Monday, April 12, 2021 1:17 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
മൂന്നു മുന്നണികളിൽ ആരുജയിച്ചാലും മുഖ്യ അജൻഡ ‘ക്ഷേമം’ ആയിരിക്കുമെന്നത് ഇപ്പോൾ വ്യക്തമാണ്. എല്ലാ മുന്നണികളുടെയും പ്രകടനപത്രിക പ്രായംചെന്നവർക്കും ദുർബല വിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ക്ഷേമ പരിപാടികൾ നൽകുന്നതിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. മുന്നണികളെല്ലാം യോജിക്കുന്ന ഒരു മേഖലയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
എൽഡിഎഫ് അവരുടെ ജനപ്രിയ ക്ഷേമ നടപടികളുടെ അടിസ്ഥാനത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ഒരു ധാരണ ശരിയായാലും തെറ്റായാലും ഉണ്ട്. തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടുന്നതിനായി കൂടുതൽ ആകർഷകമായ ക്ഷേമപദ്ധതികൾ വാഗ്ദാനം ചെയ്യുന്നതിൽ മുന്നണികൾ പരസ്പരം മത്സരിക്കുകയായിരുന്നു. കൂടാതെ, ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ലക്ഷ്യമിട്ട് ലൗജിഹാദിനെതിരായ നിയമം, തീവ്രവാദികൾക്കു പണം ലഭ്യമാകുന്നതു തടയാനുള്ള പദ്ധതികൾ, തീവ്രവാദ, ഭീകരപ്രവർത്തനങ്ങൾക്കെതിരായ വിവിധ നടപടികൾ എന്നിവയും ബിജെപി വാഗ്ദാനം ചെയ്തു.
ദരിദ്രർ ദുരവസ്ഥയിൽ
സാമൂഹിക നീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള വളർച്ച ലക്ഷ്യമിട്ട വികസനത്തിന്റെ വക്താക്കളുടെയും എഴുപതുകളുടെ തുടക്കത്തിൽ ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിച്ചവരുടെയും ഒന്നോ രണ്ടോ ദശകത്തിലെ വികസനത്തിന്റെ നേട്ടങ്ങൾ നിർഭാഗ്യവശാൽ ദരിദ്രർക്കും ദുർബലർക്കും പ്രയോജനമുണ്ടാക്കിയില്ല. മറുവശത്ത്, അതത് ഗവൺമെന്റുകളുടെ സദുദ്ദേശ്യത്തോടെയുള്ള നടപടികൾക്കിടയിലും സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രരെ ദയനീയമായ ദുരവസ്ഥയിൽ കൊണ്ടെത്തിക്കുകയും ചെയ്തു. വികസനത്തിന്റെ ഫലങ്ങൾ ദരിദ്രരിലേക്ക് എത്തിച്ചുകൊണ്ട് അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടർന്നപ്പോഴും സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്ന പലരും അത്തരം നടപടികൾ താഴേക്കിടയിലുള്ളവർക്കു താത്കാലിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂവെന്നു വിശ്വസിച്ചു. വികസനം, ജിഡിപി വളർച്ച, ഓഹരി വിപണിയിലെ കുതിച്ചുകയറ്റം എന്നിവയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യം അവർ സ്വപ്നം കണ്ടു.
ഭക്ഷ്യസുരക്ഷാ നിയമം
സമൂഹത്തിലെ ദരിദ്ര വിഭാഗത്തിന് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ വേണമെന്ന് യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി ആവശ്യപ്പെട്ടപ്പോൾ രണ്ടാം യുപിഎയുടെ അവസാന ലാപ്പിൽ ഭക്ഷ്യസുരക്ഷയെങ്കിലും നൽകാനുള്ള ഗൗരവതരമായ നീക്കമുണ്ടായി. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കൃഷിമന്ത്രി ശരദ് പവാർ തുടങ്ങിയ നേതാക്കൾക്ക് അതു മികച്ച സാമ്പത്തികശാസ്ത്രമായി ബോധ്യപ്പെട്ടിരുന്നില്ല. എന്നാൽ, സോണിയ ഗാന്ധി അവരോടു യോജിച്ചില്ല, തുടർന്ന് സിവിൽ സപ്ലൈസ് മന്ത്രി പ്രഫ. കെ.വി. തോമസിനോട് ഇക്കാര്യത്തിൽ പഠനം നടത്താനും നിയമനിർമാണം നടത്താനും ആവശ്യപ്പെട്ടു. ഇത് എല്ലാവർക്കും, പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹികമായും ദുർബലരായ വിഭാഗങ്ങൾക്ക്, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ ബിൽ പാസാക്കുന്നതിലേക്കു നയിച്ചു.
രാഷ്ട്രീയ നേട്ടങ്ങൾ മനസിലാക്കിയാണ് മോദി സർക്കാർ ഇതു നടപ്പാക്കിയത്. രണ്ടാം യുപിഎ സർക്കാരിന്റെ മറ്റു ചില പദ്ധതികളുടെയും പേരുകൾ മാറ്റി ആകർഷകമായ പുതിയ പേരുകൾ നൽകി മോദി നടപ്പാക്കി. പിണറായി സർക്കാരും ഫാൻസി പേരുകൾ നൽകി അവ നടപ്പാക്കുകയും എൽഡിഎഫിന്റെ സ്വന്തമാക്കുകയും ചെയ്തു.
ഈ പദ്ധതികളിൽ 75 ശതമാനവും കേന്ദ്ര ധനസഹായമാണ്. ഇത്തരം പദ്ധതികൾക്കായി 60,000 കോടി രൂപ കേരളത്തിന് അനുവദിച്ചു എന്ന ധനമന്ത്രി നിർമല സീതാരാമന്റെ വെളിപ്പെടുത്തൽ വരുന്നതുവരെ പലർക്കും ഇത് അറിയില്ലായിരുന്നു. എൻഡിഎ സർക്കാർ കേരളത്തിനു നൽകിയ ഇത്തരം സഹായങ്ങൾ കേരളത്തിലെ ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രയോജനപ്പെടുത്തിയില്ലെന്നതാണു മറ്റൊരു കാര്യം. ആർഎസ്എസ് സൈദ്ധാന്തികൻ ഡോ. ആർ. ബാലശങ്കർ അടുത്തിടെ ഇതു ചൂണ്ടിക്കാട്ടുകയും ചെയ്തു.
സാമൂഹിക നീതി
ക്ഷേമ നടപടികൾ ആവശ്യമാണോ? ഇല്ലെങ്കിൽ ദരിദ്രർക്ക് ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന ജീവിതത്തിനായി എത്രനാൾ കാത്തിരിക്കേണ്ടി വരും? പ്രത്യേകിച്ചും, കേന്ദ്രം കൈക്കൊള്ളുന്ന വിവിധ നടപടികൾവഴി ഫലപ്രദമായ വികസനം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് ഗുണം ചെയ്യാത്തപ്പോൾ. അവരുടെ ജീവിതനിലവാരം ഉയർത്താൻ ഇതു സഹായിക്കുന്നുണ്ട്. ദരിദ്രരെ സംബന്ധിച്ചിടത്തോളം, കുടുംബത്തിന് സമീകൃതാഹാരം ഉറപ്പാക്കുക, കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം, ശുദ്ധമായ കുടിവെള്ളം, ശരിയായ പാർപ്പിടവും ശൗചാലയങ്ങളും, ശുചിത്വമുള്ള ജീവിത സാഹചര്യങ്ങളും മെഡിക്കൽ സൗകര്യങ്ങളും എല്ലാം ഒരു വിദൂര സ്വപ്നമായി തുടരുന്നു. ഇക്കാര്യത്തിൽ ഐഎംഎഫിന്റെയൊക്കെ നിർദേശപ്രകാരം കേന്ദ്രീകൃത ആസൂത്രണവും ഉദാരവത്കരണവും ഉണ്ടായിരുന്നിട്ടുകൂടി.
രാജ്യത്തെ ദരിദ്രർ സാമൂഹിക നീതിക്കായി ക്ഷമയോടെ കാത്തിരിക്കുന്നു എന്നതു നിഷേധിക്കാനാവില്ല. അവർക്ക് മതിയായ വേതനം ലഭിക്കുന്ന തൊഴിൽ ഉറപ്പുനൽകുന്നതുവരെ, ക്ഷേമ നടപടികളിലൂടെ മാന്യമായ ജീവിതം ഉറപ്പാക്കേണ്ടതുണ്ട്. കോർപറേറ്റുകളുടെ ആയിരക്കണക്കിന് കോടി രൂപയുടെ ബാങ്ക് കടങ്ങൾ എഴുതിത്തള്ളിയപ്പോൾ ചോദ്യങ്ങളൊന്നുമില്ല. എന്നാൽ കർഷകരിൽനിന്നു കിട്ടേണ്ട തുച്ഛമായ പണത്തിനു വേണ്ടി ബാങ്കുകൾ നിഷ്കരുണം ജപ്തി നടത്തുകയും നിരവധിപ്പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു. എത്രയോ നിസഹായരായ കർഷകരെയാണ് ആത്മഹത്യയിലേക്കു നയിച്ചിരിക്കുന്നത്!
വികസന മാതൃക
തൊഴിൽ മേഖലയെ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ മൂലധനം നൽകുക എന്നിവയാണ് ഉത്തരം. രാജ്യത്തിന്റെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വികസന മാതൃക. വാണിജ്യാടിസ്ഥാനത്തിൽ ഫാമുകൾ പുനഃസംഘടിപ്പിച്ചുകൊണ്ട് കാർഷിക മേഖലയിലും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഗ്രാമീണ കുടുംബങ്ങൾക്ക് അഭിവൃദ്ധി കൈവരിക്കുന്നതിനായി പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും പദ്ധതികൾ ആവിഷ്കരിക്കുകയും വേണം.
വൻകിട ഫാമുകൾ സ്ഥാപിക്കാൻ കോർപറേറ്റുകളെ അനുവദിക്കുന്നത് നോട്ട്നിരോധനം ചെറുകിട മേഖലയെ ഇല്ലാതാക്കിയതുപോലെ, ആത്യന്തികമായി ചെറുകിട കർഷകരെ കാർഷിക മേഖലയിൽ നിന്നു നീക്കംചെയ്യും. ചെറുകിട കോഴി ഫാമുകൾ, തേനീച്ചവളർത്തൽ, ക്ഷീരോത്പാദനം തുടങ്ങിയ പദ്ധതികളും ജലസേചന സൗകര്യങ്ങൾ ഒരുക്കി വിളവു കൂട്ടുന്നതും കർഷകരെ സഹായിക്കും. ഗ്രാമീണ മേഖലയ്ക്ക് അനുയോജ്യമായ പദ്ധതികൾ ഉണ്ടാക്കാൻ വിദഗ്ധർക്കു കഴിയും. ശരിയായ നിക്ഷേപത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയും.
തൊഴിലില്ലാത്ത വളർച്ച
തൊഴിലില്ലാത്ത വളർച്ച നിരുത്സാഹപ്പെടുത്തണമെന്ന് നാം മനസിലാക്കണം. ഗ്രാമീണ മേഖലയിലെ മറച്ചുവയ്ക്കപ്പെട്ട തൊഴിലില്ലായ്മയും നാം അവസാനിപ്പിക്കണം. മതിയായ വേതനവും ഉറപ്പുള്ള തൊഴിലും ഗ്രാമീണ ഇന്ത്യയിലെ വികസനത്തിനുള്ള പുതിയ പദ്ധതിയുടെ അടിസ്ഥാനമായിരിക്കണം. പുതിയ റോഡുകളുടെ നിർമാണം, ഫ്ലൈ ഓവറുകൾ, പുതിയ സ്കൂൾ കെട്ടിടം തുടങ്ങിയവ ആളുകൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതാണെങ്കിലും ഹ്രസ്വകാലത്തേക്കു മാത്രമാണ് തൊഴിൽ സൃഷ്ടിക്കുന്നത്. മതിയായ വേതനമുള്ള ജോലികൾ ഉറപ്പുവരുത്തുന്നതുവരെ, രാജ്യത്തെ വിവിധ ക്ഷേമപദ്ധതികൾ തുടരേണ്ടതുണ്ട്. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേമ നടപടികൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് മിക്ക രാഷ്ട്രീയ പാർട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് ഒരു രജതരേഖ. ഇപ്പോഴത്തെ തൊഴിലുണ്ടാക്കാത്ത വളർച്ചയ്ക്ക് ഉത്തരമില്ലെന്നും അവർ മനസിലാക്കണം.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും പുനഃസംഘടിപ്പിക്കണം. യോഗ്യതയുള്ള എൻജിനിയർമാർക്ക് വേണ്ടത്ര തൊഴിൽ ഇല്ലാത്തതിനാൽ ധാരാളം എൻജിനിയർമാർ തൊഴിലില്ലാത്തവരോ അല്ലെങ്കിൽ ലഭ്യമായ മറ്റേതെങ്കിലും ജോലിയെടുക്കുന്നവരോ ആണ്. ആർട്സ്-സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് മറ്റു മാർങ്ങൾ ഇല്ലാത്തതിനാൽ ലഭ്യമായ തൊഴിലിൽ തുടരുകയേ നിർവാഹമുള്ളൂ. വിശദമായി പഠിക്കേണ്ടതും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുമായ ഒരു മേഖലയാണിത്.
ക്ഷേമത്തിനായി ചെലവഴിക്കുന്ന പണം ഉത്പാദനക്ഷമമല്ലെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ നിലപാട്. എന്നാൽ, മറ്റുചിലർ കരുതുന്നത് ഇപ്പോൾ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കൂടുതൽ പണം സാധാരണക്കാരുടെ പോക്കറ്റിലെത്തണമെന്നാണ്. അത് വിപണിയെ ഉത്തേജിപ്പിക്കുമെന്നും അവർ കരുതുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രശസ്ത സാമ്പത്തിക വിദഗ്ധരുടെ ദീർഘകാലമായുള്ള ഈ നിർദ്ദേശം കേന്ദ്രം അനുകൂലമായി പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.