Friday, October 1, 2021 12:11 AM IST
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
‘വല്ലഭനു പുല്ലും ആയുധം!’ അതു കേൾക്കാത്തവർ ഉണ്ടാവില്ല. പക്ഷേ, പലരും അങ്ങനെയൊരു വല്ലഭനെ കാണുന്നത് ഇപ്പോഴാണെന്നു മാത്രം. യഥാർഥ വല്ലഭനു ആയുധമാക്കാൻ പുല്ലെങ്കിലും വേണ്ടതുണ്ടായിരുന്നു, എന്നാൽ, ഈ വല്ലഭന് കൈയിൽ പറ്റിയ പൊടിതന്നെ ധാരാളം.
അതു തട്ടിക്കുടഞ്ഞ് ഒരു ഡെപ്പിയിലിട്ടാൽ നിമിഷങ്ങൾക്കുള്ളിൽ ടിപ്പു സുൽത്താന്റെ മൂക്കിപ്പൊടിയായി മാറിയേക്കാം. പിന്നെ നാവിൽ വരുന്നതാണ് വില. അതു ചിലപ്പോൾ ലക്ഷങ്ങളോ കോടികളോ ആയി വളരും.
വീട്ടിൽനിന്നു പലപ്പോഴായി നമ്മൾ പെറുക്കിക്കളഞ്ഞതും ആക്രിക്കാർക്കു കൊടുത്തതുമായ സാധനങ്ങൾക്കൊക്കെ ഇങ്ങനെയൊരു സാധ്യതയും നിലയും വിലയുമുണ്ടായിരുന്നെന്നു നാട്ടുകാർക്ക് ഇപ്പോൾ മനസിലായി.
ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളിൽനിന്ന് എന്തൊക്കെ ഉണ്ടാക്കാമെന്നതിൽ ശാസ്ത്രജ്ഞർ കാലങ്ങളായി കോടികൾ മുടക്കി ഗവേഷണവും പരീക്ഷണവും നടത്തി തല പുകയ്ക്കുമ്പോഴാണ് ഇവിടൊരാൾ ചൂലു മുതൽ ചുക്കിലി വരെ കാണിച്ചു കോടികളുടെ ചിക്കിലി ഉണ്ടാക്കിയത്.
ഈ ഡോക്ടറെ കണ്ടു ചികിത്സ തേടാൻ ദിനംപ്രതി നിരവധി പ്രമുഖർ എത്തിയിരുന്നു. ഇവർക്കൊക്കെ കൊടുത്തിരുന്ന മരുന്നും പുരാവസ്തുവായിരുന്നോ എന്നതാണ് ഇപ്പോൾ പലരുടെയും സംശയം.
ഇയാളെ രാഷ്ട്രീയ പാർട്ടികളിലൊന്നും ചേർക്കാതിരുന്നതു ഭാഗ്യമായെന്നാണ് സീനിയർ നേതാക്കളിൽ പലരും പറയുന്നത്. പാർട്ടിയിൽ എങ്ങാനും കയറിയിരുന്നെങ്കിൽ അവിടുള്ള മുതിർന്ന നേതാക്കളെ പുരാവസ്തുക്കൾ എന്നും പറഞ്ഞു തൂക്കിവിറ്റു കാശാക്കില്ലെന്ന് ആരറിഞ്ഞു.
കാലാവധി കഴിഞ്ഞ സാധനങ്ങളൊക്കെ ഡേറ്റ് തിരുത്തിയും ലേബൽ മാറ്റിയൊട്ടിച്ചും വിറ്റ് നാട്ടുകാരെ പറ്റിക്കുന്നവരുടെ കാലത്ത് നമ്മുടെ വല്ലഭന്റെ ‘നല്ല മനസ്’ കാണാതെ പോകരുത്! പുതുപുത്തൻ പുരാവസ്തുക്കൾ മാത്രമേ പുള്ളി വാങ്ങിയിട്ടുള്ളൂ, വിറ്റിട്ടുള്ളൂ!
നാട്ടിൽ മാത്രമല്ല രാഷ്ട്രീയത്തിലും ഇപ്പോൾ പുരാവസ്തുചർച്ച തന്നെയാണ് പൊടിപൊടിക്കുന്നത്. പാർട്ടിയിലെ കാര്യങ്ങളൊന്നും തന്നോടു ചർച്ച ചെയ്യുന്നില്ലെന്നു പറഞ്ഞു സുധീരൻജി സധൈര്യം രാജിപ്രഖ്യാപിച്ച് കലിപ്പ് തീർത്തു.
കുറെക്കാലമായി താൻ പങ്കെടുക്കാത്ത രാഷ്ട്രീയകാര്യ സമിതിയിൽനിന്നുതന്നെ രാജിവച്ച് അദ്ദേഹം നേതൃത്വത്തെ ഞെട്ടിച്ചുകളഞ്ഞു. തന്നെ പാർട്ടിയിലെ പുരാവസ്തുവാക്കി മൂലയ്ക്ക് ഇരുത്താമെന്ന് ആരും കരുതേണ്ടെന്നാണ് പറഞ്ഞതിന്റെ ചുരുക്കം.
സുധീരൻജി പുരാവസ്തുവല്ല, പാർട്ടിക്ക് ഇപ്പോഴും പുതിയ വസ്തുവാണെന്നു ബോധിപ്പിക്കാൻ പോയ പ്രതിപക്ഷ നേതാവിനെ അദ്ദേഹം നിർത്തിപ്പൊരിച്ചത്രേ. തീർന്നില്ല, എഐസിസി അംഗത്വംകൂടി രാജിവച്ച് പുരാവസ്തുവിന്റെ നിലയും വിലയും കാണിച്ചുകൊടുത്തു. തന്റെ പഴമയും ഗരിമയും കണക്കിലെടുത്ത് ഹൈക്കമാൻഡ് പൊന്നാടയുമായി വരുമെന്ന പ്രതീക്ഷയിലാണത്രേ സുധീരൻജി.
പുരാവസ്തുചർച്ച മുറുകുന്പോൾ സുധീരൻജി മാത്രം ഇടഞ്ഞാൽ പോരല്ലോ... പാർട്ടിയിലെ പുരാവസ്തുവായിരിക്കാൻ തന്നെ കിട്ടില്ലെന്നു പറഞ്ഞുകൊണ്ട് മുല്ലപ്പള്ളിജിയും പൊട്ടിത്തെറിച്ചു.
ഇവർക്കു മാത്രമല്ല, പുതിയ നേതൃത്വം തങ്ങളെ പുരാവസ്തുക്കളാക്കി ഒതുക്കാൻ നീക്കം നടത്തുന്നുണ്ടോയെന്ന സംശയം ഉമ്മൻജിക്കും ചെന്നിത്തലജിക്കും ഉണ്ടായിരുന്നു.
പഞ്ചാബിലാണെങ്കിൽ ക്യാപ്റ്റൻ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നിരുന്നു പുരാവസ്തുവായി മാറിയെന്നു കലഹിച്ചു സിദ്ധു അദ്ദേഹത്തെ താഴെയിറക്കി. ഈ ‘പുരാവസ്തു’ പാർട്ടിക്കു പാരവസ്തുവായി മാറുമോയെന്ന് അധികം വൈകാതെ അറിയാം.
ഇതിനിടെ, കോണ്ഗ്രസിന്റെ ദേശീയ അധ്യക്ഷക്കസേര പുരാവസ്തുപോലെ പൊടിപിടിച്ചിരിക്കുന്നതിൽ അനിഷ്ടത്തിലാണ് പല നേതാക്കളും. എത്ര കാലമായി കാത്തിരിക്കുന്നു, ഏതെങ്കിലുമൊരു വസ്തുവിനെ അതിൽ സ്ഥിരമായി ഇരുത്തിക്കൂടേയെന്നാണ് അവർ ചോദിക്കുന്നത്. ഇതെല്ലാംകൂടി കേൾക്കുന്പോൾ തോന്നുന്നു, ഈ പുരാവസ്തു അത്ര മോശം വസ്തുവല്ല!
മിസ്ഡ് കോൾ
ഴ സ്കൂൾ ഉച്ചഭക്ഷണത്തിനു പേരിട്ടു, പ്രധാനമന്ത്രി പോഷണ പദ്ധതി
- വാർത്ത
ഴ പലർക്കും ദഹിക്കില്ല!