Saturday, June 12, 2021 12:30 AM IST
കോവിഡിനെത്തുടർന്ന് വിവിധതരം ഫംഗസ്ബാധകൾ നിരവധിപ്പേരുടെ ജീവൻ അപകടത്തിലാക്കിക്കഴിഞ്ഞു. ഭൂമിയില്‍ എല്ലായിടത്തും കണ്ടുവരുന്ന നല്ലതും ചീത്തയുമായ ലക്ഷക്കണക്കിന് വരുന്ന ജീവികളുടെ ഒരു വിഭാഗമാണ് ഫംഗസ്. നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന കൂണ്; ബ്രെഡ്, അപ്പം എന്നിവയില്‍ ഉപയോഗിക്കുന്ന യീസ്റ്റ് എന്നിവയെല്ലാം മനുഷ്യനു ഹാനികരമല്ലാത്ത ഫംഗസുകള്‍ ആണ്. ചീത്ത വിഭാഗത്തില്‍ പെടുന്ന ഫംഗസുകള്‍ ആണ് പൂപ്പല്‍, പായല്‍ എന്നിവ.
നമുക്ക് ചുറ്റും നാം കാണുന്നതും കാണാത്തതുമായ സ്ഥലങ്ങളില്‍ ഫംഗസുകള്‍ വളരുന്നുണ്ട്. പ്രത്യേകിച്ച് ഈര്‍പ്പം ഉള്ള സ്ഥലങ്ങള്‍, അഴുകിയ പഴം പച്ചക്കറികള്‍ എന്നിവ ഫംഗസുകളുടെ വാസസ്ഥലമാണ്.
ഏതാണ്ട് മുന്നൂറോളം ഫംഗസുകള്‍ മനുഷ്യന്് അസുഖങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ചൊറിയും ചുണങ്ങും മുതല്‍ തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ ഫംഗസ് രോഗങ്ങള്‍ വരെ ഉണ്ട്. പല കാരണങ്ങളാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന അവസരങ്ങളിലാണ്് ഫംഗസ് രോഗങ്ങള്‍ ഗുരുതരാവസ്ഥയില്‍ എത്തുന്നത്. ഇത്തരത്തില്‍ മനുഷ്യശരീരത്തെ ബാധിക്കുന്ന ചില ഫംഗസുകള്‍ ആണ്് ആസ്പെര്‍ജില്ലസ് (Aspergi llus), കാന്ഡിഡ (Candida), ക്രിപ്റ്റോകോക്കസ് (Cry ptoco ccus), ന്യുമോസിസ്റ്റിസ് (Pneum ocy stis), മ്യൂക്കോര്‍ (Mucor) എന്നിവ.
കോവിഡ് വരുന്നതിനു മുമ്പും ഈ ഫംഗസ് രോഗങ്ങള്‍ ഉണ്ടായിരുന്നു. വായില്‍ വെളുത്ത നിറവ്യത്യാസം ഉണ്ടാക്കുന്ന Candida albicans എന്ന ഒരു തരം ഫംഗസ് ഉണ്ടാക്കുന്ന രോഗം ആണ്് കാന്‍ഡിഡിയസിസ് (Candidiasis) അഥവാ ഓറല്‍ തൃഷ് എന്നു പറയുന്നത്. ഇതു വായുടെ ഭാഗങ്ങള്‍, മുടി, നഖം, ത്വക്ക്, യോനി ഭാഗങ്ങളെ ബാധിക്കുന്നു. ഇതിന്റെ സ്വാഭാവികമായ വെളുത്ത നിറം കാരണം ഇതിനെ വൈറ്റ് ഫംഗസ് എന്നും വിളിക്കുന്നു.
ആരെയെല്ലാം ബാധിക്കാം?
ഫംഗസ് രോഗങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് ഏതെങ്കിലും കാരണങ്ങളാല്‍ രോഗപ്രതിരോധ ശക്തി കുറഞ്ഞവരെ ആണ്. ഉദാഹരണമായി പ്രമേഹ രോഗികള്‍ അവരുടെ ഷുഗര്‍ കൂടിനില്ക്കുന്ന അഥവാ പ്രമേഹം നിയന്ത്രണത്തില്‍ അല്ലാത്ത സമയങ്ങളില്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, ചില മരുന്നുകള്‍ പ്രത്യേകിച്ച് സ്റ്റിറോയിഡുകള്‍, ക്യാന്‍സര്‍ രോഗത്തിനു കൊടുക്കുന്ന കീമോതെറാപ്പി മരുന്നുകള്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം കൊടുക്കുന്ന ചില മരുന്നുകള്‍ എന്നിവ നമ്മുടെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നു.
കോവിഡ് മൂലം തീവ്രമായ ശ്വാസതടസം നേരിടുന്നവര്‍ക്ക് അതിന്റെ തീവ്രത കുറയ്ക്കുവാന്‍ സ്റ്റിറോയിഡ് കൊടുക്കാറുണ്ട്. കോവിഡ് വൈറസ് പ്രമേഹ രോഗികളില്‍ തീവ്രത കൂടിയ രീതിയില്‍ കണ്ടുവരുന്നു. അത്പോലെ തന്നെ കോവിഡ് കാരണമായ കൊറോണവൈറസ് നമ്മുടെ രോഗപ്രതിരോധ ശക്തി കുറയ്ക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നു. കോവിഡ് ബാധിച്ച 10 മുതല്‍ 30 ശതമാനം ആളുകളില്‍ രണ്ടാമത് വരുന്ന അണുബാധകള്‍ കാണാറുണ്ട്. ഇതില്‍ തന്നെ ഫംഗസ് രോഗങ്ങള്‍ വരാനുള്ള സാധ്യത ഏതാണ്ട് പത്തിരട്ടി ആണെന്ന് പറയപ്പെടുന്നു.
ബ്ലാക്ക് ഫംഗസ്
മ്യൂക്കോറൽസ് വിഭാഗത്തില്‍ പെടുന്ന ഫംഗസുകള്‍ ഉണ്ടാക്കുന്ന രോഗമാണ് ബ്ലാക്ക് ഫംഗസ്. കോവിഡുമായി ബന്ധപ്പെട്ട് ഈ ബ്ലാക്ക് ഫംഗസ് നമ്മുടെ രാജ്യത്ത് കൂടി വരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തും ഇത്തരം രോഗം സ്ഥിരീകരിക്കപ്പെട്ടിടുണ്ട്. ഈ രോഗം പ്രധാനമായും മൂക്കിലും, മൂക്കുമായി ബന്ധപ്പെട്ട വായു നിറച്ച അറകള്‍ അഥവാ സൈനസുകളിലും ആണ്് ആരംഭിക്കുന്നത്. അവിടെനിന്ന് വായുടെ മുകള്‍ ഭാഗത്തേക്കും കണ്ണിലേക്കും മുഖത്തേക്കും തലച്ചോറിലേക്കും തൊണ്ടയിലേക്കും ശ്വാസനാളം, ശ്വാസകോശം എന്നിവയിലേക്കും വ്യാപിക്കാം. അപൂര്‍വമായി ഇതു ത്വക്കിനെയും അന്നനാളം, ആമാശയം എന്നിവയെയും ബാധിക്കാം.
മ്യൂക്കോറൽസ് വിഭാഗത്തില്‍ പെടുന്ന ഫംഗസുകള്‍ക്കു വെളുത്ത നിറമാണ്്. പക്ഷേ ഈ ഫംഗസ് ബാധിക്കുന്ന ഭാഗത്തെ രകതക്കുഴലുകളെ നശിപ്പിക്കുകയും, അവിടേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും അതുമൂലം ആ ഭാഗം കറുത്ത നിറമാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ അസുഖത്തെ ബ്ലാക്ക് ഫംഗസ് എന്നു വിളിക്കുന്നത്.
മൂക്കടപ്പ്, മൂക്കൊലിപ്പ്, മൂക്കിൽനിന്നു രക്തം, കറുത്ത കഫം, കറുത്ത പൊറ്റ എന്നിവ വരിക, ചീത്ത മണം, അതിശക്തമായ തലവേദന, മുഖം വേദന, തടിയെല്ലിന്റെ വേദന, കണ്ണുവേദന, കാഴ്ച മങ്ങല്‍, പനി എന്നിവ കൂടാതെ, ശ്വാസകോശത്തെ ബാധിക്കുമ്പോള്‍ ചുമ, നെഞ്ച് വേദന എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്്. ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത് മൂക്കിനെയും സൈനസ്കളെയും കണ്ണുകളെയും തലച്ചോറിനെയും ആണ്.
കണ്ടുപിടിച്ചാല്‍ എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങേണ്ട ഒരു രോഗമാണ് ബ്ലാക്ക് ഫംഗസ്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകിച്ച് പ്രമേഹരോഗികള്‍, കോവിഡ് ബാധിച്ച് ഐസിയുവില്‍ കഴിയുകയും സ്റ്റിറോയിഡ്, ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ എന്നിവ സ്വീകരിക്കേണ്ടി വരികയും ചെയ്തവര്‍ ഉടൻ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുമായി ബന്ധപ്പെടണം.
എങ്ങിനെ തടയാം?
ശരിയായി മാസ്ക് ധരിക്കുക. മാസ്ക് വൃത്തിയായതും ഉണങ്ങിയതും ആണെന്ന് ഉറപ്പ് വരുത്തുക. കൃത്യ സമയങ്ങളില്‍ മാസ്ക് മാറ്റി ഉപയോഗിക്കുക. സര്‍ജിക്കല്‍ മാസ്ക് ഒരിക്കലും വീണ്ടും വീണ്ടും ഉപയോഗിക്കരുത്. തുണി മാസ്ക് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ബ്ലീച്ചുപയോഗിച്ചോ ഡിറ്റര്‍ജന്റ് ഉപയോഗിച്ചോ കഴുകി വെയിലത്ത് ഇട്ടു നന്നായി ഉണക്കി മാത്രം വീണ്ടും ഉപയോഗിക്കുക. ഈ രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നതല്ല.
പ്രമേഹ രോഗികള്‍ അവരുടെ ഷുഗർ അളവ് പരിശോധിക്കുകയും ഡോക്ടറുമായി ബന്ധപ്പെട്ട് മരുന്നുകള്‍ കൃത്യമായി കഴിക്കുകയും വേണം. ലോക്ക് ഡൗണ്‍ ആണെങ്കിലും പ്രമേഹരോഗികള്‍ ഷുഗര്‍ നോക്കേണ്ടതു വളരെ അത്യാവശ്യമാണ്.
സ്വയംചികിത്സ ഒഴിവാക്കുക. ആന്റിബയോട്ടിക്കുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവ ഡോക്ടറുടെ ഉപദേശം കൂടാതെ ആരംഭിക്കരുത്. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ ഉപദേശം കൂടാതെ നിര്‍ത്തുകയും അരുത്. ബ്ലാക്ക് ഫംഗസ് ജാഗ്രത പുലര്‍ത്തേണ്ട ഒരു രോഗമാണ്. എന്നാല്‍ ഇതു നേരത്തെ കണ്ടു പിടിച്ചാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്നതുമാണ്.
ഡോ. ജോർജ് കുരുവിള
(എറണാകുളം ലൂർദ് ഹോസ്പിറ്റലിലെ ഇഎൻടി ആൻഡ് കോക്ലിയാർ ഇംപ്ലാന്റ് സർജറി വിഭാഗം മേധാവിയാണ് ലേഖകൻ)