Thursday, July 15, 2021 12:23 AM IST
പുനരൈക്യശില്പിയായ ദൈവദാസൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് പിതാവ് മാവേലിക്കര പുതിയകാവിൽ അതിപുരാതനമായ പണിക്കരുവീട്ടിൽ തോമ്മാ പണിക്കരുടെയും അന്നാമ്മയുടെയും പ്രഥമ സന്താനമായി 1882 സെപ്റ്റംബർ 21 നാണ് ഭൂജാതനാകുന്നത്. അദ്ദേഹത്തിനു കാലവും ലോകവും വാഴ്ത്തിനൽകിയതാണു മഹാത്മാവായ മാർ ഈവാനിയോസ് എന്ന വിശേഷണം. അദ്ദേഹത്തിന്റെ സ്വത്വത്തിന്റെ ഭാഗമായ ആത്മീയതയും സഭാസ്നേഹവും സാമൂഹ്യ അവബോധവും വർത്തമാനകാല സമൂഹത്തിനു പുതിയ ഉൾക്കാഴ്ചകൾ നൽകും.
മാർ ഈവാനിയോസ് പിതാവ് പ്രാർഥനയുടെ പുണ്യപുരുഷൻ ആയിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വളർച്ചയുടെയും വലിപ്പത്തിന്റെയും അടിസ്ഥാനം പ്രാർഥനയിൽ അധിഷ്ഠിതമായ ആത്മീയതയായിരുന്നു. കോട്ടയം സെമിനാരിയിലെ ചാപ്പൽ സൂക്ഷിപ്പുകാരനിൽ നിന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സൂക്ഷിപ്പുകാരനായി മാറിയപ്പോഴും അദ്ദേഹത്തിന്റെ പ്രാർഥനാ ജീവിതത്തിനും തപസിനും ദൈവവചന വിചിന്തനത്തിനും അല്പം പോലും വ്യത്യാസം വന്നിരുന്നില്ല. പുനരൈക്യത്തിന്റെ പ്രവാചകൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്പോൾ നാം മനസിലാക്കേണ്ടത്, ആഴമായ പ്രാർഥനയുടെ അനുഭവത്തിൽ നിന്നാണ് പുനരൈക്യം യാഥാർഥ്യമായത് എന്ന വസ്തുതയാണ്.
സഭാസ്നേഹവും പുനരൈക്യവും
മാർ ഈവാനിയോസ് പിതാവിന്റെ ആത്മീയതയുടെ ബഹിർസ്ഫുരണമായിരുന്നു സഭയുടെ ഐക്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ വലിയ ദാഹം. മാർ തോമാശ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭയിൽ, ആചാര വഴികളിലെ അവ്യക്തതകളും പതിനാറാം നൂറ്റാണ്ടിൽ ഉടലെടുത്ത അധികാര തർക്കങ്ങളും വിഭാഗീയതയും വിശ്വാസ പ്രതിസന്ധികളും സത്യസഭയുമായുള്ള ബന്ധത്തിൽ വിള്ളൽ തീർത്തു എന്ന ചരിത്ര വസ്തുത വിസ്മരിക്കാനാവില്ല. വിഭജനം മൂലം സത്യസഭയിൽ നിന്ന് അകന്നുപോയവരെ തിരികെകൊണ്ടുവരുന്നതിനും സഭകൾക്കിടയിലെ മുറിവുകൾ ഉണക്കുന്നതിനും സത്യസഭയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും കാലാകാലങ്ങളിൽ അനേകം പിതാക്കന്മാരും വൈദികരും അല്മായ സഹോദരങ്ങളും ശ്രമിച്ചുവെങ്കിലും ഈ നിയോഗ പൂർത്തീകരണത്തിനു ദൈവം തെരഞ്ഞെടുത്തത്, ആർച്ച്ബിഷപ് ഗീവർഗിസ് മാർ ഈവാനിയോസിനെയായിരുന്നു.
ക്രിസ്തു സ്ഥാപിച്ച സഭയാണ് സത്യസഭ എന്നു തിരിച്ചറിഞ്ഞ്, കത്തോലിക്കാസഭയുമായി ഐക്യത്തിനായുള്ള ദീർഘനാളായുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഫലമണിയുന്നതു 1930 സെപ്തംബർ 20 നാണ്. പതിനൊന്നാം പീയൂസ് മാർപാപ്പായുടെ നിയോഗം ഏറ്റുവാങ്ങി കൊല്ലം മെത്രാനായിരുന്ന അലോഷ്യസ് മരിയ ബൻസിഗർ തിരുമേനിയുടെ മുന്പിൽ, കാളാശേരി തിരുമേനിയുടെയും തറയിൽ തിരുമേനിയുടെയും സാന്നിധ്യത്തിൽ, കൊല്ലം തങ്കശേരി അരമന ചാപ്പലിലാണു ആർച്ച് ബിഷപ് ഗീവർഗിസ് മാർ ഈവാനിയോസ്, യാക്കോബ് മാർ തെയോഫിലോസ് തിരുമേനി, ഫാ. ജോണ് കുഴിനാപ്പുറത്ത് ഒഐസി, അലക്സാണ്ട ർ ശെമ്മാശൻ, കിളീലേത്ത് ചാക്കോ എന്നീ അഞ്ചുപേരുടെ നേതൃത്വത്തിൽ പുനരൈക്യം എന്ന ചരിത്ര സംഭവം നടന്നത്.
ജാഗരൂകനായ സാമൂഹ്യപരിഷ്കർത്താവ്
ആത്മാക്കളുടെ രക്ഷയ്ക്കും സഭയിലെ സമാധാനത്തിനും വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹം ജീവിതം സമർപ്പിച്ചത്. സാമൂഹ്യജീവിതത്തിലുടലെടുക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു. സമൂഹത്തിലെ സകല പ്രശ്നങ്ങളുടെയും പരിഹാരം വിദ്യാഭ്യാസത്തിലൂടെ സാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മലങ്കരയിലെ യുവാക്കന്മാരെയും യുവതികളെയും സെറാന്പൂരിലും ബാരിസോളിലും അയച്ച് തന്റെ സമുദായത്തെ സമുദ്ധരിക്കുവാൻ അദ്ദേഹം പരിശ്രമിച്ചത് ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതിച്ചേർത്തവയാണ്.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെട്ട ദളിത് സമൂഹത്തിനു അത്താണിയും ആലംബവുമായിരുന്നു അഭിവന്ദ്യ പിതാവ്. പരുമലയിലെ ചേരികളിൽ കുടിൽകെട്ടി കുടികിടന്നിരുന്ന ദരിദ്രരായ പുലയസമൂഹത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനം. സെറാന്പൂരിലായിരുന്ന സമയത്തും ബംഗാളിലെ ചേരികളിലേക്കിറങ്ങിച്ചെന്ന് സമൂഹംഅധകൃതർ എന്ന് കരുതിയവർക്കൊപ്പം പ്രവർത്തിക്കാനും തന്റെ ശന്പളത്തിന്റെ ഒരു ഭാഗം അവരുമായി പങ്കുവയ്ക്കാനും അദ്ദേഹം താല്പര്യം കണ്ടെ ത്തി. മുണ്ട ൻമലയിലെ ആശ്രമ ജീവിതത്തിന്റെ ചട്ടക്കൂട്ടിൽ നിലനിൽക്കുന്പോഴും സമീപ പ്രദേശങ്ങളിലെ ആദിവാസ കോളനികളെ അദ്ദേഹം ദത്തെടുക്കുയും അവിടെയുള്ള കുട്ടികളെ പഠിപ്പിക്കുകയും അവർക്കായി ഭിക്ഷയെടുത്ത് അവരെ പരിപാലിക്കുകയും ചെയ്തിരുന്നു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാനം തിരുവനന്തപുരം ആക്കിയത് ഭരണസിരാകേന്ദ്രം ആയതുകൊണ്ടു മാത്രമല്ല. തിരുവനന്തപുരത്തും അതിന്റെ തെക്കൻ പ്രദേശത്തും തിങ്ങിപ്പാർത്തിരുന്ന അവശരായ ദളിത് സഹോദരങ്ങളുടെ സമുദ്ധാരണവും അദ്ദേഹത്തിന്റെ ലക്ഷ്യമായിരു ന്നു. ജീവിതത്തിന്റെ അവസാനം വരെയും ദളിതർക്കും നാടാർ സമൂഹക്കാർക്കും പാർ ശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി ദൈവദാസൻ തന്റെ ജീവിതം സമർപ്പിച്ചു. ഫ്രാൻസിസ് പാപ്പാ ഇപ്പോൾ ഉൗന്നൽ കൊടുക്കുന്ന അരികുകളിലെ സഭ എന്ന ദർശനം വർഷങ്ങൾക്കുമുൻപു തന്റെ സഭയിൽ നിവർത്തിയാക്കാൻ അദ്ദേഹം പരിശ്രമിച്ചു.
അഞ്ചുപേരിൽ സമാരംഭിച്ച ഒരു സഭ ഭാരതത്തിനുള്ളിലും ഭാരതത്തിനു പുറത്തുമായി അനേകം രൂപതകളിലായി വളർന്നു പന്തലിച്ചു നിൽക്കുന്ന കാഴ്ച നമുക്കഭിമാനമാണ്. യേശുവിന്റെ സുവിശേഷ സന്ദേശം ഭാരതത്തിലുടനീളവും എല്ലാ ഭൂഖണ്ഡങ്ങളിലും പകർന്നുനൽകാൻ സാധിക്കുംവിധം മലങ്കര സുറിയാനി കത്തോലിക്കാ സഭയെ പരുവപ്പെടുത്തുക എന്ന ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ദർശനം സാധ്യമാക്കുക എന്നത് ഇന്നിന്റെ ആവശ്യമാണ്. ശതാബ്ദിയിലേക്ക് പ്രയാണം ചെയ്യുന്ന മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ദർശനങ്ങൾ വലിയ ബലം പകരട്ടെ.
ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് (മാവേലിക്കര ബിഷപ്)