Friday, July 30, 2021 11:58 PM IST
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ഗ്രീക്ക് പുരാണത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണു പറക്കുന്ന ചിറകുള്ള വെള്ളക്കുതിര പെഗാസസ്. ഹൈന്ദവ പുരാണത്തിലും പറക്കുന്ന കുതിരയുണ്ട്. പക്ഷേ ഇന്ത്യന്‍ പുരാണത്തിലെ പറക്കുന്ന തൂവെള്ളക്കുതിരയ്ക്ക് ഏഴു തലകളുണ്ട്. മഹാഭാരതത്തിലെ ഉച്ഛൈശ്രവസ് എന്ന ഏഴു തലകളുള്ള പറക്കും കുതിരയെ വെല്ലുന്നതാണു പതിന്മടങ്ങു തലകളുള്ള ഇസ്രേലി ചാര സോഫ്റ്റ്വേര്‍ പെഗാസസ്. പാലാഴി കടഞ്ഞെടുത്തപ്പോള്‍ കിട്ടിയതല്ല പുതിയ പെഗാസസ്. ജൂതന്മാരുടെ അതിബുദ്ധിയില്‍ നിന്നുടലെടുത്ത സാങ്കേതിക ചാരനാണിത്.
ഇലക്ട്രോണിക് സ്പൈവേറിന്റെ വളരെ ആധുനിക ബ്രാന്‍ഡാണു പെഗാസസ്. അപകടം സൃഷ്ടിക്കുന്ന ചാരപ്പണിക്കാണു പെഗാസസിന്റെ ചാരക്കണ്ണുകളെ ഉപയോഗപ്പെടുത്തിയത്. പത്തു രാജ്യങ്ങളിലായി 50,000 പേരുടെ ആധുനിക ഫോണുകളില്‍ നുഴഞ്ഞുകയറിയ പെഗാസസ് ചാര സോഫ്റ്റ്വേര്‍ ഉയര്‍ത്തുന്ന ഭീഷണി ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. രാജ്യസുരക്ഷ പോലും അപകടപ്പെടുത്തുന്ന ദുരന്തം. കുടം തുറന്നു പുറത്തുവിട്ട ചാര സോഫ്റ്റ്വേര്‍ ഭാവിയില്‍ എന്തിനൊക്കെ, ആരൊക്കെ കരുവാക്കുമെന്നു കണ്ടറിയണം. ഇന്ത്യയിലെ സുപ്രീം കോടതി ജഡ്ജി, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണര്‍, കേന്ദ്രമന്ത്രിമാര്‍, രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍, 40 പത്രപ്രവര്‍ത്തകര്‍, കേന്ദ്ര ഏജന്‍സികളുടെ തലവന്മാര് തുടങ്ങിയവരുടെയെല്ലാം ഫോണുകളില്‍ പെഗാസസ് ചാരനെ കയറ്റിയെന്നതു നിസാരമല്ല.രാജ്യത്തെ 142 പേരുടെ ഫോണുകളിലെങ്കിലുമാണ് ചാരനെ കയറ്റിയതെന്നു പ്രോജക്ട് പെഗാസസ് കണ്ടെത്തി.
ജനാധിപത്യവും ചോരുന്നു
അന്താരാഷ്ട്ര പ്രശസ്തമായ പത്രങ്ങളുടെയും എന്‍ജിഒകളുടെയും കൂട്ടായ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ക്കു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെയും ജനതയുടെയും സുരക്ഷയെ അപായപ്പെടുത്തുന്ന കണ്ടെത്തലുകളാണു പുറത്തുവന്നത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ നടന്ന "പെഗാസസ് പ്രോജക്ട്' അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ രാജ്യസുരക്ഷ മുതല്‍ ജനാധിപത്യത്തിനു വരെ അപായമുന്നറിയിപ്പായി. പെഗാസസിന്റെ ഇസ്രേലി സ്രഷ്ടാവായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ഒരു ക്ലയന്റാണു നരേന്ദ്ര മോദി സര്‍ക്കാരെന്ന ഞെട്ടിക്കുന്ന വിവരവും അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പ്രകടമാണ്. കേന്ദ്രസര്‍ക്കാരിന്റെ അപകടകരമായ ചില പ്രവര്‍ത്തനങ്ങളിലേക്കും ഇരുളിന്റെ മറവിലെ ഗൂഢാലോചനകളിലേക്കും വെളിച്ചം വീശുന്നതാണു വെളിപ്പെടുത്തലുകള്‍.
പെഗാസസ് കേസ് അടുത്തയാഴ്ച പരിഗണിക്കാമെന്നാണു സുപീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി. രമണ ഇന്നലെ വ്യക്തമാക്കിയത്. പൗരന്റെ സ്വാതന്ത്ര്യ കാര്യങ്ങളില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണു സംഭവമെന്നാണു ഹര്‍ജിക്കാരും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായ എന്‍. റാം, ശശികുമാര്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
ഇന്ത്യയില്‍ അന്വേഷണമില്ല
ഫ്രാന്‍സിലെ രണ്ടു പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ പെഗാസസ് ഉപയോഗിച്ചു ചോര്‍ത്തിയതായി ഫ്രാന്‍സിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ലബോറട്ടറിയില്‍ കണ്ടെത്തിയ വിവരം ശരിവയ്ക്കുകയായിരുന്നു. മൊറോക്കോയിലെ സര്‍ക്കാരിനു വേണ്ടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിനെയും ചാരനിരീക്ഷണം നടത്തിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഫ്രാന്‍സിലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
പെഗാസസിന്റെ ഉടമ കമ്പനിയായ എന്‍സ്ഒ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ അടക്കം ഇസ്രയേല്‍ അധികാരികള്‍ പരിശോധനയും അന്വേഷണവും തുടരുകയാണ്. പ്രോജക്ട് പെഗാസസിലെ കണ്ടെത്തലുകളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നിട്ടുമെന്തേ ഇന്ത്യയിലെ വിദേശ ചാര നിരീക്ഷണത്തെക്കുറിച്ച് അന്വേഷിക്കാനോ, ചര്‍ച്ച ചെയ്യാനോ നരേന്ദ്ര മോദി സര്‍ക്കാര്‍ തയാറാകാത്തത്? കള്ളന് കപ്പലില്‍ തന്നെയെന്ന സമ്മതമാകും കേന്ദ്രത്തിന്റെ ഈ കള്ളക്കളിയെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
ചോര്‍ച്ചയില്‍ ചര്‍ച്ചയില്ല
പെഗാസസ് പ്രോജക്ടിലെ റിപ്പോര്‍ട്ടുകളെക്കുറിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതിലൂടെ സംശയങ്ങളും ആരോപണങ്ങളും ബലപ്പെടുകയാണ്. ഇന്ത്യയിലെ മന്ത്രിമാര്‍, എംപിമാര്‍, പത്രപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയവരെ പോലും ചാരപ്പണിയിലൂടെ നിരീക്ഷിച്ചതിന്റെ ഉത്തരവാദികളാരെന്നു കണ്ടെത്തേണ്ടത് ഏതൊരു സര്‍ക്കാരിന്റെയും ഉത്തരവാദിത്വമാണ്. പൗരന്റെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റത്തെക്കാള് ഗുരുതര പ്രശ്നങ്ങള്‍ സംഭവത്തിലുണ്ട്.
പെഗാസസ്, കര്‍ഷക സമരം, വിലക്കയറ്റം എന്നിവ ചര്‍ച്ച ചെയ്യുന്നതു വരെ പ്രതിഷേധം തുടരുമെന്നും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുമെന്നുമുള്ള തീരുമാനത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ 19ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായ രണ്ടാഴ്ച സഭാനടപടികള്‍ പൂര്‍ണമായി സ്തംഭിച്ചു.
ബിജെപിക്കെതിരായ പോരു നയിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ സോണിയയും രാഹുലും അടക്കമുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതിപക്ഷത്തിനു ശക്തി പകരും. കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ഇക്കുറി പ്രതിപക്ഷത്തു ഭിന്നിപ്പില്ല. സര്‍ക്കാര്‍ വഴങ്ങുന്നതു വരെ പ്രക്ഷോഭം തുടരാനാണു പ്രതിപക്ഷ നേതാക്കള്‍ ഇന്നലെയും തീരുമാനിച്ചത്.
രാജ്യത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്നു രാഷ്ട്രപതിയെ കാണുമെന്നു അകാലിദള്‍ എംപിമാര്‍ അറിയിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും വിചാരിക്കാതെ രാഷ്ട്രപതിയും അനങ്ങില്ലെന്ന് അറിയാത്തവരല്ല പ്രതിപക്ഷം. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ തലവനാണല്ലോ രാഷ്ട്രപതി.
പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി
പ്രതിപക്ഷ ശബ്ദം പാര്‍ലമെന്റില്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്ന രാഹുലിന്റെ ആക്ഷേപം തള്ളിക്കളയാവുന്നതല്ല. പ്രതിപക്ഷമാണ് പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. സ്വന്തം ജനതയെ ചാരനിരീക്ഷണം നടത്തിയതു വഴി രാജ്യസുരക്ഷ അപകടത്തിലാക്കിയ ഗുരുതര പ്രശ്നത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറായാല്‍ പ്രതിസന്ധി പരിഹരിക്കാം.
ചര്‍ച്ചയെ ഭയക്കുന്നതെന്തിനാണെന്നു സര്‍ക്കാരാണു വ്യക്തമാക്കേണ്ടത്. പ്രതിപക്ഷം അവരുടെ ഉത്തരവാദിത്വം നിറവേറ്റും. സ്വകാര്യതാ ലംഘനം മാത്രമല്ല പ്രശ്നം. ദേശവിരുദ്ധ പ്രവര്‍ത്തനമാണിത്. സ്വന്തം ജനതയ്ക്കെതിരായ ആയുധമായി പെഗാസസ് ചാര സോഫ്റ്റ്വേര്‍ ഇന്ത്യ വാങ്ങിയോ എന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയാല്‍ മതിയെന്നു രാഹുല്‍ ഗാന്ധി പറയുന്നു.
പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം പാഴാക്കാതെ പെഗാസസ്, കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങി രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നു സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
തട്ടിക്കൂട്ടി നിയമനിര്‍മാണം
പാര്‍ലമെന്റിലെ തുടര്‍ച്ചയായ ബഹളത്തിനിടെ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്ന തിരക്കിലാണു കേന്ദ്രസര്‍ക്കാര്‍. ഇരുസഭകളിലുമായി എട്ടു ബില്ലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാസാക്കി. നിയമനിര്‍മാണ സഭയില്‍ ചര്‍ച്ചയില്ലാതെ നിയമം പാസാക്കുന്നതു തുടര്‍ക്കഥയാകുന്നു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാത്തിന്റെ തകര്‍ച്ച കൂടിയാകും ഈ നടപടികളെന്നതില് സംശയമില്ല.
ബില്ലുകളിലെ വ്യവസ്ഥകള്‍ നൂലിഴ കീറി പരിശോധിച്ചു വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമാകണം രാജ്യത്താകെ ബാധകമാകുന്ന നിയമങ്ങള്‍ പാസാക്കേണ്ടത്. എന്നാല്‍ പ്രധാന വിഷയങ്ങളില്‍ പോലും പാര്‍ലമെന്ററി സമിതികളിലും ലോക്സഭയിലും രാജ്യസഭയിലും വിശദമായ ചര്‍ച്ച ചെയ്യാതെ അപ്പം ചുടുന്ന വേഗത്തില്‍ ബില്ലുകള്‍ പാസാക്കുന്നതാണു നാം കാണുന്നത്.
നിയമനിര്‍മാണങ്ങള്‍ക്കും രാജ്യത്തെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നതിനുമാണു നികുതിപ്പണത്തിലെ ശതകോടികള്‍ ചെലവഴിച്ചു ജനപ്രതിനിധികളെയും സര്‍ക്കാരിനെയും ജനം തെരഞ്ഞെടുക്കുന്നത്. ഇതില്‍ വീഴ്ച വരുമ്പോള്‍ ജനാധിപത്യ സംവിധാനം തന്നെ അര്‍ഥമില്ലാതാകും. പ്രധാന വിഷയങ്ങളും ബില്ലുകളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനും സ്തംഭനം ഒഴിവാക്കാനും കേന്ദ്രസര്‍ക്കാരിനു കടമയുണ്ട്. ഭരണഘടനാപരമായ ഈ ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാര്‍ ഒളിച്ചോടുന്നതു തെറ്റാണ്.
സ്വകാര്യത സംരക്ഷിക്കപ്പെടണം
സ്വകാര്യത മൗലികാവകാശമാണെന്നും ജീവിക്കാനുള്ള അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യഘടകമാണെന്നും 2017 ഓഗസ്റ്റില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിട്ടുണ്ട്. വിവാദമായ ആധാര്‍ കേസിലായിരുന്നു സുപ്രധാന ഈ വിധിതീര്‍പ്പ്. "ഒരാള്‍ മറ്റുള്ളവരെ നിരീക്ഷിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യാത്ത അവസ്ഥ' അല്ലെങ്കില്‍ "പൊതു ശ്രദ്ധയില്‍ നിന്നു മുക്തമായ അവസ്ഥ' എന്നാണ് ഓക്സ്ഫഡ് നിഘണ്ടുവില്‍ സ്വകാര്യതയെ നിര്‍വചിക്കുന്നത്.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ അന്തിമ തീര്‍പ്പിനു വിരുദ്ധമായ കാര്യങ്ങളാണു പെഗാസസില്‍ ഉണ്ടായത്. സൈനിക ഗ്രേഡ് സ്പൈവേറായ പെഗാസസ് ഇന്ത്യ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് അസന്ദിദ്ധമായി കേന്ദ്രം ഇനിയും പറഞ്ഞിട്ടുമില്ല. ഇന്ത്യയുടെ സുരക്ഷയെയും പൗരന്റെ സ്വകാര്യതയെയും തകര്‍ക്കുന്ന അനേക തലകളുള്ള പെഗാസസ് എന്ന വിദേശ പറക്കുംകുതിരയെ തളയ്ക്കുക തന്നെ വേണം. രാജ്യവും ജനാധിപത്യവും ആണു ജയിക്കേണ്ടത്.