Wednesday, July 21, 2021 12:35 AM IST
സ്വർഗം തേടി ചെന്നതു തടവറയിൽ -3 / സ്റ്റാഫ് ലേഖകൻ
""ലൗ ജിഹാദ് എന്നതു കേരളത്തിൽ ഇല്ല. ഇതു സംബന്ധിച്ച് ഒരു കേസും കേരളത്തിൽ ഉണ്ടായിട്ടില്ല.'' ലൗ ജിഹാദിനെപ്പറ്റി പറഞ്ഞാൽ ചിലരുടെ പ്രതികരണം ഇതായിരിക്കും. എന്നാൽ പ്രണയം നടിച്ചു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന പ്രവണത കേരളത്തിൽ ഇല്ലെന്ന് ആർക്കാണു പറയാൻ കഴിയുന്നത്്?. പ്രണയത്തിൽ കുടുങ്ങി അഫ്ഗാൻ ജയിലിൽ കിടക്കുന്ന സോണിയായും നിമിഷയും മെറിനും മാത്രമല്ല കേരളത്തിലും കർണാടകയിലുമെല്ലാം എത്രയോ പെൺകുട്ടികളെ ഇത്തരത്തിൽ മതം മാറ്റിയിട്ടുണ്ട്.
ലൗ ജിഹാദികൾ ആദ്യം തെരഞ്ഞെടുക്കുന്നതു പ്രഫഷണൽ കോളജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. കലാമത്സരമോ മറ്റോ സംഘടിപ്പിച്ച് മറ്റുസമുദായങ്ങളിലെ പെണ്‍കുട്ടികൾക്കു സമ്മാനം നൽകി ആകർഷിക്കുന്നതാണ് ആദ്യഘട്ടം. ഇങ്ങനെ ആകർഷിക്കപ്പെടുന്ന പെണ്‍കുട്ടികളെ ലക്ഷ്യമാക്കി പ്രവർത്തനം ആരംഭിക്കുന്നു. പ്രണയക്കുരുക്കിൽപ്പെട്ട പെണ്‍കുട്ടിയെ മതംമാറ്റാൻ ഇവരെ നിയന്ത്രിക്കുന്നവർ ഏതറ്റംവരെയും പോകും. തിരുവനന്തപുരം ജില്ലയിലെ ഒരു കേസ് ഉദാഹരണമാണ്.
ഹിന്ദുകുടുംബത്തിലെ പെണ്‍കുട്ടിയുമായി ഡ്രൈവർ ഒളിച്ചോടി. പോലീസ് അന്വേഷണമാരംഭിച്ചപ്പോൾ ഇരുവരും കീഴടങ്ങി. ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ തുറന്നു സമ്മതിച്ചു. "എനിക്ക് ഭാര്യയും മക്കളുമുണ്ട്.' അങ്ങനെ ഒരാളോടൊപ്പം ജീവിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ പെണ്‍കുട്ടി പറഞ്ഞത് ഞെട്ടിച്ചു: "ഞാൻ മതം മാറുകയാണ്. മതം മാറിയാൽ അദ്ദേഹത്തിന് എന്നെയും ഭാര്യയാക്കാൻ സാധിക്കും.' ഇതാണ് അവസ്ഥ. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി വിലയിരുത്താനും സാധിക്കില്ല.
പത്തനംതിട്ടയിൽ രണ്ട് എംബിഎ വിദ്യാർഥിനികളെ രണ്ടുപേർ സ്നേഹം നടിച്ച് മതപരിവർത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതിയാണ് ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടത്. ലൗ ജിഹാദിനെക്കുറിച്ചും അങ്ങനെയുള്ളവരുണ്ടെങ്കിൽ അവർക്കുള്ള ദേശീയ, അന്തർദേശീയ ബന്ധവും അത്തരക്കാർക്ക് മയക്കുമരുന്ന്-കൊള്ളസംഘങ്ങൾ തുടങ്ങിയവരുമായുള്ള ബന്ധങ്ങളും അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്നതായും തീവ്രവാദ പ്രവർത്തനങ്ങൾക്കടക്കം ഉപയോഗിക്കുന്നതായും നേരത്തെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. പല തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ എൻഐഎ അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഹൈക്കോടതിക്ക് അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് നൽകിയ സത്യവാംങ്മൂലത്തിൽ, ഇത്തരത്തിൽ സംഘടനകൾ കേരളത്തിൽ ഉള്ളതിനു തെളിവില്ലെന്നാണു പറഞ്ഞത്. എന്നാൽ ഇത്തരത്തിൽ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങൾ ഉണ്ടെന്നും ഡിജിപി നൽകിയ സത്യവാംങ്മൂലത്തിൽ ഉണ്ട്.
തീവ്രവാദവേരുകൾ കേരളത്തിൽ
കേരളം അന്താരാഷ്ട്ര വേരുകളുള്ള ഭീകരവാദ ശക്തികളുടെ സുരക്ഷിത താവളമായി മാറിക്കഴിഞ്ഞതായി സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലും വിദേശത്തും നടന്നിട്ടുള്ള പല ഭീകരാക്രമണങ്ങളിലും മലയാളികളുടെ പങ്ക് വെളിപ്പെട്ടിട്ടുമുണ്ട്. കേരളമടക്കം 10 സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയതു കഴിഞ്ഞ വർഷമാണ്. ദക്ഷിണേന്ത്യയിൽ ഐഎസ് ബന്ധമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടും നമ്മുടെ മുന്നിലുണ്ട്. ലോകത്തെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അനലറ്റിക്കൽ സപ്പോർട്ട് ആൻഡ് സാംഗ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ റിപ്പോർട്ടിലാണ് ഇരുസംസ്ഥാനങ്ങളിലും ഐഎസ് ഭീകരരുടെ സാന്നിധ്യം പരമർശിക്കുന്നത്. ഇന്ത്യൻ മേഖലയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹേൽമന്ദ്, കാണ്ഡഹാർ പ്രവിശ്യകളിൽനിന്ന് താലിബാനു കീഴിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ പ്രവർത്തിക്കുന്നത്. കേരളത്തിലും കർണാടകത്തിലും ഗണ്യമായ അളവിൽ ഐഎസ് ഭീകരവാദികളുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ഒരു പുതിയ പ്രവിശ്യ സ്ഥാപിച്ചതായി കഴിഞ്ഞ വർഷം മേയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നു. വിലായ ഓഫ് ഹിന്ദ്(ഇന്ത്യ പ്രവിശ്യ) എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും അമാഖ് ന്യൂസ് ഏജൻസിയിലൂടെ ഐഎസ് അവകാശപ്പെട്ടിരുന്നു.
അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ
1980 കളിൽ തന്നെ കേരളത്തിൽ തീവ്രവാദികളുടെ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന മുന്നറിയിപ്പ് പല കോണുകളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ അതിനു വേണ്ടത്ര ഗൗരവം നൽകിയില്ലന്നു മാത്രമല്ല, അത്തരം മുന്നറിയിപ്പുകൾ ഉയർത്തിയവരെ വർഗീയത ആരോപിച്ച് നിശബ്ദമാക്കാനും ശ്രമമുണ്ടായി. കേരളത്തിൽ ഭീകരവാദത്തിന്റെ നാന്പുകൾ നട്ടുവളർത്തിയവർക്കു വിദേശശക്തികളുടെയും കണക്കറ്റ പണത്തിന്റെയും പിൻബലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിലയ്ക്കു വാങ്ങിയ കപടബുദ്ധിജീവികളുടെയും രാഷ്ട്രീയക്കാരുടെയും പിൻബലത്തിൽ എതിർശബ്ദങ്ങളെ നിഷ്പ്രഭമാക്കാൻ അവർക്കു സാധിച്ചു. മാധ്യമരംഗത്തെ സ്വാധീനവും ഒരു പരിധിവരെ ഭീകരവാദത്തെ വെള്ളപൂശാൻ ഉപയോഗിച്ചു.
1980കളുടെ മധ്യത്തോടെ ഭീകരവാദ ശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സാന്നിധ്യം കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ദൃശ്യമായിരുന്നു. ആദ്യം ലഘുലേഖകളും ചുമരെഴുത്തുകളുമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഇന്ന് ദൃശ്യ-പത്ര മാധ്യമങ്ങളിലും സാംസ്കാരിക സാമൂഹിക രംഗങ്ങളിലും അധികാരത്തിന്റെ ഇടനാഴികളിലും വരെ നുഴഞ്ഞുകയറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ മറ്റൊരിടത്തും ലഭിക്കാത്ത സ്വീകാര്യതയും സുരക്ഷിതത്വവും കേരളത്തിൽ അത്തരം ശക്തികൾക്കു ലഭിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
ലോക ഭീകരതയുടെ പ്രതിരൂപമായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ സാന്നിധ്യവും ഇന്ന് കേരളത്തിലാണന്നു പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളുമായി എൻഐഎ ഇന്ത്യയിൽ കൂടുതൽ കേസുകളെടുത്തിട്ടുള്ള സംസ്ഥാനം കേരളമാണ്. കണ്ണൂർ ജില്ലയിലെ കനകമലയിൽ പരിശീലനം നടത്തിയ ഭീകരവാദികളെ കേന്ദ്ര പോലീസ് അറസ്റ്റ് ചെയ്ത സംഭവവും മലപ്പുറം കളക്ടറേറ്റിൽ നടത്തിയ സ്ഫോടനവും കൊല്ലം, എറണാകുളം കളക്ടറേറ്റുകളിൽ ഉണ്ടായ സമാന സംഭവങ്ങളും കളമശേരി ബസ് കത്തിക്കൽ, കോഴിക്കോട് ഇരട്ടസ്ഫോടനം, വാഗമണ്‍ സിമി ക്യാന്പ്, പാനായിക്കുളം സിമി ക്യാന്പ്, നാറാത്ത് ഭീകര പരിശീലന ക്യാന്പ് തുടങ്ങിയവയുമെല്ലാം കേരളത്തിൽ നടന്നിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ റിഹേഴ്സലുകൾ മാത്രമായിരുന്നു.
2008 ൽ കേരളത്തിൽനിന്നുള്ള നാലു ഭീകരർ കാഷ്മീരിലെ കുപ്വാരയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവവും നിരവധി സിനിമാ തിയറ്ററുകൾ അഗ്നിക്കിരയാക്കിയതും നായ്ക്കളെ വെട്ടി വീഴ്ത്തി കൊലപാതക പരിശീലനം നടത്തിയതും ലൗ ജിഹാദിലൂടെ പെണ്‍കുട്ടികളെ മതപരിവർത്തനം നടത്തി വിദേശങ്ങളിലേക്ക് കടത്തിയതും എല്ലാം പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണ്. എന്നാൽ ഗൗരവതരമായ അന്വേഷണമൊന്നും ഈ സംഭവങ്ങളിൽ നടന്നിട്ടില്ല.
ബെഹ്റയുടെ മുന്നറിയിപ്പ്
ഏറ്റവും ഒടുവിൽ കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ തുറന്നു സമ്മതിച്ചു. തീവ്രവാദികളുടെ സ്ലീപ്പിംഗ് സെല്ലുകൾ കേരളത്തിലുണ്ടെന്ന വെളിപ്പെടുത്തലും ആരും മുഖവിലയ്ക്കെടുത്തില്ല. ദീർഘകാലം പോലീസ് മേധാവി ആയിരുന്നിട്ടും ബെഹ്റ ഇതിനെതിരേ എന്തു ചെയ്തു എന്നതും പരിശോധിക്കപ്പെടണം. ഒടുവിൽ, വിരമിക്കുമ്പോഴാണ് അദ്ദേഹത്തിന് ഇതു പറയാൻ കഴിഞ്ഞത്. എല്ലാം അറിഞ്ഞിട്ടും അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയാതിരുന്നത് കൈകൾ കെട്ടപ്പെട്ടതിനാലാണോ എന്നു വ്യക്തമാക്കാനെങ്കിലും അദ്ദേഹത്തിനു ബാധ്യതയുണ്ട്.
മാറിമാറി വരുന്ന സർക്കാരുകൾക്കൊന്നും തീവ്രവാദം ഗൗരവമായ വിഷയമാകുന്നില്ല. കാരണം വോട്ടുബാങ്കിൽ മാത്രമാണ് എല്ലാവർക്കും താത്പര്യം. തീവ്രവാദികൾക്കു കുടപിടിക്കുന്നവരെ സർക്കാരും രാഷ്ട്രീയ നേതാക്കളും ഭയക്കുന്നു. അല്ലെങ്കിൽ അവരോടുള്ള ചങ്ങാത്തം നിമിത്തം കണ്ടില്ലെന്നു നടിക്കുന്നു. അതുകൊണ്ടുതന്നെ എന്തെങ്കിലും സംഭവമുണ്ടായാൽ ഗൂഢാലോചനക്കാരിലേക്കും യഥാർഥ ആസൂത്രകരിലേക്കും അന്വേഷണം എത്തുകയുമില്ല.
ഈ അവസ്ഥ കേരളത്തിന് വലിയ വിപത്തായി മാറും. മുളയിലേ നുള്ളേണ്ടതാണ് തീവ്രവാദം. ചെറിയ വിട്ടുവീഴ്ചപോലും വലിയ ആപത്താണ് എന്നത് അധികൃതരും പൊതുസമൂഹവും മറന്നുകൂടാ.
(അവസാനിച്ചു)