Monday, July 26, 2021 11:22 PM IST
രണ്ടു കുട്ടികൾ എന്ന നയത്തിലൂടെയും വ്യക്തികളുടെ വന്ധ്യംകരണത്തിലൂടെയും ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാൻ ഉത്തർ പ്രദേശ് സർക്കാർ ശ്രമിക്കുകയാണിപ്പോൾ. പൊതുജനങ്ങളിൽ നിന്നുള്ള നിർദേശങ്ങൾക്കായി സർക്കാർ ഇതിനകംതന്നെ ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. മാനുഷിക മൂല്യങ്ങൾക്ക് വിലനൽകാത്ത ഈ ബില്ല് ഇതിൽത്തന്നെ അസാധുവാണ്.
അവകാശങ്ങൾ
സ്വാഭാവിക അവകാശങ്ങൾ(Natural Rights): മനുഷ്യനിർമിത നിയമങ്ങളാൽ തടയാനോ പിൻവലിക്കാനോ കഴിയാത്ത അവകാശങ്ങളാണ് സ്വാഭാവിക അവകാശങ്ങൾ. ഈ സ്വാഭാവിക അവകാശത്തെ മാറ്റാനാവാത്ത അവകാശം എന്നും വിളിക്കുന്നു. വ്യക്തികളുടെ ഈ അവകാശം സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്.
ധാർമിക അവകാശം(Moral Right): നിയമപരമായി വിവാഹിതരായ ദമ്പതികൾക്ക് ലോകത്തിൽ മനുഷ്യവംശത്തെ നിലനിർത്താനും, അവരുടെ കുടുംബത്തിന്റെ പരമ്പര മുന്നോട്ടു കൊണ്ടുപോകാനും കുട്ടികളെ ജനിപ്പിക്കുക എന്നത് അവരുടെ ധാർമിക അവകാശവും ഉത്തരവാദിത്വവുമാണ്. മനുഷ്യനിർമിതമായ ഏതെങ്കിലും നിയമത്തിലൂടെ വ്യക്തികളിൽനിന്ന് ഈ അവകാശവും ഉത്തരവാദിത്വവും വേർപെടുത്താൻ ഒരു സർക്കാരിനും കഴിയില്ല.
മനുഷ്യാവകാശം (Human Rights): നിയമപരമായി, വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറാണ്. ആ കരാറിൽ എത്ര കുട്ടികൾ തങ്ങൾക്കു വേണമെന്ന് തീരുമാനിക്കാനും കുടുംബാസൂത്രണം എങ്ങനെ നടപ്പാക്കണമെന്ന് നിശ്ചയിക്കാനുമുള്ള അവകാശം അവരുടേതു മാത്രമാണ്. ദമ്പതികളുടെ കുടുംബജീവിതത്തിൽ ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടൽ അവരുടെ അവകാശങ്ങളുടെ ലംഘനമാണ്.
സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഈ നിയമത്തിലൂടെ ദമ്പതികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാൻ സർക്കാർ ശ്രമിക്കുന്നു. ഈ നിയമം നടപ്പാക്കുന്നത് ഭർത്താവിന്റെയും ഭാര്യയുടെയും വിശ്വാസവും ബന്ധവും നശിപ്പിക്കും. ഇത് അവരെ കുടുംബത്തിലെ അരക്ഷിതാവസ്ഥയിലേക്കും കുഴപ്പങ്ങളിലേക്കും വലിച്ചിടും.
വിവാദ വകുപ്പുകൾ
വകുപ്പ് നാലും അഞ്ചും: ഒന്നോ രണ്ടോ കുട്ടികൾ എന്ന നയം സ്വീകരിച്ച്, സ്വയം അല്ലെങ്കിൽ പങ്കാളിയുടെ മേൽ സ്വമേധയാ വന്ധ്യംകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനു സംസ്ഥാന സർക്കാരിനു കീഴിലുള്ള സർക്കാർ ജീവനക്കാരെ നിർബന്ധിക്കുന്നു.
മുഴുവൻ സേവനത്തിനിടയിൽ രണ്ട് അധിക ഇൻക്രിമെന്റുകൾ, പ്ലോട്ട് അല്ലെങ്കിൽ വീട് വാങ്ങുന്നതിനുള്ള സബ്സിഡി, നാമമാത്ര പലിശയ്ക്കുള്ള വായ്പ, വെള്ളം, വൈദ്യുതി, ഭവനനികുതി മുതലായ യൂട്ടിലിറ്റികൾക്കുള്ള നിരക്കുകളിൽ ഇളവ്, പ്രസവാവധി, പൂർണ ശമ്പളവും അലവൻസും 12 മാസത്തേക്ക്, മൂന്നു ശതമാനം പെൻഷൻ പദ്ധതിയിലെ വർധനവ്, പങ്കാളിക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, ഇൻഷ്വറൻസ്, ഇരുപത് വയസ് തികയുന്നതുവരെ ഒരൊറ്റ കുട്ടിക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ സൗകര്യം, ഇൻഷ്വറൻസ് പരിരക്ഷ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും പ്രവേശനത്തിന് ഒന്നോ രണ്ടോ കുട്ടികൾ എന്ന നയം സ്വീകരിച്ചവർക്ക് മുൻഗണന, ഒരു കുട്ടി മാത്രമാണുള്ളത് എങ്കിൽ ആ കുട്ടിക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, ഒരുകുട്ടിയുള്ളത് പെൺകുട്ടിയാണെങ്കിൽ ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പ് എന്നിവയാണ് ഈ വകുപ്പുകളിലെ വാഗ്ദാനങ്ങൾ.
വകുപ്പ് ആറ്: പൊതുപ്രവർത്തകൻ ഒഴികെയുള്ള ഏതൊരു വ്യക്തിയും രണ്ട് അല്ലെങ്കിൽ ഒരു കുട്ടി നയം സ്വീകരിക്കുകയും സ്വമേധയാ വന്ധ്യംകരണത്തിന് വിധേയമാകുകയും ചെയ്യുന്നുവെങ്കിൽ, നാല്, അഞ്ച് വകുപ്പുകളിൽ നിർദേശിച്ചിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
വകുപ്പ് ഏഴ്: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ദമ്പതികൾ, സ്വമേധയാ വന്ധ്യംകരണത്തിന് വിധേയരായാൽ, ഒറ്റ ആൺ കുട്ടിക്ക് എൺപതിനായിരം രൂപയും ഒറ്റ പെൺകുട്ടിക്ക് ഒരു ലക്ഷം രൂപയും സർക്കാരിൽനിന്നു ലഭിക്കാൻ അർഹതയുണ്ട്.
വകുപ്പ് എട്ട്: രണ്ട് കുട്ടി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ദമ്പതികൾക്ക് കുട്ടികൾ ജനിച്ചാൽ, ബില്ലിൽ സൂചിപ്പിച്ചിട്ടുള്ള ആനുകൂല്യങ്ങൾ നേടാൻ അവർ യോഗ്യരല്ല. സർക്കാർ സ്പോൺസർ ചെയ്ത ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളിൽനിന്ന് അവർ പുറത്താകും. റേഷൻ കാർഡ് യൂണിറ്റുകളുടെ പരിധി നാല് വരെയായി ചുരുക്കും.
വകുപ്പ് ഒമ്പത്: രണ്ട് കുട്ടികളുടെ നയം പാലിക്കാത്തവരെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നു വിലക്കും.
വകുപ്പ് 10: രണ്ടിൽ കൂടുതൽ കുട്ടികളുള്ള ദമ്പതിമാർ സംസ്ഥാന സർക്കാരിനു കീഴിലുള്ള സർക്കാർ ജോലികൾക്ക് അപേക്ഷിക്കാൻ യോഗ്യരല്ല. കൂടാതെ രണ്ട്-ശിശു നയത്തിന് വിരുദ്ധമായി പ്രവർത്തിക്കില്ലെന്ന് സർക്കാർ ജീവനക്കാർ സത്യവാങ്മൂലം നൽകേണ്ടതുണ്ട്. ഏതെങ്കിലും ജീവനക്കാരൻ ഇതു ലംഘിച്ചാൽ, ജോലിയിൽനിന്ന് പിരിച്ചുവിടുകയും ഭാവിയിൽ സർക്കാർ ജോലികൾക്കായി അപേക്ഷിക്കുന്നതിൽനിന്നു തടയുകയും ചെയ്യും.
വകുപ്പ് 11,12: രണ്ട് ശിശു മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി, രണ്ടിൽ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്ന സർക്കാർ ജോലിക്കാർ, സർക്കാർ സേവനത്തിൽ സ്ഥാനക്കയറ്റവും ഏതെങ്കിലും തരത്തിലുള്ള സർക്കാർ സബ്സിഡിയും ലഭിക്കാൻ യോഗ്യരല്ല.
വകുപ്പ് 23: ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ, സർക്കാരിതര സംഘടനകൾ എന്നിവയിൽ ഗർഭനിരോധന ഗുളികകളും കോണ്ടങ്ങളും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്ത് ഉടനീളം ഗർഭധാരണവും പ്രസവവും നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും ചെയ്യുക എന്നിവയാണ് സർക്കാരിന്റെ കടമകൾ.
വകുപ്പ് 24: എല്ലാ സെക്കൻഡറി സ്കൂളുകളിലും ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു നിർബന്ധിത വിഷയം അവതരിപ്പിക്കാൻ പോകുന്നു.
ഭരണഘടനക്കെതിര്
ഈ ബിൽ പരിഹാസ്യവും നിന്ദ്യവുമാണെന്ന് പറയാതെവയ്യ. ഭാരതത്തിന്റെ ഭരണഘടന ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 16 (പൊതു തൊഴിൽ കാര്യങ്ങളിൽ അവസരത്തിന്റെ തുല്യത), 21 (ജീവിത പരിരക്ഷ, വ്യക്തിഗത സ്വാതന്ത്ര്യം) എന്നീ മൗലികാവകാശങ്ങൾക്ക് വിരുദ്ധമാണ് ബില്ലിലെ വ്യവസ്ഥകൾ. ബില്ലിലെ വ്യവസ്ഥകൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് വിരുദ്ധമാണ്.
ഇത് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ലംഘനമാണ്. വ്യക്തികളുടെ അന്തസിനെ മാനിക്കുന്നതിൽ ബിൽ പരാജയപ്പെട്ടു.
ഒരു സംസ്ഥാനത്തിനും പൗരന്മാരെ വന്ധ്യംകരണത്തിന് നിർബന്ധിക്കാൻ അവകാശമില്ല. രണ്ട് കുട്ടികൾ എന്ന നയത്തിന്റെയും വന്ധ്യംകരണത്തിന്റെയും അടിസ്ഥാനത്തിൽ സർക്കാർ ജോലികളും സ്ഥാനക്കയറ്റങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഗ്രാന്റുകൾ, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം എന്നിവ സംസ്ഥാനത്തിന് നിഷേധിക്കാൻ കഴിയില്ല. ഈ ബില്ലിലൂടെ പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞുകയറാൻ സർക്കാർ ശ്രമിക്കുന്നു.
ബിൽ നിയമമായാൽ, വന്ധ്യംകരണ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ രണ്ടായി വിഭജിക്കും, രണ്ട് ശിശു മാനദണ്ഡത്തിന്റെ അനുയായികളും അനുസരിക്കാത്തവരും എന്ന തിരിവുണ്ടാകും. അനുസരിക്കാത്തവർ രണ്ടാം ക്ലാസ് പൗരന്മാരായി വർഗീകരിക്കപ്പെടും. ഇത് നിയമമായാൽ, വന്ധ്യംകരണ പ്രവർത്തനം, സർക്കാർ ജോലിക്കും സർക്കാരിൽ നിന്നുള്ള ധനസഹായത്തിനുള്ള യോഗ്യതക്കും കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുമുള്ള പ്രധാന മാനദണ്ഡമായി മാറും.
പാർശ്വ ഫലങ്ങൾ
ഗർഭനിരോധന ഗുളികകൾ പതിവായി ഉപയോഗിക്കുന്നത് വ്യക്തികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. ഇത് കൊളസ്ട്രോൾ വർധിക്കുന്നതിനും മൈഗ്രെയ്ൻ, തലവേദന, ഉയർന്ന രക്തസമ്മർദം, ഹൃദയ രോഗങ്ങൾ, കാൻസർ, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകും. വന്ധ്യംകരണ പ്രവർത്തനത്തിന് ശേഷം, കുട്ടികൾ മരിക്കുകയാണെങ്കിൽ, പിന്നീട് ഒരു കുട്ടി ജനിക്കുന്നതിനുള്ള സാധ്യത കുറവായിരിക്കും. അവരിൽ വീണ്ടും ഗർഭധാരണം സംഭവിച്ചാൽ തന്നെ അമ്മയ്ക്കും കുഞ്ഞിനും അപകടസാധ്യതകൾ ഏറെയായിരിക്കും.
യുഎൻ റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ളത് ഇന്ത്യയിലാണ്. ജനസംഖ്യ ഒരിക്കലും രാജ്യത്തിന് ഒരു ഭാരമല്ല. യഥാർഥത്തിൽ സമ്പത്താണ് . നമ്മുടെ യുവതീ യുവാക്കൾ ഉർജവും ഉത്സാഹവുംകൊണ്ട് നിറഞ്ഞവരാണ്. അവരെ പ്രചോദിപ്പിക്കുകയും ശരിയായ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നുവെങ്കിൽ, അവർക്ക് ലോകത്തെ കീഴടക്കാൻ കഴിവുണ്ട്. ഇന്ത്യയുടെ പശ്ചാത്തലത്തിൽ, നാം നിയന്ത്രിക്കേണ്ടത് ജനസംഖ്യയല്ല, മറിച്ച് എല്ലാവർക്കും തുല്യമായി വിഭവങ്ങളുടെ വിതരണവും ലഭ്യതയുമാണ്. നമ്മുടെ രാജ്യത്ത് എല്ലാവരുടെയും ആവശ്യങ്ങൾക്കായുള്ള വിഭവങ്ങളുണ്ട്. പക്ഷേ നിർഭാഗ്യവശാൽ അവ ഏതാനും ചില കുത്തകകളുടെ കൈവശമാണെന്നതാണ് വാസ്തവം. ഒരു സോഷ്യലിസ്റ്റ് സർക്കാരിനു സമൂഹത്തിന്റെ ക്ഷേമത്തിനുംവേണ്ടി പ്രവർത്തിക്കാനും എല്ലാ പൗരന്മാർക്കും മാന്യമായ ജീവിതം ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്വമുണ്ട്.
എലിയെ പേടിച്ച് ഇല്ലം ചുടൽ
ഈ ബിൽ അവതരിപ്പിക്കുന്നതിലൂടെ യുപി സർക്കാർ സ്വയം, പൗരന്മാരോടുള്ള ഉത്തരവാദിത്വത്തിൽ തങ്ങൾ ഒരു വൻ പരാജയമാണെന്ന് സമ്മതിക്കുന്നു. സ്വന്തം കഴിവുകേട് മറയ്ക്കാൻ, ഗവൺമെന്റ് ഇത്തരം നിഷ്ഠുരവും അന്യായവും മനുഷ്യത്വരഹിതവുമായ നിയമങ്ങൾ കൊണ്ടുവരുന്നു. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമാണ് ഉത്തർ പ്രദേശ് സർക്കാരിന്റെ ഈ നിയമം.
ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കേണ്ടത് വന്ധ്യംകരണ പ്രവർത്തനത്തിലൂടെയും ഗർഭനിരോധന മാർഗങ്ങളിലൂടെയുമല്ല, മറിച്ച് അവബോധം നൽകിയും സ്വാഭാവിക കുടുംബാസൂത്രണ രീതികൾ പ്രോത്സാഹിപ്പിച്ചുമാണ്. അതുവഴി കുടുംബത്തിന്റെ ഭദ്രതയും പങ്കാളിയുടെ അന്തസും ഉറപ്പിക്കാനുമാകും.
ജെ.പി. കാപ്പുംതല