Tuesday, June 8, 2021 12:02 AM IST
ആയുർവേദത്തിന്റെ കുലപതി മലയാളിയുടെ ആരോഗ്യചിന്തകൾക്കു മുന്നിൽ ശതപൂർണിമയുടെ പ്രകാശം പരത്തുകയാണ്. ആയുർവേദ ചികിത്സാ രംഗത്ത് കേരളത്തിന്റെ അഭിമാനമായ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അമരക്കാരനും പത്മഭൂഷണ് നൽകി രാഷ്ട്രം ആദരിച്ച പ്രമുഖ ഭിഷഗ്വരനുമായ ഡോ. പി.കെ. വാരിയർക്ക് മലയാളമാസ കണക്കുകൾ പ്രകാരം ഇന്നു നൂറു വയസ് തികയുന്നു. ഇടവത്തിലെ കാർത്തിക നാളിലാണ് ഡോ. പി.കെ. വാരിയരുടെ ജന്മദിനം. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ലോകപരിസ്ഥിതി ദിനമായ ജൂണ് അഞ്ചിനും. ഔഷധ സസ്യങ്ങളുടെ വീണ്ടെടുപ്പിനുവേണ്ടികൂടി ഉഴിഞ്ഞുവച്ച ആ ജീവിതം ജന്മദിനം ആഘോഷിക്കുന്നതു ലോകപരിസ്ഥിതി ദിനത്തിലാണെന്നത് അർഥപൂർണമായ യാദൃച്ഛികതയാകാം.
ഉന്നതചിന്തകളും ലളിതജീവിതവും
ഈ ഭൂമിയിൽ നാം ജീവിക്കേണ്ടതു വരുംതലമുറയിൽനിന്നു കടമെടുത്ത മണ്ണിലാണെന്ന തിരിച്ചറിവോടുകൂടി വേണമെന്ന് ഡോ. പി.കെ. വാരിയർ പുതുതലമുറയ്ക്കു വേണ്ടി പറഞ്ഞുവയ്ക്കുന്നു. ആദരണീയനായ മനുഷ്യസ്നേഹി, ആര്യവൈദ്യശാലയുടെ സാരഥി, രോഗികളെ സ്നേഹിക്കുന്ന ചികിത്സകൻ, സാമൂഹിക, സാംസ്കാരികരംഗത്തെ സർവസമ്മതൻ, സ്നേഹനിധിയായ തറവാട്ടു കാരണവർ, സർവോപരി ഉന്നതചിന്തകളും ലളിതമായ ജീവിതവും നയിക്കുന്ന പ്രകൃതിസ്നേഹി ഇങ്ങനെയെല്ലാം വിശേഷിപ്പിക്കാനാകുന്ന മഹദ്ജീവിതമാണ് ഡോ. പി.കെ. വാരിയരുടെത്.
സോളമൻ രാജാവിനു മുന്നിൽ പ്രത്യക്ഷപ്പെട്ട ദൈവം അദ്ദേഹത്തിന് ഒരു വരം ചോദിക്കാനുള്ള അവസരം നൽകിയത്രേ. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ അഥവാ ലോകത്തിന്റെ ചക്രവർത്തി... ഇതിലേതു വേണമെങ്കിലും ചോദിക്കാൻ അവസരം നൽകി. എന്നാൽ, സോളമൻ ചോദിച്ചു വാങ്ങിയ വരം സാഹചര്യങ്ങൾക്കനുസരിച്ചു പക്വതയോടെ പ്രതികരിക്കാനുള്ള കഴിവ് ആയിരുന്നു. വരം നൽകി ദൈവം ഉറക്കെ ചിരിച്ചുവെന്നാണു കഥ. ഈയൊരു ഒറ്റവരം കൊണ്ടു ദൈവം വാഗ്ദാനം ചെയ്ത രണ്ടു കാര്യങ്ങളും സോളമനു പ്രാപ്തമായെന്നു മനസിലാക്കിയാണ് ദൈവം ചിരിച്ചതത്രേ.
വൈദ്യരത്നം പി.എസ്. വാരിയരുടെ ആഗ്രഹം
ഡോ. പി.കെ. വാരിയരുമായി അടുത്തിടപഴകിയവർക്കു ദൈവം രണ്ടാമത് ഇതേവരം നൽകിയതു ഇദ്ദേഹത്തിനാണെന്നു തോന്നും. ആര്യവൈദ്യശാലയുടെ സ്ഥാപകൻ യശഃശരീരനായ വൈദ്യരത്നം പി.എസ്. വാരിയർ 1929-ൽ അദ്ദേഹത്തിന്റെ അറുപതാം പിറന്നാൾ ആഘോഷ ചടങ്ങിൽ ഒരു പ്രസ്താവന നടത്തുകയുണ്ടായി. അതിങ്ങനെയായിരുന്നു: ""ആര്യവൈദ്യശാല ഒരാളാൽ മാത്രം സ്ഥാപിക്കപ്പെട്ടു സ്വതന്ത്രമായി നടത്തിവരുന്നതാകായാൽ തൽ പ്രവർത്തനത്തിന്റെ അഭാവത്തിൽ ഇതിന് എന്തു വരുവാൻ പോകുന്നുവോയെന്നു പലർക്കും പരിഭ്രമമുള്ളതായി അറിയുന്നു. എന്നാൽ ഈ പരിഭ്രമം എനിക്കില്ല. എന്തെന്നാൽ ഞാൻ സ്വശക്തികൊണ്ടാണിതൊക്കെ നിർവഹിക്കുന്നതെന്ന് ഒരുകാലത്തും അഭിമാനിച്ചിട്ടില്ല. ആര്യവൈദ്യത്തിന്റെ അധഃപതനം തീർത്ത് അതിനു ക്രമോൻമുഖമായ അഭിവൃദ്ധി വരുത്തണമെന്നാണ് ഇപ്പോഴത്തെ ഈശ്വരേച്ഛ. അതിനുള്ള ആജ്ഞാകരൻമാരിൽ എത്രയോ എളിയ ഒരുവനായിട്ട് എന്നെയുംകൂടി അദ്ദേഹം നിശ്ചയിച്ചിരിക്കാമെന്നു മാത്രമേ ഇക്കാര്യത്തിൽ കരുതിയുള്ളൂ. അപ്പോൾ അതിനെ നിലനിർത്തേണ്ടതിനുള്ള മാർഗവും അദ്ദേഹം കരുതിയിട്ടുണ്ടാവാതിരിക്കുകയില്ലെന്ന് എനിക്കു തീർച്ചയുണ്ട്. എങ്കിലും മനുഷ്യപ്രയത്നവും ഈ വിഷയത്തിൽ ആവശ്യമാണ്. "ദൈവേ നിവേശ്യ കുരു പൗരുക്ഷമാത്മ ശക്ത്യാ’ എന്നാണ് പ്രമാണം. അതുകൊണ്ട് ഇതിന്റെ നിലനിൽപ്പിനു വേണ്ടി ചില ഏർപ്പാടുകൾ ചെയ്യുന്നതു കൂടി എന്റെ കടമയായിട്ടു തന്നെ ഞാൻ കരുതുന്നു. അതിൽ കാലംകൊണ്ട് ആര്യവൈദ്യശാലയെ ചില പ്രത്യേക നിബന്ധനകളോടു കൂടിയ ഒരു ധർമസ്ഥാപനമാക്കി രജിസ്റ്റർ ചെയ്തു നിലനിർത്തണമെന്നും ഇതിന്റെ ഭരണം എന്റെ ഉദ്ദേശ്യത്തിനും ആദർശത്തിനും യോജിച്ചു നടത്താനും നടത്തിക്കുവാനും മനസും പ്രാപ്തിയുമുള്ള ഒരു കമ്മിറ്റിയെ ഏൽപ്പിച്ചുകൊണ്ടു സ്വസ്ഥമായിരിപ്പാൻ സാധിക്കണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത്'' (സ്മൃതിപർവം. ഡോ. പി.കെ. വാരിയരുടെ ആത്മകഥ, പേജ് 111-112.).
ഇതിവിടെ പറയുന്നത് വൈദ്യരത്നം പി.എസ്. വാരിയരുടെ വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കൊപ്പം മാധവ വാരിയർ (ആര്യവൈദ്യശാലയുടെ ആദ്യ മാനേജിംഗ് ട്രസ്റ്റിയും ഡോ. പി.കെ. വാരിയരുടെ ജ്യേഷ്ഠസഹോദരനും), ഡോ. പി.കെ. വാരിയർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കു കൈവന്ന ബഹുമുഖ പുരോഗതിയും എടുത്തുകാണിക്കാനാണ്.
മരുന്നുത്പാദന രംഗത്തെ ആധുനികീകരണം, ഗുണമേന്മയുള്ള മരുന്നുകളുടെയും രോഗികൾക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ചികിത്സാപരിചരണ പ്രക്രിയകളിലൂടെയും ആയൂർവേദത്തിന്റെ ഉന്നമനം, മരുന്നുത്പാദന രംഗത്തും ഔഷധസസ്യ രംഗത്തും ചികിത്സാ രംഗത്തും നടപ്പാക്കിയ കാലിക പ്രസക്തിയുള്ള ഗവേഷണ പരിപാടികൾ തുടങ്ങിയവക്കെല്ലാം നേതൃത്വം നൽകിയതു ഡോ. പി.കെ. വാരിയരുടെ ദീർഘവീക്ഷണമാണ്. മാധവ വാരിയർ തുടക്കം കുറിച്ച ഈ പദ്ധതികൾ അദ്ദേഹം യഥാസമയം ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നടത്തിക്കൊണ്ടുപോകുന്നു.
ആയിരങ്ങൾക്കു സാന്ത്വനസ്പർശം
നിസ്വാർഥമായ ആതുരസേവനമെന്ന പരമോന്നത ലക്ഷ്യം കൈവരിച്ച കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ആഗോള പ്രശസ്തിക്കു ചുക്കാൻ പിടിച്ച വ്യക്തിയും ഡോ. പി.കെ. വാരിയർ തന്നെ. അസംഖ്യം നിർധനരോഗികൾ, കാൻസർ രോഗികൾ, കലാ സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാഷ്ട്രങ്ങളിൽ നിന്നുമുള്ള സാധാരണക്കാരും ഉന്നതരുമായ വ്യക്തികൾ. ഇവരെല്ലാം അനുഭവിച്ച സാന്ത്വനസ്പർശത്തിന് എന്നും ഉന്മേഷത്തോടെ, വിനയത്തോടെ എന്നാൽ ആത്മവിശ്വാസത്തോടെ നേതൃത്വം നൽകാൻ ഡോ. പി.കെ. വാരിയർക്കു തുണയായത് അദ്ദേഹത്തിന്റെ ആയുർവേദത്തോടും ആര്യവൈദ്യശാലയോടുമുള്ള ആത്മസമർപ്പമാണ്. ഡോ. പി.കെ. വാരിയർക്ക് ആയുർവേദ ഗവേഷണ രംഗത്തോടുള്ള താത്പര്യം എടുത്തു പറയേണ്ടതാണ്. ആര്യവൈദ്യശാല സൗജന്യമായി നടത്തിവരുന്ന കാൻസർ ക്ലിനിക്കിൽ എല്ലാ ബുധനാഴ്ചയും അദ്ദേഹം നേരട്ടെത്തി രോഗികളെ അടുത്തകാലം വരെയും പരിശോധിച്ചിരുന്നു. ഒരു ദിവസം ഇവിടെ എകദേശം അന്പതിലധികം രോഗികളെത്തും. രോഗം മൂർഛിച്ച അവസ്ഥയിൽ പോലും ഈ ചികിത്സകൾ സാന്ത്വനം നൽകുന്നതായി കണ്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കൂടി നിർദേശപ്രകാരം ശ്വാസകോശാബുർദ രോഗത്തിൽ ആധുനിക വിദഗ്ധരുടെയും കൂടി സഹകരണത്തോടെ ഗവേഷണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് രോഗചികിത്സയ്ക്കു സഹായകമായ മരുന്നു കണ്ടെത്താനായി ഹൈദരാബാദിലെ കേന്ദ്രഗവണ്മെന്റ് സ്ഥാപനമായ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളികുലാർ ബയോളജി (സിസിഎംബി)യുമായി സഹകരിച്ചു മറ്റൊരു ഗവേഷണം നടന്നുവരുന്നു. യുവതലമുറയ്ക്ക് എന്നും അനുകരണീയമായ മാതൃകയാണ് ഡോ. പി.കെ. വാരിയരുടെ ജീവിതം. ജീവിതശൈലീ രോഗങ്ങൾ വ്യാപിക്കുന്ന ഇക്കാലത്ത് ചിട്ടയായ ജീവിതരീതികളിലൂടെ പൂർണ ആരോഗ്യവാനായി നൂറാം വയസിലെത്തി നിൽക്കുന്ന ഡോ. പി.കെ. വാരിയർ ലോകത്തെ വിസ്മയിപ്പിക്കുന്നു. സ്വന്തം ജീവിതം തന്നെ ആരോഗ്യ പരിപാലനത്തിന്റെ മാതൃകാശാലയാക്കി, ചികിത്സ തേടിയെത്തുന്നവർക്ക് സാന്ത്വനത്തിന്റെ സ്പർശമായി അദ്ദേഹം കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ആയർവേദ ചികിത്സാ ശാസ്ത്രത്തിന്റെ കുലപതിയായി നിൽക്കുന്നു.
ഡോ. പി.ആർ. രമേഷ് വാരിയർ
(കോട്ടയ്ക്കൽ ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് മേധാവിയാണ് ലേഖകൻ)