Thursday, June 3, 2021 12:18 AM IST
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ന്യൂനപക്ഷ സ്കോളര്ഷിപ്പുകളില് 80:20 അനുപാതം റദ്ദ് ചെയ്ത് ഉത്തരവായത് ക്രൈസ്തവസമൂഹത്തിന് അനല്പമായ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്തതില്‍ കാലാകാലങ്ങളായി വന്ന വലിയ പിഴവുകള്‍ മനസിലാക്കേണ്ടതുണ്ട്. ഏതെങ്കിലും വിഭാഗത്തിന് ആനുകൂല്യം കിട്ടുന്നതിന് ആരും എതിരല്ല. എല്ലാവര്ക്കും നീതി ലഭിക്കണം. ആർക്കും നീതി നിഷേധിക്കപ്പെടാനും പാടില്ല.
എന്താണ് ന്യൂനപക്ഷ അവകാശങ്ങള്‍?
ഒരു ബഹുസ്വരസമൂഹത്തില്‍ ന്യൂനപക്ഷത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നൽകിയിരിക്കുന്ന അവകാശങ്ങളാണ് ന്യൂനപക്ഷ അവകാശങ്ങള്‍. ‘Minority rights are absolute rights’ എന്നാണ് ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്. അംബേദ്കര്‍ ഭരണഘടനാ നിർമാണ സമിതിയില്‍ ഇതേക്കുറിച്ചു പ്രസ്താവിച്ചത്. ന്യൂനപക്ഷത്തില്‍ തന്നെ കൂടുതല്‍ കരുതല്‍ ലഭിക്കേണ്ടത് അതിലെ ന്യൂനപക്ഷത്തിനാണ്.
നീതിനിഷേധത്തിന്റെ ചരിത്രം എന്ത്?
സംസ്ഥാനം ഭരിച്ചവര്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ക്രൈസ്തവ ന്യൂനപക്ഷത്തെ നിരന്തരം അവഗണിച്ചു. ഇതിനു രണ്ടു കാരണങ്ങളുണ്ട്: 1. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി തെരുവിലിറങ്ങുന്ന രീതി ക്രൈസ്തവസമൂഹത്തിനില്ല. 2. അങ്ങനെവന്നാല്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ആഗ്രഹിക്കുന്ന ഈ സമൂഹത്തിലെ ആരെയെങ്കിലുമൊക്കെ ഏതെങ്കിലും തരത്തില്‍ വിലയ്ക്കെടുത്ത് ക്രൈസ്തവ സമൂഹത്തിനുവേണ്ടി സംസാരിക്കുന്നത് വര്‍ഗീയതയാണെന്നു വരുത്തിത്തീര്‍ക്കാം.
ക്രൈസ്തവസമൂഹത്തിനുണ്ടായ പ്രധാന അവഗണനകള്‍ ഇവയാണ്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ സ്കോളര്ഷിപ്പുകളില് 80 ശതമാനം മുസ്ലിം സമൂഹത്തിനും 20 ശതമാനം മറ്റ് എല്ലാ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമായി നിശ്ചയിച്ചത്; പ്രധാനമന്ത്രി ജനവികാസ് കാര്യക്രം സമിതികളില്‍ ക്രൈസ്തവരെ തഴഞ്ഞത്; ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ പ്രാതിനിധ്യം കുറച്ചത്; 2014 ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് നിയമത്തില്‍ ചെയര്മാന് ഒരു ന്യൂനപക്ഷ വിഭാഗത്തില്നിന്നാണെങ്കില് രണ്ടാമത്തെ അംഗം മറ്റൊരു ന്യൂനപക്ഷ വിഭാഗത്തില്നിന്നാകണം എന്ന വ്യവസ്ഥ എടുത്തുകളഞ്ഞത്. കൂടാതെ മദ്രസാ അധ്യാപക ക്ഷേമനിധി നിയമം; 2019 മദ്രസ അധ്യാപകർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുമ്പോൾ മറ്റു വിഭാഗങ്ങളെ പരിഗണിക്കാതിരുന്നത്. ഈ നിയമത്തിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ഈ സത്യങ്ങള്‍ പുറത്തുവരുമ്പോള്‍ അതിനു മറയിടുന്നതിനായി ചില മറു ചോദ്യങ്ങളുമായി വരുന്നവരുണ്ട്. ആ ചോദ്യങ്ങള്‍ നാം ശ്രദ്ധിക്കണ
ക്രൈസ്തവ വിഭാഗത്തിന് നിരവധി സ്കൂളുകളും കോളജുകളും ആശുപത്രികളും ഉണ്ടല്ലോ. അവയില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ശമ്പളം സര്‍ക്കാരല്ലേ കൊടുക്കുന്നത്. ഇപ്രകാരമുള്ള സമൂഹത്തിന് പിന്നെ എന്തിനാണ് ആനുകൂല്യം?
ക്രൈസ്തവ വിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ ആ കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കിയ ദീര്‍ഘവീക്ഷണമുള്ള മുന്‍ഗാമികള്‍ തുടങ്ങിയതാണ്. അത് ക്രൈസ്തവസമൂഹത്തിന്റെ മതം പഠിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങളല്ല. പൊതുസമൂഹത്തിന്റെ ഉന്നതിക്കുവേണ്ടിയാണ് ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങിയത്. ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന കാഴ്ചപ്പാടിൽ മതപഠനം പോലെ തന്നെ ശാസ്ത്രപഠനവും മറ്റും സമൂഹവളര്‍ച്ചയ്ക്ക് ആവശ്യമാണെന്നു മനസിലാക്കിയ ആ മഹദ്വ്യക്തികള് പ്രയാസം സഹിച്ച് സമൂഹ നന്മയ്ക്കുവേണ്ടിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കിയത്. കേരള നവോത്ഥാനത്തില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് അവഗ ണിക്കാനാവില്ല.
മാത്രമല്ല, എയ്ഡഡ് സ്ഥാപനങ്ങളാകും എന്നു കരുതി തുടങ്ങിയവയും അല്ല. തുടക്കം മുതല്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ ആയവയുടെ ലിസ്റ്റ് എടുത്താല്‍ ഏതു സമൂഹത്തിനാണ് അപ്രകാരമുള്ള സ്ഥാപനങ്ങള്‍ കൂടുതല്‍ ലഭിച്ചത് എന്നു മനസിലാകും. കൂടാതെ, കേരളം മുഴുവന്‍ യാത്ര ചെയ്താല്‍ ഗവണ്മെന്റ് ക്രിസ്ത്യന്‍ സ്കൂള്‍ എന്നൊരു ബോര്‍ഡ് കാണാന്‍ കഴിയില്ല എന്നതും നാം അറിയണം. അതിനാല്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ചോദ്യം അപ്രസക്തമാണ്.
ക്രിസ്ത്യാനികള്‍ക്ക് ഇഡബ്ല്യുഎസ് സംവരണം ലഭിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടോ?
എന്നാണ് ഇഡബ്ല്യുഎസ് സംവരണം ഉണ്ടായത്? അങ്ങനെ ആയാല്‍ കാലാകാലങ്ങളായി പിന്നാക്ക സംവരണം കൈപ്പറ്റുന്ന മുസ്ലിം സമുദായത്തിന് പിന്നെ ന്യൂനപക്ഷ ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ?
ഇവിടെയാണ് ആദ്യം ഉദ്ധരിച്ച ഡോ. ബി.ആര്. അംബേദ്കറുടെ വാക്കുകളുടെ പ്രസക്തി. ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എണ്ണത്തില്‍ ന്യൂനപക്ഷമായിരിക്കുക എന്ന ഒരു കാര്യം മാത്രമാണ് ബാധകം.
ഇവിടെ മറ്റൊരു മറുചോദ്യം ഉയരുന്നുണ്ട്. നിയമനങ്ങളിലും മറ്റും 12 ശതമാനം പിന്നാക്ക സംവരണം എപ്രകാരമാണ് മുസ്ലിം സമുദായത്തിനു ലഭിക്കുന്നത്? ജാതിയുടെ പേരില്‍ കാലാകാലങ്ങളായി അവഗണന അനുഭവിച്ച സമൂഹത്തിനാണ് അതു ലഭിക്കുന്നത്. ഹിന്ദുസമൂഹത്തിലാണ് അപ്രകാരം വിവേചനം ഉണ്ടായിരുന്നത്. കേരളത്തിലെ ക്രൈസ്തവ, മുസ്ലിം സമുദായങ്ങള്‍ ആരുടെയും അടിമകളും വിവേചനം അനുഭവിച്ചവരും അല്ല. അതിനാല്‍ ഇരു സമൂഹങ്ങളും മുന്നാക്കമാണ് എന്നു കരുതണം.
പിന്നാക്ക സമുദായങ്ങളില്‍നിന്നു മതം മാറിയവര്‍ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളില്‍ ഒരുപോലെയുണ്ട്. അതിനാല്‍ പിന്നാക്ക സംവരണം മുസ്ലിം സമുദായത്തിന് ലഭ്യമാകുന്നത് ശരിയാണോ എന്നു ചിന്തിക്കേണ്ടതായി വരും. ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ ഇപ്രകാരമുള്ള സംവരണം മതാടിസ്ഥാനത്തിൽ മുസ്ലിം സമൂഹത്തിന് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ ഈ ചോദ്യത്തിന്റെ പ്രസക്തി വർധിക്കും.
ക്രൈസ്തവരില്‍ ലാറ്റിന്‍, ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ മാത്രമാണ് പിന്നാക്കാവസ്ഥയില്‍ ഉള്ളത്. അവര്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ നല്കിയാല് മതിയല്ലോ.
ലാറ്റിന്‍, ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ മറ്റു ക്രൈസ്തവ വിഭാഗങ്ങളേക്കാള്‍ പിന്നിലാണ് എന്നത് പൂര്‍ണമായും ശരിയാണ്. അതിനാല്‍ അവര്‍ക്ക് ആനുകൂല്യങ്ങളില്‍ മുന്‍ഗണന നല്‍കണം. സുറിയാനി എന്നു വിളിക്കുന്ന സമൂഹങ്ങളിലും വലിയ പങ്ക് ആളുകള്‍ പിന്നാക്ക വിഭാഗങ്ങളില്‍നിന്നു വിശ്വാസം മാറി വന്നവരാണ്. ഈ വിഭാഗങ്ങളിലെല്ലാം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാന്‍ കഷ്ടപ്പെടുന്ന അനേകം കുടുംബങ്ങളുണ്ട്. അതിനാല്‍ അവരുടെ പ്രയാസങ്ങളും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പരിഹരിക്കപ്പെടണം.
ഈ പ്രശ്നം മുസ്ലിം സമൂഹത്തിമുണ്ട്. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ 193-ാം പേജ് ഈ സത്യം വെളിവാക്കുന്നു. കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ അഞ്ച് വിഭാഗങ്ങളുണ്ട്. തങ്ങള്‍, അറബി, മലബാറി, പുസാല, ഒസ്സാന്. ഇതില്‍ തങ്ങള്‍, അറബി, മലബാറി എന്നിവര്‍ ഉന്നതശ്രേണിയില്‍ ഉള്‍പ്പെട്ടവരും പ്രവാചകന്റെയും അറബികളുടെയും പാരമ്പര്യം ഉള്‍ക്കൊള്ളുന്നവരുമാണ്.
പുസാല വിഭാഗം മുക്കുവരില്നിന്നും ഒസ്സാന് വിഭാഗം ബാര്ബറില്നിന്നും മതം മാറി വന്നതിനാല്‍ അവര്‍ താഴ്ന്ന വിഭാഗമായി കണക്കാക്കപ്പെടുന്നു എന്നും സച്ചാര്‍ കമ്മീഷൻ വ്യക്തമായി പറയുന്നു. അതിനാല്‍ മുസ്ലിം സമുദായത്തിലെ എല്ലാവരെയും ഒരുപോലെ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുന്നതു ശരിയാകുമോ എന്നു ചിന്തിക്കണം. സച്ചാര്‍ കമ്മീഷന്റെ പേരു പറയുമ്പോള്‍ ഈ ഭാഗം മാത്രം വായിക്കാതെ പോകുന്നതു ശരിയാകില്ല.
ക്രിസ്ത്യാനിയുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ ഒരു ക്രമീകരണവും ഇതുവരെ നടന്നിട്ടില്ല. പിന്നെങ്ങനെ ക്രിസ്ത്യാനിക്ക് പിന്നാക്കാവസ്ഥ ഉണ്ടെന്നു പറയും.
ഇതിനൊരു മറുചോദ്യമാണ് ആദ്യമുള്ളത്. പഠനം നടത്താതെ ക്രിസ്ത്യാനി മുന്നാക്കമാണെന്ന് എങ്ങനെ പറയും. എന്നാല്‍ പഠനം നടന്നിട്ടുണ്ട്. അതനുസരിച്ച് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല എന്നതാണ് സത്യം.
27.06.2019 ല്‍ 92 -ാം നമ്പര്‍ ചോദ്യമായി പ്രസൂണ്‍ ബാനര്‍ജി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി Periodic Labour Force Survey (PLFS) അനുസരിച്ച് ന്യൂനപക്ഷ ക്ഷേമ മന്ത്രി നൽകിയ മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മയുടെ ലിസ്റ്റ് ഇവിടെ ചേര്‍ക്കുന്നു.
ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ ഇതില്‍നിന്നു വ്യക്തമാണ്. ഇതിനെ എതിര്‍ക്കാനായി ചിലര്‍ പറയും ക്രൈസ്തവരുടെ അവസ്ഥ മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ കേരളത്തില്‍ വളരെ മുന്‍പിലാണെന്ന്. എല്ലാ സമൂഹങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്.
സിഎസ്ഐ, പെന്തക്കോസ്ത് വിഭാഗങ്ങളിലുള്ളരുടെ പ്രശ്നങ്ങളെക്കുറിച്ച് കേരള ന്യൂനപക്ഷ കമ്മീഷനുവേണ്ടി പഠനം നടത്തിയ കേരള സര്‍വകലാശാലയുടെ സോഷ്യോളജി വിഭാഗം മേധാവി ഡോ. ശോഭ ബി. നായരുടെ പഠനവും കേരള ക്രൈസ്തവരുടെ പൊതുവായ ദുരവസ്ഥ വെളിവാക്കുന്നുണ്ട്. ക്രിസ്തുമതത്തിലേക്കു വന്നവരില്‍ ബഹുഭൂരിപക്ഷവും താഴ്ന്ന ജാതിയില്‍നിന്നും ആയിരുന്നു എന്ന സത്യം ഈ പഠനം വെളിവാക്കുന്നു. വലിയ വിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. ഈ റിപ്പോര്‍ട്ടുകളൊന്നും ബന്ധപ്പെട്ടവരുടെ കണ്ണു തുറപ്പിക്കുന്നില്ല എന്നത് ദുഃഖകരമാണ്. അതിനാല്‍ പഠനം നടക്കാഞ്ഞിട്ടല്ല, ഈ സമൂഹത്തെ സഹായിക്കാന്‍ മനസില്ലാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
സച്ചാര്‍ കമ്മീഷന്റെയും പാലോളി കമ്മിറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം സമൂഹത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്നത് ഔദാര്യമായി കരുതിയാല്‍ മതി. ജനസംഖ്യാനുപാതികമായി അവകാശപ്പെടുന്നതില്‍ കാര്യമില്ല?
ദേശീയ ന്യൂനപക്ഷ കമ്മീഷന് നിയമം 1992 ലാണ് നിലവില്‍ വന്നത്. അതിന്റെ വകുപ്പ് 20 അനുസരിച്ച് ന്യൂനപക്ഷം എന്നത് കേന്ദ്രഗവണ്മെന്റ് പറഞ്ഞിരിക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങള്‍ ആണ്. ഈ നിയമത്തിന്റെ വകുപ്പ് 9 അനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് പ്രത്യേക പ്രാധാന്യം ലഭിക്കാതെ എല്ലാവരെയും തുല്യമായി കാണണം എന്നാണു പറഞ്ഞിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും വകുപ്പും എല്ലാം. അതിനാല്‍ തുല്യ പ്രാതിനിധ്യം ആരുടെയും ഔദാര്യമല്ല, എല്ലാവരുടെയും അവകാശമാണ്.
ക്രിസ്തീയ സമൂഹത്തില്‍ ചിലര്‍ക്ക് വലിയ വീടും ഉന്നതിയും ഉണ്ടെന്നു കരുതി ഈ സമൂഹം ഉന്നതിയിലായെന്നും ഇനിയൊന്നിന്റെയും ആവശ്യമില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ, ഇത്തരമൊരു അവസ്ഥ മുസ്ലിം അടക്കമുള്ള എല്ലാ സമുദായങ്ങളിലുമില്ലേ എന്നു കാണാൻ ചുറ്റും നോക്കണം.
അതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയിലുള്ള അവസര-ആനുകൂല്യ സമത്വവും ന്യുനപക്ഷ സമൂഹത്തില്‍ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന സമൂഹമെന്ന നിലയില്‍ കൂടുതല്‍ കരുതലും ഈ സമൂഹത്തിന്റെ അവകാശമാണ്. അതിന്റെ നിഷേധം ഇനിയും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല.
മതാടിസ്ഥാനത്തിൽ തൊഴിലില്ലായ്മ (ശതമാനത്തിൽ)
മതവിഭാഗം, പുരുഷൻ, സ്ത്രീ ക്രമത്തിൽ
ഗ്രാമ പ്രദേശം
ഹിന്ദു - 5.7 - 3.5
മുസ്ലിം - 6.7 - 5.7
ക്രിസ്ത്യൻ - 6.9 - 8.8
സിഖ് - 6.4 - 5.7
നഗരപ്രദേശം
ഹിന്ദു - 6.9 - 10
ഇസ്ലാം - 7.5 - 14.5
ക്രിസ്ത്യൻ - 8.9 - 15.6
സിഖ് - 7.2 - 16.9
അഡ്വ. പ്രകാശ് പി. തോമസ്
(കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറിയാണു ലേഖകൻ)