Monday, April 5, 2021 11:46 PM IST
കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ പശ്ചിമബംഗാളിന്റെ കാര്യം അറിയാനാണ് സാധാരണക്കാർക്ക് താത്പര്യം. യഥാർഥത്തിൽ ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് അവിടെ നടക്കുന്നത്. ഒരുവശത്ത് നരേന്ദ്ര മോദിയും അമിത്ഷായും മറുവശത്ത് മമത ബാനർജിയും.
രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ നന്ദിഗ്രാമിലെ പോളിംഗ് ബൂത്തിലുണ്ടായ സംഘർഷങ്ങളുടെ പേരിൽ മമതയെ തെരഞ്ഞെടുപ്പു കമ്മീഷൻ വിമർശിച്ചിരുന്നു. ഗുണ്ടായിസത്തിൽ ബിജെപിയേക്കാൾ ഒട്ടും പിന്നിലല്ലാത്ത തൃണമൂൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ കൈക്കരുത്ത് ആവോളം പുറത്തെടുക്കുന്നുണ്ട്. മറ്റു പലയിടത്തും പയറ്റി പരീക്ഷിച്ചു വിജയിച്ച അമിത്ഷാ ഉൾപ്പടെയുള്ളവരുടെ ചാണക്യതന്ത്രങ്ങൾ മമതയുടെയും തൃണമൂൽ കോണ്‍ഗ്രസിന്റെയും മുന്നിൽ അത്രയ്ക്കങ്ങു ഫലിക്കുന്നില്ല. തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് ബിജെപി കൈലാഷ് വിജയ് വർഗീയ എന്ന തന്ത്രശാലിയെ വർഷങ്ങൾക്ക് മുൻപേ ബംഗാളിൽ പ്രത്യേക ദൗത്യവുമായി നിയോഗിച്ചിരുന്നു. അതിന്റെ ഫലമായാണ് തൃണമൂൽ കോണ്‍ഗ്രസിൽ നിന്ന് എംഎൽഎമാരടക്കം നിരവധി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത്. പക്ഷേ, പോയവർ പോകട്ടെ, പട മുന്നോട്ടു തന്നെ എന്ന നിലപാടിൽ നിൽക്കുന്ന മമത, ബംഗാളിന്റെ മകളായി സ്വയം അവരോധിച്ച് എങ്ങനെയും ഭരണം നിലനിർത്താനുള്ള ശ്രമത്തിലാണ്. ബിജെപിയെ പരാജയപ്പെടുത്താനായി സംയുക്ത പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടി മമത ബാനർജി അടുത്തയിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തും നൽകി.
മൂന്നാം ഘട്ടം നിർണായകം
ഏറെ നിർണായകമെന്നു പറയാവുന്ന മൂന്നാം ഘട്ടത്തിൽ 31 സീറ്റുകളിലേക്ക് 78.5 ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്. 205 സ്ഥാനാർഥികളുമുണ്ട്. ഈ ഘട്ടത്തിൽ തൃണമൂൽ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ്-ഇടത് സഖ്യത്തെയും നിലംപരിശാക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ബിജെപി നേതാവ് സ്വപൻ ദാസ് ഗുപ്ത, തൃണമൂൽ കോണ്‍ഗ്രസ് മന്ത്രി അഷിമ പാത്ര, സിപിഎം നേതാവ് കാന്തി ഗാംഗുലി എന്നിവർ ഹൗറ, ഹൂഗ്ളി, സൗത്ത് 24 പർഗാന എന്നിവിടങ്ങളിൽനിന്നു ജനവിധി തേടുന്നു.
നന്ദിഗ്രാം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മൂന്നാംഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. 10871 പോളിംഗ് സ്റ്റേഷനുകളും കനത്ത സുരക്ഷാവലയത്തിലാണ്. കേന്ദ്രസേനയുടെ 618 കന്പനികളെ വിന്യസിച്ചിട്ടുണ്ട്. അതിനു പുറമേ സംസ്ഥാന പോലീസ് സേനയുമുണ്ട്.
സെക്കുലർ ഭീതി
കോണ്‍ഗ്രസും ഇടതു പാർട്ടികളും കൈകോർക്കുന്ന സഖ്യവും ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ബിജെപിക്കെതിരേയാണ് പ്രധാനമായും പോരാടുന്നതെങ്കിലും ഇവർ മമതയ്ക്കും തൃണമൂലിനും തലവേദനയാകുന്നുണ്ട്. പീർസാദ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ട് സൗത്ത് 24 പർഗാനയിലും ഹൂഗ്ളിയിലും സ്വാധീനമുള്ള കക്ഷിയാണ്. അതുകൊണ്ടുതന്നെ പീർസാദ അബ്ബാസ് സിദ്ദീഖി ബിജെപിയുടെ നോമിനിയാണെന്നുവരെ തൃണമൂൽ കോണ്‍ഗ്രസ് ആരോപണമുയർത്തി. അതിനിടെ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരും ഐഎസ്എഫ് പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിൽ ഭാംഗർ, കാനിംഗ് ഈസ്റ്റ്, സൗത്ത് 24 പർഗാന എന്നിവിടങ്ങളിൽ ഏറ്റുമുട്ടുകയും ചെയ്തു. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിനൊപ്പം നിന്നാണ് ഐഎസ്എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പരിക്കും പരീക്ഷണങ്ങളും
അതിനിടെ, ചില മണ്ഡലങ്ങളിൽ തൃണമൂൽ കോണ്‍ഗ്രസിൽനിന്ന് അടർത്തിയെടുത്ത സിറ്റിംഗ് എംഎൽഎമാരെ ബിജെപി മത്സരിപ്പിക്കുന്നതു മമതയുടെ തലവേദന കൂട്ടുന്നു. രാഷ്ട്രീയ സംഘർഷങ്ങളും അഴിമതിയും ചൂണ്ടിക്കാട്ടിയാണു ന്യൂനപക്ഷ പ്രീണന ആരോപണങ്ങൾക്കൊപ്പം ബിജെപി തൃണമൂലിനെ പ്രധാനമായും നേരിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവരാണ് ബിജെപിക്കു വേണ്ടി പശ്ചിമബംഗാളിൽ പ്രചാരണം നയിക്കുന്നത്. കാലിനു പരിക്കേറ്റതിനെത്തുടർന്നു വീൽ ചെയറിലിരുന്നാണ് ഇവരുടെ പ്രചാരണത്തെ മമത നേരിടുന്നത്.
സെബി മാത്യു