Monday, April 5, 2021 12:01 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രവചനങ്ങൾ പലതും വന്നുകഴിഞ്ഞു. വിവിധ മാധ്യമസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിലാണു സർവേകൾ നടന്നത്. രാഷ്ട്രീയപാർട്ടികൾ നിയോഗിച്ച സംഘടനകളും ജനഹിതം അറിയാനുള്ള സർവേകൾ നടത്തി. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട് എന്ന പേരിലും വിവരങ്ങൾ പുറത്തുവന്നു. രാഷ്ട്രീയ നിരീക്ഷകരും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും സ്വന്തം നിലയ്ക്കും നിഗമനങ്ങളും പ്രവചനങ്ങളും നടത്തി. ന്യായീകരണങ്ങളോടെ കണക്കുകളുടെ ഒരു കൂന്പാരം. പക്ഷേ അറിയേണ്ടതു ജനങ്ങളുടെ വിധി എന്താണെന്നാണ്. എല്ലാ പ്രവചനങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ടുകൊണ്ട് അതു മേയ് രണ്ടിനു പുറത്തുവരും.
മാധ്യമസ്ഥാപനങ്ങൾ നടത്തുന്ന തെരഞ്ഞെടുപ്പ് സർവേകളാണു സാധാരണനിലയിൽ ജനങ്ങളുടെ മുന്പാകെ വരാറുള്ളത്. ഈ രംഗത്തു വൈദഗ്ധ്യമുള്ള ഏജൻസികളാണു സർവേ നടത്തുന്നത് എന്നതാണ് ഒന്നാമത്തെ കാര്യം. മാധ്യമസ്ഥാപനങ്ങൾ പ്രതിഫലം നൽകി അവയെ സർവേ നടത്താൻ നിയോഗിക്കുകയാണ്. ഇങ്ങനെ നടത്തുന്ന സർവേയിലെ ഫലങ്ങൾ ആ മാധ്യമസ്ഥാപനത്തിന്റെ രാഷ്ട്രീയ നയം പ്രതിഫലിപ്പിക്കുന്നതാകണമെന്നു നിർബന്ധമില്ല. അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടു ബന്ധമുള്ള മാധ്യമസ്ഥാപനം നടത്തുന്ന സർവേഫലത്തിൽ അവരുടെ നയം പ്രതിഫലിക്കാനുമിടയുണ്ട്. ഏതു സർവേയുടെയും ഫലം തങ്ങൾക്ക് അനുകൂലമാകുന്പോൾ രാഷ്ട്രീയപാർട്ടികൾ അതു സ്വീകരിക്കും. എതിരാണെങ്കിൽ അവരതു നിരാകരിക്കുകയും ചെയ്യും.
പോരായ്മകളുള്ള സർവേകൾ
എന്നാൽ, ഈയിടെ നടന്ന തെരഞ്ഞെടുപ്പ് സർവേകൾക്കു പല പോരായ്മകളുമുണ്ട്. ഒന്നാമത്തെ കാര്യം അവയ്ക്കു കുറച്ചുകൂടി സുതാര്യത വേണമായിരുന്നു എന്നതാണ്. എത്രപേരുടെ അഭിപ്രായം തേടി എന്നതിനൊക്കെ കുറച്ചുകൂടി വിശദീകരണം ആവശ്യമുണ്ട്. സർവേയിൽ ആളുകളുടെ അഭിപ്രായം നേരിൽകണ്ട് എടുത്തതാണോ, ഫോൺവഴി ശേഖരിച്ചതാണോ, അതോ ചോദ്യാവലി നൽകി വാങ്ങിയതാണോ എന്നെല്ലാം അറിയണം. അഭിപ്രായം പറയുന്ന ആളുടെ വ്യക്തിപരമായ വിവരങ്ങൾ ചോദിക്കാതെ ഒരു ചോദ്യാവലിയിലൂടെ അയാളുടെ രാഷ്ട്രീയ നിലപാടുകൾ ആരായുന്പോൾ മാത്രമേ ശരിയായ വിവരങ്ങൾ ലഭിക്കൂ. ഇപ്പോൾ നടന്ന സർവേകളുടെ സാന്പിളുകൾ ശേഖരിച്ചത് എവിടെനിന്നാണെന്ന് ആർക്കുമറിയില്ല.
കൂടുതൽ പ്രധാനം അഭിപ്രായം അറിയാനായി സമീപിക്കപ്പെട്ട ആളുകളുടെ പശ്ചാത്തലമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ക്ഷേമപെൻഷൻ, ഭക്ഷ്യക്കിറ്റ്, ഭവന നിർമാണ പദ്ധതി തുടങ്ങിയവയുടെ പ്രയോജനം ലഭിച്ച നിരവധിപ്പേരുണ്ട് എന്നതു വസ്തുതയാണ്.
ആളുകളുടെ പശ്ചാത്തലം സൂക്ഷ്മമായി വിശകലനം ചെയ്തതിനു ശേഷമാണോ സർവേ ഏജൻസി അവരെ സമീപിച്ചത് എന്നതു വ്യക്തമായ ചോദ്യമാണ്. ഇത്തരം ആനുകൂല്യങ്ങളുടെ പ്രയോജനം ലഭിച്ചവരാണ് സർവേയിൽ പങ്കെടുത്ത നിരവധിപ്പേരെങ്കിൽ അതിന്റെ ഫലം ചോദ്യംചെയ്യപ്പെടും.
അതേസമയംതന്നെ, ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിച്ചവരിൽ ഭൂരിഭാഗവും മുന്പും എൽഡിഎഫിനെ പിന്തുണച്ചിരുന്നവരാണ് എന്നതും വസ്തുതയാണ്. അവർക്കു മുന്പെന്നതുപോലെ ഇപ്പോഴും പെൻഷനും റേഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നു. വർധിപ്പിച്ച പെൻഷനുകളും റേഷൻകിറ്റും കിട്ടുന്നവരുടെ എണ്ണം ചെറുതായിട്ടേ കൂടിയിട്ടുള്ളൂ. ഇത്തരം ആനുകൂല്യങ്ങൾ ലഭിച്ചവരുടെ പിന്തുണകൊണ്ട് എൽഡിഎഫ് സർക്കാർ ഭരണത്തിൽ തുടരുമെന്ന നിഗമനത്തിലേക്ക് എടുത്തുചാടുന്നത് മുൻകൂർ ധാരണകളുടെ അടിസ്ഥാനത്തിലുള്ള നിഗമനമാണ്. എൽഡിഎഫ് സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം എത്രപേർക്കു കിട്ടി എന്നതിന്റെ കൃത്യമായ കണക്ക് വേണം.
വികസനവും അവകാശവാദങ്ങളും
വികസനം സംബന്ധിച്ച അവകാശവാദങ്ങളെപ്പറ്റിയും ശരിയായ സർവേ നടന്നിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ പ്രധാനമായും നടന്നതു നിർമാണ മേഖലയിലാണ്- റോഡുകൾ, സ്കൂൾ കെട്ടിടങ്ങൾ, വീടുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയുടെ നിർമാണം. ഈ പദ്ധതികൾ താത്കാലിക തൊഴിലവസരങ്ങൾ മാത്രമാണു നൽകിയത്. ഇതിന്റെ പ്രയോജനം പ്രധാനമായും ലഭിച്ചത് അതിഥി തൊഴിലാളികൾക്കായിരുന്നു. തൊഴിൽ ഉത്പാദിപ്പിക്കാത്ത വളർച്ചയായിരുന്നു അത് ഏറെക്കുറെ. ജിഡിപിയുടെയും ഓഹരിവിപണിയുടെയും കണക്കുകളെ അതു മെച്ചപ്പെടുത്തിയേക്കാം. എന്നാൽ, ജിഡിപി വളർച്ചയും ഓഹരിവിപണിയിലെ കാളക്കുതിപ്പും സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തില്ല. രാജ്യത്തെ ജനസംഖ്യയുടെ 3-4 ശതമാനം മാത്രം വരുന്ന ഏറ്റവും മുകൾത്തട്ടിലുള്ള സന്പന്നരാണ് ഓഹരിവിപണിയിൽ താത്പര്യമെടുക്കുന്നത്. അതേസമയം അമേരിക്കയിൽ ഇത് 40 ശതമാനത്തോളമാണ്.
സാധാരണക്കാരനു പ്രയോജനം ലഭിക്കണമെങ്കിൽ മെട്രോ, വിമാനത്താവളം, ഐടി വികസനം, ടൂറിസം, ഫാക്ടറികൾ, തൊഴിലധിഷ്ഠിത നിർമാണസംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ മൂലധന നിക്ഷേപം നടത്തി സ്ഥിരം തൊഴിലുകൾ സൃഷ്ടിക്കപ്പെടണം. ഐടി മേഖലയിൽ ചില വികസനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ അവിടെ ഭൂരിഭാഗവും പിൻവാതിൽ നിയമനങ്ങളാണ്. ഇതു മൂന്നു ലക്ഷത്തിലധികം വരുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതിന്റെ മുഖ്യഗുണഭോക്താക്കൾ ഇടത് അനുഭാവികളും സഹയാത്രികരും ഡിവൈഎഫ്ഐ അംഗങ്ങളും കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുമാണ്. ഇത് ഏതാനും ലക്ഷം ഇടതുപക്ഷക്കാരെ സഹായിച്ചിട്ടുണ്ടെങ്കിലും ഇതുമൂലം എൽഡിഎഫ് സർക്കാരിന് എതിരായിട്ടുള്ളവർ ഇതിന്റെ പല മടങ്ങാണ്. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവർ ജോലിക്കായി സമരം നടത്തിയപ്പോൾ സർക്കാർ അതിനെ നേരിട്ടത് കർക്കശമായിട്ടായിരുന്നല്ലോ. ഇതു നിരവധി യുവാക്കളെ സർക്കാരിൽനിന്ന് അകറ്റി. ഇത്തരം യുവാക്കളുടെ അഭിപ്രായവും സർവേകളിൽ തേടിയിരുന്നോ. ആർക്കും ഉറപ്പില്ല.
തീരുമാനമെടുക്കാത്ത വോട്ടർമാർ
സർവേയിൽ പങ്കെടുത്തവരിൽ അഞ്ചുമുതൽ 30 ശതമാനംവരെ ആളുകൾ അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്തവരോ ആർക്ക് വോട്ടു ചെയ്യണമെന്നു തീരുമാനമെടുക്കാത്തവരോ ആണെന്നതും പ്രധാനമാണ്. സ്ഥാനാർഥികളും പാർട്ടികളുടെ പ്രകടനപത്രികകളും വന്നതിനു ശേഷമാകും അവർ തീരുമാനമെടുക്കുക. ഒരു നിയോജകമണ്ഡലത്തിലെ വിജയം പോൾ ചെയ്യപ്പെടുന്ന വോട്ടിന്റെ രണ്ടു മുതൽ പത്തുവരെ ശതമാനത്തിൽ മാത്രം ഭൂരിപക്ഷത്തിൽ നിർണയിക്കപ്പെടുന്ന ഒരു രാജ്യത്ത് അഞ്ചുമുതൽ 30 വരെ ശതമാനം വോട്ടർമാരെ മാറ്റിനിർത്തിക്കൊണ്ട് ഒരു സർവേയിൽ എങ്ങനെ നിഗമനത്തിലെത്താനാകും? സർവേ ഫലങ്ങളെപ്പറ്റി സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമോ? അതേസമയം രാഷ്ട്രീയപാർട്ടികളിൽനിന്ന് ആനുകൂല്യങ്ങൾ പറ്റിയാണ് സർവേ നടത്തിയതെന്നു പ്രവചിക്കുന്നതും ശരിയല്ല. പക്ഷേ സർവേ നടത്തിയവർ അവരുടെ ജോലി പ്രഫഷണലായി ചെയ്യേണ്ടിയിരുന്നു എന്നതു വസ്തുതയാണ്.
ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കന്പനിയുമായി ഉണ്ടാക്കിയ ധാരണാപത്രം, അദാനിയുടെ കന്പനിയുമായി വൈദ്യുതി വാങ്ങുന്നതു സംബന്ധിച്ച് ഉണ്ടാക്കിയ കരാർ എന്നിവയെപ്പറ്റി പ്രതിപക്ഷനേതാവ് അടുത്തയിടെ നടത്തിയ വെളിപ്പെടുത്തലുകൾ എൽഡിഎഫ് സർക്കാരിനെതിരായി മധ്യവർഗ-നിശബ്ദ വോട്ടർമാരെ സ്വാധീനിച്ചേക്കും. ഈ ആരോപണങ്ങളെല്ലാം വന്നതു സർവേകൾ നടത്തിയ ശേഷമാണ്.
വോട്ടർപട്ടികയിൽ നിരവധി ഇരട്ടവോട്ടർമാരുണ്ടെന്നു കണ്ടെത്തിയതും പ്രധാനമാണ്. ഇരട്ടവോട്ടർമാരുടെ എണ്ണം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതിപക്ഷനേതാവും നൽകുന്ന കണക്കുകളിൽ വ്യത്യാസമുണ്ടാവാം. ഇത്തരം വോട്ടർമാരോടും സർവേയിൽ അഭിപ്രായം ചോദിച്ചിട്ടുണ്ടെങ്കിൽ അതു നടത്തിയവരുടെ കുഴപ്പമല്ലെങ്കിലും സർവേഫലം തെറ്റാം. ഇത്തരം വോട്ടർപട്ടിക തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ മാനദണ്ഡങ്ങൾക്കു നിരക്കാത്തതാണ്. ഇലക്ഷൻ കമ്മീഷൻ ഈ പ്രശ്നം എങ്ങനെയാണു കൈകാര്യം ചെയ്യുകയെന്ന് ഇതെഴുതുന്പോഴും വ്യക്തമല്ല. മുതിർന്ന പൗരന്മാരുടെ പോസ്റ്റൽ ബാലറ്റിൽ കൃത്രിമം നടന്നതായുള്ള ആരോപണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.
ജനങ്ങളുടെ വിധി എന്താണെന്നറിയാൻ മേയ് രണ്ടുവരെ കാത്തിരിക്കണമെന്ന നിഗമനത്തിലേക്കാണ് ഇതെല്ലാം എത്തിക്കുന്നത്. സമ്മതിദായകന്റെ വിവേകത്തെ നമുക്ക് വിശ്വസിക്കാം എന്നതാണ് ഇതിനെല്ലാമിടയിലുള്ള ക്രിയാത്മക വശം.