Tuesday, October 5, 2021 11:57 PM IST
റവ. ഡോ. ജോണ്സണ് ഓറോപ്ലാക്കൽ,
ഡോ. കുര്യൻ ചെറുശേരി
വിശുദ്ധ ഗ്രന്ഥങ്ങളിലും അവയിലെ വചനങ്ങളിലും സൂക്തങ്ങളിലും പ്രാർഥനകളിലുമൊക്കെ നല്ല അറിവുള്ളവർ ഇന്ന് ധാരാളമുണ്ടാകും. എന്നാൽ ഇങ്ങനെയുള്ള അറിവുകൾ നേടുന്നതുകൊണ്ടുമാത്രം അവരെല്ലാം ഉത്തമജീവിതത്തിന്റെ ഉടമകളായിരിക്കും എന്ന് പറയുവാൻ കഴിയുമോ? ഇല്ല. ഇങ്ങനെ നേടുന്ന ഉത്തമമായ അറിവുകൾ ജീവിതത്തിൽ വഴിനടക്കാനുള്ള ചൂണ്ടുപലകകളായി ഉപകരിക്കപ്പെടണം. അതനുസരിച്ച് ജീവിതം നയിക്കപ്പെടണം.
ദൈവിക വചനങ്ങളിലും കല്പനകളിലും ഒരാൾക്കു ലഭിക്കുന്ന അറിവുകൾ ലക്ഷ്യപ്രാപ്തിയിലെത്തണമെങ്കിൽ ആ അറിവുകൾ അയാളിൽ പടിപടിയായി കൂടുതൽ കൂടുതൽ ഉയർന്ന തലങ്ങളിലൂടെ കടന്നുപോകണം. ആ മാറ്റങ്ങൾ അറിവു സ്വീകരിച്ച വ്യക്തിയുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കുകയും ചെയ്തുകൊണ്ടിരിക്കണം.
അങ്ങനെ കടന്നുപോകേണ്ട തലങ്ങൾ ഏതൊക്കെയാണ്? ഉണ്ടാകേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയും ദിശാബോധവും ഉണ്ടാകുന്നതിന് അമേരിക്കൻ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനായിരുന്ന ഡോ. ബഞ്ചമിൻ ബ്ലൂമിന്റെ നേതൃത്വത്തിൽ നടത്തിയ ചില വിദ്യാഭ്യാസ ഗവേഷണ പഠനങ്ങളിലെ കണ്ടെത്തലുകളെ ആശ്രയിക്കുന്നതിൽ തെറ്റില്ല.
ഡോ. ബ്ലൂമിന്റെ കണ്ടെത്തലുകൾ വിദ്യാഭ്യാസ പ്രക്രിയയിലൂടെ കുട്ടികളിൽ പലവിധ മാറ്റങ്ങൾ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ആ മാറ്റങ്ങൾ? എവിടെ ഒക്കെയാണവ ഉണ്ടാകേണ്ടത്? എങ്ങനെയൊക്കയാണവ സംഭവിക്കുന്നത്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിരവധി വിദ്യാഭ്യാസ വിദഗ്ധരും മനഃശാസ്ത്രജ്ഞരും പല ഗവേഷണ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അവരിൽ പ്രമുഖനാണ് അമേരിക്കക്കാരനായിരുന്ന ഡോ. ബെഞ്ചമിൻ സാമുവൽ ബ്ലൂം (1913-1999).
ഡോ. ബ്ലൂമിന്റെയും അതുപോലുള്ള മറ്റു ചിലരുടെയും പഠന കണ്ടെത്തലുകൾ അനുസരിച്ച്, പഠനഫലമായി കുട്ടികളിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ മൂന്നു മേഖലകളായി തിരിക്കാം. ഒന്ന് വൈജ്ഞാനിക മേഖല ആണ്. മറ്റൊന്ന് വൈകാരിക മേഖല. മൂന്നാമത്തേത് നൈപുണീ മേഖല.
വൈജ്ഞാനിക മേഖല എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബുദ്ധിപരമായ വികാസം ഉണ്ടാകുവാനുള്ള മേഖലയാണ്.
വൈകാരിക മേഖല എന്നാൽ ഹൃദയ - വികാര, വിചാര വികാസം ഉണ്ടാകേണ്ട ഇടമാണ്. നൈപുണീ മേഖലയെ മുഖ്യമായും കായികമായ കഴിവുകളുടെ വികാസം ഉണ്ടാകേണ്ട മേഖലയായും കണക്കാക്കാം. ഏതെങ്കിലും ഒരു കാര്യം പഠിക്കുന്പോൾ ഇപ്പറഞ്ഞ മൂന്നു മേഖലകളിലും വിദഗ്ധന്മാരാൽ മുൻകൂട്ടായി നിശ്ചയിക്കപ്പെട്ടിട്ടുള്ള വികാസം അഥവാ മാറ്റങ്ങൾ ഉണ്ടാകണം. എങ്കിലേ ആ പഠനം ലക്ഷ്യം നേടി എന്ന് പറയാൻ കഴിയൂ.
ഈ മൂന്നു മേഖലകൾ ഓരോന്നിലും ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച നടന്ന നിരവധി പഠനങ്ങളിൽ ഡോ. ബ്ലൂമിന്റെ നേത്വത്തിൽ നടന്ന പഠനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് പഠനത്തിലൂടെ കുട്ടികളുടെ വൈജ്ഞാനിക മേഖലയിൽ ഉണ്ടാകേണ്ട മാറ്റങ്ങളിലായിരുന്നു.
അവരുടെ കണ്ടെത്തലുകൾ അനുസരിച്ച് കുട്ടികൾ ഒരു പദമോ വസ്തുതയോ ആശയമോ തത്വമോ സൂത്രവാക്യമോ സിദ്ധാന്തമോ എന്നുവേണ്ട ഇങ്ങനെയുള്ള എന്തിനെക്കുറിച്ചുമാകട്ടെ, പഠിക്കുന്പോൾ തുടക്കത്തിൽ അതിനെക്കുറിച്ച് ചെറിയ ഒരു "അറിവ്' മാത്രമാണുണ്ടാകുന്നത്. നേടിയ അറിവിന് ഈ അവസ്ഥയിൽ വലിയ ആഴമോ പരപ്പോ ഉണ്ടാവുകയില്ല. തുടർന്ന് യോജിച്ച രീതികളിലൂടെ പഠനം പുരോഗമിക്കുന്പോൾ ആഴവും പരപ്പും ഇല്ലാതിരുന്ന "അറിവ്’ കുറച്ചുകൂടി ആഴത്തിലേക്കും പരപ്പിലേക്കും വ്യാപിക്കുന്നു.
ആദ്യം "അറിയുക’ മാത്രം ചെയ്ത കാര്യങ്ങൾ "ഗ്രഹിക്കുക’ എന്ന നിലയിലേയ്ക്ക് ഉയരുകയാണിവിടെ ചെയ്യേണ്ടത്. ഈ അവസ്ഥയിൽ എത്തുന്പോൾ പഠിച്ച കാര്യങ്ങൾ അടിസ്ഥാനമാക്കി വ്യത്യസ്ത രീതിയിൽ യുക്തിപൂർവ്വം ചിന്തിക്കുക, പുതിയ കാര്യങ്ങൾ കണ്ടെത്തുക, തെറ്റുകൾ തിരുത്തുക തുടങ്ങിയ കഴിവുകൾ ഉണ്ടാകണം.
പഠനം വീണ്ടും പുരോഗമിക്കുന്പോൾ "അറിയുക’യും "ഗ്രഹിക്കുക’യും ചെയ്ത കാര്യങ്ങൾ "പ്രയോഗം’ എന്ന തലത്തിലേക്കുയരണം. അതായത്, നേടിയ അറിവ് ഫലപ്രദമായി ജീവിതത്തിൽ ഉപയോഗിക്കാനുള്ള കഴിവ് ആയി ഈ ഘട്ടത്തിൽ മാറ്റപ്പെടണം. പ്രയോഗത്തിന്റെ നിലവാരത്തിൽ എത്തിയ ശേഷവും വൈജ്ഞാനിക മേഖലയിൽ തുടർച്ചയായി ഉണ്ടാകേണ്ട ചില വികാസങ്ങളെക്കുറിച്ചുകൂടി ബ്ലൂം പറയുന്നുണ്ട്. അവയെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നില്ല.
"അറിയുക’, "ഗ്രഹിക്കുക’, "പ്രയോഗിക്കുക’ എന്നീ മൂന്ന് ഉദ്ദേശ്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടും മറ്റു രണ്ടു മേഖല (വൈകാരിക, നൈപുണി മേഖല) കളിൽ ഉണ്ടാകേണ്ട ചില വികസന ഉദ്ദേശ്യങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുമാണ് ഇപ്പോൾ മിക്കവാറും എല്ലാ രാജ്യങ്ങളും സ്കൂൾ വിദ്യാഭ്യാസത്തിന്റെ ബോധനോദ്ദേശ്യങ്ങൾ നിശ്ചയിച്ചുകൊണ്ടിരിക്കുന്നത്.
വിശുദ്ധ ഗ്രന്ഥങ്ങളിലെല്ലാംതന്നെ ഉത്തമജീവിതം നയിക്കുവാൻ ഉപകരിക്കേണ്ട വചനങ്ങളും അനുശാസനകളും കല്പനകളും ഒക്കെയുണ്ട്. അവ ജനങ്ങളെ പഠിപ്പിക്കുന്നതിനു വേണ്ടിയുള്ള നിരവധി മാധ്യമങ്ങൾ ഇന്നു നിലവിലുണ്ട്. മതബോധന ക്ലാസുകൾ, ആധ്യാത്മിക കണ്വെൻഷനുകൾ, മതസംഘടനാ കൂട്ടായ്മകൾ, ചാനൽ സംപ്രേഷണങ്ങൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ, മൊബൈൽ ആപ്പുകൾ തുടങ്ങിയ ഒട്ടനവധി സംവിധാനങ്ങൾ ഇക്കാര്യത്തിൽ ഏറെ സജീവമായി ഇപ്പോൾ രംഗത്തുണ്ട്.
അങ്ങനെ ലഭിക്കുന്ന അറിവിന് ആ അവസ്ഥയിൽ വലിയ ആഴം ഉണ്ടായിരിക്കണമെന്നില്ല. "അറിയുക’ എന്ന ഈ പ്രാരംഭഘട്ടത്തിൽനിന്നും, ബ്ലൂം പറയുന്നതുപോലെ, കുറച്ചുകൂടി ഉയർന്ന നിലയിലുള്ള "ഗ്രഹിക്കുക’ എന്ന തലത്തിലേക്ക് അറിവുകൾ ഉയരണം. അപ്പോൾ ആദ്യം ലഭിച്ച അറിവിന് കൂടുതൽ ആഴവും പരപ്പും ഉണ്ടാകുന്നു. ഈ അവസ്ഥയിൽ ദൈവകല്പനകളും വചനങ്ങളും സൂക്തങ്ങളുമൊക്കെ അവയുടെ പൂർണമായ അർഥവ്യാപ്തിയിൽ ഉൾക്കൊള്ളുവാൻ കഴിയണം.
പൊതുവേ നോക്കുന്പോൾ ശ്രവണത്തിലൂടെയോ കാഴ്ചയിലൂടെയോ ദൈവികവചനങ്ങളിലും കല്പനകളിലും ഒക്കെ ലഭിക്കുന്ന അറിവിനെ ആധാരമാക്കി ഒരാൾ നടത്തുന്ന തുടർചിന്തകൾ, ധ്യാനം, അക്കാര്യത്തിൽ കൂടുതൽ അറിവുള്ളവരുമായുള്ള ചർച്ചകൾ, അധികവായന തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ലഭിച്ച അറിവ് "ഗ്രഹിക്കുക’ എന്ന നിലയിലേക്കുയരുന്നതെന്നു പറയാം.
അടുത്ത പടിയായി അറിയുകയും ഗ്രഹിക്കുകയും ചെയ്ത വചനകാര്യങ്ങൾ പ്രയോഗത്തിന്റെ തലത്തിലേക്ക് ഉയരണം.
അതായത് ജീവിതത്തിൽ പ്രാവർത്തികമാക്കണം. ആ അവസ്ഥയിലെത്തുന്പോഴാണ് വചനപഠനം ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് അടുക്കുന്നത്. ബ്ലൂം പറഞ്ഞപോലെ "അറിവി’ന്റെയും"ഗ്രഹണ’ത്തിന്റെയും "പ്രയോഗ’ത്തിന്റെയും തലത്തിലേക്ക് വചനപഠനവും എത്തിയാൽ മാത്രമേ "വചനമായ വഴിവിളക്കുമായ് വഴി നടന്നു വിജയി ആകുവാൻ’ കഴിയുകയുള്ളൂ എന്നതാണ് സത്യം.