Sunday, May 2, 2021 12:03 AM IST
ലോകസിനിമയുടെ വെള്ളിത്തിരയിൽ ഇന്ത്യയെ പ്രതിഷ്ഠിച്ച സത്യജിത് റേയുടെ ജന്മശതാബ്ദിയാണിന്ന്. 1921 മേയ് രണ്ടിനായിരുന്നു ലോകോത്തര ചലച്ചിത്രകാരന്റെ ജനനം. ലോക സിനിമാവേദിയിൽ ഇന്ത്യൻ സിനിമയ്ക്ക് അന്തസും അംഗീകാരവും നേടിത്തന്ന ഈ അതികായന്റെ തിരോധാനത്തോടെ നമ്മുടെ സിനിമയുടെ നവോത്ഥാന കാലത്തിനു തിരശീല വീണുവെന്നുതന്നെ പറയാം. കലാപരമായി ഉന്നത നിലയിലുള്ള ഒരു ബംഗാളി കുടുംബത്തിലാണ് സത്യജിത്ത് റേ ജനിച്ചത്. ടാഗോർ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളതായിരുന്നു റേ കുടുംബം.
കുട്ടിക്കാലത്ത് സിനിമ കാണാനുള്ള അവസരങ്ങൾ ആവേശവും അദ്ഭുതവും തിരതല്ലുന്നവയായിരുന്നു. ബിരുദപഠനത്തിനുശേഷം 1947-ൽ റേയും സുഹൃത്തുക്കളും ചേർന്ന് കോൽക്കത്തയിൽ ആദ്യമായി ഫിലിം സൊസൈറ്റി സ്ഥാപിച്ചു. ദ റിവർ എന്ന ചലച്ചിത്രത്തിന്റെ വാതിൽപ്പുറ ചിത്രീകരണത്തിനായി 1949 ൽ വിഖ്യാതനായ ഫ്രഞ്ച് സിനിമാ സംവിധായകൻ ജീൻ നോയർ കോൽക്കത്തയിൽ വന്നപ്പോഴുണ്ടായ കൂടിക്കാഴ്ചയാണ് റേയുടെ ചലച്ചിത്രജീവിതത്തെ തന്നെ ഏറെ സ്വാധീനിച്ചത്. ഇതിനെത്തുടർന്നാണ് 1930കളിൽ പ്രസിദ്ധിയിലേക്കുയർന്ന വിഭൂതി ഭൂഷണ് ബാനർജിയുടെ പഥേർ പാഞ്ചാലി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം നടക്കുന്നത്. റേയുടെ ആദ്യ സിനിമാ സംരംഭത്തിന്റെ പൂർത്തീകരണം പശ്ചിമബംഗാൾ ഗവണ്മെന്റിന്റെ സഹായത്തോടെയായിരുന്നു എന്നത് പ്രത്യേകം എടുത്തുകാണേണ്ടതാണ്. “ഏറ്റവും നല്ല മനുഷ്യകഥ’’ എന്ന് ‘പഥേർ പാഞ്ചാലി’ കാൻ ചലച്ചിത്രോത്സവത്തിൽ പ്രകീർത്തിക്കപ്പെട്ടതിനൊപ്പം ഇന്ത്യൻ സിനിമ ലോക സിനിമാഭൂപടത്തിൽ ഇടം നേടുകയായിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്രരംഗത്തെ തലതൊട്ടപ്പൻമാരായ ബർഗ്മാനും ഫെലിനിയും ഗോദാർഡും ഡിസീക്കയും കുറസോവയും മേധാവിത്വം പുലർത്തിപ്പോന്നിരുന്ന സിനിമാ സാമ്രാജ്യത്തിലേക്ക് ഇന്ത്യൻ സിനിമയെ അദ്ദേഹം നയിച്ചത് ദ്യശ്യബിംബത്തിന്റെ ദിവ്യശക്തി വിളിച്ചോതുന്ന ഒരു പുതിയ ചലച്ചിത്ര സംസ്കാരം ഉൗട്ടിവളർത്തിയെടുത്തുകൊണ്ടായിരുന്നു.
പാരന്പര്യം മറികടക്കാതെ നമ്മുടെ സംസ്കാരത്തിന്റെ ശക്തിചൈതന്യം ആവാഹിച്ചെടുത്ത് കാമറകൊണ്ട് ഇന്ത്യയുടെ ആത്മകഥ രചിച്ച സത്യാന്വേഷിയായ ഒരതുല്യ ചലച്ചിത്ര പ്രതിഭയായിരുന്നു റേ. ഇന്ത്യൻ സിനിമ എടുത്തണിഞ്ഞിരുന്ന മിഥ്യയുടെയും കാപട്യത്തിന്റെയും അലങ്കാരങ്ങൾ മെല്ലെ മെല്ലെ അദ്ദേഹം പറിച്ചുമാറ്റി. മനുഷ്യകഥാനുഗായിയായ റേ മനുഷ്യമൂല്യങ്ങളെ തൊട്ടുണർത്താനാണ് തന്റെ ചിത്രങ്ങളിലൂടെ ശ്രമിച്ചിരുന്നതെന്ന് കാണാൻ വിഷമമില്ല. റേയിലെ മൗലികപ്രതിഭയ്ക്ക് കാൻ ഫെസ്റ്റിവലിൽ അംഗീകാരം ലഭിച്ചതോടെ ഭാരതത്തിന്റെ ദാരിദ്ര്യം വിദേശങ്ങളിൽ വിറ്റു കാശാക്കുകയാണെന്ന് ആർത്തിരന്പിയവർ സ്വയം വായ്മൂടിക്കെട്ടി. യഥാർഥത്തിൽ ദാരിദ്ര്യത്തിൽ കഴിഞ്ഞ ഒരു ബ്രാഹ്മണ കുടുബത്തിന്റെ കഥയിലൂടെ ഇന്ത്യയുടെ അവസ്ഥയെ തന്റെതായ കാഴ്ചപ്പാടിൽ ലോകത്തിനു കാട്ടിക്കൊടുക്കുക മാത്രമേ ഈ നവോത്ഥാന നായകൻ ചെയ്തിട്ടുള്ളൂ.
ഒരിന്ത്യൻ സംവിധായകനു സാധാരണഗതിയിൽ ലഭിക്കാവുന്ന വിരളമായ സാധ്യതകളിൽ നിന്നുകൊണ്ടാണ് റേ ഇതെല്ലാം നേടിയെടുത്തതെന്ന് പരിശോധിക്കുന്പോൾ തെളിയുന്നതു പ്രതിഭയുടെ ഒൗന്നത്യമാണ്. സത്യജിത് റേ എന്ന അത്ഭുത വ്യക്തിയെ കേന്ദ്രീകരിച്ചാണ് മലയാളസിനിമയിലെ എല്ലാ വിപ്ലവങ്ങളും ആദ്യമായി അരങ്ങേറിയത്. വഴിമാറി സഞ്ചരിക്കാൻ ധൈര്യം കാണിച്ച അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവര’വും ‘കൊടിയേറ്റ’വും അരവിന്ദന്റെ ‘ഉത്തരായന’വും ‘തന്പും’ റേയുടെ സ്വാധീനത്തിൽ പിറന്ന ചലച്ചിത്ര സൃഷ്ടികളാണ്.
സിനിമ എന്ന മാധ്യമത്തിനുമേൽ സന്പൂർണമായ ആധിപത്യം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള അപൂർവം സംവിധായകരിൽ ഒരാളായിരുന്നു സത്യജിത് റേ. സംവിധാനം, തിരക്കഥ, രചന, ഛായാഗ്രഹണം, ചിത്രസംയോജനം, കലാസംവിധാനം, ടൈറ്റിൽ ഡിസൈനിംഗ്, പോസ്റ്റർ ഡിസൈനിംഗ്, സംഗീത സംവിധാനം തുടങ്ങിയ മേഖലകളിലല്ലാം അസാമാന്യ കൈയടക്കത്തോടെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ.
അത്യഗാധമായ നിരീക്ഷണപാടവവും സൗന്ദര്യാത്മകമായ സമീപനവും പുലർത്തിയിരുന്ന അനുഗൃഹീത കലാകാരനായിരുന്നു റേ. സങ്കീർണതകളും വൈരുദ്ധ്യങ്ങളുമുണ്ടെങ്കിലും അവസാനബിന്ദുവരെ ഭാരതീയത തുടിച്ചുനിന്നിരുന്ന റേയുടെ ചിത്രങ്ങളിൽ യാഥാർഥ്യം, മാനുഷിക പ്രേമം, കവിതാമയമായ ശൈലി, ഭാരതീയത്വം ഇതൊക്കെയായിരുന്നു മുഖമുദ്ര. അനന്ത വൈവിധ്യമാർന്ന ജീവിതത്തിന്റെ കണ്ണികൾക്കിടയിലുള്ള അന്തർധാരകളും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവ ബന്ധത്തിന്റെ ഉറവിടങ്ങളും തേടിയുള്ള എഴുപത്തിയൊന്ന് വർഷത്തെ ജീവിതയാത്രയിൽ മാനുഷികമൂല്യങ്ങളെ തൊട്ടുണർത്തുന്നവയും ജീവിത യാഥാർഥ്യങ്ങൾ തുടിച്ചുനിൽക്കുന്നവയുമായ ചലച്ചിത്ര ഇതിഹാസങ്ങൾ മഹാനായ ഈ കലാകാരൻ ലോകത്തിനു കാഴ്ചവച്ചു.
ഒരർഥത്തിൽ റേയുടെ സിനിമയുടെ സത്തപൂർണമായി പ്രതിഫലിപ്പിക്കുന്നവയാണ് അപുത്രയം. 1955ലെ പഥേർ പാഞ്ചാലി, 56ലെ അപരാജിതോ, 59ലെ അപുർ സൻസാർ എന്നീ സിനിമകളാണ് അപുത്രയം. ഒരു മഹാകലാകാരന്റെ നന്മയും നർമവും മൂല്യധന്യതയും സൂക്ഷ്മതയും സർവോപരി ഭാരതീയതയും ഉൾച്ചേരുന്ന മാന്ത്രികതയിൽ അനുഗൃഹീതമാണ് ഈ ചലച്ചിത്രങ്ങൾ.
ജനനവും മരണവും ദാരിദ്ര്യവും കഷ്ടപ്പാടുകളും കൊച്ചുസന്തോഷങ്ങളും വലിയ സങ്കടങ്ങളും സ്നേഹവും വെറുപ്പും വേർപാടും സമാഗമവും നഷ്ടങ്ങളും നേട്ടങ്ങളും എന്നുവേണ്ട സാധാരണക്കാരിൽ സാധാരണക്കാരായ കുറച്ചു മനുഷ്യരുടെ ജീവിതഗാഥയാണ് ഈ ചലച്ചിത്രത്രയം. സെല്ലുലോയ്ഡിൽ രചിച്ച ഒരു ഇതിഹാസമത്രെ അപുത്രയം.
വികാരങ്ങളുടെ മാത്രമല്ല വിചാരങ്ങളുടെയും സിനിമയാണ് റേയുടേത്. ഒട്ടും വാചാലമാകാതെ സർവതല സ്പർശിയായ മനുഷ്യസ്നേഹംകൊണ്ട് ജീവിത യാഥാർഥ്യങ്ങളുടെ അടരുകളിലേക്ക് അദ്ദേഹത്തിന്റെ സൃഷ്ടികൾ ആഴ്ന്നിറങ്ങുന്നു. നാലു പതിറ്റാണ്ടുകൾ ദീർഘിപ്പിച്ച ചലച്ചിത്രസപര്യക്കിടയിൽ മൂന്ന് ഹ്രസ്വ ചിത്രങ്ങളും അഞ്ച് ഡോക്കുമെന്ററികളും, അപുത്രയം മുതൽ 1991ലെ അഗന്തുക് വരെയുള്ള ഒന്നിനൊന്ന് വ്യത്യസ്തമായ 29 മുഴുനീള ചലച്ചിത്രങ്ങളുമാണ് റേ തന്റെ അടയാളപ്പെടുത്തലുകളായി ലോകത്തിനു സമർപ്പിച്ച് നടന്നുനീങ്ങിയത്.
ജീവിതകാലത്ത് അദ്ദേഹമെടുത്ത ചിത്രങ്ങളിൽ തീർച്ചയായും ചില സിനിമകൾ കാലത്തെ മറികടന്നു നിലനിൽക്കും. അമരനായി ജീവിച്ചതിന്റെ തെളിവുകളും സ്മരണകളുമായി ഇനിയും ശതാബ്ദങ്ങളോളം സത്യജിത് റേ നമുക്കിടയിൽ ജീവിക്കും.
രാജേഷ് പുത്തൻപുരയിൽ