ്റത്തെ തുടർന്നു ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് ഇടുക്കി. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള ഇവിടെ കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച കേരള കോണ്ഗ്രസ്-എമ്മിലെ റോഷി അഗസ്റ്റിൻ ഇക്കുറി എൽഡിഎഫ് പക്ഷത്തുനിന്നാണ് ജനവിധി തേടുന്നത്. ഇടതുപക്ഷത്തായിരുന്ന ജനാധിപത്യ കേരള കോണ്ഗ്രസ് വിട്ട് പി.ജെ. ജോസഫിനൊപ്പം ചേർന്ന ഇടുക്കി മുൻ എംപി കെ. ഫ്രാൻസിസ് ജോർജ് യുഡിഎഫ് സ്ഥാനാർഥിയായും മത്സരിക്കുന്നു.
ഭൂപ്രശ്നങ്ങൾ യുഡിഎഫ് പ്രചാരണ ആയുധമാക്കുന്പോൾ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പട്ടയം, പെൻഷൻ വിതരണവുമെല്ലാം എൽഡിഎഫും ഉയർത്തിക്കാട്ടുന്നു. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസിലെ അഡ്വ. സംഗീത വിശ്വനാഥനും കളത്തിൽ സജീവമായതോടെ ശക്തമായ മത്സരമാണ് നടക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 9,333 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റോഷി അഗസ്റ്റിൻ വിജയിച്ചത്. 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 20,928 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ 27,403 വോട്ട് നേടിയ എൻഡിഎയ്ക്ക് ലോക്സഭയിൽ 10,891 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.കേരള കോണ്ഗ്രസ്-എമ്മിന്റെ മുന്നണിമാറ്റത്തിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏക നഗരസഭയായ കട്ടപ്പനയും നാലു പഞ്ചായത്തുകളും യുഡിഎഫിനൊപ്പം നിന്നപ്പോൾ മറ്റു അഞ്ചു പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പമായിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിജയം ലക്ഷ്യമിട്ട് മൂന്നു മുന്നണി സ്ഥാനാർഥികളും അതിനുള്ള പ്രവർത്തനത്തിലാണ്.
ഉടുന്പൻചോല
മന്ത്രി എം.എം. മണിയുടെ മണ്ഡലമെന്ന നിലയിൽ ഉടുന്പൻചോല ഏറെ ശ്രദ്ധിക്കപ്പെടുന്ന മത്സരത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. കർഷകരും തോട്ടം തൊഴിലാളികളും വിധി നിർണയിക്കുന്ന മണ്ഡലത്തിൽ എൽഡിഎഫിലെ എം.എം. മണിക്ക് മുൻ എംഎൽഎ യുഡിഎഫിലെ അഡ്വ. ഇ.എം. ആഗസ്തി ശക്തമായ വെല്ലുവിളിയുയർത്തുന്നു. എൻഡിഎയ്ക്കു വേണ്ടി ബിഡിജെഎസിലെ സന്തോഷ് മാധവനും മത്സരരംഗത്തുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.എം. മണി 1,109 വോട്ടുകൾക്കാണ് ഇവിടെനിന്നു വിജയിച്ചത്. 1987 മുതൽ തുടർച്ചയായി മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയിച്ച യുഡിഎഫിൽനിന്നു കെ.കെ. ജയചന്ദ്രൻ 2001-ൽ സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വിജയം എൽഡിഎഫിനൊപ്പമായിരുന്നു.
വൈദ്യുതിമന്ത്രിയായ എം.എം. മണി മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനമാണ് ഇക്കുറി എൽഡിഎഫിന്റെ തുറുപ്പുചീട്ട്. എന്നാൽ ഭൂപ്രശ്നങ്ങളും തോട്ടംതൊഴിലാളി മേഖലയിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രതിരോധക്കോട്ട തീർക്കുന്നത്. ജില്ലയിൽ എൽഡിഎഫ് ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം എങ്ങനെയും കൈപ്പിടിയിലൊതുക്കാനുള്ള തീവ്രശ്രമമാണ് യുഡിഎഫിന്റേത്.
2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 12,494 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫ് നേടിയിരുന്നു. ഈ ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളത്.എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഭരണം പിടിക്കാനായത് എൽഡിഎഫിനും പ്രതീക്ഷ നൽകുന്നു. എൻഡിഎയ്ക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 10,863 വോട്ടുകളാണ് മണ്ഡലത്തിൽ ലഭിച്ചത്.
പീരുമേട്
ജില്ലയിൽ യുഡിഎഫിനും എൽഡിഎഫിനും തുല്യസാധ്യതയുള്ള മണ്ഡലമാണ് പീരുമേട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 314 വോട്ടുകൾക്കാണ് എൽഡിഎഫിലെ സിപിഐ സ്ഥാനാർഥിയായിരുന്ന ഇ.എസ്. ബിജിമോൾ യുഡിഎഫിലെ അഡ്വ. സിറിയക് തോമസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ കൈവിട്ട വിജയം ഇക്കുറി തിരിച്ചുപിടിക്കുമെന്ന പ്രതിജ്ഞയിലാണ് ഇത്തവണയും യുഡിഎഫിനായി മത്സരരംഗത്തുള്ള അഡ്വ. സിറിയക് തോമസ്. തൊഴിലാളി യൂണിയൻ നേതാവായ വാഴൂർ സോമനാണ് ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി. ഇരുമുന്നണികൾക്കും വെല്ലുവിളി സൃഷ്ടിച്ച് ബിജെപിയിലെ ശ്രീനഗരി രാജനും രംഗത്തുവന്നതോടെ ഇവിടെ മത്സരം കടുകട്ടിയാണ്.
പൂട്ടിക്കിടക്കുന്ന തോട്ടംമേഖലയിലെ പ്രശ്നങ്ങളും മണ്ഡലത്തിലെ വികസനമുരടിപ്പുമെല്ലാം യുഡിഎഫ് മുഖ്യ പ്രചാരണ വിഷയമായി ഉയർത്തുന്പോൾ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപദ്ധതികളും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും കൃത്യമായി അവതരിപ്പിച്ചാണ് എൽഡിഎഫ് പ്രചാരണം മുന്നേറുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 23,380 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയതെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കളം മാറി. മണ്ഡലത്തിലെ ആറു പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം നിന്നപ്പോൾ മൂന്നു പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് നേട്ടം കൈവരിക്കാനായത്. എൻഡിഎ്ക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 11,833 വോട്ടുകളും ലോക്സഭാ തെരഞ്ഞെടുപ്പിൽ 9,070 വോട്ടുകളുമാണ് ലഭിച്ചത്.
ദേവികുളം
സംവരണ മണ്ഡലമായ ദേവികുളത്ത് പുതുമുഖങ്ങൾ തമ്മിലുള്ള മത്സരമാണ് അരങ്ങേറുന്നത്.കോണ്ഗ്രസ് മൂന്നാർ ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എ. രാജയാണ് എൽഡിഎഫിനായി പോരാടുന്നത്. എൻഡിഎ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന എഐഎഡിഎംകെ അംഗത്തിന്റെ പത്രിക തള്ളിയതോടെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന എസ്. ഗണേശന് പിന്തുണ നൽകാൻ എൻഡിഎ തീരുമാനിക്കുകയായിരുന്നു.
യുഡിഎഫിനും എൽഡിഎഫിനും തുല്യസാധ്യതയുള്ള മണ്ഡലമാണ് ദേവികുളം. കഴിഞ്ഞ ആറുതവണയും യുഡിഎഫിനുവേണ്ടി എ.കെ. മണി മത്സരിച്ചപ്പോൾ ആദ്യമൂന്നുതവണ വിജയം മണിക്കൊപ്പമായിരുന്നു. എന്നാൽ പിന്നീടു നടന്ന മൂന്നുതെരഞ്ഞെടുപ്പുകളിലും എൽഡിഎഫിലെ സിപിഎം സ്ഥാനാർഥി എസ്. രാജേന്ദ്രനായിരുന്നു വിജയം. 2006 മുതൽ ഇദ്ദേഹമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
തോട്ടം മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തി മൂന്നാറിൽ ശക്തമായ മുന്നേറ്റം നടത്തിയ പൊന്പിള ഒരുമൈയുടെ തേരോട്ടത്തിന് കടിഞ്ഞാണിടാൻ കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ എൽഡിഎഫിനായിരുന്നു. ജാതി സമവാക്യങ്ങളും എസ്റ്റേറ്റ് ലയങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്കു സ്വന്തമായി വീടെന്ന ആവശ്യവുമെല്ലാം ഇവിടെ മുഖ്യ പ്രചാരണവിഷയങ്ങളായി മാറുന്പോൾ ഇക്കുറിയും പോരാട്ടത്തിന്റെ തീവ്രതയ്ക്കു കുറവില്ല. മണ്ഡലം നിലനിർത്താൻ എല്ലാ ശ്രമവും എൽഡിഎഫ് നടത്തുന്പോൾ പഴയകാല പ്രതാപം വീണ്ടെടുക്കാനാണ് യുഡിഎഫിന്റെ കഠിനശ്രമം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 5,782 വോട്ടുകളുടെ ഭൂരിപക്ഷമാണുണ്ടായിരുന്നത്.എന്നാൽ 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 24,036 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വ്യക്തമായ മേൽക്കൈ നേടിയപ്പോൾ എൻഡിഎയ്ക്ക് 7,498 വോട്ടുകളും ലഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ചപ്രകടനം കാഴ്ചവച്ചു. ആകെയുള്ള 13 പഞ്ചായത്തുകളിൽ എട്ടിടത്തും എൽഡിഎഫ് അധികാരത്തിലേറിയപ്പോൾ അഞ്ചിടത്ത് മാത്രമാണ് യുഡിഎഫിന് മേൽക്കൈ നേടാനായത്.
ജെയിസ് വാട്ടപ്പിള്ളിൽ